Thursday, June 18, 2020 11:44 PM IST
ചേർപ്പുങ്കൽ കോളജിൽ പരീക്ഷ എഴുതിയ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം മാധ്യമങ്ങളിൽ ഇപ്പോൾ സജീവ ചർച്ചാവിഷയമാണല്ലോ. ഈ ചർച്ചകളിൽ പരാമർശിച്ചുകാണാത്ത ചില കാര്യങ്ങൾ പറയട്ടെ. തമസ്കരിക്കപ്പെടുന്ന ചില സത്യങ്ങൾ വെളിപ്പെടുത്തട്ടെ.
ഈ സംഭവത്തിലെ മുഖ്യപ്രതി കോളജ് പ്രിൻസിപ്പലാണ് എന്ന നിലയിലാണു യൂണിവേഴ്സിറ്റി അധികൃതരും ചാനലുകാരും സംസാരിക്കുന്നത്. ഇതു വാസ്തവവിരുദ്ധമാണ്. കോപ്പിയടി പിടിച്ചതുമൂലം ആ വിദ്യാർഥിനിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള മുഖ്യ കാരണം യൂണിവേഴ്സിറ്റിയുടെ മനുഷ്യത്വരഹിതവും കാലോചിതമല്ലാത്തതുമായ പരീക്ഷാനിയമങ്ങളാണ്. കാലത്തിനൊത്തു നിയമങ്ങൾ പരിഷ്കരിക്കാത്ത യൂണിവേഴ്സിറ്റി അധികാരികൾതന്നെയാണ് ഇതിലെ മുഖ്യപ്രതി.
എക്സാമിനേഷൻ മാനുവൽ
2007ൽ പുറത്തിറക്കിയ എക്സാമിനേഷൻ മാനുവലാണ് എംജി യൂണിവേഴ്സിറ്റിയിൽ പരീക്ഷയുടെ നിർദേശങ്ങൾ നൽകുന്നത്. ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം കോളജിലെ പ്രിൻസിപ്പൽ കൃത്യമായി പാലിച്ചിട്ടുണ്ട്. ഒരു വിദ്യാർഥി കോപ്പിയടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ തുടർന്ന് പരീക്ഷ എഴുതാൻ വിദ്യാർഥിയെ അനുവദിക്കരുതെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതിക്കരുതെന്നുമാണ് നിലവിലുള്ള നിയമം. കോപ്പിയടിച്ച വിദ്യാർഥിയുടെ രേഖാമൂലമുള്ള വിശദീകരണവും വാങ്ങി അന്വേഷണം നടത്തി തെളിവുകൾ സഹിതം ഉത്തരക്കടലാസ് യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുക്കണം.
കോപ്പിയടിക്കുന്ന ചില വിദ്യാർഥികൾ രേഖാമൂലം വിശദീകരണം നൽകാറില്ല. ഇവിടെയും വിദ്യാർഥിനിയുടെ വിശദീകരണം ലഭിച്ചില്ല. ബാക്കി എല്ലാ കാര്യങ്ങളും പ്രിൻസിപ്പൽ കൃത്യമായി പാലിച്ചിട്ടുണ്ട്- പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയാതെ ആരെയും പുറത്തുവിടരുത് എന്ന നിയമം ഉൾപ്പെടെ. യൂണിവേഴ്സിറ്റി പറഞ്ഞിട്ടുള്ള നിയമങ്ങൾ കൃത്യമായി പാലിച്ച പ്രിൻസിപ്പലിനെ യൂണിവേഴ്സിറ്റി തന്നെ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നതിന്റെ ന്യായമെന്തെന്നു പിടികിട്ടുന്നില്ല.
സംരക്ഷണം നൽകാൻ ചുമതലയുള്ളവർ കൊന്നു കൊലവിളിക്കുന്പോൾ അതിനുപിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടാകണം. വൈസ് ചാൻസലർ യൂണിവേഴ്സിറ്റിയുടെ എക്സാമിനേഷൻ മാനുവൽ വായിച്ചിട്ടുണ്ടാവില്ല. സിൻഡിക്കറ്റ് മെംബർമാരുടെ അജ്ഞത ക്ഷമിക്കാവുന്നതല്ല. ഇവരൊക്കെ ഇത് ഒരു തവണയെങ്കിലും ഒന്നു വായിച്ചിരുന്നെങ്കിൽ കുറഞ്ഞപക്ഷം നിശബ്ദത പാലിക്കുകയെങ്കിലും ചെയ്യുമായിരുന്നു.
പ്രോ വൈസ് ചാൻസലറായിരുന്ന പ്രഫ. യൂനസ്കുട്ടിയാണ് എക്സാമിനേഷൻ മാനുവൽ പുറത്തിറക്കിയത്. അതിനുശേഷം കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാൻ ഒരു ശ്രമവും വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒരു ചാനൽ ചർച്ചയിൽ പ്രിൻസിപ്പലിനെ ആവേശത്തോടെ വിചാരണ നടത്തിയ ഡോ. ഷീന ഷുക്കൂർ നാലഞ്ചു കൊല്ലം എംജി യൂണിവേഴ്സിറ്റിയിൽ പരീക്ഷയുടെ ചുമതല വഹിച്ച പ്രോ വൈസ് ചാൻസലറാണ്. വിദ്യാർഥികളുടെ അന്തസിനെക്കുറിച്ച് അന്നില്ലാതിരുന്ന ബോധ്യം ചേരിമാറിയപ്പോൾ ഇന്നെങ്കിലും ലഭിച്ചല്ലോ. ഒരു വിദ്യാർഥിയുടെ വ്യക്തിത്വത്തിനു കളങ്കം വരാതെയും മനോവേദന ഉണ്ടാകാതെയും എങ്ങനെ കോപ്പിയടി തടയാം എന്ന് എംജി യൂണിവേഴ്സിറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല.
എന്നാൽ, കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ കോപ്പിയടി പിടിച്ചതിനെത്തുടർന്ന് ഒരു വിദ്യാർഥിയും സമീപകാലത്ത് ആത്മഹത്യ ചെയ്തിട്ടില്ല. കാരണം അവിടെ കോപ്പിയടി പിടിച്ചാലും ഉത്തരക്കടലാസ് മാറിക്കൊടുത്ത് വിദ്യാർഥികളെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കും. പരാതിയുടെമേൽ പിന്നീടാണ് നടപടികൾ ഉണ്ടാകുന്നത്. അപ്പോഴേക്കും വൈകാരിക സംഘർഷം അയഞ്ഞിരിക്കും. ഇങ്ങനെയുള്ള പരിഷ്കരണങ്ങളെക്കുറിച്ച് ആലോചിക്കാത്ത യൂണിവേഴ്സിറ്റി അധികൃതർ തന്നെയാണു വിദ്യാർഥിനി മനോവിഷമംകൊണ്ടാണ് ആത്മഹത്യ ചെയ്തതെങ്കിൽ അതിലെ മുഖ്യപ്രതികൾ.
പ്രൈവറ്റ് വിദ്യാർഥികളോട് അവഗണന
എംജി യൂണിവേഴ്സിറ്റി രണ്ടു പതിറ്റാണ്ടായി പ്രൈവറ്റ് വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരമായ അവഗണന മനസിലാക്കേണ്ടതുണ്ട്. ഒരു കാര്യം മാത്രം ഇവിടെ പറയാം. കാഞ്ഞിരപ്പള്ളിയിലുള്ള ഒരു വിദ്യാർഥി ചേർപ്പുങ്കൽവന്ന് പരീക്ഷ എഴുതേണ്ടി വരുന്ന ദൗർഭാഗ്യത്തെക്കുറിച്ച് ആരെങ്കിലും ഇവിടെ ചർച്ചചെയ്യുന്നുണ്ടോ. പെരുവന്താനം, കാഞ്ഞിരപ്പള്ളി, വാഴൂർ, അരുവിത്തുറ, ഈരാറ്റുപേട്ട, പൂഞ്ഞാർ, പാലാ എന്നിവിടങ്ങളിലായി എത്ര കോളജുകൾ ഉണ്ടായിരുന്നു. ഈ കുട്ടിയുടെ ഹാൾടിക്കറ്റിൽ കാഞ്ഞിരപ്പള്ളിയിലെ ഒരു കോളജാണ് സെന്ററായി രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ എന്തുകൊണ്ട് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല?
പഠിക്കുന്ന സ്ഥാപനത്തിനടുത്ത് പരീക്ഷ എഴുതാൻ അനുവദിക്കുന്ന രീതി പണ്ടുണ്ടായിരുന്നു. സ്കൂളുകളിൽപ്പോലും യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തിയിരുന്നു. ഇന്ന് പ്രൈവറ്റ് വിദ്യാർഥികളെ യൂണിവേഴ്സിറ്റി ശത്രുക്കളെപ്പോലെയാണ് കാണുന്നത്. ഈ സംഭവത്തിലെ വിദ്യാർഥിനി പഠിച്ചിരുന്ന കോളജിൽതന്നെ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്കു കുറ്റമറ്റവിധം പരീക്ഷ എഴുതാനുള്ള സൗകര്യം മനസുവച്ചാൽ യൂണിവേഴ്സിറ്റിക്ക് ഒരുക്കാൻ കഴിയും. അതിന് ആകെ ആവശ്യമുള്ളത് പ്രൈവറ്റ് വിദ്യാർഥികളോടുള്ള അവജ്ഞ മാറ്റുക എന്നതു മാത്രമാണ്.
ഒരു മടിയും കൂടാതെ എത്ര പ്രൈവറ്റ് വിദ്യാർഥികൾക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത ചേർപ്പുങ്കൽ കോളജിലെ പ്രിൻസിപ്പലിന്റെ മഹാമനസ്കതയെ ആദരിക്കുകയൊന്നും വേണ്ട. ആവശ്യമില്ലാതെ നിന്ദിക്കരുത്. വിദ്യാർഥികളെയും അധ്യാപകരെയും കോളജുകളെയും ധിക്കരിച്ചും ആക്ഷേപിച്ചും ഒരു യൂണിവേഴ്സിറ്റിക്ക് എത്രനാൾ മുന്നോട്ടുപോകാനാകും?
ഒരു കോളജിൽ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്പോൾ മറ്റു കോളജിൽനിന്ന് ഒരാളെ നിയമിക്കുന്ന പതിവുണ്ടല്ലോ. ഇപ്പോൾ എന്താണ് യൂണിവേഴ്സിറ്റി ഇതു ശ്രദ്ധിക്കാത്തത്? ചേർപ്പുങ്കലിൽ ഇങ്ങനെ ഒരാളെ നിയമിച്ചിരുന്നതായി അറിവില്ല.
ലോക്ക്ഡൗൺ കാലത്ത് ശനിയാഴ്ച അവധിയാണെന്നുപോലും അറിയാത്തവരാണ് യൂണിവേഴ്സിറ്റി അധികാരികൾ. അവധി ദിവസമായ അന്ന് 101 പ്രൈവറ്റ് വിദ്യാർഥികളാണ് ചേർപ്പുങ്കൽ കോളജിൽ പരീക്ഷ എഴുതാനുണ്ടായിരുന്നത്. ആ കോളജിലെ കുട്ടികൾ വേറെയും. ഇത്രയും പേരുടെ പരീക്ഷ നടത്താൻ ആവശ്യമായ അധ്യാപകരെയും ജീവനക്കാരെയും അവധി ദിവസം വിളിച്ചുവരുത്തുക എളുപ്പമല്ല. അതുകൊണ്ടുകൂടിയാണ് പരീക്ഷാഹാൾ വിട്ടിറങ്ങിയ വിദ്യാർഥിനിയെ ശ്രദ്ധിക്കാൻ അധ്യാപകർ ഇല്ലാതെപോയത് (ഇത് എക്സാമിനേഷൻ മാനുവലിൽ പറയുന്നില്ലെന്നും ഓർക്കണം).
സംഘടനാബലവും ജാതീയ പരിഗണനയും
സംഘടനാബലം കൊണ്ടും ജാതീയ പരിഗണനകൊണ്ടും സത്യം മറയ്ക്കപ്പെടുന്ന കാലമാണിത്. കോളജിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വൈസ് ചാൻസലർ മൂന്നു സിൻഡിക്കറ്റ് അംഗങ്ങളെ നിശ്ചയിച്ചല്ലോ. ഇതിൽ ആരൊക്കെ വേണം എന്നു തീരുമാനിച്ചപ്പോൾ അദ്ദേഹം ജാതീയ ഈനാംപേച്ചിയുടെ പിടിയിലായിരുന്നെന്നു പൊതുജനം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ? ഈ ഒത്തുതീർപ്പിന്റെ പേരാണ് സാംസ്കാരിക ജീർണത.
അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയ സമിതി സ്വതന്ത്ര അധികാരമുള്ള ഒന്നല്ല. അവർ നിഷ്പക്ഷമായി അന്വേഷണം നടത്തി ചുമതലപ്പെടുത്തിയവർക്കു റിപ്പോർട്ട് നൽകുകയാണ് വേണ്ടത്. റിപ്പോർട്ട് പരിശോധിച്ച വൈസ് ചാൻസലറോ സിൻഡിക്കറ്റ് സമിതിയോ തീരുമാനമെടുക്കും. എന്നാൽ, അന്വേഷണം നടത്താൻ വന്ന അംഗങ്ങൾ തന്നെ വിധികർത്താക്കളാകുന്ന കീഴ്വഴക്കം നല്ലതല്ല. ഇവരിൽ ചിലരുടെ അപക്വമായ അഭിപ്രായപ്രകടനം വൈകാരിക മുതലെടുപ്പു നടത്താൻ ചില സംഘടനക്കാർക്കു സഹായകരമായി. ഇതും ഒഴിവാക്കേണ്ടതായിരുന്നു.
മാധ്യമങ്ങളിൽനിന്നു ഞാനറിഞ്ഞത് പ്രിൻസിപ്പലിനെതിരേ യൂണിവേഴ്സിറ്റി ശിക്ഷണനടപടി എടുത്തു എന്നാണ്. എന്നാൽ, അന്വേഷിച്ചപ്പോൾ അത്തരത്തിലുള്ള ഒരു ഉത്തരവും കോളജിൽ ഇതുവരെ എത്തിയിട്ടില്ല. മാനേജർ നിയമിക്കുന്ന പ്രിൻസിപ്പലിന്റെ മേൽ ശിക്ഷണ നടപടി എടുക്കണം എന്നു ശിപാർശ ചെയ്യാനല്ലാതെ ശിക്ഷണനടപടിയെടുക്കാൻ ഏതു വൈസ് ചാൻസലർക്കാണ് അധികാരം? പരീക്ഷാജോലിയിൽനിന്നു മാറ്റിനിർത്താം. അത് എല്ലാ പ്രിൻസിപ്പൽമാർക്കും സന്തോഷകരമായ കാര്യമായിരിക്കും.
ഈയിടെ കൊച്ചിൻ കോളജിന്റെ മാനേജരെപ്പോലും സിൻഡിക്കറ്റ് മാറ്റിയതായി പത്രത്തിൽ വാർത്ത കണ്ടു. ചിരിക്കാതിരിക്കാൻ ആവുന്നില്ല. കാലാവധി തീരുന്നില്ലായിരുന്നുവെങ്കിൽ കുറെയേറെ കൗതുക വാർത്തകൾ ഈ സിൻഡിക്കറ്റ് സമിതിയിൽനിന്നു ലഭിക്കുമായിരുന്നു.
നിഗൂഢ താത്പര്യം
കോളജിലെ സിസിടിവിയുടെ ഉടമസ്ഥാവകാശം ഏതു സാഹചര്യത്തിലും മാനേജരുടേതാണ്. അത് എപ്പോൾ എവിടെ പുറത്തുവിടണം എന്നു മാനേജർ തീരുമാനിക്കട്ടെ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ആദരണീയരായ യൂണിവേഴ്സിറ്റി അധികൃതർ നാണംകെടണോ? അതു പുറത്തുവിട്ടതുകൊണ്ടു ജനം സത്യം അറിയുകയും ചിലരുടെ നിഗൂഢ താത്പര്യം പൊളിയുകയും ചെയ്തു എന്നതു വാസ്തവം.
ഏതാനും വർഷം മുന്പ് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ കോപ്പിയടിച്ചത് ചാനലിൽ ചർച്ചയ്ക്കു വന്നതു പലരും മറന്നിരിക്കും. അന്ന് സിസിടിവി ദൃശ്യം പുറത്തുവിട്ടതിൽ ആർക്കും പരാതി ഇല്ലായിരുന്നു. അതിനു മാറ്റംവന്നത് എന്നാണാവോ? (കോപ്പിയടി നടത്തി എന്നു യൂണിവേഴ്സിറ്റി രേഖാമൂലം അറിയിച്ചിട്ടും ആരും ഒരു ചെറിയ നടപടിപോലും ഇതുവരെ എടുത്തിട്ടില്ല എന്നതും ഓർക്കുക).
പാലാ സെന്റ് തോമസ് കോളജിൽ പ്രിൻസിപ്പലായിരുന്നു വിരമിച്ച ഫാ. എൻ.വി. ജോസഫാണ് ഇപ്പോൾ ചേർപ്പുങ്കൽ കോളജിലെ പ്രിൻസിപ്പൽ. പാലാ കോളജ് നാക് അക്രെഡിറ്റേഷനിൽ ഉയർന്ന പദവിയിൽ എത്തിയത് അദ്ദേഹത്തിന്റെ കാലത്താണ്. രണ്ട് എംഎ ബിരുദമുള്ള, രണ്ടര ദശാബ്ദക്കാലത്തെ അധ്യാപന പരിചയമുള്ള, എന്നും വിദ്യാർഥിപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ള ഈ വിദ്യാഭ്യാസ പ്രവർത്തകനെ നിയമം പഠിപ്പിക്കാൻ ഞാഞ്ഞൂലുകൾ ശ്രമിക്കേണ്ടതുമില്ല.
ആ വിദ്യാർഥിനി എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നു പറയാൻ ഞാൻ ആളല്ല. എന്നാൽ, ഹാളിൽനിന്നിറങ്ങി ടൗണിൽച്ചെന്ന് തിരികെ നടന്ന് ആറ്റിൽചാടുന്നതിനു മുന്പ് നിശ്ചയമായും ആ കുട്ടി പലരെയും ഫോണിൽ വിളിച്ചുകാണും. ഈ ഫോൺ കോളുകൾ പരിശോധിച്ചാൽ തന്നെ ആത്മഹത്യക്കുള്ള കാരണം ലഭിക്കാനിടയുണ്ട്. പരീക്ഷ എഴുതാൻ കഴിയാത്തതാണോ, വീട്ടിൽ ചെല്ലാനുള്ള ബുദ്ധിമുട്ടാണോ എന്നൊക്കെ നമുക്കറിയാൻ കഴിയും. കോപ്പിയടിച്ചതു വാർത്തയായി വന്നു നാണക്കേടുണ്ടാകും എന്നു കൂട്ടുകാരിയോടു പറഞ്ഞതായി ജനസംസാരമുണ്ട്. സത്യമറിയില്ല.
ഇതു ശരിയാണെങ്കിൽ മാധ്യമങ്ങൾ രണ്ടാം പ്രതികളാണ്. വികലമായ മാധ്യമപ്രവർത്തനം എത്രയെത്ര വ്യക്തിഹത്യകളാണ് പ്രതിദിനം നടത്തുന്നത്. വിദ്യാസന്പന്നനായ ഒരു പ്രിൻസിപ്പലിനു പോലും ആത്മഹത്യ ചെയ്താലോ എന്നു തോന്നിപ്പോകുന്ന തരത്തിലായിരുന്നു ചാനലുകളിലെ ചർച്ചകൾ എന്നു ചർച്ചാത്തൊഴിലാളികളായ ഈച്ചകൾ മറക്കാതിരിക്കുക. ഈ ഈച്ചകൾ ഇനിയും രോഗം പരത്തിക്കൊണ്ടിരിക്കും. എനിക്കു ചേർപ്പുങ്കൽ കോളജിന്റെ മാനേജരോട് ഒരു അപേക്ഷകൂടിയുണ്ട്. യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ കൃത്യമായി അനുസരിച്ച പ്രിൻസിപ്പലിനെതിരേ യൂണിവേഴ്സിറ്റി അധികൃതർ നടത്തിയ ദൂരാരോപണങ്ങൾക്കെതിരേ കേസ് ഫയൽ ചെയ്യണം. യൂണിവേഴ്സിറ്റിയുടെ എക്സാമിനേഷൻ മാനുവലിന്റെ ഒരു കോപ്പികൂടി കോടതിക്കു നൽകണം. പരീക്ഷാനിയമങ്ങൾ പരിഷ്കരിക്കണമെന്നെങ്കിലും കോടതി പറയാതിരിക്കില്ല. അത്രയും നല്ലത്.
ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി