Thursday, August 29, 2019 11:17 PM IST
ലാറ്ററൽ എൻട്രിവഴി പാരാമെഡിക്കൽ ബിരുദമുള്ളവരെ എംബിബിഎസ് ബിരുദധാരികളെപ്പോലെ ചികിത്സിക്കാൻ അനുമതി നൽകാനുള്ള, ഏറെ വിവാദങ്ങൾ സൃഷ്ടിച്ച, നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് നിയമമാകാൻ ഒരു വിളിപ്പാടകലെ സജ്ജമായി നിൽക്കുന്നതിനിടെ ഇക്കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തിറക്കിയ നവീകരിച്ച മെഡിക്കൽ പാഠ്യപദ്ധതി പല കാരണങ്ങളാലും പൊതുജനത്തിന്റെ ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകരമാണെന്നു പ്രഥമദൃഷ്ട്യാ അഭിപ്രായപ്പെടാവുന്നതാണ്. 1934ൽ ആരംഭിച്ച മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കു പകരമായാണു നാഷണൽ മെഡിക്കൽ കമ്മീഷന് കേന്ദ്ര ഗവൺമെന്റ് രൂപംനൽകുന്നത്.
രാഷ്ട്രീയ - വാണിജ്യ താത്പര്യങ്ങളും ഈ മേഖലയിലെ വിദഗ്ധരുടെ ആനുപാതികമായ അംഗത്വമില്ലാത്തതുമെല്ലാം മെഡിക്കൽ ചികിത്സാരംഗത്തിനു സഹായകരമാകില്ല എന്ന ഉത്കണ്ഠയിൽനിന്നാണു രാജ്യവ്യാപകമായി എതിർപ്പുകൾ ഉയർന്നത്. എന്നാൽ, മെഡിക്കൽ പാഠ്യപദ്ധതിയെ രോഗീക്ഷേമത്തിനായി സമൂലം ഉടച്ചുവാർക്കുന്ന, ഇക്കഴിഞ്ഞദിവസം പ്രഖ്യാപിച്ച, നിർദേശങ്ങൾ തികച്ചും സ്വീകാര്യമാണ്. അതോടൊപ്പംതന്നെ ഇന്ത്യയിൽ 75 മെഡിക്കൽ കോളജുകൾകൂടി ആരംഭിക്കുമെന്ന പ്രഖ്യാപനവും ചികിത്സാരംഗത്തെ സേവന നിലവാരം വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.
ഡോക്ടർമാരുടെ ചികിത്സാശൈലി കുറ്റമറ്റതാക്കാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനം മെനക്വിൻസിന്റെ സഹായത്തോടെ പ്രവർത്തിച്ചു പഠിക്കുന്നു എന്നതാണ് മുഖ്യപരിശീലനം. ഫൈബർ, റബർ മിശ്രിതം എന്നിവകൊണ്ട് നിർമിച്ച ഡമ്മികളുടെ സാഹയത്തോടെ കുത്തിവയ്പ് മുതൽ കൊറോണറി ആൻജിയോഗ്രാം വരെ വിദ്യാർഥികൾ ചെയ്തു പരിശീലിക്കുന്നു. മനുഷ്യശരീരത്തിൽ പരീക്ഷണങ്ങൾ ചെയ്തു പരിശീലിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ രീതി. യുവ ഡോക്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സാ-പരിശോധനാ രീതികളുടെ അന്തിമഫലം മെച്ചപ്പെടുത്താനും ഇതു സഹായിക്കും.
പുതിയ പാഠ്യക്രമത്തിൽ മെഡിക്കൽ അധ്യാപകരുടെ പഠന-പഠനേതര രീതികൾക്ക് അനുയോജ്യമായ ട്രെയിനിംഗ് ഇന്ത്യയുടെ പല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നു. വിദ്യാർഥികൾക്കു ബിരുദകോഴ്സിന്റെ ആരംഭത്തിൽത്തന്നെ ഫൗണ്ടേഷൻ ക്ലാസുകൾ ഒരു മാസത്തോളം നീണ്ടുനിൽക്കുന്നു. മെഡിസിനു പുറമേനിന്നുള്ള അനുഭവസന്പന്നരെയും ഇതിൽ ഉൾക്കൊള്ളിക്കുന്പോൾ മെഡിക്കൽ ലോകവും ബാഹ്യ യാഥാർഥ്യങ്ങളും തമ്മിലുള്ള പാരസ്പര്യം മനസിലാക്കപ്പെടും. ഭാഷ, ആശയവിനിമയം, മൂല്യങ്ങൾ, ധാർമികത എന്നീ സിലബസിനു പുറത്തുള്ള വിഷയങ്ങൾ വളർന്നുവരുന്ന ഭാവി ഡോക്ടർമാരുടെ മനോഭാവത്തെ സൗഹൃദവും മാനുഷികവുമാക്കുന്നു.
നിലവിലുള്ള പാഠ്യക്രമമനുസരിച്ച് ഒന്നാം വർഷത്തിൽ തിയറി ക്ലാസുകൾ മാത്രമാണുള്ളത്. പുതിയ പദ്ധതിയിൽ സമാന്തരമായി വിവിധ ഘട്ടങ്ങളിൽ ക്ലിനിക്കൽ പാഠങ്ങളും കൂടി പഠിക്കാൻ ഇടയാകുന്പോൾ തിയറിയും പ്രാക്ടിക്കലുമായി ബന്ധപ്പെടുന്നുവെന്നു മാത്രമല്ല, ഹൗസ് സർജൻസി കഴിഞ്ഞ് ബിരുദസർട്ടിഫിക്കറ്റ് ലഭിക്കുന്പോഴേക്കും ബിരുദാനന്തര ബിരുദവിഷയം തെരഞ്ഞെടുക്കാനും അവസരം ലഭിക്കുന്നു. പ്രഗത്ഭരായ ഭിഷഗ്വരന്മാർപോലും ആശയവിനിമയ ചാതുര്യമില്ലാത്തതിന്റെ പേരിൽ വിമർശനങ്ങളും വ്യവഹാരങ്ങളും ഇന്നു നേരിടുന്നുണ്ടല്ലോ.
പുതിയ 75 മെഡിക്കൽ കോളജുകൾ ഗവൺമന്റ് മേഖലയിൽ ആരംഭിക്കാനുള്ള പദ്ധതി രോഗികൾക്കു വലിയ ഗുണം ചെയ്യും. പിന്നോക്ക ജില്ലകളിൽ കിടത്തി ചികിത്സിക്കുന്ന 300 രോഗികളുള്ള ജില്ലാ ആശുപത്രികളോടനുബന്ധിച്ചാണ് ഇവ സ്ഥാപിക്കപ്പെടുക എന്നതിനാൽ ഇവിടെ ചികിത്സയ്ക്കെത്തുന്ന സാധാരണക്കാരുടെ ആരോഗ്യശുശ്രൂഷ കൂടുതൽ മെച്ചപ്പെടും. 15,700 മെഡിക്കൽ സീറ്റുകൾ വർധിക്കുന്പോൾ താരതമ്യേന ഉയർന്ന മാർക്കുള്ള സാധാരണക്കാരുടെ മക്കൾക്ക് ഉപകാരപ്രദമായിരിക്കും. ഭാരതത്തിൽ ഇപ്പോൾ ഡോക്ടർ-രോഗി അനുപാതം ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതിനേക്കാൾ വളരെ കുറവാണ്. 500 പേർക്ക് ഒരു ഡോക്ടർ എന്നതാണ് ഡബ്ല്യുഎച്ച്ഒ നിർദേശിക്കുന്ന അനുപാതം. ഇന്ത്യയിൽ 5000 രോഗികൾക്ക് ഇന്ന് ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ.
ബിരുദമെടുക്കുന്ന ഡോക്ടർമാരിൽ ഭൂരിപക്ഷം പേരും ഉന്നത പഠനത്തിനുള്ള പരീക്ഷയ്ക്ക് ഒന്നോ രണ്ടോ വർഷം ഒരുങ്ങുന്നതുകൊണ്ടു സേവനം ലഭ്യമല്ല. ബിരുദാനന്തര ബിരുദമെടുത്തവരിൽ ഭൂരിപക്ഷം പേരും മെച്ചപ്പെട്ട സേവന-വേതനങ്ങളുടെ പിന്നാലെ വിദേശത്തേക്കു കടക്കുന്നു. ബിരുദ-ബിരുദാനന്തര പഠനങ്ങൾക്കു ശേഷം അവരുടെ സേവനം അഞ്ചുവർഷക്കാലത്തേക്കെങ്കിലും ഇന്നാട്ടുകാർക്കു ലഭ്യമായില്ലെങ്കിൽ അതു ഭരണകൂടത്തിന്റെ അലംഭാവംകൊണ്ടു മാത്രമാണെന്നു പറയേണ്ടിവരും. ഇന്നാട്ടിലെ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണല്ലോ ഇവർ പഠനം നടത്തുന്നത്.
മെഡിക്കൽ പാഠ്യക്രമത്തിൽ ജനോപകാരപ്രദമായ പദ്ധതികൾ നിർദേശിക്കപ്പെട്ടതു സ്വാഗതാർഹമാണെങ്കിലും ചികിത്സാരംഗത്തെ ദുർബലപ്പെടുത്തുന്ന നിർദേശങ്ങളുമായി ഗവൺമെന്റ് മുന്നോട്ടുപോകരുത്. ആരോഗ്യമാണ് ഒരു നാടിന്റെ കരുത്ത്. വേണ്ടത്ര യോഗ്യതയില്ലാത്തവർക്കു ചികിത്സിക്കാൻ അനുവാദം നൽകിയാൽ ജനങ്ങളോടുള്ള കടുത്ത വഞ്ചനയായിരിക്കും അത്. ചികിത്സയ്ക്കെത്തുന്ന സാധാരണക്കാർ അവരുടെ പൂർണ വിശ്വാസം സർക്കാർ നിയമനം നൽകുന്ന ഡോക്ടർമാരിൽ അർപ്പിക്കുകയാണല്ലോ.
ആയുർവേദം, അലോപ്പതി, ഹോമിയോ തുടങ്ങിയ വൈദ്യശാസ്ത്ര ശാഖകൾക്കു പ്രത്യേക സവിശേഷതകളുണ്ട്. നിയമം മൂലമുള്ള വിളക്കിച്ചേർക്കൽ മനുഷ്യന്റെ ആരോഗ്യത്തെ ദുർബലമാക്കും. പരസ്പരം യോജിക്കാത്ത ശാസ്ത്രശാഖകളെ നിർബന്ധപൂർവം യോജിപ്പിക്കാൻ ശ്രമിക്കുന്നതു ഹിപ്പോക്രേറ്റസ് മുതൽ ഡോ.ബി.സി. റോയി വരെയുള്ള ആചാര്യന്മാരെ അവഹേളിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്നതുമായിരിക്കും. ഓരോ വൈദ്യശാസ്ത്ര ശാഖകളെയും ഗവേഷണങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതു ലോകാരോഗ്യ ഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം സവിശേഷമായി അടയാളപ്പെടുത്താൻ സഹായകരമായിരിക്കും. ചില സങ്കരങ്ങൾ വിഷമാണെന്നു വിസ്മരിക്കാതിരിക്കാം.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(ലേഖകൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥിയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറുമാണ്).