Friday, December 27, 2019 11:39 PM IST
വിവാദമായ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കി രാഷ്ട്രപതി അംഗീകാരം നൽകിയിട്ടു രണ്ടാഴ്ച പിന്നിട്ടതിനുശേഷവും പ്രതിഷേധങ്ങളും വിവാദങ്ങളും തുടരുകയാണ്. രാഷ്ട്രീയ നിരീക്ഷകരേയും കേന്ദ്ര സർക്കാരിനെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ നിത്യജീവിതത്തെ ഗുരുതരമായി ബാധിച്ച നോട്ട് റദ്ദാക്കൽ നടപ്പിലാക്കിയ സമയത്തുപോലും ഉണ്ടാകാത്ത രീതിയിലുള്ള പ്രതിഷേധത്തിന് രാജ്യം ഇന്നു സാക്ഷ്യം വഹിക്കുന്നുവെങ്കിൽ അതുയർത്തുന്ന ചോദ്യങ്ങളും ആശങ്കകളും ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നത് വ്യക്തം. നിരോധനാജ്ഞയും കർഫ്യുവും പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയും ഗതാഗത മാര്‍ഗങ്ങള്‍ തടഞ്ഞും പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ ചെയ്യുന്ന ഓരോ നടപടിയേയും മറികടന്ന് യുവാക്കളും വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടക്കം ലക്ഷങ്ങൾ ഇന്നു തെരുവിൽ ഇറങ്ങുന്നുവെങ്കിൽ അതിന്റെ കാരണം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ തന്നെയാണ്.
പാളിപ്പോയ കണക്കുകൂട്ടലുകൾ
കാഷ്മീരും അയോധ്യയും പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ ജനങ്ങൾ കൈക്കൊണ്ട നിസംഗതയും നിശബ്ദതയും പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ആവർത്തിച്ചുകൊള്ളും എന്ന ഭരണാധികാരികളുടെ കണക്കുകൂട്ടലുകൾ പാളിപ്പോയി എന്നതിന്റെ വ്യക്തമായ സൂചനയാണ് രാജ്യം മുഴുവൻ പടർന്ന പ്രക്ഷോഭം. പ്രക്ഷോഭകാരികളുടെ വസ്ത്രധാരണത്തെ സൂചിപ്പിച്ചുകൊണ്ടു വിഷയത്തിനു വർഗീയനിറം നൽകാൻ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ശ്രമിച്ചുവെങ്കിലും ജാതി- മത- രാഷ്ട്രീയ വ്യത്യാസം മറന്നുകൊണ്ട്, രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും തെരുവിലിറങ്ങുന്ന അസാധാരണ സാഹചര്യത്തിനാണു രാജ്യം സാക്ഷ്യംവഹിച്ചത്. അലിഗഡ് മുസ്ലിം സർവകലാശാലയിലും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും മാത്രമല്ല ബനാറസ് ഹിന്ദു സർവകലാശാല , ജാദവ്പൂർ സർവകലാശാല,ചെന്നൈ സർവകലാശാല, മുംബൈ, ചെന്നൈ ഐഐടികൾ, ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ചെന്നൈ ലയോള കോളജ് തുടങ്ങിയ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ വിദ്യാർഥി പ്രതിഷേധങ്ങളുണ്ടായി. ഒരുപക്ഷേ അടിയന്തരാവസ്ഥയ്ക്ക് മുമ്പുള്ള ജെപി സമരകാലത്താണ് ഇതുപോലെയുള്ള ഒരു വിദ്യാർഥിപ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിച്ചത് .
ഇതുപോലെയുള്ള ഒരു പ്രതിഷേധവും പ്രക്ഷോഭവും തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ള ഉയർന്ന ബിജെപി നേതാക്കൾ പറയുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഇത്രയും ശക്തവും വ്യാപകവുമായ പ്രതിഷേധം ഉയരുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപിയിലും എൻഡി എയിലും അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടു എന്നതും മോദി- ഷാ കൂട്ടുകെട്ടിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. എൻഡിഎ ഘടകകക്ഷികളായ ആസാം ഗണ പരിഷത്, ജെഡിയു, ശിരോമണി അകാലിദൾ തുടങ്ങിയവര്‍ നിയമത്തിനെതിരെ രംഗത്തുവന്നു. പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പിലാക്കില്ല എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചത് മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. നിയമത്തെ ചോദ്യം ചെയ്ത് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്രകുമാർ ബോസും രംഗത്തെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും നിയമഭേദഗതിയെ എതിർത്തു. ഗോവയിൽ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 2014 ൽ പ്രധാനമന്ത്രി ആയതിനുശേഷം നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ് പൗരത്വ നിയമ ഭേദഗതി എന്നാണ് റോയിട്ടേഴ്സ്, ബി ബി സി തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജ്യാന്തര തലത്തിൽ ഉയരുന്ന പ്രതിഷേധങ്ങൾ
അന്താരാഷ്ട്ര തലത്തിലും പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രതിഷേധമാണുണ്ടായത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷൻ ബില്ലിനെതിരേ വലിയ വിമർശനം ഉയർത്തി. പൗരത്വ നിയമ ഭേദഗതി പാസായാൽ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ അമേരിക്കയിലെ ഫോറിന് അഫയേഴ്സ് കമ്മിറ്റി ശക്തമായി പ്രതികരിച്ചിരുന്നു. അമേരിക്കയുടെ വിദേശനയ രൂപീകരണത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന കമ്മിറ്റി ആണിത്.
പൗരത്വ നിയമത്തിന്റെ സ്വഭാവത്തിൽ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമത്തിന്റെ പ്രത്യാഘാതം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നായിരുന്നു സെക്രട്ടറി ജനറലിന്റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞത്. അടിസ്ഥാനപരമായി തന്നെ നിയമം വിവേചനപരമാണെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷണർ അഭിപ്രായപ്പെട്ടു. മതവിവേചനപരവും രാജ്യാന്തരസമൂഹത്തോട് ഇന്ത്യ നിയമപരമായി കാട്ടേണ്ട പ്രതിബദ്ധതയുടെ ലംഘനവുമാണ് പുതിയനിയമമെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് വക്താവ് മീനാക്ഷി ഗാംഗുലി പ്രതികരിച്ചത് .
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവും സെനറ്ററുമായ എലിസബത്ത് വാറന്‍ ശക്തമായ ഭാഷയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതികരിച്ചത്. സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് 57 മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ–ഓപ്പറേഷനും (ഒഐസി) വ്യക്തമാക്കുകയുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രൂക്ഷമായാണ് പ്രതികരിച്ചത്. “ഒരു മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ നടപടി” എന്നാണ് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍. ഈ നടപടി ഇന്ത്യയെ മാത്രമല്ല ബാധിക്കുകയെന്നും മേഖലയിലാകെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി.
മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ചരിത്രപരമായ സ്വഭാവത്തെ ദുർബലപ്പെടുത്താൻ നിയമത്തിന് കഴിയുമെന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൾ മോമെൻ പ്രതികരിച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതും അന്തർദേശീയ തലത്തിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു .
പ്രതിഷേധത്തെ അടിച്ചമർത്തുന്നു
പ്രക്ഷോഭത്തെ അടിച്ചമർത്താൻ സ്വീകരിച്ച മനുഷ്യത്വരഹിതമായ പോലീസ് നടപടികളുടെ വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശ്, കർണാടക സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ നേതൃത്വത്തിലുമായിരുന്നു ഈ അടിച്ചമർത്തലുകൾ എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോൾ ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രക്ഷോഭത്തിനു വർഗീയ നിറം നൽകിക്കൊണ്ട് പോലീസിനെ ഉപയോഗിച്ച് ക്രൂരമായ അടിച്ചമർത്തലിന് നേതൃത്വം നൽകി എന്നാണ് റിപ്പോർട്ടുകൾ. യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് ചെയ്തത് “ പോലീസ് നടപടികളുടെ മറവിൽ ഉത്തർ പ്രദേശിൽ വംശഹത്യക്കുള്ള ആസൂത്രിത ശ്രമം ഉണ്ടായി” എന്നാണ് .
പ്രക്ഷോഭങ്ങൾക്കിടയിൽ പോലീസ് നടത്തിയ വെടിവയ്പുകളിൽ കൊല്ലപ്പെട്ടവരെല്ലാം കലാപകാരികളായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തുകയും അവർക്കെതിരേ കേസെടുക്കുകയും ചെയ്ത ക്രൂരമായ നടപടിയാണ് ഉത്തർപ്രദേശിൽ അരങ്ങേറുന്നത്. വെടിവയ്പുകളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോടുപോലും പോലീസ് അനാദരവ് കാട്ടിയതായി വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ അക്രമികളായി ചിത്രീകരിച്ച് അവരെ പിടികിട്ടാപ്പുള്ളികളാക്കി നോട്ടീസ് പതിച്ചിരിക്കയാണ്. പ്രതികളെ പിടികൂടി നൽകുന്നവർക്ക് പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട് . അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ജയ് ശ്രീറാം വിളിച്ചാണ് പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് വസ്തുതാന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിൽ പറയുന്നു .
ആവർത്തിക്കുന്ന പെരുംനുണകൾ
കോൺഗ്രസും നഗര നക്സലുകളും മുസ്ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു, രാജ്യത്തെ മുസ്ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല, രാജ്യത്ത് ഒരു തടങ്കൽ കേന്ദ്രവും ഇല്ല, രാജ്യത്തെ മുസ്ലിംകൾക്ക് പൗരത്വ നിയമവും എൻ ആർ സിയും ബാധകമല്ല എന്നാണ് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻ ഐക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും സമാന പരാമർശം നടത്തി. എന്നാൽ, പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് നുണയാണെന്ന പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പരാമർശനത്തിനെതിരെ തെളിവുകൾ സഹിതം ദേശീയ -പ്രാദേശിക മാധ്യമങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി .
2014 ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം എന്‍ആര്‍സി സംബന്ധിച്ച് കാബിനറ്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ മറ്റൊരു അവകാശവാദം. ആസാമിൽ എന്‍ആര്‍സി നടപ്പിലാക്കിയത് സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണെന്നും മോദി വാദിച്ചു. എന്നാല്‍ “ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും സര്‍ക്കാരിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് യാതൊന്നിനും സാധിക്കില്ലന്നും” പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജാര്‍ഖണ്ഡിലെ രാജ്മഹലില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു. ആസാമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് 2019 നവംബര്‍ 20 നു രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവര്‍ത്തിച്ചിരുന്നു .
2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യവ്യാപകമായി നടക്കുന്ന സെന്‍സസിന്റെ തുടർച്ചയായി 2021 ൽ സെന്‍സസ് പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ പൗരത്വ പട്ടിക തയാറാക്കുമെന്നുമുള്ള ഭയമാണ് ഇന്ന് രാജ്യത്ത് വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത്. അതിന്റെ ഒരുക്കം എന്ന നിലയിലാണ് പൗരത്വ നിയമ ഭേദഗതിയെ വലിയ വിഭാഗം ജനങ്ങളും വീക്ഷിക്കുന്നത്. രാജ്യത്തു നടക്കുന്ന വലിയ പ്രതിഷേധങ്ങളുടെ ഇടയിലും യഥാർഥ വസ്തുതകളെ മറച്ചുവയ്ക്കാനും വിഷയത്തെ കൂടുതൽ വർഗീയവത്കരിക്കാനും പെരുംനുണകൾ തട്ടിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നതും പ്രതിഷേധത്തെ കൂടുതൽ രൂക്ഷമാക്കുന്നതും.
പ്രഫ. റോണി കെ. ബേബി