Tuesday, June 16, 2020 12:38 AM IST
ന്യൂ നോർമൽ അഥവാ ഒരു നവയുഗം ഈ കൊറോണ കാലം ലോകത്തിനു നലകിയ പുതിയ പ്രയോഗമാണ്. കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല തദനന്തര ലോകം എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മഹാമാരികളും യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഒക്കെ പുതിയ പദപ്രയോഗങ്ങൾ കൊണ്ടുവരും. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനെ തുടർന്ന് പ്രചരിച്ച വാക്കാണ് പോസ്റ്റ് ട്രൂത് അഥവാ സത്യാനന്തര ലോകം.
രണ്ടാം ലോകമഹായുദ്ധാന്തരം വന്ന വാക്കുകളാണ് ഇരുമ്പുമറ, ശീത സമരം തുടങ്ങിയവ. ഗ്രേറ്റ് ഡിപ്രഷൻ, ന്യൂ ഡീൽ മുതലായ സാമ്പത്തിക പദാവലികൾ ഒന്നാം ലോകമഹായുദ്ധാനന്തരം വന്നതാണ്.
കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല അതിനു ശേഷമുള്ള ലോകം. ശാക്തിക ചേരികളിൽ കാര്യമായ മാറ്റം ലോക ക്രമത്തിൽ ഉണ്ടാവും. സാങ്കേതികവിദ്യ പാടേ മാറും. ബിസിനസ് മേഖലയിലെ പല വമ്പന്മാരും തകർന്നടിയും. എന്നാൽ ഏറെ കുഞ്ഞന്മാർ സമ്പന്നരാകുകയും പുതു വിപണികൾ കണ്ടെത്തുകയും ചെയ്യും. ചെറിയ ഉദാഹരണമാണ് സാനിറ്റൈസർ. ഇനിയത് ഒരു ശീലമാകും. ഇതിനു വലിയൊരു കമ്പോളം ഉണ്ടാകുകയും ചെയ്യും. സാമ്പത്തികം എന്നതിന്റെ പര്യായമായ ബാങ്കിംഗ് രംഗം ഏതാണ്ട് പൂർണമായും ഓൺലൈൻ മേഖലയിലേക്ക് മാറും. ആരോഗ്യസംരക്ഷണത്തിനും ആരോഗ്യരക്ഷ സംബന്ധമായ ഉപകരണങ്ങൾ നിർമിക്കുന്ന രംഗം ഏറെ പുഷ്ടിപ്പെടുമെന്ന് ഉറപ്പാണ്.
പരിസ്ഥിതി രംഗത്ത് ലോക് ഡൗൺ കാലം സുവർണഘട്ടമായിരുന്നു ലോകമെമ്പാടും. അന്തരീക്ഷ മലിനീകരണം ഏറെ കുറഞ്ഞു. ചൈനയുടെയും ഇറ്റലിയുടെയും ഭാഗങ്ങളിൽ നൈട്രജൻ ഓക്സൈഡ് എന്ന വിഷ വാതകത്തിന്റെ അളവ് നന്നേ കുറഞ്ഞത് ശുഭകരമായ വാർത്തയാണ്.
മഹാമാരികൾ എക്കാലവും സാമൂഹിക ഘടന, സംഘാടനം, മെഡിക്കൽ അറിവ്, ചികിത്സാരീതികൾ എന്നിവയുടെ ഉരകല്ലുകൾ ആണ്. സാമൂഹിക അകലം, ഹേർഡ് ഇമ്യൂണിറ്റി, ക്വാറൻറീൻ, ലോക് ഡൗൺ എന്നീ മെഡിക്കൽ വാക്കുകൾ പൊതുജനങ്ങളെ പരിചയപ്പെടുത്തിയതു മഹാമാരിയാണ്. ഒരു പ്രത്യേക ഭൂവിഭാഗത്തെയോ സാമൂഹികകൂട്ടത്തേയോ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതിനായകൻ (യുവാനിലെ മാർക്കറ്റ്, ചൈന), നിയന്ത്രണങ്ങൾ നായകന്മാർ (മെഡിക്കൽ, പോലീസ്, ഭരണാധികാരികൾ) എന്നിവയെല്ലാം കൊറോണയാൽ സൃഷ്ടിക്കപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തന്നെയാണ് നടക്കാൻ പോവുന്നത്. ഓൺലൈൻ ക്ലാസ് റൂമുകൾ വളരെ പ്രചാരത്തിലായി കഴിഞ്ഞിരിക്കുന്നു. അച്ചടിച്ച പാഠപുസ്തകത്തിന്റെ സ്ഥാനത്തു പാഠഭാഗങ്ങൾ ഡൗൺ ലോഡ് ചെയ്തെടുക്കുന്നതു ന്യൂ നോർമൽ ആയി കഴിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ സെമിനാറുകൾ, കോൺഫറസുകൾ, വർക്ക് ഷോപ്പുകൾ എല്ലാം തന്നെ സൂമിലേക്കു മാറ്റപ്പെട്ടു. ചെലവ് കുറവ്, സുതാര്യത, സാർവജനീകം എന്നീ മെച്ചങ്ങളും ഇതുമൂലമുണ്ട്.
ഇന്ധനോപയോഗം കോവിഡ് കുറക്കും. ഉത്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് അസംസ്കൃത ഓയിൽ വില പൂജ്യം ഡോളറിനും താഴേക്ക് പോവാൻ കാരണം. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് വില ബാരലിന് എത്തിയതാണെന്നു ഓർക്കണം.
"കരുത്തുറ്റ നേതൃത്വ’ത്തെപ്പറ്റി മേനിനടിക്കാതിരുന്ന കുറെ രാഷ്ട്രനായികമാർ (ജർമനി, ന്യൂസിലൻഡ്, തായ്വാൻ, ഐസ്ലൻഡ്, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവയുടെ വനിതാ നേതൃത്വങ്ങൾ) വലിയ ബഹളമില്ലാതെ, എന്നാൽ നല്ല കാര്യക്ഷമത പുലർത്തി പ്രവർത്തിക്കുന്നതും കോവിഡ് കാലത്തു കണ്ടു. പുതിയ സാഹചര്യത്തിൽ ഭരണകൂടത്തിനോ ഭരണകര്ത്താവിനോ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയുടെ പേരില് അമിതാധികാരങ്ങള് കൈക്കൊള്ളാൻ അനിതര സാധാരണമായ സാഹചര്യം അവസരമൊരുക്കുന്നു ലോകത്തും ഇന്ത്യയിലും കേരളത്തിലുമെല്ലാം. കൊറോണാനന്തര ലോകം ഭൗമ രാഷ്ട്രീയത്തെ സമഗ്രമായി മാറ്റിപ്പണിയും.
ഡോ. സന്തോഷ് വേരനാനി