Saturday, November 28, 2020 12:06 AM IST
നേതാവ് ആണെങ്കില്‍ മുന്നില്‍നിന്നു നയിക്കണം. പതിവായി ഇതാണു കേട്ടിരിക്കുന്നത്. മുന്നില്‍ നിന്നു പട നയിക്കുന്ന ധീരജവാന്മാരുടെ മറവിലാണ് ഈ പ്രയോഗം പ്രചാരം നേടിയത്. പക്ഷേ നല്ല നേതാക്കള്‍ മുന്നില്‍ തള്ളിക്കയറി നിന്നു മുതലെടുക്കുകയോ അധികാരക്കസേരകള്‍ സ്വന്തമാക്കുകയോ ഇല്ല. പിന്നില്‍ നിന്നു തന്ത്രം മെനയുന്നവനാണു ശക്തനായ നേതാവ്. അധികാരത്തിന്റെയും പ്രചുരപ്രചാരത്തി ന്റെയും തിളക്കം ഉപേക്ഷിച്ച് കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും പിന്നില്‍ നിന്നു നയിച്ച വലിയ നേതാവായ അഹമ്മദ് പട്ടേലിന്റെ വിയോഗം നവംബറിന്റെ നഷ്ടമാണ്.
ഒരു പ്രയാസവുമില്ലാതെ സ്വന്തമാക്കാമായിരുന്ന കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നു വച്ച പട്ടേല്‍ മന്ത്രിമാരേക്കാള്‍ ശക്തനായിരുന്നു. പത്തു വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയ തന്ത്രജ്ഞന്‍, കോണ്‍ഗ്രസിലെയും യുപിഎയിലെയും ക്രൈസിസ് മാനേജര്‍, ട്രബിള്‍ ഷൂട്ടര്‍, നേതാക്കള്‍ക്കിടയിലെ പാലം, മിതഭാഷി, രാഷ്ട്രീയ ചാണക്യന്- കോവിഡിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനു വിശേഷണങ്ങള്‍ പലതുണ്ട്.
നേതാക്കള്‍ക്കിടയിലെ പാലം
അഹമ്മദ് ഭായി എന്നു സ്നേഹത്തോടെ മിക്കവരും വിളിച്ചിരുന്ന അഹമ്മദ് പട്ടേലിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭാവനകള്‍ വളരെ വലുതാണ്. സൗമ്യനായി നിന്നു ധീരവും ശക്തവുമായ തീരുമാനങ്ങളെടുക്കുന്നതില്‍ പട്ടേലിനോളം മികവ് കോണ്‍ഗ്രസില്‍ അധികമാര്‍ക്കുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്രഷററും വര്‍ക്കിംഗ് കമ്മിറ്റിയംഗവും ഏറെക്കാലം കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും തുടര്‍ച്ചയായി 43 വര്‍ഷം പാര്‍ലമെന്റംഗവുമായിരുന്ന അഹമ്മദ് പട്ടേലിനു പകരം വയ്ക്കാന്‍ മറ്റൊരാളില്ല.
കോണ്‍ഗ്രസിലെ രണ്ടാമനായിരുന്ന പട്ടേലിന്റെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പോലും തന്ത്രങ്ങള്‍ പിഴച്ചു. 2017ല്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിനെ പരാജയപ്പെടുത്താന്‍ അമിത് ഷാ സര്‍വതന്ത്രങ്ങളും പയറ്റിയെങ്കിലും പാളി. ഗുജറാത്തിലെ സ്വന്തം മണ്ഡലമായ ബറൂച്ചയില്നിന്ന് 1977 മുതല്‍ മൂന്നു തവണ ലോക്സഭാംഗമായ പട്ടേല്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 2017ല്‍ ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു ജയിച്ചുകയറിയത്.
അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മന്മോഹന് സിംഗ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഇടതുപാര്‍ട്ടികളുടെ തന്ത്രം തകര്‍ത്തതും പട്ടേലിന്റെ നീക്കങ്ങളായിരുന്നു. യുപിഎ അധ്യക്ഷ സോണിയയും അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും തമ്മിലും കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ തമ്മിലും യുപിഎയിലെ സഖ്യകക്ഷികള്‍ തമ്മിലും സോണിയയും രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും തമ്മിലുമുള്ള പാലമായിരുന്നു അഹമ്മദ് ഭായി.
കോണ്‍ഗ്രസിലെ സുപ്രീംകോടതി
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോള്‍ സോണിയ തന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയമിച്ചത് പട്ടേലിനെയും അംബിക സോണിയെയും ആയിരുന്നു. എന്നാല്‍ പട്ടേലിനു മുന്നില്‍ അംബിക പിന്നീടു നിഷ്പ്രഭയായി. മന്മോഹന് സിംഗ് മന്ത്രിസഭയില്‍ അംബിക ചേര്‍ന്നപ്പോഴും പട്ടേല്‍ എഐസിസി ജനറല്‍ സെക്രട്ടറി പദവിയില്‍ തുടര്‍ന്നു. മന്ത്രിമാരെ തീരുമാനിച്ചതില്‍ പക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയതു പട്ടേലായിരുന്നു. മന്ത്രിമാരേക്കാള്‍ കരുത്തനായ നേതാവ്; കിംഗ് മേക്കർ.
ശരവേഗത്തിലും മറ്റു ചിലപ്പോള്‍ ഒച്ചിഴയും പോലെയുമാകും പട്ടേലിന്റെ തീരുമാനങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിര്‍ണായകമായി സ്വാധീനിച്ച പട്ടേലിന്റെ തന്ത്രജ്ഞതയ്ക്കു തുല്യം മറ്റൊരാളില്ല. ബിജെപിയുടെ പ്രഭാവത്തിലും കോണ്‍ഗ്രസിനു ഫണ്ട് സ്വരൂപിക്കുന്നതില്‍ പട്ടേലിനു മികവുണ്ടായി.
സോണിയ ഗാന്ധി, പ്രണാബ് മുഖര്‍ജി, രാഹുല്‍ ഗാന്ധി, കെ. കരുണാകരന്, എ.കെ. ആന്റണി തുടങ്ങിയവര്‍ അടക്കമുള്ള നേതാക്കളെല്ലാം പട്ടേലുമായി കൂടിയാലോചിച്ചായിരുന്നു പ്രധാന തീരുമാനങ്ങളെടുത്തിരുന്നത്. 2004 മുതലുള്ള കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് കേന്ദ്രസര്‍ക്കാരിലും പാര്‍ട്ടിയിലും പട്ടേലായിരുന്നു രാഷ്ട്രീയതീരുമാനങ്ങളുടെ സുപ്രീംകോടതി. യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രതിസന്ധികളിലെ രക്ഷകന് എക്കാലത്തും പട്ടേലായിരുന്നു.
പാതിരാവിലെ ഉരുക്കുപട്ടേല്
പാതിരാ പട്ടേല്‍ എന്ന വിളിപ്പേര് അഹമ്മദ് പട്ടേലിനു വെറുതെ കിട്ടിയതല്ല. പാതിരാത്രി കഴിഞ്ഞും രാഷ്ട്രീയത്തിനായി കര്‍മനിരതനായിരുന്നു അഹമ്മദ് ഭായി. പ്രമുഖ നേതാക്കള്‍ക്കു പോലും പാതിരാത്രി കഴിഞ്ഞാകും പട്ടേലിന്റെ ടെലിഫോണ്‍ കോളുകള്‍ എത്തുക. രാത്രി വൈകിയും നീളുന്ന യോഗങ്ങളിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ക്കു പട്ടേല്‍ പരിഹാരം കണ്ടിരുന്നത്.
അന്തരിച്ച നേതാവ് കെ. കരുണാകരനുമായി സോണിയ ഇടക്കാലത്ത് അകന്നതിനു കാരണം പട്ടേലാണെന്ന് അദ്ദേഹവും മകന് കെ. മുരളീധരനും കരുതിയിരുന്നു. ‘അലുമിനിയം പട്ടേല്‍’ എന്ന മുരളീധരന്റെ പ്രയോഗം ഈ മുനവച്ചായിരുന്നു. കരുണാകരനെ പുറത്താക്കാതെ മകനെ മാത്രം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് ഒരു തന്ത്രമായിരുന്നുവെന്ന് അഹമ്മദ് ഭായി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. കരുണാകരനെ കോണ്‍ഗ്രസിലേക്കു മടക്കിക്കൊണ്ടു വരുന്നതിലും ഏറ്റവും നിര്‍ണായക പങ്കു വഹിച്ചത് ഇതേ പട്ടേൽ തന്നെ.
2007 അവസാന കാലം. ഡിഐസി പിരിച്ചുവിട്ട് എന്‍സിപിയില്‍ ചേര്‍ന്ന കരുണാകരനു പക്ഷേ എന്‍സിപിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നു വൈകാതെ ബോധ്യമായി. എന്‍സിപിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഒരിക്കല്‍ മാത്രമാണ് ലീഡര്‍ പങ്കെടുത്തത്. ബി.ഡി മാര്‍ഗിലെ പഴയ എന്‍സിപി ഓഫീസില്‍ നടന്ന യോഗത്തില്‍ ശരത് പവാറിനും കരുണാകരനും പുറമെ പി.എ. സാംഗ്മയും ഇപ്പോഴത്തെ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും അടക്കമുള്ളവര്‍ പങ്കെടുത്തു. യോഗം മുഴുമിപ്പിക്കാന്‍ പക്ഷേ കരുണാകരന് നിന്നില്ല. ഇടയ്ക്ക് യോഗത്തില്നിന്നിറങ്ങി പുറത്തേക്കു നടന്നു.
ഡല്‍ഹി കേരള ഹൗസിലേക്കു പോകാനായി തന്റെ ബെന്‍സ് കാറിനടുത്തെത്തിയപ്പോള്‍ കരുണാകരന് ഒന്നു നിന്നു. അവിടെയുണ്ടായിരുന്ന ദീപിക ലേഖകനെ ലീഡര്‍ അടുത്തേക്കു വിളിച്ചു. ഒരു കാര്യം സംസാരിക്കാനുണ്ട്. കേരള ഹൗസിലേക്കു കൂടെ വരാമോ? ലീഡര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തൊണ്ണൂറുകളുടെ തുടക്കം മുതല്‍ തിരുവനന്തപുരത്ത് അടുത്ത സൗഹൃദം ഉണ്ടായിരുന്നതിനാല്‍ ഉടന്‍ സമ്മതം മൂളി. കേരള ഹൗസിലെ മുറിയിലെത്തിയവരോടു കുറച്ചുസമയം പുറത്തു നില്ക്കാന് ലീഡര്‍ ആംഗ്യം കാണിച്ചു. കതക് അടച്ചേക്കാനും പറഞ്ഞു.
എന്താ ലീഡറെ, എന്‍സിപി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നത്? ചോദ്യം കേട്ട ലീഡര്‍ കൃത്യമായി മറുപടി പറഞ്ഞില്ല. പതിവുപോലെ കണ്ണിറുക്കി ചിരിച്ചു. സോണിയ ഗാന്ധിയെ ശക്തിപ്പെടുത്താതെ രക്ഷയില്ല എന്നു ലീഡര്‍ പറഞ്ഞതു കേട്ട് ഒന്നു ഞെട്ടി. കോണ്‍ഗ്രസിലേക്കു മടങ്ങാന്‍ തീരുമാനിച്ചോ എന്നു ലേഖകന്‍ ചോദിച്ചു. എന്തു പറയുന്നു? എന്നും കോണ്‍ഗ്രസുകാരനായിരുന്ന ലീഡര്‍ക്കു നല്ലത് അതുതന്നെയാകും എന്നു മറുപടിയും കൊടുത്തു. എങ്കില്‍ അഹമ്മദ് പട്ടേലിനോട് സംസാരിക്കാമോ എന്നായിരുന്നു ലീഡറുടെ ചോദ്യം.
ലീഡര്‍ക്കും ആന്റണിക്കും മിത്രം
ലീഡറുടെ മുന്നിലിരുന്നുതന്നെ അഹമ്മദ് ഭായിയെ ലേഖകന്‍ വിളിച്ചു. പട്ടേല്‍ കാണിച്ചിരുന്ന പ്രത്യേക സ്നേഹമാണ് അത്തരമൊരു ടെലിഫോണ്‍ കോള്‍ സാധ്യമാക്കിയത്. പട്ടേല്‍ ലൈനിലെത്തി. കെ. കരുണാകരന് കോണ്‍ഗ്രസിലേക്കു തിരികെ വരാന്‍ തയാറാണ് എന്ന കാര്യം അറിയിച്ചു. മകന് മുരളി കൂടെയുണ്ടാകുമോ എന്നായിരുന്നു പട്ടേലിന്റെ ആദ്യപ്രതികരണം. അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു ലീഡര്‍ പറഞ്ഞ കാര്യം പട്ടേലിനെ അറിയിച്ചു.
കരുണാകരന് കോണ്‍ഗ്രസിലേക്കു വരാന്‍ തടസമുണ്ടാകില്ല- അഹമ്മദ് പട്ടേലിന്റെ തീരുമാനത്തിനു സെക്കന്‍ഡുകള്‍ പോലുമെടുത്തില്ല. അതാണ് അഹമ്മദ് ഭായി. അലുമിനിയം പട്ടേലല്ല, പലപ്പോഴും ഉരുക്കുപട്ടേല് ആയിരുന്നു അദ്ദേഹം. തുടര്‍ന്ന് സോണിയയ്ക്കു പിന്തുണ പ്രഖ്യാപിച്ച് കരുണാകരന് കേരള ഹൗസില്‍ പത്രസമ്മേളനം നടത്തി. പിതാവിനെ കേള്‍ക്കാതെ മുരളീധരന് കുറച്ചുകാലംകൂടി എന്‍സിപിയില്‍ തുടര്‍ന്നതു ചരിത്രം.
2005 മേയില്‍ കരുണാകരന് രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി സ്ഥാനാര്‍ഥിയാകുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം രാത്രി വൈകിയും ഉണ്ടായില്ല. അക്കാലത്ത് പതിവുപോലെ ഡല്‍ഹിയിലെ മലയാളി പത്രപ്രവര്‍ത്തകര്‍ മദര്‍ തെരേസ ക്രസന്റ് റോഡിലെ പട്ടേലിന്റെ 23-ാം നമ്പര്‍ വസതിയിലെത്തി രാത്രിയിലും കാത്തിരുന്നു. ഇതിനിടെ ദീപിക ലേഖകനെ പട്ടേല്‍ അകത്തേക്കു വിളിപ്പിച്ചു. ആന്റണി തന്നെയല്ലേ സ്ഥാനാര്‍ഥിയെന്നു ചോദിച്ചപ്പോഴേ ഉത്തരമെത്തി. “അതെ”. ആന്റണിയുമായി പട്ടേലിനുള്ള ബന്ധം ആഴത്തിലുള്ളതായിരുന്നു.
രാത്രിയിലും മണിക്കൂറുകള്‍ കാത്തിരുന്നു കിട്ടാതിരുന്ന തീരുമാനം സെക്കന്‍ഡുകള്‍ക്കുള്ളില്‍ എക്സ്ക്ലൂസീവ് ആയി കിട്ടി. എങ്കിലും മറ്റുള്ളവരെക്കൂടി അറിയിച്ചു. പിന്നീട് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലും എഐസിസി ആസ്ഥാനത്തും പട്ടേലിന്റെ വസതിയിലും അടക്കം കണ്ടപ്പോഴൊക്കെ ദീപികയോടു പ്രത്യേകമായൊരു മമത അദ്ദേഹം കാട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ആര്. ബാലകൃഷ്ണപിള്ളയെയും ടി.എം. ജേക്കബിനെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ണായക തീരുമാനം എടുത്തപ്പോള്‍ ആദ്യം പച്ചക്കൊടി കാട്ടിയതു പട്ടേലായിരുന്നു. പട്ടേലിന്റെ ശിപാര്‍ശയിലാണു സോണിയ അനുമതി നല്‍കിയത്.
പുഞ്ചിരിയിലൊളിപ്പിച്ച പാടവം
അഹമ്മദ് പട്ടേലിന്റെ മുഖത്ത് മിക്കപ്പോഴും ഒരു ചെറുപുഞ്ചിരി ഉണ്ടാകും. എന്നാല്‍ സാധാരണ പൊട്ടിച്ചിരിക്കില്ല. ആ മുഖത്തെ ഭാവങ്ങളില്നിന്നു രാഷ്ട്രീയത്തിലെ പരിചയസമ്പന്നര്‍ക്കു പോലും തന്ത്രങ്ങള്‍ തിരിച്ചറിയാനാകില്ല. ചാണക്യതന്ത്രങ്ങളുടെ രാജാവാണു കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞത്.
കോണ്‍ഗ്രസിന്റെ കരുത്തനായ ഈ നേതാവ് മരിക്കുംവരെ സോണിയ ഗാന്ധിയോടും കോണ്‍ഗ്രസിനോടും ഏറ്റവും വിശ്വസ്തത പുലര്‍ത്തി. രാഹുലിന്റെയും പ്രിയങ്കയുടെയും വരവില്‍ പഴയ പ്രതാപം ഉണ്ടായില്ലെങ്കിലും ഇരുവര്‍ക്കും പട്ടേലിനെ വിശ്വാസമായിരുന്നു. നെഹ്റു- ഗാന്ധി കുടുംബത്തോടു തികഞ്ഞ കൂറ് എക്കാലവും തുടര്‍ന്നു. കോണ്‍ഗ്രസിന്റെ വജ്രായുധമായിരുന്ന പട്ടേലിനെ വീഴ്ത്താനും തളര്‍ത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സര്‍വശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. വരുമാനത്തില്‍ കവിഞ്ഞ സ്വത്തു മുതല്‍ തീവ്രവാദ ബന്ധം വരെ അദ്ദേഹത്തിനെതിരെ ആരോപിച്ചു കേസെടുത്തെങ്കിലും ഒന്നിലും പട്ടേലിനെ കുടുക്കാനായില്ല. അറസ്റ്റ് ചെയ്തു നാണം കെടുത്താനുള്ള വകുപ്പു പോലും പട്ടേലില്‍നിന്നു കിട്ടിയില്ല.
തോല്‍വി രുചിച്ച് മോദി, ഷാ
ഏറ്റവും അവസാനം 2017 ഓഗസ്റ്റില്‍ ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താന്‍ സര്‍വതന്ത്രങ്ങളും മറയില്ലാതെ ബിജെപി പയറ്റി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവയ്പിച്ചായിരുന്നു ആ കളി. ജയിക്കാന്‍ വേണ്ട 44 വോട്ട് പട്ടേലിനു കിട്ടില്ലെന്ന് ഉറപ്പാക്കാനും ഒഴിവുള്ള നാലു സീറ്റിലേക്കും ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനും ഏതു മാര്‍ഗവും സ്വീകരിക്കാനായിരുന്നു മോദി-ഷാ നീക്കം.
പക്ഷേ 44 വോട്ട് നേടി പട്ടേല്‍ ജയിച്ചു. കോണ്‍ഗ്രസില്‍നിന്നു കൂറുമാറ്റിയ രണ്ട് എംഎല്‍എമാര്‍ വോട്ടിംഗിനു ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടിയതിലൂടെ ആ വോട്ടുകള്‍ അസാധുവാക്കപ്പെടുകയായിരുന്നു. മോദി- ഷാ കൂട്ടുകെട്ടിനേറ്റ കനത്ത തിരിച്ചടിയായിരുന്നു പട്ടേലിന്റെ ജയം. അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും ഒപ്പം പട്ടേലും ഗുജറാത്തില്‍നിന്നു ജയിച്ചു രാജ്യസഭയിലെത്തി. അതാണ് അഹമ്മദ് പട്ടേല്‍. ആര്‍ക്കും കണക്കുകൂട്ടാനാകാത്ത, പരാജയം സമ്മതിക്കാത്ത തന്ത്രങ്ങളുടെ ആചാര്യന്.
കൂറിലും കഴിവിലും ചാണക്യന്
പതിറ്റാണ്ടുകളോളം ദേശീയ രാഷ്ട്രീയത്തെ അമ്മാനമാടിയ അത്യപൂര്‍വ ചാണക്യനായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനങ്ങളുടെ ചുക്കാന്‍ പിടിച്ച ഈ 71-കാരന്റെ വിയോഗം ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനു താങ്ങാവുന്നതിലേറെയാകും. നിര്‍ണായക പ്രതിസന്ധികളിലെല്ലാം പട്ടേലിന്റെ ബുദ്ധിയിലുദിച്ച നീക്കങ്ങള്‍ അദ്ഭുതപ്പെടുത്തുന്നവയായിരുന്നു. പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുക മാത്രമല്ല, പാര്‍ട്ടിയിലും പുറത്തും പ്രശ്നക്കാരായവരെ തന്ത്രപരമായി ഒതുക്കാനും പട്ടേലിന് അസാമാന്യ മികവുണ്ടായിരുന്നു. അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിനും രാജ്യത്തെ പ്രതിപക്ഷത്തിനും ദേശീയ രാഷ്ട്രീയത്തിനും തീരാനഷ്ടമാകും. ആദരാഞ്ജലികള്‍.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍