Monday, September 7, 2020 1:09 AM IST
ഏറെ മാറ്റങ്ങളുമായി പുതിയ വിദ്യാഭ്യാസനയം വന്നിരിക്കുന്നു. പൊതുചർച്ചകൾക്കോ പഠനത്തിനോ സംവാദങ്ങൾക്കോ ഇടംകൊടുക്കാതെ, പാർലമെന്റിന്റെപോലും വിചാരത്തിനും വിശകലനത്തിനും അനുവദിക്കാതെ, ഒതുക്കത്തിൽ കൊണ്ടുവരപ്പെട്ട നയം. ഇന്ത്യയുടെ സമഗ്രവികസനത്തിനും സാമൂഹിക കെട്ടുറപ്പിനും വ്യക്തിവളർച്ചയ്ക്കും വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ മുന്നേറ്റത്തിനും ഈ നയം നൽകുന്ന സംഭാവനകൾ വിലയിരുത്തപ്പെടണം. വിദ്യയുള്ള പൗരന്മാരെയാണോ ഈ നയം സൃഷ്ടിക്കുകയെന്നു പരിശോധിക്കണം.
വളരെ വേഗത്തിൽ വാദങ്ങൾ കൊണ്ടുവരുന്നതിൽ വ്യഗ്രചിത്തരാണു ഭരണാധിപർ. ‘ഞാനും എന്റെ മക്കളും എങ്ങനെ, എന്തു തയാറെടുപ്പുകൾ നടത്തണം’എന്നറിയാൻ പുതിയ നയത്തെ മനസിലാക്കുന്നതു പ്രയോജനകരമാണ്. കുട്ടികൾ വളർത്തേണ്ട കഴിവുകൾ, പത്താംതരം കഴിഞ്ഞുള്ള ഭാവി, ഉപരിപഠനത്തിന് എങ്ങനെ ഒരുങ്ങണം, സംതൃപ്തി നൽകുന്ന ജോലിമേഖലകൾ ഏവ, എവിടെ പ്രവേശനം കിട്ടും, ന്യൂനപക്ഷങ്ങൾക്കും സംവരണ ജാതിക്കാർക്കും ഏതവസരങ്ങളാണുള്ളത്, പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം തുടങ്ങിയ കാര്യങ്ങളെല്ലാം കുട്ടികളുടെ ഭാവിക്കായുള്ള തയാറെടുപ്പിലെ പ്രധാന കാര്യങ്ങളാണ്.
കുട്ടികളുടെ സുരക്ഷിതഭാവിക്കായി പഠനം, ചിന്ത, പ്രതികരണശേഷി, തനതായ കഴിവുകളെ വളർത്തൽ, ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടുപിടിക്കൽ, പുത്തൻ മേഖലകളുടെ സംരംഭകരായാൽ തുടങ്ങിയ കാര്യങ്ങളിൽ പുതിയ നയം എന്തെല്ലാം വഴികൾ ഒരുക്കുന്നു എന്ന അന്വേഷണത്തോടെയാണു മാതാപിതാക്കളും വിദ്യാർഥികളും തയാറെടുക്കേണ്ടത്.
ഉപരിപഠനത്തിനായി പണം കൂട്ടിവയ്ക്കണമോ, ഏതു വിധത്തിലാണ് എൻട്രൻസിനായി ഒരുങ്ങേണ്ടത്, കുട്ടികളുടെ സ്വതഃസിദ്ധമായ കഴിവുകളെ കണ്ടെത്തി വളർത്തണമോ, വലിയ കന്പനികളും സ്ഥാപനങ്ങളും പറയുന്നവ മാത്രം പിന്തുടർന്നാൽ മതിയോ, സ്വന്തം സാമൂഹിക ചുറ്റുപാടിനെയും ചരിത്രത്തെയും ബഹുമാനിച്ച് അവ മനസിലാക്കി വളരണമോ, കാണാപാഠം പഠിക്കേണ്ടവ എന്താണ്, ഒരു തൊഴിൽ സന്പാദിക്കാൻ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതും എന്നിങ്ങനെ പ്രായോഗികമായ ഒരുക്കത്തിന്റെ വിവിധ തലങ്ങളുണ്ട്. പുതിയ നയം മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങളും അവയ്ക്കായി കരുതിയിരിക്കേണ്ട മേഖലകളും ശ്രദ്ധയോടെ പരിഗണിക്കണം.
പ്രോത്സാഹനം ആർക്ക്?
പരീക്ഷാരീതിയിലെ അടിമുടി മാറ്റം, തൊഴിലധിഷ്ഠിത ശ്രദ്ധകൾ, ഉന്നത വിദ്യാഭ്യാസത്തിലെ സ്വയംഭരണം, കൊച്ചുകുഞ്ഞിനെപ്പോലും സ്കൂൾ സമ്പ്രദായത്തിന്റെ നിയമപരിധിയിലാക്കി വിദ്യ അഭ്യസിപ്പിക്കാനുള്ള വെന്പൽ തുടങ്ങി ഏറെ മാറ്റങ്ങളാണ് വിദ്യാഭ്യാസനയത്തിൽ കടന്നുവരിക. വിദ്യാർഥികളെ ജ്ഞാനത്തിൽ വളർത്തി പക്വതയുള്ളവരാക്കാനും തനതായ കഴിവുകളെ ക്രിയാത്മകമായി വളർത്തിയെടുക്കാനും പുതിയ നയം നൽകുന്ന ദർശനം എന്താണെന്ന് അന്വേഷിക്കുന്പോൾ ഒരുകാര്യം പിടികിട്ടും. കാലികപ്രസക്തമായ സാഹചര്യങ്ങളും പ്രതിസന്ധികളും ചർച്ചചെയ്യാതെ സ്വതന്ത്രചിന്തയ്ക്കുള്ള സാധ്യതകൾ അടച്ച്, സ്വതഃസിദ്ധമായ കഴിവുകൾക്കുള്ള വേദികളും അവസരങ്ങളും ശ്രദ്ധിക്കാതെയാണ് പുതിയ നയം രൂപപ്പെടുത്തയിരിക്കുന്നത്. കുട്ടികളിലെ വാസന, കഴിവുകൾ എന്നിവ ഇവിടെ പരാമർശിക്കപ്പെടുന്നില്ല.
ഭാവിപൗരന്മാരെക്കുറിച്ചുള്ള സ്വപ്നം പങ്കുവയ്ക്കുന്നതിനെക്കാൾ മൂന്നുവയസു മുതലുള്ളവർ സ്കൂൾ സമ്പ്രദായത്തിലേക്കു നിർബന്ധിക്കപ്പെടുന്നതും തൊഴിലധിഷ്ഠിതത്തിനു പ്രാധാന്യം എന്ന പേരിൽ കോർപറേറ്റുകൾക്കും വിദ്യാഭ്യാസക്കച്ചവടത്തിനും പ്രോത്സാഹനമേകുന്നതുമാണ് പുതിയ നയം. സ്കൂൾ വിദ്യാഭ്യാസത്തിൽതന്നെ ഏറെ അവസരങ്ങൾ തുറന്നുവച്ചിരിക്കുന്ന, ഉയർന്ന ഫീസോടെ മാത്രം ഉന്നതവിദ്യാഭ്യാസം സാധ്യമാക്കുന്ന, എൻട്രൻസ് മാനിയയ്ക്കും മാഫിയയ്ക്കും വഴിയൊരുക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും നാഷണൽ സ്റ്റാൻഡാർഡും കുട്ടികളുടെ ചിന്തയെയും ബുദ്ധിയുടെ ഉപയോഗത്തെയും ഏറെ പ്രതികൂലമായി ബാധിക്കും. വ്യക്തിപരമായും സ്വാതന്ത്ര്യത്തിലും വളരാനാകാതെ എൻട്രൻസ് കേന്ദ്രീകൃത അറിവുതേടലിനു കൂടുതൽ സാധ്യതകൾ തുറക്കപ്പെടുകയാണിവിടെ.
ചരിത്രപരമായി ചൂഷണം ചെയ്യപ്പട്ട വിഭാഗങ്ങളെ കൂടുതൽ തമസ്കരിക്കുന്ന ശൈലിയിലാണ് ഈ നയം അവതരിപ്പിക്കുക. സ്ഥലം, ഭാഷ, ജാതി, മതം, ലിംഗം, വർഗം എന്നിവയാൽ കൂടുതൽ വിഭജിതമാകുന്ന ഇന്ത്യയെന്ന രാജ്യത്തിന്റെ അപകടങ്ങൾക്കു മറുപടി കണ്ടെത്താൻ ഈ നയം അൽപംപോലും ശ്രദ്ധ നൽകുന്നില്ല. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നവോത്ഥാനം എന്ന ചിന്ത തൊട്ടുതീണ്ടിയിട്ടിലാത്ത നയമാണിത്. ഇവിടെ കുട്ടികളുടെ ചിന്തയുടെ വ്യാപ്തിയും താത്പര്യവും അഴകും നഷ്ടപ്പെടും.
കൊണ്ടുവരുന്നത് അച്ചടക്കം
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണം കൂടിയേ തീരൂ. ഈ സമീപനത്തെ തകർക്കുന്ന രീതിയിൽ ഇപ്പോഴത്തെ നയം തയാറാക്കി, അംഗീകരിപ്പിച്ച്, നടപ്പാക്കാനുള്ള ക്രമീകരണം എവിടെവരെ എത്തുമെന്ന് അറിയില്ല. അനീതിപരമായി അധികാരകേന്ദ്രീകരണം നടക്കുന്ന ഭരണക്രമീകരണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ നയത്തിൽ അധികാരവും തീരുമാനങ്ങളുമെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലാണ് എത്തിനിൽക്കുക.
വിദ്യാഭ്യാസത്തിനു ലഭിക്കേണ്ട പ്രാദേശിക സ്വാതന്ത്ര്യം, ഇന്ത്യയിലെ സാംസ്കാരികവും മതപരവും ചരിത്രപരവുമായ വൈവിധ്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്. എന്നാൽ, ഇന്ത്യയുടെ ചരിത്രം, വൈവിധ്യം, വ്യതിരിക്തത എന്നിവയെ ഒറ്റരീതിയിൽ മാത്രം കാണുന്ന ചതിയും അപകടക്കുരുക്കും ഈ നയത്തിന്റെ മുഖമുദ്രയാണ്. നിശ്ചിത മാനദണ്ഡങ്ങൾ അടിച്ചേൽപിക്കുന്പോൾ ഇന്ത്യയുടെ ഓരോ ഭാഗവും ഓരോ ചരിത്രവും തനതായ നന്മകളും പിച്ചിച്ചീന്തപ്പെടുകയും നശിപ്പിക്കപ്പെടുകയുമാണ്.
ഈ നയത്തിന്റെ വിവരണത്തിൽ ചുമതലയ്ക്കു പ്രാധാന്യം നൽകുന്ന നിർബന്ധങ്ങൾ ഏറെയാണ്. പൗരന്മാരുടെ ചുമതലയ്ക്കുമേൽ നിർബന്ധം പിടിക്കുന്പോൾ ഗവൺമെന്റിന്റെ ചുമതലകൾ മറക്കുകയും പൗരന്റെ അവകാശങ്ങൾ, സംവരണം എന്നിവ പരാമർശിക്കാതെ മാറ്റിവയ്ക്കുകയും ചെയ്യുന്നു. നയംമാറ്റത്തിന്റെ മുഖ്യലക്ഷ്യം ഭരണഅച്ചടക്കവും നിയന്ത്രണവും മാത്രമാണെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഭരണം-നിയന്ത്രണം എന്നിവയ്ക്കുവേണ്ട നിർബന്ധങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ.
ചുമതലകളുടെ വരിഞ്ഞുമുറുക്കൽ
അവകാശങ്ങളിലൂടെയാണ് പൗരന്മാർ ചുമതലകളിലേക്കു യാത്രചെയ്യേണ്ടത്. എന്നാൽ ഈ നയം ചുമതലകളുടെ വരിഞ്ഞുമുറുക്കലാണ്. കുട്ടികൾ പഠിച്ചുമുന്നേറുന്പോൾ മാത്രമാണ് ഉപരിപഠനം, വിദ്യാഭ്യാസകച്ചവടം, ഉയർന്ന ഫീസ്, പുറമേനിന്നുള്ള മാനദണ്ഡങ്ങൾ വച്ചുള്ള പരീക്ഷാ നിയന്ത്രണ ഏജൻസി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മറവിൽ നിഷേധിക്കപ്പെടുന്ന ഉന്നതവിദ്യാഭ്യാസ അവകാശങ്ങൾ എന്നിവയുടെ അപകടങ്ങൾ വേദനയോടെ അനുഭവിക്കുകയും തിരിച്ചറിയുകയും ചെയ്യുക. ഉൾപ്രദേശങ്ങളിലെ അൺഎക്കണോമിക് സ്കൂളുകൾ കൊട്ടിയടയ്ക്കപ്പെടും. ദരിദ്രന്റെ ചുറ്റുപാടും ജോലിമേഖലയുമായി ബന്ധിപ്പിച്ച് അവന് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ വിദ്യ നൽകേണ്ടതുണ്ട്.
സമൂഹത്തോടുള്ള ബന്ധം, കൂട്ടായ്മ, പഠനപ്രക്രിയയിലെ സന്ദർഭോചിതമായ ബന്ധങ്ങൾ, തലമുറകളുടെ പങ്കാളിത്തം, ഉൾപ്രദേശങ്ങളിലുള്ളവരുടെ വിദ്യാഭ്യാസ അവകാശം എന്നിവ പുതിയ നയത്തിൽ തമസ്കരിച്ചിരിക്കുകയാണ്. ഇതിൻപ്രകാരം സ്കൂൾ നടത്തിപ്പ്, പഠിപ്പിക്കാൻ കിട്ടുന്ന സമയം, മാനേജ്മെന്റിന്റെ അവകാശങ്ങൾ എന്നിവയെല്ലാം വലിയ അപകടത്തിലാണ്. ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനും രാഷ്ട്രീയ കടന്നുകയറ്റത്തിനും കൂടുതൽ അവസരങ്ങളും വേദികളും നല്കിക്കൊണ്ട് പല അപകടങ്ങളും ഇതിൽ കുത്തിനിറച്ചിരിക്കുന്നു.
വിദ്യാഭ്യാസ പ്രക്രിയയിൽ നടക്കേണ്ടതെന്താണ്? കുട്ടികളുടെ ചിന്തിക്കാനുള്ള കഴിവിനെ വളർത്തി തങ്ങളുടെ കഴിവിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കണം. കുട്ടികളിൽനിന്നു രൂപപ്പെടുന്ന ക്രിയാത്മക ഉത്തരങ്ങളും നൂതന കാഴ്ചപ്പാടും മനുഷ്യകുലത്തിന് നന്മയാക്കുക എന്ന കടമയാണ് ഓരോ വിദ്യാഭ്യാസസ്ഥാപനവും വിദ്യാർഥികൾക്കു നല്കേണ്ട സേവനം. ഇതിനുവേണ്ട വ്യക്തിപരമായ ശ്രദ്ധ കുട്ടിക്ക് ലഭിക്കണം. ഇങ്ങനെ വളരാനുള്ള സാഹചര്യവും പ്രോത്സാഹനവും ഓരോ വിദ്യാർഥിയുടെയും അവകാശമാണ്.
എന്നാൽ, പുതിയ നയം തുറന്നിടുന്ന വാതായനങ്ങൾ കച്ചവടക്കാർക്കു കഴിവുകളും വിഷയങ്ങളും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ്. അവർ ഒരുക്കുന്നതും വിളന്പുന്നതുമായവ മാത്രം പഠിക്കേണ്ടിവരുന്ന അവസ്ഥ.
ഭാഷയുടെ നയം എന്നു കൊട്ടിഘോഷിക്കുന്നിടത്തു പുകമറ കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഭാവിതലമുറ ഇന്ത്യയുടെ തിരഞ്ഞുപിടിച്ച ഭൂതകാലത്തിൽ കുടുങ്ങിക്കിടന്നാൽ മതി എന്ന ലക്ഷ്യം ഇവിടെയുണ്ടോ എന്നു സംശയിക്കാതെ വയ്യ. എന്റെ കുട്ടി പഠിച്ച് എന്താകണം എവിടെ എത്തണം എന്നാണ് ഓരോ രക്ഷിതാവും ചിന്തിക്കുക. ഈ സ്വപ്നത്തിന്റെ വേരറുക്കുന്ന നയപരതയുടെ അപകടം പുതിയ നയത്തിൽ ഒളിച്ചിരിപ്പുണ്ട്. ചരിത്രത്തിലെ ചില കാര്യങ്ങൾ എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ നല്കി, അവ മാത്രം കുട്ടികൾ പഠിച്ചാൽ മതി എന്നു പറയുന്പോൾ ആഗോള സാധ്യതകൾ അടച്ചിടുന്ന സങ്കുചിതത്വം വ്യക്തമാണ്.
ഇതിനോടൊപ്പം അച്ചടക്ക പണികളിലാണ് അധ്യാപകർ കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതിനായി ഓടിനടന്ന് ഓഫീസ് പണികൾ തീർക്കാൻ നോക്കുന്നതിനിടയിൽ കുട്ടികൾക്കു ശ്രദ്ധ നല്കാൻ അധ്യാപകർക്കു സമയം കിട്ടാത്ത ക്രമീകരണമാണ് ഈ നയത്തിലുള്ളത്.
ദരിദ്രർ തമസ്കരിക്കപ്പെടുന്നു
മൂന്നു വയസിൽ പഠനം തുടങ്ങി, ഉന്നത വിദ്യാഭ്യാസത്തിൽ എത്തുന്പോൾ ഏതവസ്ഥയിലായിരിക്കും നമ്മുടെ കുട്ടികൾ? കുട്ടികൾ കടക്കേണ്ട കടന്പകൾ, പരീക്ഷാവലയം, കച്ചവടക്കാരുടെ പുത്തൻ ഉത്പന്നങ്ങൾ, ഭരണചക്രത്തിന്റെ നിയമപിരിമുറുക്കങ്ങൾ തുടങ്ങി പലതും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ഇതിനിടയിൽ സ്വന്തം കഴിവും താത്പര്യവും കണ്ടെത്തി വളർത്താൻ കുട്ടികൾക്ക് സഹായവും സാഹചര്യവും ലഭിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിന് സ്ഥാപനങ്ങൾതന്നെ സ്വയം പണം കണ്ടെത്തേണ്ട നയം വരുന്നതോടെ വലിയ ഫീസിനുള്ള വഴികൾ തുറക്കും. ഇതോടെ പാതിവഴിയിൽ കൊഴിയുന്ന മോഹമാകും ദരിദ്രർക്കും താഴ്ന്ന ജാതിക്കാർക്കും ന്യൂനപക്ഷത്തിനും വിദ്യാഭ്യാസം എന്ന അവകാശം.
രാജ്യപുരോഗതിയുടെ പ്രധാനഘടകമാണു നല്ല ഗവേഷണങ്ങൾ. ഗവേഷണസാധ്യതകൾ വലിയതോതിൽ വെട്ടിക്കുറയ്ക്കുകയും വില്പനച്ചരക്കാക്കുകയും ചെയ്യുന്പോൾ ഉണ്ടാകുന്ന അപകടത്തിന് ദൂരവ്യാപകഫലങ്ങളുണ്ടാകും. ഇപ്പോൾതന്നെ ഗവേഷണങ്ങൾക്കുള്ള അവസരങ്ങൾ സങ്കുചിത രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാണ് എന്നത് ക്രിയാത്മകമായ വിഷയങ്ങളുമായി പഠനത്തിനിറങ്ങുന്നവരെ സങ്കടപ്പെടുത്തുന്ന അനുഭവമാണ്.
പുതിയ നയം മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങളും ഭരണ അച്ചടക്കത്തിനായുള്ള കെട്ടിമുറുക്കിവരിയലും നിയമങ്ങളും രാഷ്ട്രീയ പ്രേരിത വാശികളും വിദ്യാഭ്യാസ മേഖലയുടെ പുരോഗമനത്തിനും രാജ്യത്തിന്റെ വികാസത്തിനും പൗരന്മാരുടെ സ്വതന്ത്രചിന്തയ്ക്കും വളരാനുള്ള കഴിവിനും അവസരമൊരുക്കാൻ സാധ്യത നന്നേ കുറവാണ്.
പഠനം, തുല്യത, സാമൂഹികസുരക്ഷ, വിമർശനാത്മക ചിന്ത എന്നിവയിൽ വളരാൻ പുതിയനയം മുന്നോട്ടുവയ്ക്കുന്ന സാഹചര്യത്തിനും ആശയങ്ങൾക്കും ശക്തിയില്ല. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കു മാതാപിതാക്കളും വിദ്യാർഥികളും വ്യക്തിപരമായി ഭരണക്രമീകരണത്തിന്റെ കണ്ണുവെട്ടിച്ച് തയാറെടുപ്പുകൾ നടത്തേണ്ടിവരും. എന്തു ചിന്തിക്കണം, എങ്ങനെ ചിന്തിക്കണം എന്നു പറയുന്നിടത്ത് ചിന്തയുടെ സ്പന്ദനം അല്പമെങ്കിലുമുണ്ട്. ഇതിൽനിന്നു മാറി നല്കപ്പെടുന്ന രീതിയിൽ മാത്രം പഠിച്ചാൽ മതി എന്നു പറയുന്നിടത്ത് ചിന്തയേ ഇല്ല. അവിടെ അടിമത്തവും അധികാരവുമാണുള്ളത്.
ഡോ. ബെന്നി ജോസ് പാലാട്ടി