Thursday, October 24, 2019 12:10 AM IST
കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ടു നടക്കുന്ന മാർക്കുദാനവും മറ്റു നടപടികളും നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഉന്നതമായ മൂല്യങ്ങളാലും ഉയർന്ന ദിശാബോധത്താലും നയിക്കപ്പെടേണ്ടവയാണ് സർവകലാശാലകൾ. അക്കാദമിക് പണ്ഡിതരാൽ നയിക്കപ്പെടണമെന്നാണു നമ്മുടെ രാഷ്ട്രശില്പികൾ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അവയ്ക്കു സ്വയംഭരണമുൾപ്പെടെയുള്ള അധികാരങ്ങൾ നൽകിയതും.
സംസ്ഥാനത്ത് ഇപ്പോഴത്തെ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം പ്രഫ.സി. രവീന്ദ്രനാഥും തുടർന്നു ഡോ.കെ.ടി. ജലീലുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരായത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഇരുവരും ഉന്നത വിദ്യാഭ്യാസ മന്ത്രിമാരായപ്പോൾ പൊതുസമൂഹത്തിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ, അത് അസ്ഥാനത്താകുന്ന കാഴ്ചയാണു കണ്ടത്. അതിൽ കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയതോടെ കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യതയും അക്കാദമിക് മികവും തകർക്കപ്പെടുന്ന അതീവ ദുഃഖകരമായ സ്ഥിതിയാണ്. ശ്രേഷ്ഠമായ സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളെ തന്റെ ചൊൽപ്പടിക്കു നിർത്തുകയും സിൻഡിക്കറ്റുകളെ നോക്കുകുത്തികളാക്കുകയും വൈസ് ചാൻസലർമാരെ ആജ്ഞാനുവർത്തികളാക്കുകയുമാണ് മന്ത്രി കെ.ടി.ജലീൽ ചെയ്യുന്നത്.
സംസ്ഥാനം രൂപീകൃതമായ ശേഷം പ്രഗത്ഭമതികളായ എത്രയോ മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ, ഇത്രയും നഗ്നമായി സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയും നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത മറ്റൊരു മന്ത്രിയില്ല. കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ താൻ ഒന്നും ചെയ്തിട്ടില്ല, സിൻഡിക്കറ്റും വൈസ് ചാൻസലറുമാണ് എല്ലാം ചെയ്തതെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. തെളിവുകൾ നിരത്തി മന്ത്രിയുടെ ഇടപെടൽ സ്ഥാപിച്ചപ്പോൾ താൻ ഇനിയും ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നു പ്രഖ്യാപിക്കാനുള്ള ധാർഷ്ഠ്യവും മന്ത്രി പ്രകടിപ്പിച്ചു. ഇത് ഒരു ദുരന്തമാണ്.
മാർക്ക് ദാനവും തിരിമറികളും
പബ്ലിക് സർവീസ് കമ്മീഷനിലെ പരീക്ഷാ ക്രമക്കേടുകളും മാർക്ക് തട്ടിപ്പും നമ്മളെ ഞെട്ടിപ്പിച്ചിരുന്നു. പക്ഷേ, അതിനെക്കാൾ ഭീമമായ ക്രമക്കേടുകളാണു സർവകലാശാലകളിൽനിന്നു പുറത്തുവന്നത്. നേരത്തെ കേരള സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് പരീക്ഷയിൽ തോറ്റ ഒരു വിദ്യാർഥിയെ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു ജയിപ്പിച്ച സംഭവം വിവാദമായിരുന്നു. പക്ഷേ, അതു മഞ്ഞുമലയുടെ ഒരഗ്രം മാത്രമായിരുന്നു. മന്ത്രിയുടെയും മന്ത്രിയുടെ ഓഫീസിന്റെയും അവിഹിത ഇടപെടലുകളുടെ അന്പരപ്പിക്കുന്ന വിവരങ്ങളുടെ മലവെള്ളപ്പാച്ചിലാണ് പിന്നാലെ ഉണ്ടായത്. എംജി സർവകലാശാലയിൽ നടന്ന ഗുരുതരമായ മാർക്ക് ദാനം എല്ലാ സീമകളെയും ലംഘിച്ച് മാർക്ക് കുംഭകോണത്തിലേക്ക് എത്തിയിരിക്കുന്നു. 2019 ഫെബ്രുവരി 22ന് എംജി സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിൽ കോതമംഗലത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനിക്ക് ആറാം സെമസ്റ്ററിലെ ഒരു പേപ്പറിന് ഒരു മാർക്ക് കൂട്ടിയിട്ടുകൊടുക്കാൻ കൈക്കൊണ്ട തീരുമാനമാണ് വൻതോതിലുള്ള മാർക്ക് കുംഭകോണത്തിലേക്കു വഴിവച്ചത്. നാഷണൽ സർവീസ് സ്കീം അനുസരിച്ചുള്ള ഗ്രേസ് മാർക്ക് തന്നു വിജയിപ്പിക്കണമെന്ന ഈ കുട്ടിയുടെ അപേക്ഷ നേരത്തേ സർവകലാശാല നിരസിച്ചതാണ്. കാരണം എൻഎസ്എസിന്റെ ഗ്രേസ് മാർക്ക് നേരത്തെ ആ കുട്ടിക്കു നൽകിയിരുന്നു.
എന്നിട്ടും അദാലത്തിൽ വച്ച് ഒരു മാർക്ക് കൂട്ടി നൽകി ആ വിദ്യാർഥിനിയെ വിജയിപ്പിക്കാനാണു തീരുമാനിച്ചത്. ഇതു നിയമവിരുദ്ധമാണെന്നു സെക്ഷനിലെ ഉദ്യോഗസ്ഥർ കുറിപ്പെഴുതിയതോടെ ആ വിഷയം അക്കാദമിക്ക് കൗണ്സിലിലേക്കു വിട്ടു. പിന്നീടുണ്ടായത് അന്പരിപ്പിക്കുന്ന നടപടികളാണ്. അക്കാദമിക് കൗണ്സിലിന്റെ പരിഗണനയിലിരിക്കെ തന്നെ സർവകലാശാല സിൻഡിക്കറ്റ് വിഷയം പരിഗണിച്ചു. ഈ കുട്ടിക്കു മാത്രമല്ല, തങ്ങൾക്കു താത്പര്യമുള്ള പല കുട്ടികൾക്കും മാർക്ക് കൂട്ടിയിട്ടുകൊടുക്കണമെന്ന വാദം സിൻഡിക്കറ്റിലുണ്ടായി. രണ്ടു മാർക്കും നാലു മാർക്കും കൂട്ടിയിട്ടുകൊടുക്കണമെന്നു വരെ അംഗങ്ങൾ ആവശ്യപ്പെട്ടു. അങ്ങനെയാണ് ലേലം വിളി പോലെ ഒടുവിൽ അഞ്ചു മാർക്ക് വരെ കൂട്ടിയിട്ടു നൽകാനും അതു കാലപരിധിയില്ലാതെ കുട്ടികൾക്കു നൽകാനും തീരുമാനിച്ചത്.
സർവകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബിടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററുകളിൽ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാർഥികൾക്കു നിലവിലുള്ള മോഡറേഷനു പുറമേ അഞ്ചുമാർക്കു കൂട്ടി സിൻഡിക്കറ്റ് മോഡറേഷൻ നൽകാനാണ് തീരുമാനിച്ചത്. വിചിത്രമായ ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഓരോ സെമസ്റ്ററിലും ഓരോ പേപ്പറിൽ അഞ്ചു മാർക്ക് വരെ കൂട്ടിയിട്ടുകൊടുക്കുകപോലുമുണ്ടായി. ആറ് സപ്ലിമെന്ററി പരീക്ഷകളിൽ തോറ്റ കുട്ടിപോലും അതോടെ ജയിച്ചതായി സർട്ടിഫിക്കറ്റും വാങ്ങിപ്പോയി. ആകെ 120 കുട്ടികൾ ഇങ്ങനെ ജയിച്ചതായി പറയുന്നുണ്ട്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? തോറ്റു തോറ്റു കിടക്കുന്ന കുട്ടികളെ വെറുതെ മാർക്ക് കൂട്ടിയിട്ടു ജയിപ്പിക്കാൻ?
മാർക്ക് കൊള്ള തന്നെ
എംജി സർവകലാശാലയിൽ നടന്നതു മോഡറേഷനാണെന്നും അതിനെ മാർക്ക് ദാനമെന്നു ചിത്രീകരിക്കുന്നതു ശരിയല്ലെന്നുമാണു മന്ത്രി കെ.ടി. ജലീൽ വാദിക്കുന്നത്. എന്നാൽ, ഇവിടെ നടന്നതു മാർക്ക് ദാനമല്ല, മാർക്ക് കൊള്ളയാണ്. ഓരോ പരീക്ഷയിലും റിസൾട്ട് വരുന്നതിനു മുന്പ് പരീക്ഷയുടെ പൊതുവായ സ്വാഭാവവും സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളുടെ എണ്ണവും വിദ്യാർഥികളുടെ പരീക്ഷയിലെ പ്രകടനവും മറ്റും കണക്കിലെടുത്ത് എക്സാമിനേഷൻ പാസ് ബോർഡുകളാണ് മോഡറേഷൻ നിശ്ചയിച്ചിരിക്കുന്നത്. എത്ര മോഡറേഷനാണ് കിട്ടിയിരിക്കുന്നതെന്ന് അതു ലഭിച്ച വിദ്യാർഥികൾപോലും അറിയാൻ പാടില്ലെന്നാണു തത്വം. റിസൾട്ട് വന്നു കഴിഞ്ഞാൽ റീവാല്യുവേഷൻ മാത്രമേ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള പോംവഴിയായി അവശേഷിക്കുന്നുള്ളു. സിൻഡിക്കറ്റുകൾക്കോ മന്ത്രിക്കോ മാർക്ക് കൂട്ടിയിട്ടു നൽകാൻ അധികാരമില്ല. ഇവിടെ സിൻഡിക്കറ്റാണ് മാർക്ക് കൂട്ടിയിട്ടു കൊടുക്കാൻ തീരുമാനിച്ചത്. ഇതു തീർത്തും നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളാണ് താൻ ഇനിയും ചെയ്യുമെന്നു മന്ത്രി വീന്പു പറയുന്നത്.
വ്യക്തമായ ഗൂഢാലോചന
എംജി സർവകലാശാലയിലെ മാർക്ക് കൊള്ളയ്ക്കു പിന്നിൽ ഗൂഢാലോചന നടന്നു എന്നു വ്യക്തമാണ്. മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തത് ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്. വീഡിയോ കോണ്ഫ്രൻസ് വഴി അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി തന്നെയാണു തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചത്. അദാലത്തിൽ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ഉദ്യോഗസ്ഥന്മാർക്കു നിർദേശം നൽകുന്നതു ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരിയാണു മാർക്ക് കൂട്ടിയിടണമെന്ന് അപേക്ഷ നൽകിയ കുട്ടി എന്നതുതന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കിന് അടിവരയിടുന്നു. ഉദ്ഘാടനച്ചടങ്ങുകളിൽ മാത്രമേ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തുള്ളു എന്നാണു മന്ത്രി ആദ്യം പറഞ്ഞത്. മന്ത്രിയുടെ ആ വാദത്തെ പൊളിച്ചുകൊണ്ടു പ്രൈവറ്റ് സെക്രട്ടറി മണിക്കൂറുകളോളം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ടിവി ചാനലുകൾ പുറത്തുവിട്ടു. മന്ത്രി എന്തിനാണ് അസത്യം പറഞ്ഞത്? സംശയം ബലപ്പെടുത്തുന്നത് അതാണ്.
ചട്ടലംഘന ഘോഷയാത്ര
എംജിയിലെ മാർക്ക് കൊള്ള ഒറ്റപ്പെട്ട സംഭവമല്ല. വളയമില്ലാത്ത ചാട്ടങ്ങൾ മിക്ക സർവകലാശാലകളിലും നടന്നു. സാങ്കേതിക സർവകലാശാലയിലും തോറ്റ കുട്ടികൾക്ക് അഞ്ചു മാർക്ക് വീതം കൂട്ടിക്കൊടുക്കാനെടുത്ത തീരുമാനമാണ് മറ്റൊന്ന്. എംജിയിൽതന്നെ നഴ്സിംഗ് വിദ്യാർഥികൾക്ക് അഞ്ചു മാർക്ക് കൂട്ടിയിട്ടു നൽകിയതു വേറൊന്ന്. ആരോഗ്യ സർവകലാശാലയിൽ എംബിബിഎസിനു മാർക്ക് കൂട്ടിനൽകാൻ തീരുമാനിച്ചത് ഇനിയൊന്ന്. ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്റെയും മെഡിക്കൽ കൗണ്സിലിന്റെയും മാനദണ്ഡങ്ങൾക്ക് എതിരാണ് ഈ തീരുമാനങ്ങൾ.
കേരള സർവകലാശാലയിലെ മൂല്യനിർണയ ക്യാന്പുകളിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ചെല്ലുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു എന്നു പരാതി ഉണ്ടായി. കേരള സർവകലാശാലയിലെ സിൻഡിക്കറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പങ്കെടുത്തതു ചട്ടവിരുദ്ധമായതിനാൽ ചില സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ വിട്ടുനിന്നു. ഇങ്ങനെ അവസാനിക്കാതെ നീളുകയാണ് സർവകലാശാലയിലെ വിക്രിയകൾ. ഇതിനൊക്കെ പുറമെ വിസിയെ മറികടന്നു മന്ത്രി നേരിട്ട് ഇടപെട്ടതിന് ഉദാഹരണമാണ് ചേർത്തല എൻഎസ്എസ് ഒന്നാം വർഷക്കാരിയായ ഒരു വിദ്യാർഥിനിയെ തിരുവനന്തപുരം വിമൻസ് കോളജിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവ്. കേരള സാങ്കേതിക സർവകലാശാലയിൽ ചോദ്യപേപ്പർ തയാറാക്കലിലും പരീക്ഷാ നടത്തിപ്പിനുമായി എക്സാമിനേഷൻ മാനേജിംഗ് കമ്മിറ്റിയെ (ഇഎംസി) വയ്ക്കാൽ മന്ത്രി വൈസ് ചാൻസലർക്കു നേരിട്ട് ഉത്തരവ് നൽകിയത് സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ മന്ത്രി കൈകടത്തിയതിനുള്ള സംസാരിക്കുന്ന മറ്റൊരു തെളിവാണ്.
കണ്ണീർക്കഥകൾ
സർവകലാശാലയിലെ ക്രമക്കേടു പുറത്തു വന്നതോടെ കണ്ണീർക്കഥകൾ ചമച്ചു സഹതാപമുയർത്തി രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. അർഹതപ്പെട്ടവർക്ക് അർഹമായതു നൽകാൻ ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നാണു മന്ത്രി പറയുന്നത്. ഒരു കാര്യം തുടക്കം മുതൽക്കേ ഞാൻ വ്യക്തമാക്കിയിരുന്നു. അർഹമായത് അർഹമായവർക്കു നൽകുന്നതിന് ആരും എതിരല്ല. പക്ഷേ, അതു നിയമാനുസൃതം നൽകണം. തോറ്റു കിടക്കുന്ന കുട്ടികൾക്കു വെറുതേ മാർക്ക് വാരിക്കോരി നൽകി ജയിപ്പിക്കുന്നതല്ല അർഹമായതു നൽകൽ. വീട്ടിൽ ദാരിദ്ര്യമാണ്, അച്ഛനു ചെറിയ ജോലിയാണ് എന്നു പറഞ്ഞ് ഒരു കുട്ടിക്ക് മാർക്ക് കൂട്ടിയിട്ടു കൊടുക്കാൻ കഴിയുമോ? ദയാഹർജി പരിഗണിച്ചല്ല, മാർക്ക് നൽകേണ്ടതെന്ന ഉന്നത വിദ്യാഭ്യാസ കൗണ്സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ വാക്കുകളാണ് ഈ അവസരത്തിൽ മന്ത്രിയെ ഓർമിപ്പിക്കാനുള്ളത്.
മന്ത്രിയുടെ ഇതുവരെയുള്ള വാദമുഖങ്ങളെല്ലാം പൊളിക്കുന്നതാണ് അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനും വിദ്യാഭ്യാസ വിചക്ഷണനുമായ രാജൻ ഗുരുക്കളുടെ വാക്കുകൾ. മാനുഷിക പരിഗണനയെക്കുറിച്ച് ഇപ്പോൾ വാചാലനാവുന്ന മന്ത്രി പഴയ ഒരു കഥ ഓർക്കണം. 2012ൽ റാഗിംഗിനെത്തുടർന്ന് കോഴിക്കോട് സർവകലാശാലയുടെ എൻജിനിയറിംഗ് കോളേജിലെ ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ആ കുട്ടിയെ കോഴിക്കോട് എൻജിനിയറിംഗ് കോളേജിലേക്കു മാറ്റാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന അനുസരിച്ച് വിസി ഉത്തരവിറക്കി. അതിനെതിരേ സമരം ചെയ്ത് ഉത്തരവ് റദ്ദാക്കിച്ചവരാണ് സിപിഎമ്മുകാർ. ഇവിടെയാകട്ടെ വിസിയെ മറികടന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്.
വാചകക്കസർത്ത്
നിയമലംഘനങ്ങളെല്ലാം നടത്തിയ ശേഷം മാനുഷിക പരിഗണനയുടെ വാചകക്കസർത്തു നടത്തി രക്ഷപ്പെടാൻ മന്ത്രിക്കു കഴിയില്ല. ഇതുവരെ കേരളം ഭരിച്ച മിക്കവാറുമെല്ലാ വിദ്യാഭ്യാസ മന്ത്രിമാരും മാനുഷിക പരിഗണന കൊടുത്തുതന്നെയാണ് ഭരണം നടത്തിയിട്ടുള്ളത്. പക്ഷേ, അവർ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണ് പാവപ്പെട്ടവരും സാധുക്കളുമായ വിദ്യാർഥികളെ സഹായിച്ചത്. കേരള സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ജോണ് മത്തായി സന്ദർശത്തിന് അനുമതി ചോദിച്ചപ്പോൾ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നന്പൂതിരിപ്പാട് അങ്ങോട്ടു ചെന്നു കാണുകയാണുണ്ടായത്. അതാണ് കേരളം വിസിമാർക്കു നൽകുന്ന ആദരവ്. കെ.ടി.ജലീൽ അത് അറിയണം.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്