Friday, June 26, 2020 12:38 AM IST
ഒൗട്ട് ഓഫ് റേഞ്ച് / ജോൺസണ് പൂവന്തുരുത്ത്
ആനയെ വാങ്ങാൻ കാശുണ്ട് പക്ഷേ, തോട്ടി വാങ്ങാൻ കാശില്ല എന്നു പറഞ്ഞു കേൾക്കാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയിലെത്തിയിരിക്കുന്നു ഇപ്പോൾ നാട്ടുകാർ. ലോണെടുത്തും കടം വാങ്ങിയും ഒരു വണ്ടി വാങ്ങി മുറ്റത്തിട്ടു. പക്ഷേ, അകത്തോട്ടു വല്ലതും ഒഴിക്കണേൽ ആധാരം വരെ എടുത്തു പുറത്തേക്കിടേണ്ട സ്ഥിതിയാണ്. ഡീസൽ ഓരോ ദിവസവും കൂടുതൽ ഡീസന്റായി മാറിക്കൊണ്ടിരിക്കുന്നു. പെട്രോളിനാണെങ്കിൽ പതിവില്ലാത്ത പത്രാസും. ഇടഞ്ഞ ഇന്ധനവില നാട്ടുകാർ തോട്ടിയിട്ടു പിടിച്ചിട്ടും ചങ്ങലയും പൊട്ടിച്ചു മുന്നോട്ടുതന്നെ. ഇന്ധനവിലയുടെ മുകളിൽ സർവശക്തിയുമെടുത്ത് ഒരുവിധം അള്ളിപ്പിടിച്ച് ഇരിക്കുകയാണ് ജനം.
കോവിഡിന്റെ വക കൊയ്ത്തും മെതിയും നാട്ടുകാരുടെ മുതുകത്തു തകൃതിയായി നടന്നുവരുന്നതിനിടയിലാണ് ഇന്ധനവില കൂടി ഇടഞ്ഞോടിയത്. ജനത്തെ കുലുക്കിത്താഴെയിട്ടു ചവിട്ടി പരത്തുക എന്ന കർമം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. അതിനു മുന്പ് എങ്ങനെയെങ്കിലും തളയ്ക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അന്താരാഷ്ട്രവിലയിൽ സുഖചികിത്സ നടന്നുകൊണ്ടിരിക്കുന്പോൾ നമ്മുടെ രാജ്യത്തു മാത്രം ഇടഞ്ഞതിന്റെ രഹസ്യമാണ് നാട്ടുകാർക്ക് ഇനിയും പിടികിട്ടാത്തത്. ഇന്ധനവിലയെ ഇനി മയക്കുവെടി വച്ചു ബന്ധിക്കുക മാത്രമാണ് പോംവഴി. പക്ഷേ, കേന്ദ്രത്തിന്റെ മയക്കുവെടി വിദഗ്ധന്മാർ ഇനിയും മയക്കംവിട്ട് എഴുന്നേറ്റിട്ടില്ല. കുപ്പായത്തിൽ കാര്യമായ ചുളുക്കം വീഴാതെ, ഖജനാവിന്റെ ചളുക്കം നിവർന്നുവരുന്നതു കണ്ട് അവർ മതിമയങ്ങി നിൽക്കുകയാണെന്നു തോന്നുന്നു. ജനത്തിന്റെ കീശ കീറിയാലും കുഴപ്പമില്ല, ഖജനാവിന്റെ കനം കേറി വന്നാൽ മതിയെന്നായിരിക്കും.
നമ്മുടെ രാജ്യത്തു നാടൻ ചങ്ങലയിൽ കുറ്റിയടിച്ചു കെട്ടിയിരുന്ന ഇന്ധനവില എന്ന കൊന്പനെ അന്താരാഷ്ട്ര ചങ്ങലകൊണ്ടു ബന്ധിച്ചാൽ നല്ല തലയെടുപ്പും വിളവെടുപ്പും ഉണ്ടാകുമെന്ന മോഹനവാഗ്ദാനം നൽകിയാണ് കൊണ്ടുപോയത്. വല്ലപ്പോഴും നാലും അഞ്ചും രൂപയൊക്കെ കൂടുന്നതു അന്നു വലിയ വാർത്തകളായിരുന്നു.
അധികം വൈകാതെ, വല്ലപ്പോഴും എഴുന്നള്ളിപ്പിനു കൊണ്ടുപോകുന്പോഴല്ലേ വലിയ തുകയായി തോന്നുന്നത്, അതുകൊണ്ട് നമുക്ക് എല്ലാദിവസവും എഴുന്നള്ളിപ്പിനു കൊണ്ടുപോയാലോ ?.. അതാണ് നിങ്ങൾക്കു ലാഭം എന്നായി മുതലാളിമാർ. തോട്ടി അവരുടെ കൈവശം ആയതിനാൽ ആന അവർ പറയുന്നതല്ലേ കേൾക്കൂ, അങ്ങനെ ജനവും തലയാട്ടി, ആനയും തലയാട്ടി. പക്ഷേ, ജനത്തിനതു കഷ്ടകാലത്തിന്റെ നാടമുറിക്കുന്ന പരിപാടി ആയിപ്പോയി. നേരത്തേ വല്ലപ്പോഴും ഇഞ്ചിഞ്ചായിട്ടാണ് കീശ കീറിയിരുന്നതെങ്കിൽ ഇപ്പോൾ ദിവസവും സെന്റിമീറ്ററും മില്ലിമീറ്ററുമായി കീറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ വലിച്ചുകീറുന്നതു നിർത്തണമെന്നും പോക്കറ്റ് അറ്റ് പോകാറായെന്നുമൊക്കെ ജനം നിലവിളിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പക്ഷേ, ആരും കേൾക്കുന്നില്ല. ജനങ്ങളോടു വായും മൂക്കൂം മൂടി കോവിഡിനെ പിടിച്ചുകെട്ടാൻ ഉപദേശിച്ച കേന്ദ്രസർക്കാർ ജനത്തിന്റെ മുറവിളി കേൾക്കാതിരിക്കാൻ ഇപ്പോൾ കണ്ണും ചെവിയും കൂടി മാസ്കിട്ടു മൂടിയിരിക്കുകയാണെന്നു തോന്നുന്നു.
വോട്ട് എന്ന പന്നിപ്പടക്കം ജനങ്ങളുടെ കൈയിൽ ഇനിയും ബാക്കിയുണ്ട്. ഒരു ഗതിയുമില്ലെങ്കിൽ പോളിംഗ് ബൂത്തിലെ വോട്ടിംഗ് മെഷീൻ എന്ന കൈതച്ചക്കയിൽ പന്നിപ്പടക്കം വയ്ക്കുകതന്നെ. പൊട്ടിത്തെറിച്ചു കഴിയുന്പോൾ ആനയ്ക്കു വയറ്റിലുണ്ടായിരുന്നു, ക്രൂരമായിപ്പോയി എന്നൊന്നും പറഞ്ഞു ദയവായി സീനുണ്ടാക്കരുത് !
മിസ്ഡ് കോൾ
=കോവിഡിനു "മരുന്നിറക്കി' യോഗാഗുരു ബാബാ രാംദേവ് വിവാദത്തിൽ.
- വാർത്ത
=കോവിഡാസനം ഒടുവിൽ ശവാസനം!