Monday, February 3, 2020 12:26 AM IST
കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമതു മെത്രാനായി മാർ ജോസ് പുളിക്കൽ ഇന്നു ചുമതലയേൽക്കുന്നു. മാർ മാത്യു അറയ്ക്കലിന്റെ പിൻഗാമിയായി നിയമിതനായ മാർ പുളിക്കൽ രൂപതാ ഭരണത്തിൽ തന്റെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും ദീപികയുമായി പങ്കുവയ്ക്കുന്നു.
പ്രതീക്ഷകൾ
ദൈവം ഇന്നേവരെ നടത്തിയ വഴികകളിലേക്കു തിരിഞ്ഞുനോക്കുന്പോൾ ദൈവകരങ്ങൾ എന്നെ നയിച്ചതായി തിരിച്ചറിയുന്നു. ആ കരങ്ങൾ തുടർന്നും നയിക്കും എന്ന ബോധ്യവും വിശ്വാസവുമുണ്ട്. രൂപതാധ്യക്ഷനെന്ന നിലയിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും മഹത്വവും തിരിച്ചറിയുന്നു. പരിശുദ്ധാത്മാവ് ശക്തിപകരുമെന്ന ആത്മവിശ്വാസമാണ് കരുത്ത്.
മാർ ജോസഫ് പവ്വത്തിലാണ് പ്രഥമ മെത്രാനെന്ന നിലയിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അടിത്തറയിട്ടത്. പിന്നീടു മാർ വട്ടക്കുഴി പിതാവിന്റെ ചിട്ടയായ പ്രവർത്തനശൈലിയും കാഴ്ചപ്പാടുകളും രണ്ടാം ഘട്ടത്തെ നയിച്ചു. മൂന്നാമത് മാർ മാത്യു അറയ്ക്കൽ പിതാവിന്റെ വലിയ നേതൃത്വവും ജനകീയ പ്രവർത്തനശൈലിയും ചടുലനീക്കങ്ങളും ഇടപെടലുകളും രൂപതയെ കുതിപ്പിലേക്കും പുരോഗതിയിലേക്കും നയിച്ചു.
ഓരോ കാലത്തും ആവശ്യമുള്ളതൊക്കെ ദൈവം കരുതിവച്ചു തരും. മാതാപിതാക്കളുടെ ഏക മകനായ എന്റെ ദൈവവിളിയിലും അതു വ്യക്തമാണ്. തടവറ പ്രേഷിതത്വവും അവരുടെ പുനരധിവാസവും ഏറ്റെടുത്തു വെട്ടുകാട് സ്നേഹാശ്രമത്തിൽ തടവുശിക്ഷ അനുഭവിച്ചവർക്കൊപ്പം കഴിഞ്ഞ നാളുകൾ ഏറെ വെല്ലുവിളികളുടേതായിരുന്നു. അവിടെയും ഒരു പോറൽ പോലും ഏൽപ്പിക്കാതെ അനേകരെ മാനസാന്തരത്തിലേക്കു നയിക്കാൻ ദൈവം എന്നെ ഉപകരണമാക്കി. കാഞ്ഞിരപ്പള്ളി രൂപത മതബോധന കേന്ദ്രം ഡയറക്ടറുടെ ചുമതല അറയ്ക്കൽ പിതാവിന്റെ നിർബന്ധത്തിലും താത്പര്യത്തിലുമാണ് ഏറ്റെടുത്തത്. പല പദ്ധതികൾ കൂട്ടായ സഹകരണത്തിൽ അവിടെ ചെയ്യാനായി. പത്തനംതിട്ട മിഷനിൽ വികാരി ജനറാളായി നിയമിതനായപ്പോൾ അവിടെ ഒരു ദേവാലയംകൂടി പണിയണം എന്നതായിരുന്നു പിതാവിന്റെ നിർദേശം. ഒരു ചെറിയ നിർമാണം പോലും നടത്തി പരിചയമില്ലാത്ത എനിക്ക് അവിടെ അതിശയകരമായ അനുകൂല ഘടകങ്ങൾ പലതും വന്നുചേർന്നു. ദേവാലയം പണിയുടെ പ്രധാന ഘട്ടം എത്തിച്ചശേഷമാണ് കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിലേക്കു വികാരി ജനറാളായി മടങ്ങിയത്. നന്മയുളള ദൈവജനത്തിന്റെയും തീക്ഷ്ണമതികളായ വൈദികരുടെയും സന്യസ്തരുടെയും പിൻബലവും പ്രാർഥനയും ഒപ്പമുണ്ടെന്നതാണു രൂപതാധ്യക്ഷന്റെ ശുശ്രൂഷ ഏറ്റെടുക്കുന്പോൾ കരുത്തുപകരുന്നത്.
ഭരണ ഏകോപനം
വ്യത്യസ്തതകളുടെ ഭൂപ്രദേശങ്ങൾ ചേർന്ന മൂന്നു ജില്ലകളിൽപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയിൽ വ്യത്യസ്തമായ അജപാലന പദ്ധതികൾ ആവശ്യമാണ്. അതതു പ്രദേശങ്ങളെ പഠിച്ചു വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സഹകരണത്തോടുകൂടി പദ്ധതി ആവിഷ്കരിക്കാനാകുമെന്നാണു പ്രതീക്ഷ. അറയ്ക്കൽ പിതാവിന്റെ വിശാലമായ കാഴ്ചപ്പാടുകളെ തുടരാൻ ശ്രമിക്കും. അവഗണിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും താങ്ങും കരുതലുമാവുകയാണ് സഭയുടെ പ്രേഷിതദൗത്യം.
പുതു തലമുറ
ന്യൂജൻ, മോഡേണിസം എന്നിവ ആകർഷകമായ പദങ്ങളും ആശയവുമാണ്. ഉത്തരാധുനികതയുടെ എല്ലാ പ്രത്യേകതകളും അതിന്റെ നന്മയിലും അപജയങ്ങളിലും യുവാക്കളെ സ്വാധീനിക്കുന്നു. യുവജനങ്ങളോട് ആത്മബന്ധവും കരുതലും ഉണ്ടാവണം എന്നതാണ് ആഗ്രഹം.
സോഷ്യൽ നെറ്റ് വർക്കും സോഷ്യൽ മീഡിയയുമാണ് പുതിയ തലമുറയെ നയിക്കുന്നത്. പാകതയെത്തും മുന്പ് കുട്ടികളുടെ കൈകളിൽ സ്മാർട്ട് ഫോണ് പോലുള്ള നൂതന മാധ്യമ ഉപാധികൾ എത്താതിരിക്കുന്നതാണ് ഉചിതം.
സമൂഹമാധ്യമങ്ങൾ
സമൂഹമാധ്യമങ്ങൾ ഒരുപാടു നന്മ സമൂഹത്തിനു ചെയ്യുന്നുമുണ്ട്. രണ്ടു കൊല്ലം മുന്പത്തെ മഹാപ്രളയത്തിൽ യുവജനങ്ങൾ അവരുടെ മൊബൈൽ നെറ്റ് വർക്കിനെ ജീവരക്ഷയ്ക്കും സേവനത്തിനുമുള്ള കണ്ട്രോൾ റൂമാക്കി മാറ്റി. കേരളത്തെ ഏകോപിച്ച ആ കൂട്ടായ്മയിൽ ആയിരക്കണക്കിന് യുവജനങ്ങൾ ജാതി മത രാഷ്ട്രീയ ഭേദമെന്യേ പങ്കുചേർന്നു. അതേസമയം, മോശപ്പെട്ട കാര്യങ്ങൾക്കും സമൂഹമാധ്യമങ്ങളെ പലരും ഉപയോഗിക്കുന്നുണ്ട്. അതിനെതിരേ ജാഗ്രത വേണം.
പ്രണയക്കുരുക്കിലെ വിവാദം
ആനുകാലിക ചർച്ചകളിലും ലേഖനങ്ങളിലും സജീവമായിരിക്കുന്ന ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണു കേൾക്കുന്നത്. ഇക്കഴിഞ്ഞ സീറോ മലബാർ സിനഡ് ഇതേക്കുറിച്ചു വ്യക്തമായി വിലയിരുത്തുകയും സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തെങ്കിലും ചിലർ സർക്കുലർ വികലമായാണ് വ്യാഖ്യാനിച്ചത്. അതിനു പിന്നിൽ തത്പരകക്ഷികളുടെ ഇടപെടലുകളും സങ്കുചിത ലക്ഷ്യങ്ങളുമൊക്കെയുണ്ട്.
നമ്മുടെ പെണ്കുട്ടികൾ ഭവനങ്ങളിൽനിന്ന് അകന്നുനിന്നു ജീവിക്കുന്ന ഇക്കാല സാഹചര്യത്തിൽ അവരെ അപകടക്കെണിയിലാക്കുന്ന പ്രണയക്കുരുക്കുകളും പിന്നീടുണ്ടാകുന്ന അപകടങ്ങളും വ്യക്തമായി ഏവർക്കും അറിയാം. കത്തോലിക്കാ സഭ ഇക്കാര്യത്തിൽ ഒരു സമുദായത്തെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കെണികളിൽപ്പെട്ടുപോയ പെണ്കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയുമൊക്കെ ദുരിതങ്ങളും ദുരന്തങ്ങളും തകർച്ചകളും കണ്ടില്ലെന്നു നടിക്കാൻ സഭയ്ക്കും സിനഡ് പിതാക്കന്മാർക്കും കഴിയില്ല. സമാനസംഭവങ്ങളിൽ തകർന്നുപോയ മാതാപിതാക്കൾ പങ്കുവയ്ക്കുന്ന വേദനയിൽനിന്നാണു സിനഡ് ഇക്കാര്യത്തിൽ കൃത്യതയുള്ള ബോധവത്കരണം നൽകിയത്. ഇതു പിതാക്കന്മാർ മക്കൾക്കു നൽകുന്ന ബോധവത്കരണമാണ്. നമ്മുടെ കുട്ടികളെ പ്രണയക്കുരുക്കിലാക്കുകയും ദുരുപയോഗിക്കുകയും മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതുമായ വാർത്തകൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. വിവാഹ രജിസ്റ്ററുകൾ തെളിവായുണ്ടു താനും. സ്വന്തം മക്കളുടെ സുരക്ഷയെപ്പറ്റി കരുതലും ശ്രദ്ധയും മാതാപിതാക്കൾക്കുണ്ടാകണമെന്നു വേദനയോടെയാണ് സിനഡ് ഒന്നടങ്കം വിശ്വാസികളെ അറിയിക്കുന്നത്.
സഭയ്ക്കെതിരേ നീക്കങ്ങൾ
എനിക്കു മാധ്യമങ്ങളെയും മാധ്യമ ധർമത്തെയും പറ്റി നല്ലതു മാത്രമാണ് പറയാനുള്ളത്. മാധ്യമങ്ങളുടെ സേവനങ്ങളും അന്വേഷണാത്മകതയും വലിയ നന്മകളാണ്. അതേസമയം, ചില മാധ്യമങ്ങൾ സങ്കുചിത അജൻഡകൾ മുൻനിർത്തിയും ഇടപെടുന്നുണ്ട്. സഭയുടെ വിശാലമായ ശുശ്രൂഷകളും സാമൂഹ്യ പ്രതിബദ്ധതയും വിദ്യാഭ്യാസ ആതുരശുശ്രൂഷാ ജീവകാരുണ്യ സംഭാവനകളും ആരു തമസ്കരിക്കാൻ ശ്രമിച്ചാലും തെളിഞ്ഞുതന്നെ നിൽക്കും. കാഞ്ഞിരപ്പള്ളി രൂപതയിൽതന്നെ ഇത്തരത്തിൽ 64 സ്ഥാപനങ്ങളിലായി നാനാജാതി മതസ്ഥരായ മനോരോഗികളെയും കുഞ്ഞുങ്ങളെയും ശാരീരികന്യൂനതയുള്ളവരെയും സന്യസ്തരും സമർപ്പിതരും രാപകൽ ശുശ്രൂഷിക്കുന്നു. ആനാഥരും ദരിദ്രരുമായവർക്കു സഹായങ്ങൾ അർപ്പിക്കുന്നു.
ഒട്ടേറെപ്പേർക്കു തൊഴിലും വരുമാനവും കണ്ടെത്തിക്കൊടുക്കുന്നു.
കാർഷിക പ്രതിസന്ധി
രാജ്യമൊട്ടാകെ അധ്വാന കർഷകർ അവഗണിക്കപ്പെടുകയാണ്. കുടിയിറക്കു ഭീഷണി, കാർഷികോത്പന്ന വിലയിടിവ്, കാട്ടുമൃഗങ്ങളുടെ ശല്യം എന്നിവയൊക്കെ കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ്. കർഷകർ കൈയേറ്റക്കാരാണെന്ന മട്ടിലുള്ള തെറ്റായ പ്രചാരണങ്ങൾ ഇക്കാലത്തു പ്രബലമാണ്. പക്ഷേ, യാഥാർഥ്യങ്ങളെ ഇക്കാലത്തെ അധികാരികളും വിമർശകരും ബോധപൂർവം തമസ്കരിക്കുകയാണ്. 1940കളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന കാലത്തു പട്ടംതാണു പിള്ള ആവശ്യപ്പെട്ടപ്രകാരം ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് ഹൈറേഞ്ചിലും മറ്റും കൃഷി വ്യാപിപ്പിക്കാനും ഉത്പാദനം വർധിപ്പിക്കാന്നും കർഷകരെ കുടിയിരുത്തിയത്. സാഹസികരായ പൂർവികർ അവിടെ എല്ലുമുറിയെ അധ്വാനിച്ചും ചോരയും നീരും ചിന്തിയും ജീവിതം സമർപ്പിക്കുകയായിരുന്നു. അവരുടെ നാലാം തലമുറയാണ് ഇന്നു കുടിയേറ്റ ഭൂമികയിൽ കഴിയുന്നത്.
വിദ്യാഭ്യാസ പ്രതിസന്ധി
ക്രൈസ്തവ സമുദായം പൊതുവിലും കത്തോലിസഭ പ്രത്യേകിച്ചും കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹിക സാസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നൽകിയ സംഭാവനകൾ അതുല്യമാണ്. പലപ്പോഴും അതൊക്കെ രേഖപ്പെടുത്താതെ പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ്. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാവർക്കും തുറിന്നിട്ട വാതിലുകളാണ്. പാവങ്ങൾക്കു സഭയിൽ എന്നും ഇടമുണ്ട്. പാവപ്പെട്ടവരുടെ സഭ എന്നാണ് നമ്മുടെ സഭാ സംവിധാനത്തെ ഫ്രാൻസിസ് മാർപാപ്പ സംബോധന ചെയ്യുന്നത്. അതേസമയം, സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ചകളും കുറവുകളുമുണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു തന്നെയാണ്.
ആത്മീയത
പുതിയ തലമുറയിൽ ഒരു വിഭാഗത്തിൽ ഭൗതികമായ ചിന്ത വേരുപടർത്തുന്നുണ്ട്. അതേസമയം, തികഞ്ഞ ആത്മീയതയും സഭാത്മകതയുമുള്ള ഒട്ടേറെ യുവജനങ്ങൾ സഭയിലുണ്ടെന്നതും വിസ്മരിക്കാനാവില്ല. ഇടവക കേന്ദ്രീകൃതമായ ആധ്യാത്മികതയിൽ അടിയുറച്ച ജീവിതശൈലി ആവശ്യമാണ്.
കുട്ടികൾ
ദൈവത്തിന്റെ ദാനമാണ് മക്കൾ. സ്വാർഥതയ്ക്കും വ്യക്തിപരമായ ഇച്ഛകൾക്കുംവേണ്ടി കുഞ്ഞുങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന സമീപനം ദൈവികമല്ല. മക്കളെ ത്യാഗത്തിലും വിശുദ്ധിയിലും വളർത്തിയെടുക്കുക മാതാപിതാക്കളുടെ ദൗത്യമാണ്. കുറച്ചു മക്കൾ മതിയെന്നു പറഞ്ഞ പല യൂറോപ്യൻ രാജ്യങ്ങൾക്കും പിൽക്കാലത്തു നയം തിരുത്തേണ്ടിവന്നു. ആ രാജ്യങ്ങൾ പിൽക്കാലത്തു സംരക്ഷിക്കാൻ മക്കളില്ലാത്ത വൃദ്ധാലയങ്ങളായി മാറി. പിന്നീട് ഈ രാജ്യങ്ങൾ മക്കളെ ജനിപ്പിക്കാൻ പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും കൊടുക്കേണ്ടതായി വന്നു. അനിയന്ത്രിത ജനപ്പെരുപ്പത്തെപ്പറ്റിയല്ല മറിച്ചു കുടുംബ ധാർമികതയുടെ പ്രസക്തിയെപ്പറ്റിയണ് ഞാൻ പറയുന്നത്.
പ്രവാസികൾക്കായി
ചില അനിവാര്യതകളാണു യുവതലമുറയെ സ്വന്തം നാട്ടിൽനിന്ന് അകറ്റുന്നത്. ഇതിനു പരിഹാരമായി മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഇവിടെ സൃഷ്ടിച്ചെടുക്കാൻ ശ്രമം സർക്കാർ തലത്തിലുണ്ടാവണം. പ്രവാസികളുടെ ആധ്യാത്മിക വിശ്വാസ പരിശീലനത്തിൽ വിദേശ സീറോ മലബാർ രൂപതകൾക്കും പ്രവാസി മിഷനും സംവിധാനമുണ്ട്. പ്രവാസികളായ മക്കളെ ഇതുമായി ബന്ധിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം.
വയോജന സംരക്ഷണം
വീട് വൃദ്ധമന്ദിരമായി മാറിയിരിക്കുന്ന സാഹചര്യം ഇന്ന് ഏറെയുണ്ട്. മക്കൾ പ്രവാസികളായി മാറുന്ന സാഹചര്യം നാട്ടിൽ വലിയ പ്രതിസന്ധിയായിട്ടുണ്ട്. ഇതിനു കർമപദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വയോധികരുടെ സംരക്ഷണം, ചികിത്സ, പരിപാലനം, ആധ്യാത്മിക ശുശ്രൂഷ എന്നിവ ശ്രദ്ധിക്കാനുള്ള സംവിധാനം താഴെത്തട്ടുമുതൽ ആവശ്യമാണ്. പാലിയേറ്റീവ് കെയറിനും പ്രാധാന്യം നൽകണം.
മാതാക്കൾ ചാലകശക്തി
സീറോ മലബാർ സഭാ സിനഡിൽ മാതൃദീപ്തി ഉൾപ്പെടുന്ന ഫാമിലി ആൻഡ് ലെയ്റ്റി കമ്മിറ്റി കമ്മീഷനിൽ അംഗമാണ് ഞാൻ. മാതാക്കൾക്കു കുടുംബത്തിലും സമൂഹത്തിലും നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രാർഥനയുടെയും ത്യാഗത്തിന്റെയും വലിയ ശുശ്രൂഷകൾ നൽകാനാകും. സമൂഹനിർമിതി തുടങ്ങുന്നത് ഭവനങ്ങളിലായതിനാൽ വീടിന്റെ ചൈതന്യമായ മാതാക്കളുടെ ചൈതന്യം പ്രധാനമാണ്. സൃഷ്ടിപരമായ ചൈതന്യമാണ് മാതാക്കളിലുള്ളത്.
റെജി ജോസഫ്