Friday, March 13, 2020 11:29 PM IST
പുതിയ കൊറോണ വൈറസ്- കോവിഡ് -19 നെക്കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ പരന്നുകൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ സവിശേഷതകളും പ്രതിരോധ മാർഗങ്ങളും പലതും ഇനിയും വ്യക്തമാകേണ്ടതുണ്ട്. തിരിച്ചറിഞ്ഞ പല കേസുകളും ലഘുവായ രോഗമോ പ്രത്യക്ഷ രോഗലക്ഷണങ്ങൾ ഇല്ലാത്തവയോ ആയിരിക്കുന്പോഴും ലോകത്തിന്റെ പലഭാഗത്തുനിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കോവിഡ് -19 ലോകം മുഴുവൻ ഉയർത്തുന്ന ഭീതിക്ക് കാരണം അതു പിടിപെടുന്ന ഓരോ രോഗിക്കും അത് അത്യധികം മാരകമാവും എന്നതല്ല, മറിച്ച് ഈ വൈറസ് നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്നതു സമൂഹത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയാണ്.
കൊറോണ വൈറസ് 70 വയസിനു മുകളിലുള്ളവരിലും പ്രമേഹമോ മറ്റു രോഗാവസ്ഥകളോ ഉള്ളവരിലും മറ്റുള്ളവരെ അപേക്ഷിച്ച് തീവ്ര ലക്ഷണങ്ങൾ കാണിച്ചേക്കാം എന്നു കരുതപ്പെടുന്നു. ഇൻഫ്ലുവൻസയുടെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെയാണ്. എന്നാൽ, ഇൻഫ്ലുവൻസയെ അപേക്ഷിച്ച് കൊറോണ വൈറസ് വ്യാപകമായും വേഗത്തിലും പടരുന്നതിനാൽ, ആശുപത്രികൾ അടക്കമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് ഇത്രയധികം രോഗികളെ ഒരുമിച്ച് പരിചരിക്കാൻ സാധിക്കാതെ വന്നേക്കാം.
കൊറോണ വൈറസ് ആദ്യം പടർന്ന ചൈനയിലെ വുഹാനിൽ അസാധാരണമാംവിധം മരണനിരക്ക് ഉയർന്നതിനു കാരണവും മറ്റൊന്നല്ല. അവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരോ മതിയായ ആശുപത്രി കിടക്കകളോ ആരോഗ്യ പരിപാലന പ്രവർത്തകരോ ഇല്ലാതെപോയി. മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നെങ്കിൽ രോഗത്തെ അതിജീവിക്കാമായിരുന്ന പലർക്കും അതിനു സാധിച്ചില്ല. എന്നാൽ ദക്ഷിണ കൊറിയയിൽ, സർക്കാർ കുറെക്കൂടി മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നതുമൂലം മരണനിരക്ക് കുറയ്ക്കുവാൻ സാധിച്ചു.
നമുക്കു പരിചയമുള്ള ഒരാൾക്കു കൊറോണ ബാധിച്ചു എന്നു കരുതുക. ന്യുമോണിയയോടു കൂടി ഏതാനും ആഴ്ചകൾ അദ്ദേഹം കിടപ്പിലായേക്കാം. എങ്കിലും കൃത്യമായ വൈദ്യസഹായവും പരിചരണവും അദ്ദേഹത്തിന്റെ നില മെച്ചപ്പെടുത്തും. സാധാരണ ചെയ്യാറുള്ളതുപോലെ ജോലിസ്ഥലത്തെ അദ്ദേഹത്തിന്റെ അസാന്നിധ്യം സഹപ്രവർത്തകർ പരിഹരിക്കും. സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുകാര്യങ്ങളിലെ കുറവ് നികത്തും. രോഗം അദ്ദേഹത്തിന്റെ കുടുംബത്തെയോ സാന്പത്തിക സാഹചര്യങ്ങളെയോ സാമൂഹിക അവസ്ഥയെയോ അധികം ഉലയ്ക്കില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ അദ്ദേഹം രോഗത്തെ അതിജീവിക്കും.
ഒരു രോഗിയുടെ മാത്രം കാര്യമായതുകൊണ്ടാണ് കാര്യങ്ങൾ ഇങ്ങനെ ലളിതമായത്. ഒരേസമയം ആയിരക്കണക്കിന് ആളുകൾക്ക് വൈറസ് ബാധിക്കുന്പോൾ സ്ഥിതി ഇങ്ങനെ ആവണമെന്നില്ല. ഈ അസുഖം നിയന്ത്രണാതീതമായി പടർന്നാൽ അതു സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. അങ്ങനെ വരുന്പോൾ എല്ലാവർക്കും ഒരുപോലെ വൈദ്യസഹായം നന്നായി ലഭിക്കണമെന്നില്ല, രോഗികൾ കൂടുതൽ അസ്വസ്ഥരും നിസഹായരുമായി മാറും. ആളുകൾ പരിഭ്രാന്തരാവും. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ബുദ്ധിമുട്ടിലാവും. ഇങ്ങനെ ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകുന്പോൾ മറ്റു രോഗങ്ങൾക്കു ചികിത്സയിലിരിക്കുന്നവർക്കും മതിയായ പരിചരണം ലഭിക്കാതെ വരും. ഒരാൾ മാത്രം രോഗിയായിരുന്നപ്പോൾ സഹായിച്ച സഹപ്രവർത്തകരും പരിചരിച്ച ബന്ധുക്കളും അത്തരം നിരവധി രോഗികൾക്ക് വേണ്ടി ഒരേസമയം ഇടപെടേണ്ടി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കും.
നിങ്ങളുടെ കുടുംബവും നിങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരും ഒരേസമയം അസുഖത്തിലാണ് എന്നു കരുതുക. കുട്ടികളുടെ പഠനം, ശിശുപരിപാലനം, മുതിർന്നവരുടെ പരിചരണം, നിരന്തരം നമുക്കാവശ്യമുള്ള മറ്റു സേവനങ്ങൾ തുടങ്ങിയവ ആരാണ് ഏറ്റെടുക്കുക? അത്തരം ഒരു സാഹചര്യത്തിൽ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്കും സാധിക്കില്ല. ഈ വലിയ ഭീഷണിയാണ് കോവിഡ് -19 ലോകത്തിന്റെ മുമ്പിൽ ഉയർത്തിയിരിക്കുന്നത്. നാം നേരിട്ട് രോഗ ബാധിതരായാലും ഇല്ലെങ്കിലും കോവിഡ് -19ന്റെ പ്രഭാവം നമ്മളും അനുഭവിക്കേണ്ടിവരും. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാരിന് കടുപ്പിക്കേണ്ടിവന്നാൽ തീർച്ചയായും ആ ഭാരം നമ്മുടെ മേൽ വർധിക്കും.
വ്യാപാര-വിതരണ ശൃംഖലയിലെ തടസങ്ങൾ, സ്കൂൾ- കോളജ് അവധികൾ, പരീക്ഷാമാറ്റങ്ങൾ, പൊതുഗതാഗത നിയന്ത്രണങ്ങൾ, തൊഴിൽ ഇടങ്ങളിലെ ബുദ്ധിമുട്ടുകൾ, വിവാഹങ്ങളും പൊതുപരിപാടികളും അടക്കം മാറ്റിവയ്ക്കേണ്ടിവരുന്നത് ഒക്കെ നമ്മെ അലോസരപ്പെടുത്തും, നമുക്ക് അസുഖം വന്നാലും ഇല്ലെങ്കിലും.
ആഴ്ചകളോളം സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഉണ്ടായാൽ പരീക്ഷകളും പഠനവും അവതാളത്തിലാവും. മാതാപിതാക്കൾക്കും ജോലിക്കു പോകാനാവില്ല. അത് സാന്പത്തിക അസന്തുലിതാവസ്ഥയ്ക്കും തൊഴിൽ നഷ്ടത്തിനും കാരണമാവും. യാത്രാ നിയന്ത്രണങ്ങളും മറ്റു നടപടികളും വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കും, പ്രത്യേകിച്ചും ചെറിയ വരുമാനം മാത്രമുള്ളവർക്ക്. മതിയായ തൊഴിലാളികളില്ലാതെയും ചരക്ക് നീക്കം തടസപ്പെടുന്നതിലൂടെയും വ്യവസായ, വാണിജ്യ മേഖലകൾ പ്രശ്നത്തിലാവും. കയറ്റുമതി, ഇറക്കുമതി തടസപ്പെടും, മാന്ദ്യം വർധിക്കും. നികുതി കുറയുന്നതും ആരോഗ്യ സംരക്ഷണത്തിന് ചെലവ് കൂടുന്നതും സർക്കാരിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കും. വ്യക്തികളുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ വർധിക്കുന്നത് കുടുംബ ബജറ്റ് തകർക്കും.
നമുക്കു രോഗം ബാധിക്കുന്നതും അതു വഷളാകുന്നതും നമ്മുടെ പ്രതിരോധശേഷിയും പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ചാണ്. എന്നാൽ പകർച്ചവ്യാധി മൂലമുള്ള സാമൂഹിക- സാന്പത്തിക പ്രത്യാഘാതങ്ങൾ എല്ലാവരെയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ വ്യാപനം കുറയ്ക്കാൻ ഓരോ വ്യക്തിയും പരിശ്രമിക്കേണ്ട ത് അനിവാര്യമാണ്. ആരോഗ്യ വകുപ്പിന്റെ പരിശ്രമങ്ങളോടു പൂർണമായും സഹകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
ഡോ. റൂബിൻ ഫിലിപ്പ്
(ലേഖകൻ ചങ്ങനാശേരി എസ് ബി കോളജ് അധ്യാപകനാണ് .)