Thursday, October 10, 2019 11:21 PM IST
ഇന്ത്യൻ ജനാധിപത്യത്തിനു സുതാര്യതയുടെ സൂര്യപ്രകാശം നൽകിയ വിവരാവകാശ നിയമത്തിനു നാളെ 14 വയസ് പൂർത്തിയാകുന്നു.
നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ നെടുംതൂണുകളായ നിയമനിർമാണ സഭ, കാര്യനിർവഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ എന്നിവയുടെ പ്രവർത്തനത്തെ ആർടിഐ നിയമം ഏറെ സ്വാധീനിക്കുകയുണ്ടായി. ജനങ്ങൾ ചോദ്യങ്ങൾ ചോദിച്ചതോടെ ഉദ്യോഗസ്ഥരിൽ പ്രതിബദ്ധതയും ഉത്തരവാദിത്വബോധവും ഉണ്ടാകാൻ തുടങ്ങി. അതോടൊപ്പംതന്നെ ഈ സംവിധാനങ്ങൾക്കുള്ളിൽനിന്നുതന്നെ എതിർപ്പുകൾ ഉയർന്നുവന്നു.
1923-ലെ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പ്രഭാവം സ്വാതന്ത്ര്യലബ്ധിക്കു ശേഷവും നിലനിന്നതുമൂലം സർക്കാർ ഫയലുകൾ പൊതുജനങ്ങളിൽനിന്നും മറച്ചുവയ്ക്കേണ്ടതു തങ്ങളുടെ കർത്തവ്യമാണെന്ന് ഉദ്യോഗസ്ഥർ കരുതിപ്പോന്നു. ജനവിരുദ്ധമായ ഈ നിലപാടിന് മാറ്റമുണ്ടായത് 2005 ഒക്ടോബർ 12-ന് ഇന്ത്യയിൽ നിലവിൽ വന്ന വിവരാവകാശ നിയമത്തോടെയാണ്.
നിയമനിർമാണ സഭകളിൽ അവതരിപ്പിക്കുന്ന ബില്ലുകളെക്കുറിച്ച് കാബിനറ്റിന്റെ ചർച്ചകളും തീരുമാനങ്ങളും വിവരാവകാശ നിയമപ്രകാരം ജനങ്ങൾക്കറിയാൻ അവകാശമുണ്ടെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറും പ്രമുഖ വിവരാവകാശ പ്രവർത്തകനുമായ ശൈലേഷ് ഗാന്ധിയുടെ ഉത്തരവ് നമ്മുടെ ജനാധിപത്യ പ്രക്രിയയെ സുതാര്യമാക്കുന്നതിൽ നിർണായകമായ ഊർജം നൽകി. ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാണു കേരളത്തിലെ വിവരാവകാശ കമ്മീഷണർ എം.എൻ. ഗുണവർധൻ, ഈ ലേഖകൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് ഉത്തരവിട്ടത്. മന്ത്രിസഭാതീരുമാനങ്ങൾ ആർടിഐ നിയമപ്രകാരം നൽകണമെന്ന കമ്മീഷന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. "കടുംവെട്ട്’ മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്താത്ത ഉമ്മൻ ചാണ്ടി സർക്കാരിനെ രൂക്ഷമായി വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാക്കൾ മന്ത്രിമാരായപ്പോൾ ചുവടുമാറ്റി.
ഭരണകൂടത്തിന്റെ ഉപശാലകളിൽ മറഞ്ഞുകിടന്നിരുന്ന പ്രധാനമായ പല രേഖകളും വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കു കാബിനറ്റ് തീരുമാനം ഉണ്ടായിരുന്നില്ലെന്നും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദിന് എഴുതിയ കത്തിലൂടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്നും വ്യക്തമാക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്.
വിചാരണ നേരിടുന്ന തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ സുപ്രീംകോടതി പലപ്രാവശ്യം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നിട്ടും നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണു വിവരാവകാശ പ്രവർത്തകയായ ദിവ്യ അയ്യർ ആർടിഐ പ്രകാരം അപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് ചോദിച്ചത്. മറുപടിയിൽ തൃപ്തയാകാത്ത അപേക്ഷക കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ 20 ദിവസങ്ങൾക്കം സ്വമേധയാ പ്രസിദ്ധീകരിക്കണമെന്നും അപേക്ഷകയ്ക്ക് രേഖകൾ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
ഫയൽ കാണാനില്ല എന്ന പ്രതിഭാസം സർക്കാരോഫീസുകളിൽ പുതിയ കാര്യമല്ല. വിവരാവകാശ നിയമം വന്നതോടെ "മിസിംഗ് ഫയൽ’ എന്നതു സാധാരണ മറുപടി. കൊച്ചി നഗരസഭയിൽനിന്നു പഞ്ചിംഗ് മെഷീൻതന്നെ കാണാതായി. കാണാതാകലിനെതിരേ വിവരാവകാശ കമ്മീഷനെ സമീപിച്ചാലും കാര്യമില്ല. ഇല്ലാത്ത ഫയൽ നൽകാൻ എങ്ങനെ ഉത്തരവിടും എന്നാണു പല കമ്മീഷണർമാരും അപേക്ഷകരോടു ചോദിക്കുക.
ഈ വിഷമവൃത്തത്തിൽനിന്നും സാധാരണക്കാരെ മോചിപ്പിക്കാൻ പര്യാപ്തമായ ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. "ഫയൽ’ എന്നത് സർക്കാരിന്റെ സ്വത്താണ്. അത് കാണാതായാൽ അതിന്റെ സൂക്ഷിപ്പുകാരൻ അഥവാ "കസ്റ്റോഡിയൻ’ സമാധാനം പറയണം. പോലീസിനു പരാതി നൽകണം. പോലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം.
നിയമപാലനം നടത്തേണ്ട പോലീസ് സേന ക്രിമിനലുകളുടെ താവളമാണെന്ന വിവരം പുറത്തുവരുന്നതിനും കാരണമായത് ഈ നിയമമാണ്. നിയമസഭയിൽപോലും വെളിപ്പെടുത്താതിരുന്ന രഹസ്യമാണിത്. മൂന്നുവർഷത്തെ കണക്കുകൾകൊണ്ട് മാത്രം സംസ്ഥാന പോലീസ് സേനയിലെ 950 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരാവകാശ രേഖ പുറത്തുവന്നു.
ചിറകരിഞ്ഞ നിയമഭേദഗതി
മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള പ്രഥമ പാർലമെന്റ് സമ്മേളനത്തിൽതന്നെയാണ് 2005-ലെ വിവരാവകാശ നിയമത്തിന് ഭേദഗതിവരുത്തിക്കൊണ്ട് ബിൽ പാസാക്കിയത്. വിവരാവകാശ കമ്മീഷനുകളുടെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും തകർക്കുന്നതാണ് ഈ ഭേദഗതിയെന്നു പ്രതിപക്ഷവും വിവരാവകാശ പ്രവർത്തകരും കേന്ദ്രസർക്കാരിനെ വിമർശിക്കുന്പോഴും നിലവിലെ നിയമത്തിലെ "അപാകം’ പരിഹരിക്കുകയെന്ന "സാധാരണ’ നടപടി മാത്രമാണിതെന്നു സർക്കാർ വിശദീകരിക്കുന്നു.
ആർടിഐ നിയമത്തിലെ 13, 16, 27 എന്നീ വകുപ്പുകളാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിലൂടെ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണർമാരുടെ പദവി, സേവന-വേതന വ്യവസ്ഥകളും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽകൊണ്ടുവന്നു.
കമ്മീഷണർമാർ ചുമതലയേറ്റെടുക്കുന്ന അന്നു മുതൽ അഞ്ചുവർഷത്തേക്ക് എന്നതാണു നിലവിലുള്ള സേവന കാലാവധി. ഈ വ്യവസ്ഥ മാറ്റിക്കൊണ്ട് ഇനി അതു കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നു ഭേദഗതിചെയ്തു. കമ്മീഷണർമാർക്കു സുപ്രീംകോടതി ജഡ്ജിക്കു സമാനമായ പദവി നൽകിയ വ്യവസ്ഥയ്ക്കു പകരം ഇനി അതും കേന്ദ്രസർക്കാർ തീരുമാനിക്കും എന്നു ഭേദഗതിചെയ്തു.
വിവരാവകാശ കമ്മീഷന്റെ നിഷ്പക്ഷതയും സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും തകർക്കുന്ന ഭേദഗതിയാണു കേന്ദ്രസർക്കാർ വരുത്തിയതെന്ന വിമർശനം ശക്തമാണ്. അതിനു യുക്തിസഹമായ ഒരു മറുപടി നൽകാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞിട്ടില്ല. ഇതിന്റെ ചട്ടങ്ങളും ഇതുവരെ രൂപവത്കരിച്ചിട്ടില്ല.
എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും നമ്മുടെ ജനാധിപത്യ സംവിധാനത്തെ ജനകീയമാക്കുന്നതിൽ വിവരാവകാശ നിയമം വഹിച്ച പങ്ക് രചനാത്മകമാണ്. ഈ ജനപക്ഷ നിയമത്തെ ശക്തിപ്പെടുത്തുന്ന സർക്കാരാണ് ജനപ്രിയ സർക്കാരാകുന്നത്.
കരുണാനിധിയും വിവരാവകാശനിയമവും
തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകളെപ്പറ്റി വാഴ്ത്തിയവർ വിസ്മരിച്ച ഒരു കാര്യമാണ് വിവരാവകാശ നിയമവുമായുള്ള കരുണാനിധിയുടെ ബന്ധം.
ഇന്ത്യയിലെ പ്രഥമ വിവരാവകാശനിയമം നിർമിച്ചത് കരുണാനിധിയാണ്. അങ്ങനെയൊരു നിയമം കേന്ദ്രത്തിലോ ഇതര സംസ്ഥാനങ്ങളിലോ ഇല്ലാത്ത കാലത്ത്, 1997-ൽ തമിഴ്നാട് നിയമസഭ വിവരാവകാശനിയമം പാസാക്കി. മേയ് നാലിനു ഗവർണർ നിയമത്തിന് അംഗീകാരം നൽകുകയും ചെയ്തു. രാജസ്ഥാനിൽ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയുടെ പോരാട്ടമാണ് നിയമത്തിലേക്ക് പിന്നീട് നയിച്ചതെങ്കിൽ, ഇങ്ങനെയൊരു നിയമം വേണമെന്ന് തമിഴ്നാട്ടിലെ ഒരു സംഘടനപോലും ആവശ്യപ്പെട്ടില്ല!
സിവിൽ സൊസൈറ്റിയുടെ ആവശ്യമില്ലാതെ കരുണാനിധി സർക്കാർ തന്നെയാണ് ആ നിയമം കൊണ്ടുവന്നത്. നിലവിലുള്ള ആർ.ടി.ഐ നിയമം പോലെ ശക്തമായ നിയമമായിരുന്നില്ല തമിഴ്നാട് വിവരാവകാശനിയമം എന്നത് നേര്. സമാനമായ ഒന്നുപോലുമില്ലാത്തിടത്ത് ഇന്ത്യയിലെ ഒരു പ്രാദേശികനേതാവിന് അങ്ങനെയൊരു നിയമം നിർമിക്കണമെന്നു തോന്നി എന്നതാണു പ്രധാനം. ദുർബലമായ ആ നിയമത്തിന്റെ പ്രധാന ന്യൂനത 21 കാര്യങ്ങൾ വരുന്ന വിലക്കപ്പെട്ട വിവരങ്ങളുടെ ഭീമൻ പട്ടികയായിരുന്നു. 12 ഉപവിഭാഗങ്ങളും അതിനുണ്ട്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ശക്തമായ വിമർശനം കേൾക്കേണ്ടിവന്നു സർക്കാരിന്. പലവ്യവസ്ഥകളും അവ്യക്തവും അപര്യാപ്തവും ആയിരുന്നു.
അപ്പീൽ നൽകാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ടായിരുന്നുവെങ്കിലും അതു ഭരണതലത്തിൽ മാത്രം ഒതുങ്ങി. വിവരാവകാശ കമ്മീഷനെപ്പോലെ സ്വതന്ത്രമായ ഒരു സംവിധാനത്തിന്റെ അഭാവം ആ നിയമത്തെ ഫലപ്രദമാക്കിയില്ല. വിവരങ്ങൾ സ്വമേധയാ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും നടപ്പായില്ല. 2005 മെയ് മാസം വിവരാവകാശനിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കുകയും ജൂണ് 15 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെ കേന്ദ്രത്തിലും ഇതരസംസ്ഥാനങ്ങളിലും ഉള്ള ആർടിഐ നിയമങ്ങൾ അപ്രസക്തമായി മാറി.
കേരളവും വിവരാവകാശനിയമവും
ഭൂപരിഷ്കരണനിയമം ഉൾപ്പെടെ നാഴികകല്ലുകളായ നിരവധി നിയമനിർമ്മാണങ്ങളിലൂടെ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളം, അറിയാനുള്ള അവകാശത്തിന്റെ കാര്യത്തിൽ കുറ്റകരമായ അലംഭാവം കാണിച്ചു. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിവരാവകാശപോരാട്ടങ്ങൾ നടക്കുന്പോഴും സാക്ഷരകേരളം വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന കവിവാക്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സുഖസുഷുപ്തിയിലാണ്ടു. ഇതിൽ നിന്നുണർന്നത് 2002 നവംബർ മാസത്തിലാണ്. അന്നത്തെ നിയമമന്ത്രി കെ.എം. മാണി അധ്യക്ഷനായ നിയമപരിഷ്കരണസമിതിയുടെ പ്രഥമ റിപ്പോർട്ടിലാണ് സംസ്ഥാന വിവരാവകാശത്തിന്റെ കരട് പ്രസിദ്ധീകരിച്ചത്. വിവാദപരമായ നിരവധി നിയമങ്ങൾ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ അതിജീവിച്ച് നിയമസഭയിൽ അവതരിപ്പിച്ച സർക്കാർ പക്ഷേ ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്ന ഈ സുപ്രധാന നിയമത്തെ സൗകര്യപൂർവം വിസ്മരിച്ചു.
ഇടതുസർക്കാരിന്റെ കാലത്ത്, പഞ്ചായത്തീരാജ്, നഗരപാലിക നിയമത്തിലെ അപര്യാപ്തവും അവ്യക്തവുമായ വ്യവസ്ഥകൾ "അറിയാനുള്ള അവകാശം’ എന്ന അധ്യായത്തിൽ ചേർത്തിരുന്നു. പക്ഷേ, പരീക്ഷണത്തിനുപോലും ആരെങ്കിലും ഈ വ്യവസ്ഥ ഉപയോഗിച്ചോ എന്നു സംശയമാണ്. വിരലിലെണ്ണാവുന്ന അപേക്ഷകൾ പോലും ഈ നിയമപ്രകാരം ലഭിച്ചില്ല എന്നാണ് ഒൗദ്യോഗിക ഭാഷ്യം.
രാജസ്ഥാൻ പരീക്ഷണം
നൂറു ശതമാനം സാക്ഷരതയുടെ പെരുമയിൽ അഭിരമിക്കുന്ന മലയാളികളെ നാണം കെടുത്തുന്നു രാജസ്ഥാനികൾ. ഭൂപരിഷ്കരണം, വിദ്യാഭ്യാസനിയമം തുടങ്ങിയ വിപ്ലവാത്മകവും പുരോഗമനാത്മകവുമായ നിയമനിർമാണങ്ങളിലൂടെ ഇന്ത്യക്കാകമാനം മാതൃകയാണ് തങ്ങളെന്ന് അഭിമാനിക്കുന്ന മലയാളികൾ എന്തുകൊണ്ടു നിയമസഭയിൽ വിവരാവകാശനിയമം പാസാക്കിയില്ല?
തമിഴ്നാടും രാജസ്ഥാനും ഉൾപ്പെടെ ഒരു ഡസനിലേറെ സംസ്ഥാനങ്ങൾ നിയമം പാസാക്കിയെങ്കിലും നാം വിവരാവകാശനിയമത്തിന്റെ കരടു ബില്ലിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തു.
വിവരാവകാശനിയമം ഒന്നാം യുപിഎ സർക്കാർ പാസാക്കുകയും സംസ്ഥാനങ്ങൾക്കുകൂടി നിയമം ബാധകമാക്കുകയും ചെയ്തതോടെ കേരളത്തിലും അത് നടപ്പിലായി.
കേരളത്തിലെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ തലയിൽ ഒരിടിത്തീ പോലെയാണ് ഈ നിയമം വന്നുവീണത്. സടകുടഞ്ഞെഴുന്നേറ്റ ബ്യൂറോക്രസി നിയമത്തെ പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.
1995 ഏപ്രിൽ അഞ്ചിന് രാജസ്ഥാൻ മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി. പ്രാദേശികവികസനവുമായി ബന്ധപ്പെട്ട രേഖകളുടെയെല്ലാം ഫോട്ടോകോപ്പികൾ ജനങ്ങൾക്ക് നൽകുമെന്നതായിരുന്നു പ്രഖ്യാപനം. അത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യസംസ്ഥാനമായിരുന്നു രാജസ്ഥാൻ.
രാംജത്മലാനിയുടെ പരിഷ്കാരം
പ്രമുഖ അഭിഭാഷകനായ രാംജത്മലാനി വാജ്പേയ് മന്ത്രിസഭയിൽ നഗരവികസനവകുപ്പിന്റെ കാബിനറ്റ് മന്ത്രിയായിരിക്കെ 1991ൽ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഫയലുകൾ പരിശോധിക്കാനും അതിന്റെ ഫോട്ടോകോപ്പിയെടുക്കാനും അനുവദിച്ചു. എന്നാൽ, കേന്ദ്രമന്ത്രിയുടെ ഈ ഉത്തരവ് നടപ്പിലാക്കാൻ കാബിനറ്റ് സെക്രട്ടറി അനുവദിച്ചില്ല. ഒരു വകുപ്പിൽ മാത്രം ഈ പരിഷ്കാരം നടപ്പിലാക്കുന്നത് പ്രായോഗികമായിരുന്നില്ലെന്നായിരുന്നു കാരണം.
ഭരണക്രമത്തിലെ എല്ലാ മേഖലകളെയും സംബന്ധിച്ച വിവരങ്ങൾ വെളിവാക്കുന്നതിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും ആവശ്യമായ സന്ദർഭങ്ങളിൽ സർക്കാർ തീരുമാനങ്ങളിലും നയരൂപീകരണങ്ങളിലും നിർണായകമായ സ്വാധീനം ചെലുത്താൻ പൗരസമൂഹത്തെ പ്രാപ്തമാക്കുന്ന നിയമമാണ് വിവരാവകാശനിയമം.
അധികാര നിർവഹണത്തിൽ സുതാര്യത ഉറപ്പാക്കിക്കൊണ്ട് അഴിമതി, സ്വജനപക്ഷപാതം, ചുവപ്പ്നാട എന്നിവ ഇല്ലാതാക്കി കാര്യക്ഷമവും സംശുദ്ധവുമായ ഒരു ഭരണസംവിധാനമാണ് ഈ നിയമം ലക്ഷ്യമാക്കുന്നത്.
അഡ്വ. ഡി.ബി. ബിനു
(ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റാണ് ലേഖകൻ)