Monday, August 10, 2020 12:57 AM IST
സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും തുല്യനീതിയ്ക്കും വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 25(1) വകുപ്പ് മതസ്വാതന്ത്ര്യവും 15(1) 16(1) വകുപ്പ് മനഃസാക്ഷി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. എന്നാൽ, ഇന്ത്യൻ പ്രസിഡന്റ് 1950 ഓഗസ്റ്റ് 10 ന് പുറപ്പെടുവിച്ച പട്ടികജാതി ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിൽ സംവരണം ഹിന്ദുമതവിശ്വാസികളായ ദലിതർക്കു മാത്രമായി പരിമിതപ്പെടുത്തി. പിന്നീട് 1956-ൽ സിക്കുമത വിശ്വാസികളായ ദലിതരെയും 1990-ൽ ബുദ്ധമത വിശ്വാസികളായ ദലിതരെയും പട്ടിക ജാതി സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ ക്രൈസ്തവ -മുസ്ലിം - മറ്റ് മതവിഭാഗങ്ങളിലെ ദലിതരെ പരിഗണിച്ചില്ല.
ചാതുർവർണ്യത്തിന്റെ ആധിപത്യത്തിൽ അടിമത്തത്താലും അയിത്തത്താലും നൂറ്റാണ്ടുകളായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ട് ഒന്നുമില്ലാതാക്കപ്പെട്ടവരാണ് ദലിതർ. സ്വന്തം വീട്, കുടുംബം, വിദ്യാഭ്യാസം, തൊഴിൽ, ഉദ്യോഗം തുടങ്ങിയ മനുഷ്യാവകാശങ്ങൾ പൂർണമായും അവർക്കു നിഷേധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇവരെ പ്രത്യേകം പരിഗണിക്കണമെന്ന് ഭരണഘടനാ സമതി തീരുമാനിക്കുകയും ഇതിനായി പട്ടിക തയാറാക്കിയതുമാണ് പട്ടികജാതി-പട്ടികവർഗ ലിസ്റ്റ്. 1950 ഓഗസ്റ്റ് 10ന് ഇന്ത്യൻ പ്രസിഡന്റ് ഈ പട്ടികവർഗ ലിസ്റ്റ് പ്രഖ്യാപിച്ചു. എന്നാൽ, ഹിന്ദു മതവിശ്വാസികൾക്കു മാത്രമായി പട്ടിക ജാതി സംവരണം പരിമിതപ്പെടുത്തിയതിലൂടെ മതേതരത്വലംഘനമായി ഇതിനെ കണക്കാക്കാം.
പട്ടികജാതി- പട്ടികവർഗക്കാർക്ക് കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി സ്ഥലം, വീട് , വീട്ടുപകരണങ്ങൾ, വളർത്തുമൃഗങ്ങൾ, കിണർ, കക്കൂസ്, കൃഷിസ്ഥലം, കാർഷിക ഉപകരണങ്ങൾ, വൃക്ഷത്തൈ, വളം, കീടനാശിനികൾ, തൊഴിൽ, കുടിൽ വ്യവസായം, ഉന്നതവും സാങ്കേതികവും ആയ വിദ്യാഭ്യാസത്തിന് 20% സംവരണം, ഉന്നത ഉദ്യോഗങ്ങളിൽ 10% സംവരണം, കലാകായിക പ്രോത്സാഹനങ്ങൾ, ക്ലബുകൾ, കമ്യൂണിറ്റിഹാൾ, വൈദ്യുതീകരണം, വഴി, ശുദ്ധജലപദ്ധതികൾ എന്നിവ നൽകുന്നു. സഹകരണ ബാങ്കുകൾ, ത്രിതല പഞ്ചായത്ത്, നിയമസഭ, ലോക്സഭ, രാജ്യസഭ തുടങ്ങിയ ഭരണതലങ്ങളിൽ അധികാരത്തിലെത്താൻ 10% സംവരണം.
ആരാണ് ദലിത് ക്രൈസ്തവർ
മൃഗതുല്യരായി ഇവിടെ ജീവിച്ച മനുഷ്യരുടെ ഇടയിലേക്കു ‘സഹോദരാ’ എന്ന് വിളിച്ചുകൊണ്ട് കടന്നുവന്ന വിദേശ മിഷനറിമാരുടെ സേവനസ്പർശനത്താൽ, ലോകരക്ഷകന്റെ വിമോചനസന്ദേശം ഉൾക്കൊണ്ടു ക്രിസ്തുമതം സ്വീകരിച്ച പൂർവപിതാക്കന്മാരുടെ സന്തതിപരന്പരകളാണ് ദലിത് ക്രൈസ്തവർ. ഇന്ത്യയിൽ എത്തിയ വിവിധ ക്രൈസ്തവ മിഷനറിമാരിലൂടെദലിതർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഇന്ത്യയിലെ ക്രൈസ്തവജനസംഖ്യയിൽ 68% ദലിത് സമൂഹത്തിൽ നിന്നുള്ള വരാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്.
നൂറ്റാണ്ടുകളായി അയിത്തവും അടിമത്തവും അനുഭവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു പിൻതള്ളപ്പെട്ട സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ് പട്ടികജാതി സംവരണം നൽകുന്നത്. മതംമാറ്റത്തിലൂടെ ഒരു വ്യക്തിയുടെ ജാതി മാറുന്നില്ലെന്നും മതംമാറ്റം എന്ന കാരണത്താൽ ഒരു പട്ടികജാതിക്കാരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും അതു ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന്റെ അന്ത:സന്തയുടെ ലംഘനമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. പട്ടികജാതി സംവരണം ലഭിക്കുന്നതിന്റെ അടിസ്ഥാനഘടകം മതവിശ്വാസമല്ല, ജാതിയാണ്. പട്ടികവർഗക്കാർക്ക് ഈ പരിഗണന ലഭിക്കുന്നുണ്ട്. അവർ ഏതു മതത്തിൽ വിശ്വസിച്ചാലും പട്ടികവർഗസംവരണം ലഭിക്കും.
തുല്യനീതിനിഷേധത്തിനെതിരെ രാജ്യവ്യാപകമായ സമരങ്ങൾ ദലിത് ക്രൈസ്തവ സംഘടനകളുടെയും സഭാ നേതൃത്വത്തിന്റെയും സഹകരണത്തോടെ നടത്തിയിട്ടുണ്ട്. 1951 മുതൽ ഓഗസ്റ്റ് 10 രാജ്യത്തു ക്രൈസ്തവർ കരിദിനമായും, ഭാരതകത്തോലിക്കാമെത്രാൻ സമതിയുടെ നേതൃത്വത്തിൽ 1986 മുതൽ ഓഗസ്റ്റ് 15 കഴിഞ്ഞു വരുന്ന ഞായർ നീതി ഞായറായും (ജസ്റ്റീസ് സണ്ഡേ) ആചരിച്ചുവരുന്നു. നിരന്തരമായ സമരങ്ങളുടേയും സമ്മർദങ്ങളുടേയും ഫലമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയമിച്ച കമ്മീഷനുകൾ പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ക്രിസ്തുമതവിശ്വാസികളായ ദലിതരും പട്ടികജാതിക്കാരെപ്പോലെതന്നെ പിന്നോക്കമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പിന്നോക്ക സമുദായങ്ങളുടെ സാമൂഹിക- സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കാക്കേക്കലേക്കർ കമ്മീഷൻ, കുമരപിള്ള കമ്മീഷൻ, ഇളയാപരുമാൾ കമ്മീഷൻ, നെട്ടൂർ പി. ദാമോദരൻ കമ്മീഷൻ, മണ്ഡൽ കമ്മീഷൻ, ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷൻ തുടങ്ങിയ റിപ്പോർട്ടുകളെല്ലാം ദലിത് ക്രൈസ്തവരും പട്ടികജാതി സംവരണത്തിന് അർഹരാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1950-ലെ പ്രസിഡൻഷ്യൽ ഓർഡർ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2004 മുതൽ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നു. 2020 മേയിൽ സുപ്രീം കോടതിയിൽ പല തവണ മാറ്റി വച്ച കേസ്, കേസ് വാദത്തിന് വന്നപ്പോൾ കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് വീണ്ടും വിഷയം പഠിക്കുന്നതിന് അവധി ചോദിച്ചിരിക്കുകയാണ്. 70 വർഷമായി ഈ വിഷയത്തെ സംബന്ധിച്ച് മാറി മാറി വരുന്ന സർക്കാരുകൾ പഠിച്ചിട്ടില്ല എന്നത് ഇന്ത്യയിലെ ദലിത് ക്രൈസ്തവരെ വിഡ്ഢികളാക്കുന്നതിന് സമമാണ്.
സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി
പട്ടികജാതി സംവരണം കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ന്യായം പറഞ്ഞ് ദലിത് ക്രൈസ്തവവിഷയത്തിൽ ഒളിച്ചുകളി നടത്തുകയാണ് സംസ്ഥാന സർക്കാർ. സംവരണം ലഭിക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന് പലതും ചെയ്യാൻ കഴിയും.
1. 1960 മുതൽ മഹാരാഷ്ട്ര സർക്കാർ നവബുദ്ധമതക്കാർക്ക് പട്ടികജാതിക്കാരുടെ ആനുകൂല്യം നൽകുന്നു. ഈ മാതൃക കേരള സർക്കാരിനു സ്വീകരിക്കാം.
2. ദലിത് ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ അയച്ച കത്തിന് കേരളം ഇന്നുവരെ മറുപടി നൽകിയിട്ടില്ല. അനുകൂല മറുപടി നൽകണം.
ഉദ്യോഗതലത്തിൽ ദലിത് ക്രൈസ്തവർക്ക് അനുവദിച്ചുള്ള സംവരണം ക്ലാസ് നാലിൽ 2% മറ്റ് തസ്തികകളിൽ 1% മാത്രമാണ്. 4% സംവരണം ലഭിക്കേണ്ടത് ന്യായമാണ്. നിയമന റൊട്ടേഷൻ ലിസ്റ്റിൽ 12-ാം നന്പറിനുള്ളിൽ ഈ സ്ഥാനം നൽകാൻ നടപടി സ്വീകരിക്കുക.
3. ത്രിതല പഞ്ചായത്തുതലങ്ങളിൽ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ദളിത് ക്രൈസ്തവർക്ക് സീറ്റു സംവരണം നൽകി അധികാര പങ്കാളിത്തം ഉറപ്പുവരുത്തുക.
4. പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗവികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ ഫണ്ട് അനുവദിക്കുക. വായ്പകൾക്കു ജ്യാമവ്യവസ്ഥ ലഘൂകരിക്കുക, സബ്സിഡി അനുവദിക്കുക.
5. സ്വാശ്രയ കോഴ്സുകൾ പഠിക്കുന്ന ഒഇസി വിഭാഗത്തിൽപ്പെട്ട ദലിത് ക്രൈസ്തവ വിദ്യാർഥികൾക്കും സ്റ്റൈപ്പൻഡും ലംപ്സംഗ്രാന്റും മറ്റാനുകുല്യങ്ങളും നൽകണമെന്ന് 2012 ഒക്ടോബർ 10നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ ഈ വിധിക്കെതിരെ നല്കിയ ഹർജിയിൽ സുപ്രീംകോടതി മുൻകാല പ്രാബല്യത്തോടെ ഉത്തരവ് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കേസ് പിൻവലിക്കണം.
6. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർഥികൾക്ക് നൽകിവരുന്ന പ്രീ- മട്രിക് സ്കോളർഷിപ്പ് ദലിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കും (ഒ.ഇ.സി) ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണം.
7. ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ്പ് ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട ദലിത് ക്രൈസ്തവ വിദ്യാർഥികൾക്കും ലഭ്യമാക്കണം.
8. പട്ടികജാതി വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണങ്ങൾ (കംപ്യൂട്ടർ, സൈക്കിൾ ഉൾപ്പെടെ) ദലിത് ക്രൈസ്തവ വിദ്യാർഥികൾക്കുനൽകുക.
9. പ്ലസ് ടു മുതലുള്ള എല്ലാ കോഴ്സുകളിലും അഡ്മിഷൻ കാര്യത്തിൽ പട്ടികജാതിക്കാർക്ക് ലഭിക്കുന്ന സംവരണം ദലിത ക്രൈസ്തവ വിദ്യാർഥികൾക്ക് നൽകുക.
10. മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്ന ദലിത് ക്രൈസ്തവ വിദ്യാർഥികൾക്കും ലംപ്സം ഗ്രാന്റ് ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക.
11. സഹകരണ ബാങ്കുകളിൽനിന്നും പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷനിൽനിന്നു വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ളവർക്ക് ഒരു ലക്ഷം രൂപ വരെ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കുക.
ജെയിംസ് ഇലവുങ്കൽ
(ദലിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന പ്രസിഡന്റാണു ലേഖകൻ)