Wednesday, December 25, 2019 12:30 AM IST
കോട്ടയത്തെ നാഷണൽ ബുക്ക് സ്റ്റാളിൽ എന്റെ പെട്ടി വച്ചതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലൂടെ ഞാൻ ഏതാനും ചുവടുകൾ വച്ചുകഴിഞ്ഞിരുന്നു. അപ്പോൾ ആരോ പിറകിൽനിന്ന് ഓടിവന്ന് എന്നെ പിടിച്ചുനിർത്തി. "ആരപ്പാ ഇത്' എന്ന ആശ്ചര്യത്തോടെ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു ക്രിസ്തീയ പുരോഹിതനെയായിരുന്നു. വേഷത്തിൽനിന്ന് അദ്ദേഹം ഒരു "കപ്പൂച്ചി'യനാകുമെന്ന് ഞാൻ കരുതി. ദൃഢകായനായ അദ്ദേഹത്തിന്റെ തോളിൽ ഭാരമുള്ള ഒരു തുണിസഞ്ചിയുണ്ടായിരുന്നു.
കഷ്ടിച്ച് നാല്പത് വയസ് പ്രായം തോന്നിച്ച പുരോഹിതൻ പുഞ്ചിരിച്ചുകൊണ്ട് മൃദുസ്വരത്തിൽ പറഞ്ഞു: ""ക്ഷമിക്കണം, പദ്മനാഭനല്ലേ?'' ആണെന്നോ അല്ലെന്നോ ഒന്നും പറയാതെ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിനിന്നു. ഇങ്ങനെ നട്ടുച്ചയ്ക്കു റോഡിൽ ബലമായി പിടിച്ചുനിർത്തി? പക്ഷേ, സ്നേഹം നിറഞ്ഞൊഴുകുന്ന ആ മുഖത്തേക്ക് നോക്കിനിന്നപ്പോൾ എന്റെ ഉള്ളിലെ മുറുക്കങ്ങളൊക്കെ അയഞ്ഞുപോയി. എന്റെ മനസിലും മുഖത്തും പുഞ്ചിരി പരക്കുകയും ചെയ്തു.
പുരോഹിതൻ പറഞ്ഞു: ""ഒരു നിമിഷം ഇവിടെ നില്ക്കാമോ?'' ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്പായി അദ്ദേഹം ബുക്ക് സ്റ്റാളിന്റെ അകത്തേക്ക് ഓടിച്ചെന്ന് "പദ്മനാഭന്റെ കഥകളു'ടെ ഒരു കോപ്പിയുമായി വന്നു. എന്നിട്ട് പറഞ്ഞു: ""ഇതിലെന്തെങ്കിലും എഴുതിത്തരണം.
ഞാൻ ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ നോക്കി നിൽക്കുകയായിരുന്നു. നിങ്ങൾ ധൃതിയിൽ വന്ന് പെട്ടിയുമെടുത്ത് പുറത്തേക്കിറങ്ങുന്നതു കണ്ടപ്പോൾ... വളരെക്കാലമായി കാണണം, സംസാരിക്കണം എന്നൊക്കെ ആഗ്രഹിക്കാൻ തുടങ്ങിയിട്ട്. അപ്പോഴാണ് ഇങ്ങനെയൊരു...''
ഞാൻ അന്പരപ്പോടെ, എന്നാൽ ഏറെ ആഹ്ലാദത്തോടെ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുനിന്നു. ഈ എന്റെ കഥകൾ അദ്ദേഹത്തെപ്പോലുള്ള ഒരാളുടെ മനസിനെ വിമലീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നോ! എന്റെ കൈയിൽ പുസ്തകം കിടന്നു വിറച്ചു. എന്താണ് എഴുതുക?
പൊടുന്നേ മനസിൽ കൊല്ലങ്ങൾക്കു മുന്പ് മംഗലാപുരത്ത് ഒരു വിദ്യാർഥിയായിരുന്നപ്പോൾ പരിചയപ്പെടാൻ ഇടവന്ന ലിയോ ടോൾസ്റ്റോയി കടന്നുവന്നു. ഞാൻ പതുക്കെ എഴുതി: “I am the life and the resurrection.” എന്നിട്ട് ഞാൻ പറഞ്ഞു: ""ഫാദർ, ഈ വാചകത്തിന്റെ കീഴെ എനിക്ക് എന്റെ പേരെഴുതാൻ കഴിയില്ല''.
അദ്ദേഹം അപ്പോൾ പറഞ്ഞു: ""എന്റെ കൂടെ ഇത്തിരി സമയം ചെലവഴിക്കാൻ കഴിയുമോ? പലതും പറയാനുണ്ടായിരുന്നു. ഏറെ കാത്തിരുന്നിട്ട് കണ്ടതുമാണ്. പക്ഷേ, നിങ്ങളുടെ സമയം?''
ഞാൻ പറഞ്ഞു: ""എനിക്കൊരു തിരക്കുമില്ല''. നാഷണൽ ബുക്ക് സ്റ്റാളിന്റെ വരാന്തയിൽ, വെറും നിലത്ത് പടിഞ്ഞിരുന്ന് ഞങ്ങൾ ടോൾസ്റ്റോയിയെയും ഡോസ്റ്റോവ്സ്കിയെയും ഗ്രഹാം ഗ്രീനിനെയും രാമകൃഷ്ണനെയും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തായ ഗിരീഷ് ചന്ദ്രനെയും രമണ മഹർഷിയെയും കുറിച്ചൊക്കെ സംസാരിച്ചു.
സംഭാഷണത്തിനിടയിൽ, ഞാൻ തെല്ലൊരു വൈഷമ്യത്തോടെ പറഞ്ഞു: ""ഫാദർ, ഞാൻ ക്രിസ്തുവിലല്ലാതെ പള്ളിയിൽ വിശ്വസിക്കുന്നില്ല. സംഘടിതമായ ഒന്നിലും വശ്വസിക്കുന്നില്ല. എന്നാൽ, ഞാൻ ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ ഒട്ടല്ലതാനും. ജീവിതത്തിൽ ഒരിക്കലും ഒരന്പലത്തിൽ ചെന്നു പ്രാർഥിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, അന്പലത്തിലും പള്ളിയിലുമൊക്കെ പോയിട്ടുണ്ട്. പക്ഷേ...''
എന്റെ കൈ പതുക്കെ പിടിച്ചമർത്തി സ്നേഹാർദ്രമായ സ്വരത്തിൽ അദ്ദേഹം പറഞ്ഞു: ""അതു സാരമില്ല, നിങ്ങളുടെ കഥകൾ തന്നെ ഏറ്റവും വിശുദ്ധവും മനോഹരവുമായ പ്രാർഥനകളുമാണല്ലോ!'' എന്തൊക്കെയോ ഓർത്തുകൊണ്ടെന്നപോലെ അദ്ദേഹം പിന്നീട് അസീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ മനസ് അപ്പോൾ വേറെ എവിടെയോ ആണെന്ന് സ്ഥലത്തിലും കാലത്തിലും എനിക്കു തോന്നി. ഞാൻ എല്ലാം കേട്ടുനില്ക്കുക മാത്രം ചെയ്തു.
വണ്ടിയുടെ സമയമായിരുന്നു. ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. എന്റെ ഭാരമുള്ള പെട്ടിയും ചുമന്ന് അദ്ദേഹവും എന്റെ കൂടെയുണ്ടായിരുന്നു. സ്റ്റേഷനെത്താറായപ്പോൾ എനിക്കു തോന്നി ഞങ്ങളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ട്. ഞങ്ങൾക്ക് തൊട്ടുപിറകിലായി, ഞങ്ങളുടെ എല്ലാ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട്, ഒരു സ്നേഹിതനെപ്പോലെ, രക്ഷിതാവിനെപ്പോലെ, ഗുരുനാഥനെപ്പോലെ, വഴികാട്ടിയെപ്പോലെ, അതു ക്രിസ്തുവായിരുന്നു.
ടി. പത്മനാഭൻ (ചെറുകഥാകൃത്ത്)