Friday, January 8, 2021 12:15 AM IST
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്; ജോ ബൈഡന്റെയും കമലാ ഹാരീസിന്റെയും വിജയം അംഗീകരിക്കാൻ കോൺഗ്രസിന്റെ സെനറ്റ്, ജനപ്രതിനിധി സഭകൾ സമ്മേളിക്കുന്ന ദിവസം. ആഴ്ചകളായി അദ്ദേഹം ഈ ദിവസത്തെക്കുറിച്ച് സൂചനകൾ നല്കിയിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കുന്നതിൽനിന്ന് കോൺഗ്രസിനെ ഏതുവിധവും തടയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
കോടതികളിൽനിന്നും സ്വന്തം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിൽനിന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാതിരുന്നതോടെ ട്രംപിനു മുന്നിലുള്ള വഴി ജനത്തെ ഇളക്കിവിടൽ മാത്രമായിരുന്നു. മഹത്തായ ജനാധിപത്യത്തിന്റെ ശ്രീകോവിലായ കാപ്പിറ്റോളിൽ ട്രംപ് അനുയായികൾ അഴിഞ്ഞാടിയപ്പോൾ അമേരിക്ക എല്ലാ അർഥത്തിലും നാണംകെട്ടു തലകുനിച്ചു. ലോക പോലീസ് സ്വന്തം നാട്ടിൽ പരാജയപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ പ്രചരിച്ചു.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലേറ്റ തോൽവി അംഗീകരിക്കാൻ തയാറാകാത്ത ട്രംപ് ആവർത്തിച്ചുന്നയിക്കുന്ന വോട്ടെടുപ്പു ക്രമക്കേടുകളാണ് അനുയായികളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ബുധനാഴ്ചത്തെ ‘സേവ് അമേരിക്ക റാലി’ക്കായി ആയിരക്കണക്കിനു ട്രംപ് അനുയായികളാണ് തണുപ്പിനെ അവഗണിച്ച് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ തടിച്ചുകൂടിയത്. ട്രംപിന്റെ രണ്ടു മക്കളും അഭിഭാഷകൻ റൂഡി ഗിലിയാനിയുമാണ് ആദ്യം ജനങ്ങളോടു സംസാരിച്ചത്. തെരഞ്ഞെടുപ്പുതർക്കം പോരാട്ടത്തിലൂടെയേ പരിഹരിക്കപ്പെടൂ എന്ന് റൂഡി ഗിലിയാനി പറഞ്ഞു. പോരാട്ടം വേണമെന്നാണ് ട്രംപിന്റെ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂണിയറും പറഞ്ഞത്. ബൈഡന്റെ വിജയം അംഗീകരിക്കുന്ന റിപ്പബ്ലിക്കൻ നേതാക്കന്മാരെ തോല്പിക്കാൻ താൻ നേരിട്ടിറങ്ങുമെന്ന ഭീഷണിയാണ് രണ്ടാമത്തെ മകൻ എറിക് ട്രംപ് മുഴക്കിയത്.
നമ്മളൊരിക്കലും തോൽക്കില്ല, നമ്മളൊരിക്കലും പരാജയം സമ്മതിക്കില്ല എന്നാണ് അനുയായികളോട് ട്രംപ് പ്രഖ്യാപിച്ചത്. ‘ട്രംപിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് അനുയായികൾ മൂന്നുകിലോമീറ്റർ അകലെയുള്ള കാപ്പിറ്റോളിലേക്ക് മാർച്ച് തുടങ്ങിയത്.
ഇതേസമയം, കാപ്പിറ്റോളിൽ ബൈഡന്റെ വിജയം പ്രഖ്യാപിക്കാനായി സെനറ്റ്, ജനപ്രതിനിധി സഭകൾ സമ്മേളിക്കുകയായിരുന്നു. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിന് ആധ്യക്ഷ്യം വഹിക്കുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ബൈഡന്റെ വിജയം അട്ടിമറിക്കാനോ നിരാകരിക്കാനോ തനിക്കു പറ്റില്ലെന്നു വ്യക്തമാക്കി പ്രസ്താവന ഇറക്കി. മറ്റനേകം റിപ്പബ്ലിക്കൻ നേതാക്കളുടെയും നിലപാട് അതുതന്നെയായിരുന്നു.
ഇതിനിടെയാണ് ട്രംപ് അനുയായികളുടെ റാലി കാപ്പിറ്റോളിനു മുന്നിലെത്തിയത്. കാര്യങ്ങൾ കൈവിട്ടു പോകാമെന്നു കാപ്പിറ്റോൾ പോലീസിനു തോന്നിയിരുന്നു. പോലീസ് മുൻകരുതലുകളെടുത്തു. കാപ്പിറ്റോൾ മന്ദിരത്തിന്റെ വാതിലുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. കോൺഗ്രസ് അംഗങ്ങൾ പുറത്തിറങ്ങുന്നതു തടഞ്ഞു. സുരക്ഷയുടെ ഭാഗമായി അംഗങ്ങളെ ഗ്യാസ് മാസ്ക് ധരിപ്പിച്ചു.
പക്ഷേ, ആവേശം മൂത്ത ട്രംപ് അനുയായികളെ തടയാൻ പോലീസിനോ അവർ തീർത്ത ബാരിക്കേഡുകൾക്കോ കഴിഞ്ഞില്ല. നൂറുകണക്കിനു പേർ മന്ദിരത്തിലേക്ക് ഇരച്ചുകയറി. സന്പൂർണ അരാജകത്വമാണ് പിന്നെ നടന്നത്. പോലീസിന്റെ വെടിവയ്പും ബലപ്രയോഗവും കലാപകാരികളെ തടഞ്ഞില്ല. സഭാംഗങ്ങളും കാപിറ്റോൾ ജീവനക്കാരും മാധ്യമപ്രവർത്തകരും സുരക്ഷിതസ്ഥാനങ്ങളിൽ അഭയം തേടി.
കാപ്പിറ്റോളിൽ റോന്തുചുറ്റിയ കലാപകാരികൾ അമേരിക്കയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും പതാകകൾ വീശി അഴിഞ്ഞാടി. ഞങ്ങൾക്കു ട്രംപിനെ വേണമെന്ന മുദ്രാവാക്യങ്ങൾ മുഴക്കി. മന്ദിരത്തിലെ ചിത്രങ്ങൾക്കും പ്രതിമകൾക്കും മുന്നിൽനിന്നു സെൽഫികളെടുത്തു. പല ഓഫീസുകളിലും അതിക്രമിച്ചു കയറി. സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസ് മേശപ്പുറത്ത് കാൽ കയറ്റിയിരുന്നു. തീ അണയ്ക്കാനുള്ള ഉപകരണം വലിച്ചെറിഞ്ഞു പുകപടർത്തി.
സെനറ്റ് സഭാതളത്തിൽവരെ കലാപകാരികൾ കയറി. വാതിലിനോടു ചേർത്ത് ഫർണീച്ചറുകൾ അടുക്കിയാണ് ജനപ്രതിനിധി സഭയിൽ കയറാനുള്ള നീക്കം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. സഭയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കലാപകാരികളുടെ നേർക്കു തോക്കു ചൂണ്ടി.
ഇതിനിടെ, ഡെലാവറിലെ വിൽമിംഗ്ടണിൽ നടത്താനിരുന്ന പ്രസംഗം ഉപേക്ഷിച്ച ജോ ബൈഡൻ, സ്വാതന്ത്ര്യത്തിന്റെ കോട്ടയാണ് ആക്രമിക്കപ്പെടുന്നതെന്നു പറഞ്ഞു. അനുയായികളെ അക്രമത്തിൽനിന്നു പിന്തിരിപ്പിക്കാൻ ട്രംപിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
മിനിട്ടുകൾക്കകം ട്രംപിന്റെ സന്ദേശം ട്വിറ്ററിൽ വന്നു. അനുയായികളോട് വീട്ടിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിനെയും നിയമപാലകരെയും അനുസരിക്കണമെന്നു നിർദേശിച്ചു. പക്ഷേ, തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നുവെന്ന ആരോപണം ട്രംപ് ആവർത്തിച്ചു. പ്രതിഷേധക്കാർ രാഷ്ട്രത്തിന്റെ പക്ഷത്തുനിൽക്കുന്നവരാണെന്നും ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെ ട്രംപിന്റെ ട്വീറ്റുകൾ ട്വിറ്റർ മായ്ച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്കു റദ്ദാക്കി. ഫേസ്ബുക്ക് ട്രംപിന് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തി.
സമാധാനത്തിനായുള്ള ആഹ്വാനങ്ങളൊന്നും കലാപകാരികൾ ചെവിക്കൊണ്ടില്ല. വാഷിംഗ്ടൺ നഗരത്തിന്റെ മറ്റിടങ്ങളിലും അവർ അഴിഞ്ഞാടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പലയിടങ്ങളിലും പോലീസിനു കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. അക്രമം നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കാപിറ്റോൾ പോലീസ് കൂടുതൽ സേനയെ വിളിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം നാഷണൽ ഗാർഡുകളെ രംഗത്തിറക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു.
നാഷണൽ ഗാർഡുകൾ വന്നതോടെ കലാപകാരികൾക്കു വഴിമുട്ടി. വലിയതോതിൽ ആയുധങ്ങൾ ധരിച്ച സുരക്ഷാഭടന്മാർ അക്രമികളെ കാപ്പിറ്റോളിൽനിന്നു തുരത്തി. കൂടുതൽ അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി വാഷിംഗ്ടൺ മേയർ മരിയേൽ ബൗസർ നഗരത്തിൽ നിശാനിയമം പ്രഖ്യാപിച്ചു. കാപിറ്റോളിലെ അക്രമസംഭവങ്ങളിൽ ഒരു സ്ത്രീ അടക്കം നാലു പേരാണു മരിച്ചത്. സ്ത്രീയുടെ മരണം പോലീസിന്റെ വെടിയേറ്റാണ്. 52 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. 47 പേരുടെ അറസ്റ്റ് കർഫ്യൂ ലംഘിച്ചതിനാണ്. ഒരു ഹോളിവുഡ് ആക്ഷൻ ത്രില്ലറിന്റെ ക്ലൈമാക്സ് പോലെ അടിയും ഇടിയും വെടിവയ്പ്പുമെല്ലാം നിറഞ്ഞതായി നാലു വർഷം നീണ്ട ട്രംപ്ഭരണത്തിന്റെ അവസാനവും.
പക്ഷേ, അമേരിക്കൻ കോൺഗ്രസ് ഇതിലൊന്നും തളർന്നില്ല. സെനറ്റ്, ജനപ്രതിനിധി സഭകൾ ഇന്നലെ സമ്മേളനം പുനരാരംഭിച്ചു. സംസ്ഥാന ഗവർണർമാർ സാക്ഷ്യപ്പെടുത്തിയ ഇലക്ടറൽ കോളജ് വോട്ടുനില പരിശോധിച്ചു. പെൻസിൽവേനിയ, അരിസോണ സംസ്ഥാനങ്ങളിലെ ബൈഡന്റെ വിജയത്തിൽ ചില റിപ്പബ്ലിക്കൻമാർ തർക്കമുന്നയിച്ചെങ്കിലും സെനറ്റ് അവ വോട്ടിനിട്ടു തള്ളി. ജോർജിയ, മിഷിഗൺ, അലബാമ സംസ്ഥാനങ്ങളിലും തർക്കമുന്നയിക്കപ്പെട്ടെങ്കിലും അതു രേഖാമൂലം നല്കാൻ ആരും തയാറാകാതിരുന്നതിനാൽ പരിഗണിക്കപ്പെട്ടില്ല. ഒടുക്കം ഡെമോക്രാറ്റിക് നേതാക്കളായ ജോ ബൈഡൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റായും കമലാ ഹാരീസ് വൈസ് പ്രസിഡന്റായും പ്രഖ്യാപിക്കപ്പെട്ടു.
സുരേഷ് വർഗീസ്
ആഞ്ഞടിച്ച് മുൻ പ്രസിഡന്റുമാർ
അമേരിക്കൻ പാർലമെന്റ് മന്ദിരത്തിനുനേരേയുണ്ടായ ആക്രമണത്തെ അമേരിക്കൻ മുൻ പ്രസിഡന്റുമാർ ശക്തിയായി അപലപിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ, ജിമ്മി കാർട്ടർ എന്നിവർ ആഞ്ഞടിക്കുകയായിരുന്നു.
""കാപ്പിറ്റോളിലെ ഇന്നത്തെ അക്രമത്തെ ചരിത്രം ശരിയായി ഓർക്കും'' എന്നാണ് ഒബാമ പ്രസ്താവനയിൽ പറഞ്ഞത്. നിയമപരമായ ഒരു തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി നുണപറയുന്നത്, നമ്മുടെ രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമായെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ചയെ പിന്തുണയ്ക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും സുദീർഘമായ പ്രസ്താവനയിൽ ഒബാമ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശരായവർ രാഷ്ട്രീയത്തേക്കാൾ പ്രധാനമാണ് നമ്മുടെ രാജ്യമെന്ന് ഓർമിക്കണമെന്നായിരുന്നു ജോർജ് ഡബ്ല്യു. ബുഷിന്റെ പ്രതികരണം. ജനങ്ങൾ തെരഞ്ഞെടുത്തവർ അവരുടെ കടമകൾ നിറവേറ്റുകയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
""നമ്മുടെ കാപ്പിറ്റോളിനും നമ്മുടെ ഭരണഘടനയ്ക്കും നമ്മുടെ രാജ്യത്തിനുമെതിരായ അഭൂതപൂർവമായ ആക്രമണ''മെന്നായിരുന്നുബിൽ ക്ലിന്റൺ പ്രതികരിച്ചത്. നാലുവർഷത്തിലേറെ നീണ്ട "വിഷരാഷ്ട്രീയം' മനഃപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അവിശ്വാസം വിതയ്ക്കുകയും ചെയ്തു. അക്രമത്തെ ജനങ്ങൾ നിരസിക്കണം, ഒരുമിച്ച് മുന്നോട്ട് പോകുകയും വേണം - നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുക, ജനങ്ങളുടെ സർക്കാരിനോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധരായി തുടരുക എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനാധിപത്യത്തിന്റെ അടിത്തറയാണ് ആഭ്യന്തര തീവ്രവാദികൾ ആക്രമിച്ചതെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ പറഞ്ഞു.
മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജെബ് ബുഷ് കാപ്പിറ്റോളിൽ നടന്നത് വെറുപ്പുളവാക്കുന്ന സംഭവങ്ങളാണെന്നും ട്രംപ് പ്രകോപിപ്പിച്ചുവെന്നും ആരോപിച്ചു. ""അദ്ദേഹം കുഴപ്പങ്ങൾ സൃഷ്ടിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. മിസ്റ്റർ പ്രസിഡന്റ്, നിങ്ങളുടെ തോൽവി അംഗീകരിക്കുക'' എന്നും ജെബ് ബുഷ് പറഞ്ഞു.