Wednesday, January 20, 2021 11:09 PM IST
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമായ സിആൻഡ് എജിയെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസിനും എൻഐഎയ്ക്കും ഇഡിക്കുമൊപ്പം കൂട്ടിക്കെട്ടിയത് ആരാണ്? കൗശലക്കാരനായ ധനമന്ത്രി ടി.എം. തോമസ് ഐസക്കാണെന്നാണു കോണ്ഗ്രസിലെ പുലി വി.ഡി. സതീശന്റെ കണ്ടെത്തൽ. കിഫ്ബി മസാല ബോണ്ടിറക്കി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന വായ്പയ്ക്കു പണം കടമെടുത്തു ഭരണാഘടനാ ലംഘനം നടത്തിയെന്നു സിഎജി കണ്ടെത്തിയപ്പോഴാണ് തോമസ് ഐസക്കിലെ കൗശലക്കാരൻ ഉണർന്നതത്രേ.
സ്വർണക്കടത്തും റിവേഴ്സ് ഹവാലയും അടക്കമുള്ള കേസുകൾ കസ്റ്റംസും ഇഡിയും എൻഐഎയും അന്വേഷിക്കുന്നതിനിടയിൽ കിഫ്ബി ക്രമക്കേട് റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ ഐസക് പ്രഖ്യാപനം നടത്തി. ഭരണഘടനാ സ്ഥാപനമായ സിഎജി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നായിരുന്നു മുറവിളി. ഇതോടെ ഒന്നുമറിയാത്ത പാവം സഖാക്കൾ ഉഷാറായി.
സിഎജിക്കെതിരായി മുദ്രാവാക്യം വിളിയായി. ക്രമക്കേട് കണ്ടെത്തിയ സിഎജിയെ രാഷ്ട്രീയമായി അപമാനിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അടിയന്തര പ്രമേയ നോട്ടീസ് ചർച്ചയ്ക്കിടയിൽ സതീശൻ പറഞ്ഞു.
ധനമന്ത്രിയെ കടന്നാക്രമിച്ച സതീശനെ പിടിച്ചു കെട്ടാൻ ഭരണപക്ഷം ആദ്യം നിയോഗിച്ചത് സിപിഎമ്മിലെ ജയിംസ് മാത്യുവിനെയായിരുന്നു. ഭരണഘടനാ ലംഘനം ധനമന്ത്രി നടത്തിയിട്ടില്ലെന്നും ഭരണഘടനയുടെ അവസാന വാക്കല്ല, സതീശനെന്നുമായിരുന്നു ജയിംസ് മാത്യുവിന്റെ ഉറച്ച പ്രഖ്യാപനം. ഇതോടെ സതീശനെ വെല്ലുവിളിക്കുന്നെന്ന് ആരോപിച്ചു പ്രതിപക്ഷ അംഗങ്ങളും സീറ്റുകളിൽ നിന്നെഴുന്നേറ്റു. ഇതോടെ പ്രതിപക്ഷ നേതാവിനു നേരെയായി ജയിംസ് മാത്യുവിന്റെ ആയുധം. പ്രതിപക്ഷ നേതാവ് അത്രപോരായെന്ന പ്രതീതി ചില ചാനലുകൾ സൃഷ്ടിച്ചു. ഞങ്ങളും പറഞ്ഞു. ഇപ്പോൾ ഹൈക്കമാൻഡ് അദ്ദേഹത്തെ മൂലയ്ക്കിരുത്തി. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കാപ്സ്യൂളുകൾ വിഴുങ്ങുന്നതു പോലെ പിണറായി സർക്കാരിനെതിരേ നുണകൾ പ്രചരിപ്പിച്ചു പത്രസമ്മേളനം നടത്തിയ രമേശ് ഇപ്പോൾ എവിടെയാണ്. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ ഇറക്കിയിട്ടു കാര്യമില്ലെന്നു ജയിംസ് മാത്യു പറഞ്ഞിട്ടും സീറ്റിലുണ്ടായിരുന്ന രമേശ് ചെന്നിത്തല ഒന്നും മിണ്ടിയില്ല.
പിന്നീടുള്ള തർക്കം സംസ്ഥാനങ്ങളുടെ നിർവചനവുമായി ബന്ധപ്പെട്ടായിരുന്നു. രാജ്യത്ത് എത്ര സംസ്ഥാനങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ നിർവചനമെന്താണ് തുടങ്ങിയവ സജീവ ചർച്ചയായപ്പോൾ ഏത് ഒന്നാം ക്ലാസിലെ കുട്ടിയോടും ചോദിച്ചാലും മറുപടി കിട്ടുമെന്നായിരുന്നു സിപിഎമ്മിലെ എം. സ്വരാജിന്റെ പ്രതികരണം.
പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ളവയെ സ്റ്റേറ്റ് ആയാണു വിശേഷിപ്പിക്കുന്നതെന്ന സുപ്രീംകോടതി വിധികൾ അടക്കം ചൂണ്ടിക്കാട്ടിയ കോണ്ഗ്രസിലെ വി.ടി. ബൽറാം, കിഫ്ബിയും ഈ നിർവചനത്തിൽ വരുമെന്നു വ്യക്തമാക്കി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള മസാല ബോണ്ടിൽ ഹവാല- റിവേഴ്സ് ഹവാല ഇടപാടുകൾ നടക്കുന്നുണ്ടോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനാൽ കിഫ്ബിയുടെ മസാലബോണ്ടുകൾ കൈവശം വച്ചിരിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും പുറത്തു വിടാൻ ധനമന്ത്രിയെ വെല്ലുവിളിച്ചാണ് വി.ടി. ബൽറാം പ്രസംഗം അവസാനിപ്പിച്ചത്.
എം. ഉമ്മർ, മുല്ലക്കര രത്നാകരൻ, മോൻസ് ജോസഫ്, സി.കെ.നാണു എന്നിവരും കിഫ്ബിയിൽ ചർച്ചയിൽ പങ്കാളികളായി. ഒടുവിൽ ഭരണഘടനാ ലംഘനവും കോടികളുടെ ക്രമക്കേടും കണ്ടെത്തിയിട്ടും കൃത്യമായ മറുപടി നൽകാത്ത ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം വാക്കൗട്ട് നടത്തി.
രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം ശൂന്യവേളയിൽ അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തതിനാൽ പിന്നീട് ശ്രദ്ധക്ഷണിക്കലായിരുന്നു പ്രധാനം. കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നെന്ന സിപിഎം അംഗം വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി പിണറായി വിജയനാണു മറുപടി നൽകിയത്. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് പീഡിപ്പിച്ചെന്നും ഇതുസംബന്ധിച്ച പരാതി ചീഫ് സെക്രട്ടറി, കേന്ദ്ര ധന സെക്രട്ടറിക്കു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ധാർമികതയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിനെ വാഗ്ദാനങ്ങളുടെ ശവപ്പറന്പാക്കി മാറ്റിയെന്നും ഇവിടെ ഒത്തിരി തലയോട്ടികളും കാണാമെന്നു ധനകാര്യ ചർച്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഭരണഘടനയ്ക്കു മുകളിൽ റാകിപ്പറക്കുന്ന ചെന്പരുന്തായി ധനമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു. കടമെടുത്താൽ തിരിച്ചടയ്ക്കാനും അറിയാവുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നായിരുന്നു സിപിഐയുടെ ചിറ്റയം ഗോപകുമാറിന്റെ കണ്ടെത്തൽ. ഇപ്പോൾ എടുത്ത കടം, ഭരണത്തുടർച്ചയുണ്ടാകുന്നതോടെ തിരിച്ചടയ്ക്കം. യുഡിഎഫ് ഫിലമെന്റുപോയ ബൾബു പോലെയാണ്. എൽഡിഎഫ് സർക്കാർ ഫിലമെന്റ് രഹിത കേരളം കെട്ടിപ്പടുത്തു എൽഇഡി ബൾബുകൾ കൊടുക്കുകയാണെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് മറുപടിയോടെ വൈകുന്നേരം അഞ്ചരയോടെയാണു സഭ അവസാനിച്ചത്. എസ്. രാജേന്ദ്രൻ, യു. പ്രതിഭ, എ.എൻ. ഷംസീർ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, എൻ. ജയരാജ്, ഇ.കെ. വിജയൻ, അബ്ദുൾ ഹമീദ്, കെ.സി. ജോസഫ്, കെ.എസ്. ശബരീനാഥൻ, ആന്റണി ജോണ് എന്നിവരും ബജറ്റ് ചർച്ചയിൽ പങ്കാളികളായി.
കെ. ഇന്ദ്രജിത്ത്