Sunday, August 30, 2020 11:23 PM IST
ഉള്ളതു പറഞ്ഞാൽ/ കെ. ഗോപാലകൃഷ്ണൻ
കാവിപ്പടയെ നേരിടാൻ സമാനചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിനു ബോധ്യമായ സമയത്ത്, സംഘടനാ പ്രവർത്തനത്തിന്റെ കാര്യത്തിലും ഒരു നേതാവിനെ വേണമെന്ന ആവശ്യത്തിലും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകൾ തലപൊക്കിയത് വിരോധാഭാസമായി. കുറെക്കാലമായി പാർട്ടിഹൈക്കമാൻഡ് ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന കാര്യം നിഷേധിക്കാനാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽഗാന്ധി രാജിവച്ചതോടെയാണ് ഇടക്കാല ക്രമീകരണമെന്ന നിലയിൽ സോണിയ ഗാന്ധി പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
നേതൃത്വത്തിൽ ഒരു "നെഹ്റു - ഗാന്ധി'ഉള്ളതാണ് പാർട്ടിക്കു നല്ലതെന്ന് ഗണ്യമായ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും രാഹുലോ പ്രിയങ്കയോ അനകൂലമായി പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ നേതൃസ്ഥാനം ഏറ്റെടുക്കട്ടെയെന്ന് അവർ നിർദേശിക്കുകയും ചെയ്തു.
നേതൃത്വ പ്രതിസന്ധി
നേതൃത്വപ്രതിസന്ധിയെക്കുറിച്ച് മാസങ്ങളായി വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടന്നെങ്കിലും പാർട്ടിയെ നയിക്കുന്ന കാര്യത്തിൽ നെഹ്റു കുടുംബത്തിൽനിന്ന് ആരും താത്പര്യം കാണിച്ചില്ല. ആശങ്ക വ്യക്തമായിരുന്നു. എല്ലാ തലത്തിലും സംഘടനയെ ശക്തിപ്പെടുത്തിയും പ്രവർത്തകരുടെ പിന്തണയുള്ള നേതാക്കളെ തെരഞ്ഞെടുത്തും പാർട്ടി പ്രവർത്തനസജ്ജമായില്ലെങ്കിൽ അതിജീവനം അത്ര എളുപ്പമാവില്ല. പ്രത്യേകിച്ച് നെഹ്റു കുടുംബത്തിലെ നേതാക്കൾ വിട്ടുനില്ക്കുന്പോൾ. പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ കുറെ നാളായി ഇതേക്കുറിച്ചുള്ള ചിന്തയിലായിരുന്നു.
ഒടുവിൽ, അടുത്തയിടെ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തലേന്ന് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്കു കത്തെഴുതി. മൂന്നാമതൊരാളെ പാർട്ടി പ്രസിഡന്റായി നാമനിർദേശം ചെയ്യുന്നതിലുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചും പ്രസിഡന്റ് സ്ഥാനത്തേക്കും വർക്കിംഗ് കമ്മിറ്റിയിലേക്കും പാർലമെന്ററി ബോർഡിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ചും ചുരുക്കത്തിൽ, കൂട്ടായുള്ള നേതൃത്വത്തിനുവേണ്ടിയുമായിരുന്നു ആ കത്ത്.
നെഹ്റു കുടുംബത്തിൽനിന്ന് ആരും നേതൃത്വമേറ്റെടുക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിലായിരുന്നു അവരുടെ നീക്കമെങ്കിലും കത്ത് സോണിയയെയും രാഹുലിനെയും പ്രിയങ്കയെയും രോഷാകുലരാക്കി. നേതൃസ്ഥാനമൊഴിയാനുള്ള തീരുമാനം സോണിയ പ്രവർത്തകസമിതിയെ അറിയിക്കുകയും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചതെന്തെന്ന്ഇൗയിടെ നടന്നതായതിനാൽ വിശദീകരിക്കേണ്ടതില്ലല്ലോ. നെഹ്റു കുടുംബത്തിലെ മൂന്നുപേരും ഇതു തങ്ങൾക്കെതിരെയുള്ള നീക്കമായി കണക്കാക്കിയെന്നാണ് ഊഹിക്കേണ്ടത്. ഡോ. മൻമോഹൻസിംഗിനെയും എ.കെ. ആന്റണിയെയും പോലെയുള്ള നേതാക്കൾ സോണിയ തുടരണമെന്ന് അപേക്ഷിക്കുകയും പാർട്ടിയുടെ താത്പര്യത്തെ മാനിച്ച് അവർ സമ്മതിക്കുകയും ചെയ്തു.
പതിവുപോലെ നെഹ്റു കുടുംബത്തിന്റെ രോഷം വിമതരോടായി. ലോക്സഭയിലെയും രാജ്യസഭയിലെയും സ്ഥാനങ്ങളിൽനിന്ന് അവരെ നീക്കി. പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് സോണിയയും മക്കളും ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും നേതൃസ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടത്തണമെന്നും പൊതുനേതൃത്വം വേണമെന്നുമുള്ള നിർദേശത്തെ സംശയത്തോടെയാണ് വീക്ഷിച്ചതെന്നും വ്യക്തമായി. നേതൃത്വവിഷയം നിലനില്ക്കുന്നതിനാൽ അടുത്ത എഐസിസി സമ്മേളനത്തിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കാം.
കത്തിനു പിന്നിൽ
ഉൾപാർട്ടി ജനാധിപത്യത്തെ പരിഗണിച്ചുകൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനാണ് തങ്ങൾ കത്തെഴുതിയതെന്ന്, എഴുതിയവരുടെ നിലപാടു വ്യക്തമാക്കിക്കൊണ്ട് ഗുലാം നബി ആസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞു. "കഴിഞ്ഞവർഷം പാർട്ടിപ്രസിഡന്റ് സ്ഥാനം രാഹുൽ രാജിവച്ചതും തത്സ്ഥാനത്തു തുടരാൻ കത്തിൽ ഒപ്പുവച്ചവർ ഉൾപ്പെടെ പാർട്ടിയൊന്നടങ്കം ആവശ്യപ്പെട്ടിട്ടും സാധിക്കാതെ വന്നതും കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരാൻ പ്രവർത്തകസമിതി ഒന്നടങ്കം സോണിയ ഗാന്ധിയോട് അഭ്യർഥിച്ചതും നമുക്കറിയാം. അതുകൊണ്ടാണ് ഇടക്കാല പ്രസിഡന്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഓഗസ്റ്റിൽ ഇത്തരമൊരു കത്തെഴുതാൻ ഇടയായത്. സോണിയ തുടരാൻ താത്പര്യപ്പെടുന്നില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ മൂന്നാമതൊരാൾ ഇടക്കാലപ്രസിഡന്റായേക്കുമെന്നുമാണ് ഞങ്ങൾ കരുതിയത്.'
"മൂന്നാം ഇടക്കാലപ്രസിഡന്റിനു കാര്യങ്ങൾ നടപ്പിലാക്കാനുള്ള അധികാരമില്ലാത്തതിനാലും ഇടക്കാലപ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ഉയർന്നു വരുന്ന പേരുകൾ അത്യാഹിതമാകാനിടയുള്ളതുകൊണ്ടും പൂർണസമയ സ്ഥിരംപ്രസിഡന്റിന്റെ അഭാവത്തിൽ മൂന്നാമതൊരാൾ ഇടക്കാല പ്രസിഡന്റാകുന്നത് കോൺഗ്രസ് പാർട്ടിയുടെ ഭാവിക്ക് നല്ലതല്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ പൂർണസമയ പ്രസിഡന്റിനെ വേണമെന്നും പാർലമെന്ററി ബോർഡ് രൂപവത്കരിക്കണമെന്നും പ്രവർത്തകസമിതിയെയും സംസ്ഥാന-ജില്ലാ-ബ്ലോക് തല പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റിനു കത്തെഴുതിയത്. ബിജെപി സർക്കാരിനെതിരേ പൊരുതണമെങ്കിൽ പാർട്ടിയെ ഉത്തേജിപ്പിക്കാൻ നമുക്കു ചില പദ്ധതികൾ ഉണ്ടായേ തീരൂ.'
പാർട്ടി തെരഞ്ഞെടുപ്പ്
പാർട്ടിയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ നോമിനേറ്റു ചെയ്യപ്പെടുന്ന നേതാക്കളല്ല, കഴിവുനോക്കി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളും സംഘടനയുമാണ് വേണ്ടതെന്ന കാര്യം നിഷേധിക്കാനാവില്ല. ഏറെക്കാലമായി ചില സ്ഥാനങ്ങളിലേക്കൊക്കെ നോമിനേഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതു തലമുറ മാറ്റത്തെയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ യുവതലമുറ മുന്നോട്ടുവരുന്നതിനെയും തടയുകയാണ്. ആരോഗ്യപരമായ കാരണത്താൽ പാർട്ടിയെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സോണിയാഗാന്ധിക്കു കഴിയുകയില്ല. ആ സ്ഥാനത്ത് രാഹുൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ, തലമുറമാറ്റം ഉണ്ടാക്കുന്ന കാര്യത്തിൽ അവർ രാഹുലിനെ പിന്തുണയ്ക്കുന്നുമില്ല. മധ്യപ്രദേശിലാവട്ടെ രാജസ്ഥാനിലാവട്ടെ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാൻ മുതിർന്ന നേതാക്കളുടെ ചെറുത്തുനില്പ്പു കാരണം അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ മുതിർന്ന നേതാക്കളിൽനിന്നു സോണിയയും പ്രശ്നങ്ങൽ നേരിടുന്നുണ്ട്. കർണാടകത്തിലെ മഹാസഖ്യം അട്ടിമറിച്ചതും ഈ മുതിർന്ന നേതാക്കളാണ്. സംസ്ഥാനങ്ങളിലെ വിമതരെ കൈകാര്യം ചെയ്യുന്നത് സോണിയയ്ക്കുപോലും എളുപ്പമല്ല.
ആരോഗ്യസ്ഥിതി മോശമായതിനാൽ ഡൽഹിയിലിരുന്നുവേണം സോണിയയ്ക്കു പാർട്ടിക്കാര്യങ്ങൾ നടത്താൻ. സംസ്ഥാനങ്ങളിലെ പിസിസി, ഡിസിസി, കീഴ്ഘടകങ്ങൾ എന്നിവയുടെ മേൽനോട്ടവുമായി ബന്ധപ്പെട്ട് പാർട്ടിപ്രസിഡന്റിന് എല്ലായിടത്തും പോകേണ്ടിവരും. പതിവനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന എഐസിസി, പ്രവർത്തകസമിതിയോഗങ്ങൾ ഒഴിവാക്കുന്നത് സംഘടനാകെട്ടുറപ്പിനെയും മധ്യതല നേതൃത്വ നിർവഹണത്തെയും ദുർബലമാക്കിയിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളെയും ജനപ്രിയനയങ്ങളെയും ഉയർത്തിക്കൊണ്ടുവരുന്നതിൽ പതിറ്റാണ്ടുകളായി പാർട്ടി പരാജയപ്പെടുന്നത് ജനങ്ങളിൽനിന്നു കോൺഗ്രസിനെ അകറ്റാൻ ഇടയാക്കി. പ്രസിഡന്റിൽ അധികാരം കേന്ദ്രീകരിക്കുന്നതും മുതിർന്ന നേതാക്കളിലേക്ക് അധികാരം കൈമാറാത്തതും സംഘടനയുടെ മേൽനോട്ടം ഫലപ്രദമായി എല്ലാ തലത്തിലും എത്താത്തതിനും കാരണമായി.
പുനരുജ്ജീവനം
പാർട്ടി പുനഃസംഘടന നടത്തുകയും ജനകീയമായ പദ്ധതികളും നയങ്ങളും നടപ്പിലാക്കുകയും വേണം. അതുപോലെ തന്ത്രങ്ങളും അടുവുകളും പാർട്ടി നേതൃത്വം അടിയന്തരമായി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ പ്രതികരണം അറിയാനും അന്തിമതീരുമാനം എടുക്കാനും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ തീരുമാനങ്ങൾ വിലയിരുത്താനും പ്രവർത്തകസമിതയും പാർലമെന്ററി ബോർഡും കഴിവതും വ്യത്യസ്ത സ്ഥലങ്ങളിലായി പതിവായി ചേരണം. ഇപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഏതാണ്ട് നിലച്ച മട്ടാണ്. സോണിയ ഗാന്ധിയുടെ അനാരോഗ്യം നിമിത്തം പാർട്ടി നാഥനില്ലാക്കളരിയായിരിക്കുന്നു.
ഇത്തരം പ്രതിസന്ധികൾമൂലം പാർട്ടിയുടെ ഭാവിയെക്കുറിച്ച് പ്രവർത്തകർ ആശങ്കാകുലരാണെന്നുള്ളതാണ് വസ്തുത. പലപ്പോഴും ബിജെപി നേതൃത്വത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും സോഷ്യൽ മീഡിയ കടന്നാക്രമണങ്ങളെയും പ്രതിരോധിക്കാൻ കോൺഗ്രസിന് ആവുന്നില്ല. എല്ലാ തലത്തിലും പാർട്ടിയുടെ പ്രവർത്തനം സജീവമാകേണ്ടതുണ്ട്. പ്രവർത്തനത്തിലാണ് പാർട്ടി തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്പോൾപോലും പെട്ടെന്നുതന്നെ അധികാരമേറ്റെടുക്കാനുള്ള ശക്തമായ നടപടികളെടുക്കാൻ പാർട്ടിക്കു കഴിയുന്നില്ല.
ഏതു സംഘടനയിലായാലും പ്രവർത്തന പരാജയം അസംതൃപ്തിക്കും മാറ്റത്തിനായുള്ള മുറവിളിക്കും ഇടയാക്കും. അത്തരമൊരു സാഹചര്യമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. അതുകൊണ്ടാണ് ഇതുവരെ എതിർപ്പില്ലാതിരുന്ന നെഹ്റു കുടുംബത്തിന്റെ നേതൃത്വം പോലും ചോദ്യം ചെയ്യപ്പെടുന്നത്. മുകളിൽ ഒരു നെഹ്റു കുടുംബാംഗം ഇല്ലെങ്കിൽ പാർട്ടി കുഴപ്പത്തിലാകുമെന്ന് ഏറെപ്പേർ കരുതുന്നു. പക്ഷേ, പാർട്ടി നിർജീവമാകുകയും ഫലപ്രദമായ നേതൃത്വം ഇല്ലാതാകുകയും ചെയ്താൽ, സാഹചര്യം പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരും. അത് അനിവാര്യമാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ വിട്ടുപോകുക എന്നതായിരിക്കും അടുത്ത ഡിമാൻഡ്.