Saturday, June 27, 2020 12:04 AM IST
നാലുചുറ്റും വെള്ള മാത്രം. തണുത്തുറഞ്ഞ മൈനസ് 36 ഡിഗ്രി സെൽഷസിലും പക്ഷേ മനസിൽ ജിജ്ഞാസയും താത്പര്യവുമുണ്ട്. ഇന്ത്യ- ചൈന അതിർത്തിയിൽ 2006 മേയ് മാസത്തിൽ നടത്തിയ യാത്രയുടെ ഓർമകൾക്കു വല്ലാത്തൊരു ആവേശവും കൊടുംതണുപ്പിന്റെ കുളിരുമാണ് ഇപ്പോഴുമുള്ളത്. ചൈനയിലെ സ്വതന്ത്ര ഭരണ പ്രദേശമായ ടിബറ്റിനോടു ചേർന്നു കിടക്കുന്ന നാഥുല ചുരം കയറി അതിർത്തിയിൽ എത്തിയപ്പോൾ തൊട്ടപ്പുറത്തു നിറയെ ചൈനയുടെ പട്ടാളക്കാരാണ്.
സമുദ്രനിരപ്പിൽനിന്നു 14,140 അടി (4,310 മീറ്റർ) ഉയരത്തിലുള്ള ഈ അതിർത്തിയിലും സൈനികർ നിതാന്ത ജാഗ്രതയിലാണ്. അതിർത്തി കാക്കുന്ന സൈനികരോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ അന്തരംഗം അഭിമാനപൂരിതമാകും. ഇന്ത്യയുടെ ധീരസൈനികരും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പട്ടാളക്കാരും നേർക്കുനേർ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ വെറുമൊരു മുള്ളുവേലിയുടെ വേർതിരിവു മാത്രം. ഇന്ത്യയുടെയും ചൈനയുടെയും പതാകകൾ ഇരുവശത്തുമുണ്ട്.
മലകൾ മാത്രമല്ല അവിടെയുള്ള സോംഗോ, ചങ്കു തുടങ്ങിയ തടാകങ്ങളും മഞ്ഞുറഞ്ഞു വെള്ളപ്പരവതാനി വിരിച്ചപോലെ കിടക്കുന്നു. മഞ്ഞുവീഴ്ചയില്ലാത്ത ദിവസങ്ങളിൽ പ്രത്യേക പെർമിറ്റുള്ളവർക്കു മാത്രമാണു നാഥുലയിലേക്കു പ്രവേശനം. സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിൽനിന്ന് 57 കിലോമീറ്റർ അകലെയാണു ചൈനയുമായി അതിർത്തി പങ്കിടുന്ന നാഥുല പാസ്.
കാതോർത്ത് കരുതലോടെ
കാതോർക്കുക എന്നാണു നാഥു എന്ന ടിബറ്റൻ വാക്കിന്റെ അർഥം. ല എന്നാൽ ചുരം എന്നും. ടിബറ്റിനെ കീഴടക്കി ചൈന ആധിപത്യം നേടിയതോടെ മരംകോച്ചുന്ന തണുപ്പുള്ള രാത്രികളിലും ഓരോ അനക്കത്തിനും കാതോർത്താണു നമ്മുടെ സൈനികർ അതിർത്തി കാക്കുന്നത്. എവിടെയും മഞ്ഞുവീണ് ഉറഞ്ഞു കിടക്കുന്ന മലനിരകളിൽ നമ്മളും മരവിച്ചുപോകുമെന്നു തോന്നിക്കും. സിരകളെ വിറപ്പിക്കുന്ന തണുപ്പുള്ളപ്പോഴും സൈനിക ഉദ്യോഗസ്ഥരും പട്ടാളവണ്ടികളും സജീവമാണ്.
പ്രത്യേകാനുമതിയോടെ ഡൽഹിയിൽനിന്നെത്തിയ പത്രപ്രവർത്തകർക്കു പക്ഷേ ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥരും സാധാരണ പട്ടാളക്കാരും ഉൗഷ്മളമായ അനുഭവങ്ങളാണു പങ്കുവച്ചത്. സമാധാനകാലത്തെ ഉച്ചവെയിലിന്റെ ഉന്മേഷത്തിൽ ചൈനയുടെ പട്ടാളക്കാർ വേലിക്കരികിലെത്തി ഇന്ത്യൻ മാധ്യമസംഘത്തിലെ അംഗങ്ങൾക്കു ഹസ്തദാനം ചെയ്തു. പക്ഷേ കന്പിവേലി കടക്കാൻ ആരെയും അനുവദിച്ചില്ല.
മലയാളികളായ കിഴക്കൻ മേഖലയുടെ കരസേനാ തലവനായിരുന്ന ലഫ്. ജനറൽ തോമസ് മാത്യുവും അന്നത്തെ സിക്കിം ഡിജിപി സി.എം. രവീന്ദ്രനും നൽകിയ സഹായത്താലായിരുന്നു തുടർച്ചയായ മഞ്ഞുവീഴ്ചയുണ്ടായിട്ടും സൈനിക വാഹനത്തിൽ അതിർത്തിയിലെത്തിയത്. കനത്ത മഞ്ഞുവീഴ്ച മൂലം ആദ്യദിവസം യാത്ര മുടങ്ങി. ഇരുന്പു ചങ്ങലയിട്ട ജീപ്പിലായിരുന്നു രണ്ടാം ദിവസം യാത്ര. റോഡിൽ ചിലയിടത്ത് ഒരാൾ പൊക്കം വരെയുള്ള മഞ്ഞ് ബുൾഡോസറുകൾ ഉപയോഗിച്ചു നീക്കം ചെയ്തുള്ള യാത്ര തന്നെ അവിസ്മരണീയമാണ്. 1977 ബാച്ച് സിക്കിം കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രവീന്ദ്രൻ വൈകുന്നേരം അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയിൽ അത്താഴവിരുന്നു നൽകിയാണു തിരികെ യാത്രയയച്ചത്.
കച്ചവടത്തിന്റെ ചീനക്കണ്ണ്
ഇന്ത്യ അടക്കം ദക്ഷിണേഷ്യയുമായി തേയില, പട്ട് തുടങ്ങിയവയുടെ വ്യാപാരത്തിനായി മുന്പുണ്ടായിരുന്ന സിൽക്ക് റോഡ് അല്ലെങ്കിൽ ടീ ഹോഴ്സ് റോഡിന്റെ ഭാഗമായിരുന്നു നാഥുല പാസിലൂടെ ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന റോഡ്. ചരിത്രപ്രധാനമായ ഈ പാതയിൽ ഉണ്ടായിരുന്ന പൗരാണികമായ പാലങ്ങൾ, ഇടത്താവളങ്ങൾ, ചന്തകൾ, പ്രാർഥനാ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ പലയിടത്തും ശേഷിക്കുന്നു. 2,000 വർഷത്തെ പാരന്പര്യമുള്ള പഴയ ഇന്ത്യ- ചൈന ബന്ധം ഇന്ന് ആകെ മാറി. പക്ഷേ, പഴയ വ്യാപാരക്കണ്ണുകൾ ചൈന ഉപേക്ഷിച്ചിട്ടില്ല.
ലഡാക്ക് അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഘർഷത്തിനു പിന്നിൽ ചൈനയുടെ മേധാവിത്വ താത്പര്യങ്ങൾ ആണെന്നതിൽ സംശയിക്കാനില്ല. 1962ലെ യുദ്ധത്തിനു ശേഷം നീണ്ട 45 വർഷക്കാലം താരതമ്യേന ശാന്തമായിരുന്ന ഇന്ത്യ- ചൈന ബന്ധം വഷളാക്കിയതു കരുതിക്കൂട്ടിയുള്ള നീക്കങ്ങളുടെ തുടക്കമാകും. ഇന്ത്യയുടെ ഏതെങ്കിലും പ്രകോപനത്തിനുള്ള മറുപടിയായിരുന്നില്ല 20 ഇന്ത്യൻ സൈനികരുടെ വീരമ്യത്യുവിലേക്കു നയിച്ച സംഘർഷം. ഇരുഭാഗത്തെയും സൈനികർ തത്കാലം പിന്മാറിയാലും അതിർത്തിയിലെ ചൈനയുടെ ഭീഷണി ഒഴിയില്ല. വെറുമൊരു അതിർത്തി തർക്കമല്ലിതെന്നതു തന്നെ പ്രധാനം.
ദക്ഷിണേഷ്യയിലും ഏഷ്യയിലാകെയും സ്വാധീനവും ശക്തിയും കൂട്ടുകയെന്ന ചൈനയുടെ ലക്ഷ്യം രഹസ്യമല്ല. അമേരിക്കയെയും വെല്ലുവിളിക്കാൻ കഴിയുന്ന ആഗോള ശക്തിയായി ചൈന വളർന്നു. സാന്പത്തികമായും സൈനികമായും ഇന്ത്യയേക്കാൾ ചൈന ബഹുകാതം മുന്നിലാണ്. ഈ വളർച്ചയുടെ അടുത്ത പടിയാണ് ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) എന്ന ചൈനയുടെ ബൃഹദ് പദ്ധതി. യൂറോപ്പും ആഫ്രിക്കൻ വൻകരയുമായി ബന്ധിപ്പിക്കുന്നതാണിത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സ്വപ്നപദ്ധതി. 2013ൽ അദ്ദേഹം തന്നെ പേരിട്ട വൻ വ്യാപാര, വാർത്താവിനിമയ പദ്ധതി.
മേഖലയിൽ ചൈനയുടെ മേധാവിത്വം ഉറപ്പിക്കുന്നതാണ് കാരക്കോറം പർവതനിരകൾക്കു താഴെക്കൂടി ചൈനയിലെ സിൻജിയാംഗ് പ്രവിശ്യ വരെ നീണ്ടുകിടക്കുന്ന റോഡ്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ വരെയുള്ള ഈ റോഡിലൂടെ ചൈനയുടെ സൈനികവാഹനങ്ങൾക്കു സഞ്ചരിക്കാനാകും.
ജാഗ്രതയുടെ നാലാം വിരൽ
ലഡാക്ക് അതിർത്തിയോടടുത്ത് ഇന്ത്യ നിർമിക്കുന്ന 255 കിലോമീറ്റർ നീളമുള്ള ഡർബുക്- ഷിയോക്- ദൗളത് ബെഗ് ഓൾഡി (ഡിബിഒ) റോഡ് നിർമാണം പൂർത്തിയാക്കുന്നതു തടയുകയാകും ചൈനയുടെ പ്രഥമ നീക്കം. ഗൽവാൻ- ഷിയോക് നദികൾ ചേരുന്ന ഇന്ത്യൻ അതിർത്തിക്കുള്ളിലെ സ്ഥലങ്ങളുടെ നിയന്ത്രണം സ്വന്തമാക്കുക ചൈനയുടെ മോഹമാണ്. അതിർത്തിക്കടുത്ത് ഇന്ത്യ നടത്തുന്ന റോഡ് നിർമാണം തടസപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങൾ ഉടൻ അവസാനിക്കില്ല.
അതിർത്തിക്കു സമീപത്തെ ഇന്ത്യയുടെ വ്യോമ, സൈനിക താവളങ്ങളും റോഡുകളും പാലങ്ങളും ചൈനയ്ക്കു രസിക്കുന്നില്ല. പക്ഷേ നിയന്ത്രണ രേഖയോടു വളരെ ചേർന്ന് വ്യോമ, സൈനിക താവളങ്ങൾ ഉൾപ്പെടെ വലിയതോതിൽ ചൈന നിർമാണം നടത്തിയിട്ടുണ്ട്. ഡെപ്സാംഗിൽ അടക്കം ചൈന നടത്തിയ സൈനിക വിന്യാസം ശ്രദ്ധതിരിക്കൽ മാത്രമാകില്ല.
പാങ്ങോംഗ് തടാകത്തിന്റെ "നാലാം വിരൽ’ വരെ നീളുന്ന റോഡിന്റെ നിർമാണത്തിൽ നിന്ന് ഇന്ത്യയെ തടയുന്നതിനു കൂടുതൽ സംഘട്ടനത്തിനും മടിച്ചേക്കില്ല. തന്ത്രപ്രധാനമായ ഗൽവാൻ താഴ്വര പൂർണമായി കീഴടക്കാൻ ചൈന ശ്രമിക്കുമെന്നതാണ് ഇന്ത്യ നേരിടുന്ന ഭീഷണി. ഗൽവാൻ താഴ്വരയുടെ മുഴുവൻ അവകാശവാദം ചൈന പുതുതായി ഉയർത്തിയതു വെറുതെയല്ല. സാന്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടിയ കോവിഡ് മഹാമാരിയുടെ കാലത്തു തന്നെ അതിർത്തിയിൽ കടന്നുകയറാൻ ചൈന ശ്രമിച്ചതിനു കാരണം വ്യക്തം.
മോദിയുടെ കൈവിട്ട വാക്കുകൾ
അമേരിക്കയുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതു ചൈനയെ പ്രകോപിപ്പിക്കുന്നുവെന്നതിലും സംശയിക്കാനില്ല. അമേരിക്കയുമായി ചേർന്നു നിൽക്കുന്പോഴും ചൈനയും റഷ്യയുമായുള്ള ബന്ധം ഉൗഷ്മളവും തന്ത്രപ്രധാനവുമായി കാക്കുന്നതിൽ വാജ്പേയിയും മൻമോഹൻ സിംഗും അടക്കമുള്ള മുൻ പ്രധാനമന്ത്രിമാർ തുടർന്നുവന്ന വഴികളിൽ നിന്നുള്ള നേരിയ വ്യതിയാനം പോലും ഇന്ത്യക്കു ഭീഷണിയാകും.
ആണവക്കരാർ അടക്കം അമേരിക്കയുമായി ആത്മബന്ധം ഉണ്ടാക്കിയ മൻമോഹൻ സിംഗ് ചൈനയെയും റഷ്യയെയും കരുതലോടെ കാത്തു. ചൈനയിലേക്കും റഷ്യയിലേക്കും ഒരുമിച്ച് 2013 ഒക്ടോബറിൽ ഡോ. സിംഗ് നടത്തിയ അവസാന ഒൗദ്യോഗിക യാത്രയിൽ ഒപ്പമുണ്ടായിരുന്നതിനാൽ ഇക്കാര്യം നേരിട്ടു ബോധ്യമായിരുന്നു. അയലത്തുള്ള വന്പൻ സ്രാവ് ആകും അകലെയുള്ള തിമിംഗലത്തേക്കാൾ ഭീഷണി!
ചൈനയുടെ ഭീഷണി ഡെമോക്ലീസിന്റെ വാൾ പോലെ നിൽക്കുന്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ വലിയ വീഴ്ചയുണ്ടായതെന്നതു നിസാരമല്ല. ഇന്ത്യയിലേക്കു ചൈനീസ് പട്ടാളം നുഴഞ്ഞുകയറിയില്ലെന്നു മോദി പറഞ്ഞതിനെ ചൈന സ്വാഗതം ചെയ്തതു കനത്ത തിരിച്ചടിയായി. ചൈനയുടെ വാദം ശരിവയ്ക്കുന്ന വർത്തമാനം ഉത്തരവാദിത്വമുള്ള പ്രധാനമന്ത്രിയിൽനിന്നു ഒരിക്കലും ഉണ്ടാകരുതായിരുന്നു.
അന്താരാഷ്ട്ര പ്രശ്നങ്ങളിൽ കൃത്യമായ സന്ദേശം നൽകുന്നതിലെ വൻവീഴ്ചയാണ് മോദിയുടെ പ്രസ്താവന. പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് വിശദീകരണം ഇറക്കിയെങ്കിലും മോദി പറഞ്ഞതു തിരുത്താനായില്ല. പാക്കിസ്ഥാനു പുറമെ നേപ്പാൾ കൂടി സ്ഥിരം പ്രകോപനം സൃഷ്ടിക്കുന്ന സ്ഥിതി ഇന്ത്യക്കു ക്ഷീണമാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങൾക്കും പഴയതിലേറെ അകൽച്ചയുണ്ട്.
വിലകുറഞ്ഞ കളികൾ ഗുണമാകില്ല
ചരിത്രത്തിലെ വലിയ പ്രതിസന്ധികൾക്കിടയിലും വിലകുറഞ്ഞ രാഷ്ട്രീയക്കളികൾ തുടരുന്നത് ആപത്താണ്. രാജ്യസഭാ തെരഞ്ഞെടുപ്പിലും മണിപ്പൂരിലും ബിഹാറിലും കളിച്ചത് തരംതാണ രാഷ്ട്രീയമാണ്. ബിജെപിയും കോണ്ഗ്രസും തമ്മിലുള്ള ചൈന ബന്ധം ആരോപിക്കലുമെല്ലാം വേറെ ചിലതു മാത്രമാകും. രാജ്യതലസ്ഥാനം രാജ്യത്തെ കോവിഡ് രോഗത്തിന്റെ സിരാകേന്ദ്രമായിട്ടും കേന്ദ്രസർക്കാരും കേജരിവാളിന്റെ ആപ് സർക്കാരും തമ്മിലുള്ള പോരും ചില ഒത്തുകളികളും രഹസ്യമല്ല.
കോവിഡും ലോക്ക്ഡൗണും മൂലമുള്ള വ്യവസായ, വാണിജ്യ, വ്യാപാര, കാർഷിക തളർച്ചയും തൊഴിലില്ലായ്മയും തുടർച്ചയായ പെട്രോൾ, ഡീസൽ വില കൂട്ടലും മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ജനം. സാധാരണക്കാർക്കും പാവങ്ങൾക്കും ആശ്വാസമെത്തിക്കാത്ത സർക്കാരിനെതിരേയുള്ള രാജ്യത്തെ ജനരോഷം പോലും ചൈന മുതലെടുക്കില്ലെന്നു നിശ്ചയിക്കാനാകില്ല.
ഗാൽവൻ താഴ്്വര പിടിക്കാൻ ഏതുസമയത്തും ആക്രമണത്തിനു ചൈന മടക്കില്ല. ഇന്ത്യയുടെ ഓരോ പാളിച്ചയും വീഴ്ചയും കുറവുകളും മുതലെടുക്കാൻ ചൈന അവസരം പാർത്തിരിക്കും. ഇന്ത്യ ഒറ്റക്കെട്ടായി നിന്നു പുരോഗതി നേടുകയും പ്രതിരോധിക്കുകയും ആഭ്യന്തര സമാധാനവും സാഹോദര്യവും ഉറപ്പാക്കാനാകട്ടെ സർക്കാരുകളുടെ ശ്രദ്ധ.
ജോർജ് കള്ളിവയലിൽ