Thursday, September 5, 2019 11:41 PM IST
2019 ഓഗസ്റ്റ് 22 ന് സർക്കാർ ഇറക്കിയ പതിച്ചു നല്കിയ ഭൂമിയിലെ അനധികൃത നിർമാണം സംബന്ധിച്ച ഉത്തരവ് സംസ്ഥാനം ഒട്ടാകെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരവും 1993 ലെ പ്രത്യേക ചട്ടമനുസരിച്ചും പതിച്ചുനല്കിയ ഭൂമിയിൽ ഉണ്ടായിട്ടുള്ള വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണങ്ങളുടെ സാധുത സംബന്ധിച്ചാണ് ഈ വിവാദ ഉത്തരവ്. ഇവിടെ പശ്ചാത്തലമായി വിശകലനം ചെയ്യുന്നതു മൂന്നാർ മേഖലയുമായി ബന്ധപ്പെട്ട് അനധികൃതമായി ഭൂമി കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങൾ തടയണം എന്നുള്ളതാണ്. ഇക്കാര്യത്തിൽ തർക്കമില്ല. പരിസ്ഥിതിക്ക് ഇണങ്ങാത്തതോ കടുത്ത ആഘാതമേൽക്കുന്നതോ ആയ നിർമാണങ്ങൾ ഒഴിവാക്കണം.
യുക്തിരഹിതമായ തീരുമാനം
സർക്കാർ ഭൂമി കൈയേറിയുള്ള അനധികൃത നിർമാണങ്ങളും ഖനന പ്രവർത്തനങ്ങളും തടയുന്നതിനായി ഇറക്കിയ ഉത്തരവ് ലക്ഷ്യമിട്ടത് 1964 ലെ ഭൂപതിവ് ചട്ടങ്ങളും 1993 ലെ പ്രത്യേക ചട്ടങ്ങളുമനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയിലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണങ്ങളെയാണ്. മൂന്നാർ മേഖലയിൽ ഈ ചട്ടങ്ങളനുസരിച്ച് നാമമാത്രമായ പട്ടയങ്ങൾ മാത്രമാണു നല്കിയിട്ടുള്ളത് എന്നതുകൊണ്ട് ഈ ഉത്തരവു വഴി മൂന്നാർ മേഖലയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഇടുക്കി ജില്ലയുടെ മറ്റു വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിന്റെ മറ്റു മേഖലകളിലും ഈ ചട്ടങ്ങൾ പ്രകാരം നിരവധി പേർക്കു പട്ടയം നല്കിയിട്ടുണ്ട്.
സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേതന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ തുടങ്ങിയ നാട്ടുരാജ്യങ്ങളിൽ വ്യത്യസ്തമായ ഭൂപതിവ് നിയമങ്ങൾ വഴി ഭൂമി അവകാശികൾക്ക് പതിച്ചുനല്കിയിട്ടുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഏറ്റവും പ്രധാനമായി ഭൂമി പതിച്ചുനല്കിയിട്ടുള്ളത് 1960 ലെ ഭൂപതിവ് നിയമത്തിൽ കീഴിൽ ഉണ്ടാക്കിയ 1964 ഭൂപതിവ് ചട്ടങ്ങൾ വഴിയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ജോയിന്റ് വേരിഫിക്കേഷൻ കഴിഞ്ഞ സ്ഥലങ്ങളിൽ 1993 ലെ പ്രത്യേക ചട്ടങ്ങൾ പ്രകാരം പട്ടയം നല്കിയത്. ഈ ചട്ടങ്ങളിൽ നാലാം ചട്ടപ്രകാരം കൃഷി, വീട് നിർമാണം എന്നിവയ്ക്കാണു പട്ടയം അനുവദിക്കുന്നത്. 1993 ലെ പ്രത്യേക ചട്ടങ്ങളിൽ ഷോപ്പ് സൈറ്റ് എന്നുകൂടി വ്യവസ്ഥയുണ്ട്. ഇവിടെ നടന്നിട്ടുള്ള നിർമാണങ്ങളെല്ലാം പട്ടയ വ്യവസ്ഥയുടെ ലംഘനമാണ് എന്നു വാദിച്ചാണു പുതിയ ഉത്തരവ് ഇറക്കിയത്.
നാല് ഏക്കർ വരെ ഒരാൾക്ക് ഈ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിക്കാൻ അർഹതയുണ്ടായിരുന്നു. ഇപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ അതാതു പ്രദേശത്തെ ജനങ്ങളുടെ പൊതു താത്പര്യം പരിഗണിച്ച് വാണിജ്യ ആവശ്യങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങളോടെ സ്ഥാപനങ്ങൾ ഉണ്ടായി. ഈ നിർമാണങ്ങളെല്ലാം വില്ലേജ്, പഞ്ചായത്ത്, താലൂക്ക് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ അനുമതിയോടെയായിരുന്നു. നിയമത്തിൽ വ്യക്തമാക്കാത്ത കാര്യങ്ങൾക്കായി ഈ പട്ടയഭൂമി ഉപയോഗിച്ചുവെങ്കിലും ഒരു പൊതുസമൂഹത്തിന്റെ താത്പര്യമനുസരിച്ച് തന്നെയാണ് ഇവ നിർമിക്കപ്പെട്ടത്. ആയതിനാൽ അതു ക്രമവത്കരിച്ചു നല്കി ഇനിമേൽ നിയമലംഘനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണു വേണ്ടിയിരുന്നത്. എന്നാൽ, ഇപ്രകാരം നിർമിക്കപ്പെട്ട കെട്ടിടങ്ങളിൽ പലതും പിടിച്ചെടുക്കുന്നതിനും ആ സ്ഥലത്തിന്റെ പട്ടയം റദ്ദു ചെയ്യുന്നതിനും സർക്കാരിന് അനുമതി നല്കുന്ന പുതിയ ഉത്തരവ് ഉണ്ടായി എന്നത് വിരോധാഭാസമാണ്.
വിവാദ പരാമർശങ്ങൾ
ഈ ഉത്തരവിലെ രണ്ടാമത്തെ നിർദ്ദേശത്തിൽ പറയുന്നത് 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിൽ ഉപജീവനത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിയിൽ താഴെ തറ വിസ്തീർണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കിൽ അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ലായെന്നു തെളിയിച്ചാൽ ആ നിർമാണം ക്രമവത്്കരിച്ചു നല്കുന്നതാണ്. ഭൂമിയുടെ വിസ്തൃതി 15 സെന്റിൽ കൂടുകയോ അപേക്ഷകനോ ആശ്രിതനോ മറ്റെവിടെയെങ്കിലും ഭൂമി ഉണ്ടായിരിക്കുകയൊ ചെയ്താൽ ആ കെട്ടിടത്തിന് അനുമതി നിഷേധിക്കപ്പെടും.
മൂന്നാമത്തെ നിർദ്ദേശമനുസരിച്ച് 15 സെന്റ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിയിൽ ഏറെ തറ വിസ്തീർണമുള്ളതും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാർ അത് അവരുടെ ഏക ജീവന ഉപാധിയാണെന്ന് തെളിയിക്കണം. അല്ലാത്തപക്ഷം അത് അവർക്കു നഷ്ടപ്പെടും.
ഈ രണ്ടു വിഭാഗത്തിലും പെടാത്തതും പ്രസ്തുത പട്ടയ ഭൂമിയിലുള്ളതുമായ നിർമാണങ്ങളുടെ കാര്യത്തിൽ പട്ടയം റദ്ദു ചെയ്ത് നിർമിതികൾ സർക്കാരിലേക്കു നിക്ഷിപ്തമാക്കണമെന്നും പിന്നീട് സർക്കാർ അതു പാട്ടത്തിനു നല്കുമെന്നും പറയുന്നു.
ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ 1977 നു മുമ്പുമുതൽ കൈവശത്തിലിരിക്കുന്നതും എന്നാൽ ഇതുവരെയും പട്ടയം ലഭിക്കാത്തതുമായ ഭൂമിയുള്ള നിരവധി പേരുണ്ട്. ഇവയിലുള്ള വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിർമാണങ്ങൾ നടന്നിട്ടുള്ളത് സർക്കാർ അനുമതിയോടെയാണെങ്കിലും അവ പിടിച്ചെടുക്കുന്നതിന് സർക്കാരിന് അനുമതി നല്കുന്നത് കൂടിയാണ് ഈ ഉത്തരവ്. പട്ടയത്തിന് അർഹത ഉണ്ടായിട്ടും തങ്ങളുടേതായ കുറ്റംകൊണ്ട ല്ലാതെ ഇതുവരെയും അത് ലഭിക്കാത്തവർക്ക് ഇപ്പോൾ ഇരുട്ടടി പോലെയാണു പുതിയ തീരുമാനം.
ഈ ചട്ടങ്ങൾ വഴി ലഭിച്ച ഭൂമിയിൽ നിർമിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ മറ്റ് നിർമാണങ്ങളെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഈ ഉത്തരവിൽ നല്കുന്നില്ല.
ഉദ്ദേശ്യശുദ്ധി സംശയിക്കണം
സംസ്ഥാനമൊട്ടാകെ സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപും പിൻപും വിവിധ ചട്ടങ്ങളിലൂടെ പട്ടയം നല്കിയിട്ടുള്ളത് പ്രധാനമായും കൃഷിക്കും വീടിനും തന്നെയാണ്. വ്യാവസായികാവശ്യത്തിന് പട്ടയം കൊടുക്കാനുള്ള ചട്ടങ്ങൾ പ്രകാരം പട്ടയം എടുത്ത് നടത്തിയ നിർമാണങ്ങൾ കുറെയുണ്ടെങ്കിലും ഭൂരിഭാഗം നിർമാണങ്ങളും മറ്റു ചട്ടങ്ങൾ വഴി ലഭിച്ച പട്ടയ ഭൂമിയിൽത്തന്നെയാണ്. ഇവയെല്ലാം അതത് കാലത്ത് സർക്കാർ അനുമതിയോടെതന്നെ നിർമിച്ചവയാണ്. സാഹചര്യം ഇതായിരിക്കെ മേൽപ്രസ്താവിച്ച രണ്ടു ചട്ടങ്ങൾ വഴി ലഭിച്ച പട്ടയഭൂമിയിലെ നിർമാണങ്ങളുടെ മേൽ മാത്രം കർശന നടപടി പ്രഖ്യാപിക്കുന്നത് വിവേചനാപരമായ തീരുമാനമാണ്. പ്രസ്തുത ഭൂമിയിലെ അനധികൃത നിർമാണങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതുവഴി എന്തു പരിസ്ഥിതി സംരക്ഷണമാണ് ഉറപ്പാക്കുന്നത്? എന്നാൽ, ഇവയെ ക്രമവത്കരിച്ച് ഇനിയുള്ള നിർമാണങ്ങളെ കർശനമായി നിയന്ത്രിക്കാനുള്ള നടപടികളാണു വേണ്ടിയിരുന്നത്.
കൃഷിക്കുവേണ്ടി ലഭിച്ച പട്ടയഭൂമിയിൽ കൃഷികൊണ്ട് ഉപജീവനം നടത്താൻ കഴിയാത്ത അവസ്ഥയുണ്ട്. ഉത്പാദനക്കുറവ്, ഉത്പാദനച്ചെലവിന്റെ വർധന, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത്, രോഗകീടബാധകൾ, കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമം തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങൾ കാർഷിക മേഖലയിൽ നിലനില്ക്കുന്നു. ഇവയൊക്കെ പരിഹരിക്കുന്നതിന് ക്രിയാത്മകമായ നടപടി ക്രമങ്ങൾ ഉണ്ടാകുന്നില്ല. ആയതിനാൽ കൃഷികൊണ്ടു മാത്രം ജീവിക്കാൻ കഴിയാത്തതിനാൽ മറ്റു വരുമാന മാർഗങ്ങളിലേക്കു തിരിയാൻ നിർബന്ധിതരായി. ഇങ്ങനെ പോയവരോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്നാണ് ഈ ഉത്തരവ് വ്യക്തമാക്കുന്നത്.
ഭാവിയിൽ നിർമാണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കർശനമായ വ്യവസ്ഥകൾ അനിവാര്യമാണ്. അതു കൂടിയാലോചനകളിലൂടെയാണു രൂപപ്പെടേണ്ടത്. ഇപ്പോഴത്തെ ഉത്തരവ് യുക്തിരഹിതവും അപ്രായോഗികവും സാങ്കേതിക പിഴവുകൾ നിറഞ്ഞതുമാണ്. കാലാകാലങ്ങളിൽ സർക്കാർ അനുമതിയോടെതന്നെ തങ്ങളുടെ അധ്വാനഫലം നിക്ഷേപിച്ച് പണിതുയർത്തിയ നിർമാണങ്ങളെ യാതൊരു കൂടിയാലോചനയുമില്ലാതെ ഒരു ഉത്തരവു വഴി ഏക പക്ഷീയമായി ഏറ്റെടുക്കാൻ വരുന്നതു കാടത്തമാണ്. അതിനെ ഒരുമിച്ചുനിന്ന് ചെറുക്കാൻ ഇതിന് ഇരയാകുന്നവർ നിർബന്ധിതരാകും.
ഇത്തരം ഉത്തരവുകൾ നിലനിന്നാൽ അത് ഉദ്യോഗസ്ഥർ സാധാരണക്കാരനെ ചൂഷണം ചെയ്യുന്നതിനായി എന്നും ഉപയോഗിക്കും. പട്ടയം റദ്ദു ചെയ്തു ഭൂമി സർക്കാരിലേക്കു നിക്ഷിപ്തമാക്കുന്ന നടപടി ആരംഭിച്ചാൽ അതു വലിയൊരു ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തും.
കൂടിയാലോചനകളില്ലാതെ ഉണ്ടായ ഈ ഉത്തരവിനെതിരേ ചില പ്രാദേശിക നേതാക്കൾ രൂക്ഷമായി പ്രതികരിച്ചെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളുടെ തന്ത്രപരമായ മൗനം അതിശയിപ്പിക്കുന്നതാണ്.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ
ലേഖകൻ ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്വീനറാണ്.