Monday, October 7, 2019 12:36 AM IST
സംസ്ഥാനത്ത് ഈ മാസം 21-നു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ യുഡിഎഫിന് ഒരു ചെറിയ പരീക്ഷണമല്ല. കഴിഞ്ഞ അര നൂറ്റാണ്ടായി യുഡിഎഫ് കൈവശംവച്ചുകൊണ്ടിരുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽനിന്ന് അതു കരകയറി വരുന്നതേയുള്ളൂ. മധ്യതിരുവിതാംകൂറിലെ ഈ നിയോജകമണ്ഡലത്തിലുണ്ടായ അപമാനകരമായ കീഴടങ്ങലിനു കാരണങ്ങൾ പലതുണ്ട്. എങ്കിലും യുഡിഎഫിന്റെ പിന്തുണ കുറഞ്ഞുവരുന്നതിന്റെ ഒരുപാട് കാര്യങ്ങൾ അതു വിളിച്ചുപറയുന്നു.
മുന്നണിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരള കോൺഗ്രസ്-എം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നീ മൂന്നു പ്രധാന കക്ഷികളിലെയും ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുഡിഎഫ് തത്കാലം ഒത്തുതീർപ്പാക്കിയിട്ടുണ്ട്. എങ്കിലും ഒരു ഐക്യമുന്നണിയായി നിൽക്കാൻ ഇനിയും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. ആദ്യമായി ഈ മൂന്നു പാർട്ടികളും തങ്ങളുടെ അണികളെ ഒരുമിപ്പിച്ചു നിർത്തണം (ഇക്കാര്യത്തിൽ മുസ്ലിം ലീഗിന് വലിയ പ്രശ്നമില്ലായിരിക്കാം). ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം ഏതാനും ആയിരം വോട്ടുകൾ മാറിയാൽ ഫലം മാറിമറിയാം.
നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും പാലായിലെ വിജയം എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികൾ തമ്മിലോ കക്ഷികൾക്കുള്ളിലോ വലിയ അഭിപ്രായവ്യത്യാസങ്ങളില്ലാത്തതിനാൽ സ്വരുമയോടെ മുന്നണി മുന്നോട്ടുപോവുകയാണ്. സ്ഥാനാർഥിനിർണയം കോൺഗ്രസിൽ ഒരു വലിയ പ്രശ്നമായിരുന്നു. പാർട്ടിയിലെ മുതിർന്ന മാർഗദർശികൾ അടുത്തകാലത്തായി ഒരു ഒത്തുതീർപ്പിനു ഗൗരവമായ പരിശ്രമങ്ങൾ നടത്തുന്നതിനിടെ ഗ്രൂപ്പ് നേതാക്കളും എംപിമാരും തങ്ങളുടെ നോമിനികൾക്കു സീറ്റ് നേടിക്കൊടുക്കാൻ ആവതു ശ്രമിച്ചു.
എന്നാൽ, ഇത്തരം കാര്യങ്ങൾ കോൺഗ്രസിന്റെ പതിവുപരിപാടിയാണ് എന്നും പറയണം. ഒരിക്കൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അയാളുടെ വിജയത്തിനായി കോൺഗ്രസ് പ്രവർത്തകരെല്ലാം യോജിച്ചുപ്രവർത്തിക്കും.
കേരള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ 21-ലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കാരണം അതിൽ ഒരു ഗ്രൂപ്പിന്റെയും താത്പര്യങ്ങൾ ഹനിക്കപ്പെടുന്നില്ല. മുസ്ലിം ലീഗിലെ യുവാക്കൾ ഉയർത്തിയ വെല്ലുവിളി തത്കാലത്തേക്കെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഒന്നിച്ചുനിന്നില്ലെങ്കിൽ വീഴുമെന്ന് പാലായിലെ അനുഭവത്തിൽനിന്നു മിക്ക നേതാക്കൾക്കും മനസിലായി.
വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ചു മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ പ്രധാന മേഖലകളായ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയെ പ്രതിനിധാനം ചെയ്യുന്നതിനാൽ ഒരു മിനി തെരഞ്ഞെടുപ്പ് പോലെയാണ്. പാലാ ഉപതെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തെ ജനങ്ങളുടെ മനോഭാവം എന്താണെന്നു പ്രതിഫലിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഈ ഉപതെരഞ്ഞെടുപ്പുകളിലും നല്ല പ്രകടനം കാഴ്ചവയ്ക്കാനായാൽ എൽഡിഎഫിന് കൂടുതൽ ആത്മവിശ്വാസത്തോടെ വരുന്ന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കഴിയും.
ബിജെപിയെപ്പറ്റിക്കൂടി ഏതാനും വാക്കുകൾ. ഉത്തരേന്ത്യയിലും കർണാടകയിലും ബിജെപി വെല്ലുവിളിയില്ലാത്ത രാഷ്ട്രീയശക്തി ആണെങ്കിലും കേരളത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ ആ പാർട്ടിക്കു കഴിഞ്ഞിട്ടില്ല. പാർട്ടിയിലെ ഗ്രൂപ്പിസമാണ് ഒരു കാരണം. സിപിഎമ്മിലെപ്പോലെ ബിജെപിയിലും കണ്ണൂർ ലോബി സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയെ നയിക്കുന്നു. ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവായ കുമ്മനം രാജശേഖരനെ അപമാനിച്ചത് അതിനു തെളിവാണ്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ച് ഏറെക്കുറെ സമ്മതിപ്പിച്ചശേഷം പാർട്ടി കേന്ദ്രനേതൃത്വം അദ്ദേഹത്തിനു സ്ഥാനാർഥിത്വം നിഷേധിച്ചു.
കണ്ണൂർ ലോബിയുടെ സ്വാധീനമാണ് ഇതു തെളിയിക്കുന്നത്. അസംതൃപ്തരായ നിരവധി സീനിയർ നേതാക്കൾ പാർട്ടിയിലുണ്ട്. അണികൾ എങ്ങനെയാണു പെരുമാറുന്നതെന്ന് ഉപതെരഞ്ഞെടുപ്പിനുശേഷമേ വ്യക്തമാകൂ. ഒരുപക്ഷേ അമിത് ഷായ്ക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുമായിരിക്കാം.
പക്ഷേ ബിജെപിയുടെ മുന്നിലുള്ള ഒരു പ്രശ്നം അത് ശബരിമലയിലെ പാരന്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിന് ഒരു കേന്ദ്രനിയമം കൊണ്ടുവരാൻ ഒന്നും ചെയ്തില്ല എന്നുള്ളതാണ്. അത്തരമൊരു നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. മറ്റൊരുകാര്യം മതേതരശക്തികൾ സംസ്ഥാനത്തു ശക്തമാണ് എന്നുള്ളതാണ്. ഇവിടെ ജനസംഖ്യയുടെ 50 ശതമാനത്തിനടുത്തുവരുന്ന ന്യൂനപക്ഷ സാന്നിധ്യമുണ്ട്. ബിജെപിയുടെ സഖ്യകക്ഷികൾതന്നെ ഇപ്പോൾ പൂർണമായി അവരോടൊപ്പമില്ല. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും പാർട്ടിക്കു ശക്തമായ സാന്നിധ്യമുണ്ട്. എങ്കിലും സ്ഥാനാർഥിനിർണയത്തിനുശേഷം പാർട്ടിക്കാർപോലും അവിടെ അത്ര വലിയ പ്രതീക്ഷ പുലർത്തുന്നില്ല. എന്നാൽ, ബിജെപിയുടെ അടിത്തറ വിപുലമായി വരികയാണ് എന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടിത്തട്ട് യാഥാർഥ്യങ്ങൾ അതിന് അനുകൂലമാണ്. അതിന്റെ ആവനാഴിയിൽ ധാരാളം അന്പുകളുണ്ട്. സർക്കാരിന്റെ വലിയ ഭരണവീഴ്ചകൾ, നയപരമായ തകർച്ചകൾ, ഏകാധിപത്യ സമീപനങ്ങൾ, സന്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങൾ എന്നിങ്ങനെ. വികസനത്തെ പ്രോത്സാഹിപ്പിക്കാനായി കൊണ്ടുവന്ന ചില നടപടികൾ വിജയംകണ്ടില്ലെന്നു മാത്രമല്ല, വിവാദം നേരിടുകയുമാണ്. ക്രമസമാധാന വിഷയത്തിൽപോലും സർക്കാരിന്റെ പ്രകടനം നിരാശാജനകമാണ്. അടുത്തയിടെയുണ്ടായ വലിയ പ്രകൃതിദുരന്തത്തെത്തുടർന്നുണ്ടായ നിവാരണ നടപടികൾ സംബന്ധിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അവസരത്തിനൊത്തുയരാൻ സർക്കാരിനു കഴിഞ്ഞില്ല.
ജാതിസമവാക്യങ്ങളും യുഡിഎഫിന് അനുകൂലമാണ്. പക്ഷേ പ്രചാരണം എത്ര ഫലപ്രദമായി നടത്താൻ അതിനു കഴിയും എന്നതാണു പ്രധാന ചോദ്യം. അതിന്റെ ദേശീയ നേതാക്കളിൽ എത്രപേർ പ്രചാരണത്തിനു വരും എന്നതും വളരെ പ്രധാനമാണ്. യുഡിഎഫ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പു പ്രചാരണം എത്ര ഫലപ്രദമായി നടത്തും എന്നതായിരിക്കും ഫലം നിർണയിക്കുന്ന പ്രധാന ഘടകം.
എൽഡിഎഫിന് എണ്ണയിട്ട യന്ത്രംപോലുള്ള പ്രചാരണ സംവിധാനവും ശക്തമായ കേഡറുകളുമുണ്ട്. എന്നാൽ, വായിൽതോന്നുന്നതെല്ലാം പറയുന്ന നേതാക്കളെ അതു സൂക്ഷിക്കേണ്ടതുണ്ട്. അത്തരം പരാമർശങ്ങൾ യുഡിഎഫ് പ്രചാരണായുധമാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ അധികാര ദുർവിനിയോഗം നടത്തുന്ന പാർട്ടിക്കാരും അതിരുവിട്ട പ്രവർത്തനങ്ങൾ നടത്തുന്ന യുവജനസംഘടനക്കാരും എൽഡിഎഫിനു വലിയ തലവേദനയാകും. അതേസമയം, മികച്ച പ്രതിച്ഛായയുളളവരെ സ്ഥാനാർഥികളായി നിർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നകാര്യവും എടുത്തുപറയണം.
എന്തായാലും കോൺഗ്രസിനാണു വലിയ വെല്ലുവിളി. ആധികാരികമായ ഒരു വിജയം സംസ്ഥാനതലത്തിലും ദേശീയതലത്തിലും പാർട്ടിക്ക് ആത്മവിശ്വാസം പകരാൻ ആവശ്യമാണ്. അതിന് അനുകൂലഘടകങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്താൻ നേതാക്കൾക്ക് എത്രമാത്രം കഴിയും എന്നതാണു ചോദ്യം. പാലായിലെ പരാജയം യാഥാർഥ്യങ്ങൾ മനസിലാക്കാൻ കോൺഗ്രസിലെയും യുഡിഎഫിലെയും പ്രധാന നേതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതാണ് ഒരു രജതരേഖ.
കെ. ഗോപാലകൃഷ്ണൻ