Thursday, April 1, 2021 12:13 AM IST
“ഞാൻ നിന്റെ വീട്ടിൽ പെസഹാ ആചരിക്കും’’ (മത്താ 26:18). ദേവാലയത്തിലെ പെസഹാ ആചരണത്തോടൊപ്പം വീട്ടിലെ പെസഹാ ആചരണവും മനസിൽകൊണ്ടുനടക്കുന്ന ഒരു വലിയ വിഭാഗമാണു ഭാരതത്തിലെ നസ്രാണിക്രൈസ്തവർ. ആരുടെ വീട്ടിലാണു ഈശോ പെസഹാ ഭക്ഷിച്ചത് എന്നതിനെക്കുറിച്ച് ഏകാഭിപ്രായമില്ല. അരിമത്തിയാക്കാരൻ യൗസേപ്പിന്റെ, നിക്കോദെമോസിന്റെ, ബേസ് അനിയായിലെ ലാസറിന്റെ, കെവ്റീൻകാരൻ ശീമോന്റെ എന്നിങ്ങനെ പോകുന്നു പാരന്പര്യങ്ങൾ. സുവിശേഷകനായ മർക്കോസിന്റെ വീടാണ് ഇതെന്നും അവിടെയാണു മാർ യാക്കോബ് ആദ്യമായി കുർബാന അർപ്പിച്ചത് എന്നും പാരന്പര്യങ്ങൾ സജീവമായി നിലവിലുണ്ട്.
പഴയനിയമ പെസഹാ
യഹൂദന്മാരുടെ ഇടയിൽ വലിയ ആഘോഷങ്ങളായി കരുതപ്പെട്ടിരുന്ന തിരുനാളുകൾ ഉണ്ടായിരുന്നു. ‘കർത്താവിന്റെ തിരുനാളുകൾ’ എന്നറിയപ്പെട്ടിരുന്ന ചില വാർഷികത്തിരുനാളുകൾ അവയിൽ വളരെ പ്രധാനപ്പെട്ടവയാണ്. പെസാഹ് (പെസഹാ), ഷൗവോത്ത് (പന്തക്കുസ്ത), സൂക്കോത്ത് (കൂടാരത്തിരുനാൾ) തുടങ്ങിയവ. കർത്താവിന്റെ കടന്നുപോകലിന്റെ ഓർമ പെസാഹ് (ഹീബ്രു), പാസ്കാ (ഗ്രീക്ക്), പെസഹാ (സുറിയാനി) എന്നറിയപ്പെടുന്നു. ഈജിപ്തിലെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനതയെ രക്ഷിക്കുവാൻ യഹോവ കടന്നുപോയതിന്റെ ഓർമയാണ് പഴയനിയമ പെസഹാ. തലമുറകൾതോറും അനുസ്മരണദിനമായി ആചരിക്കേണ്ട കർത്താവിന്റെ തിരുനാളാണ് പെസഹാ. ദൈവത്തിന്റെ രക്ഷാകര ഇടപെടലിനെ രക്തംകൊണ്ട് അടയാളപ്പെടുത്തിയ ഇസ്രായേൽ ഭവനങ്ങളെ സംഹരിക്കാതെ കടന്നുപോയതിനെ ഒരിക്കലും മറക്കാതെ എന്നും ഓർമിക്കുന്നതാണ് പെസഹാ (പുറ 12:14). യഹൂദരെ സംബന്ധിച്ച് പെസഹാ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ കൂടിയാണ്. അവർക്ക് യാത്രയിൽ ഭക്ഷിക്കേണ്ടിവന്ന പുളിക്കാത്ത അപ്പത്തിന്റെ ഓർമ.
പഴയനിയമത്തിൽ പെസഹാ പ്രബോധനത്തിന്റെ, പഠിപ്പിക്കലിന്റെ ദിനമാണ് (പുറ12:26-27). മൂശെ ജനത്തെ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്: തലമുറകൾതോറും പെസഹാ ആചരിക്കണം; ഒപ്പം വരുംതലമുറകൾക്ക് പെസഹായുടെ അർഥം പറഞ്ഞു കൊടുക്കണം. മതപരമായ കർമങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അർഥം വ്യക്തമാക്കിക്കൊടുത്തുകൊണ്ട് മക്കളെ ദൃഢമായ ബോധ്യത്തിലും വിശ്വാസത്തിലും വളർത്താനുള്ള ദിനമാണ് പെസഹാ.
പുതിയനിയമ പെസഹാ
യഹൂദപാരന്പര്യമനുസരിച്ചുള്ള പഴയനിയമ പെസഹാ ആചരിച്ച ഈശോ തന്റെ അവസാന പെസഹാ ആചരണവേളയിലാണ് വിശുദ്ധ കുർബാന സ്ഥാപിച്ചത് (മത്താ 26:26-30; മർക്കോ14:22-26; ലൂക്കാ 22:15-20; 1 കൊറി 1:23-25). അന്നുമുതൽ അനുസ്യൂതം തുടരുന്ന വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമയാചരണമാണ് ക്രൈസ്തവർക്കു പെസഹാ. സമാന്തര സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് യഹൂദർ സാധാരണ പെസഹാഭക്ഷണം കഴിക്കാറുള്ള ദിവസം തന്നെയാണ് കർത്താവ് അതു ഭക്ഷിച്ചത് എന്നു തോന്നും. എന്നാൽ യോഹന്നാൻ കുറച്ചുകൂടി ദിവസത്തെ ക്ലിപ്തപ്പെടുത്തിയിരിക്കുന്നു (യോഹ 18:28,39 ; 19:4). “അപ്പോൾ പുലർച്ചെയായിരുന്നു. അശുദ്ധരാകാതെ പെസഹ ഭക്ഷിക്കേണ്ടതിനാൽ അവർ പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല’’. ആയതിനാൽ ഈശോ നടത്തിയ പെസഹാ ഒരുദിവസം മുന്പ് വ്യാഴാഴ്ച ആയിരുന്നു. അവിടുന്നു അപ്പോൾ ഉപയോഗിച്ച അപ്പം പുളിപ്പുള്ള അപ്പമായിരുന്നു എന്ന വിശ്വാസത്തിലേക്ക് ഇതു നയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമേ പുളിപ്പ് എല്ലാ ഭവനങ്ങളിൽനിന്നും മാറ്റപ്പെടുകയുള്ളു. പൗരസ്ത്യ സഭകൾ പലതും ഈ പാരന്പര്യം കാത്തുസൂക്ഷിക്കുകയും പുളിപ്പുളള അപ്പം ഉപയോഗിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും നിലവിലുളളത്. പുളിപ്പുള്ള അപ്പം എന്ന അർഥത്തിൽ ലഹ്മ എന്ന സുറിയാനി പദമാണ് അവർ ഉപയോഗിക്കുന്നത്. വിശുദ്ധ പുളിപ്പ് എന്ന അർഥത്തിൽ മൽക്ക എന്ന സുറിയാനി പദവും.
മൽക്കായും മൂറോനും ; വിശുദ്ധ യോഹന്നാനോടു ബന്ധപ്പെട്ട പാരന്പര്യം
ആദിമസഭയിലെ പാരന്പര്യം അപ്പം മുറിക്കൽ സമയത്ത് ഈശോ അപ്പം പതിനാല് കഷണങ്ങളാക്കി മുറിച്ചു എന്നും മാറിൽ ചാരിക്കിടന്ന യോഹന്നാനു മാത്രം രണ്ടു കഷണങ്ങൾ നൽകി എന്നുമത്രെ. അതിൽ ഒരു കഷണം യോഹന്നാൻ സൂക്ഷിച്ചു വച്ചു. പിന്നീട് അപ്പം ഉണ്ടാക്കിയപ്പോഴെല്ലാം ഈ അപ്പത്തിൽനിന്ന് അല്പം ചേർത്ത് ഉണ്ടാക്കിക്കൊണ്ടിരുന്നു. വിശുദ്ധ ശ്ലീഹന്മാർ സുവിശേഷപ്രഘോഷണത്തിനു പോയ ഇടങ്ങളിൽ എല്ലാം ഈ മൽക്കായുടെ ഒരു അംശം കൊണ്ടുപോവുകയും അങ്ങനെ പുളിപ്പുള്ള അപ്പംകൊണ്ടു പരിശുദ്ധ കുർബാന അർപ്പിക്കുന്ന ക്രമം എല്ലാ സഭകളിലും, പ്രത്യേകിച്ച് പൗരസ്ത്യ സഭകളിൽ നിലവിൽ വരുകയും ചെയ്തു. ഉദയംപേരൂർ സൂനഹദോസ് വരെ ഭാരത നസ്രാണികളും ഈ ക്രമമാണു പാലിച്ചുപോന്നത്. സമാനമായ മറ്റൊരു പാരന്പര്യം അന്ത്യാത്താഴവേളയിൽ മിച്ചം വന്ന ചെറിയ അപ്പക്കഷണങ്ങൾ ശിഷ്യന്മാർ എല്ലാവരും സൂക്ഷിച്ചുവച്ചുവെന്നും അവർ പോയ ഇടങ്ങളിലെല്ലാം ഇതിലെ കഷണംകൂടി കലർത്തിയാണ് വിശുദ്ധ കുർബാനയ്ക്കുളള അപ്പം ചുട്ടെടുത്തത് എന്നുമാണ്. ഈശോയുടെ പരസ്യജീവിതകാലത്ത് അപ്പം വർധിപ്പിച്ച അവസരങ്ങളിലെല്ലാം മിച്ചം വന്നവ കുട്ടകളിൽ ശേഖരിക്കാൻ നിർദേശിക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
വിശുദ്ധ പുളിപ്പ് (ഹമീറ, മൽക്ക) കേവലം പുളിപ്പ് എന്നതിനെക്കാൾ വിശുദ്ധ പാരന്പര്യങ്ങളിലൂടെയുള്ള തുടർച്ചയാണ് പ്രധാനമായും അർഥമാക്കുന്നത്. വിശുദ്ധ മൂറോന്റെ ചരിത്രവും ഈശോയുടെ മാമ്മോദിസാ സമയത്ത് ശേഖരിച്ച വെള്ളത്തോടും തിരുവിലാവിൽനിന്ന് ഒഴുകിയ ജലത്തോടും കബറടക്കവേളയിൽ ശേഖരിച്ച സുഗന്ധകൂട്ടുകളോടും ബന്ധപ്പെട്ടുനില്ക്കുന്ന മെശയാനിക തുടർച്ചയുടെ ആത്മീയതയാണ് വെളിപ്പെടുത്തുന്നത്. നഷ്ടപ്പെട്ട പൈതൃകങ്ങൾ എല്ലാം വേഗത്തിൽ തിരിച്ചു പിടിക്കാൻ സാധിക്കുകയില്ലെങ്കിൽതന്നെയും അവയെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾതന്നെ ഒരു പുളിപ്പാണ്, ഒരു പ്രോത്സാഹനമാണ് സഭയ്ക്ക്. ശിഷ്യരിൽ യോഹന്നാൻ മാത്രമാണ് ഈശോയുടെ മരണവും തിരുവിലാവിൽനിന്ന് രക്തവും ജലവും ഒഴുകിയതും കണ്ടത്. പരിശുദ്ധ അമ്മയെ സ്വഭവനത്തിൽ സ്വീകരിച്ചതും യോഹന്നാനാണ്. എല്ലാ അർഥത്തിലും യോഹന്നാൻ പ്രേഷ്ഠ ശിഷ്യനാണ്. അതാണു മൽക്ക എന്ന വിശുദ്ധ പുളിപ്പും മൂറോൻ (സൈത്ത്) എന്ന വിശുദ്ധ തൈലവും. അതിവിശിഷ്ടമായ ശ്ലൈഹികപാരന്പര്യങ്ങളാണിവ. യഥാർഥ പുളിപ്പ് മിശിഹായാണ്. ലത്തീൻ സഭയിലും SANCTA (വിശുദ്ധം) എന്ന പേരിൽ പരിശുദ്ധ മാർപാപ്പ അർപ്പിക്കുന്ന കുർബാനയിൽനിന്ന് ഒരംശം സമീപ ഇടവകകളിലേക്കു കൊടുത്തുവിടുന്ന പാരന്പര്യം ഉണ്ടായിരുന്നു.
ഈശോ ഭക്ഷിച്ച പെസഹാ, സ്ഥാപിച്ച കുർബാന ദൈവത്തിനുള്ള കൃതജ്ഞതാബലി അർപ്പണമാണ്. കൃതജ്ഞത അർപ്പിച്ചതിനു ശേഷമാണ് അവിടുന്ന് എല്ലാവർക്കുമായി മുറിച്ചു നൽകിയത്. അപ്പം വാഴ്ത്തുന്നതിനെ ‘എവുക്കരിസ്തെയോ’ എന്ന് ഗ്രീക്കിലും ‘വാറഹ്’ എന്നു സുറിയാനിയിലും പറയുന്നു. ‘കുർബാന’ എന്ന സുറിയാനി പദമാണ് ബലി അർപ്പണത്തിന് സാധാരണ ഉപയോഗിക്കുക.
പെസഹായിൽ ഈശോയ്ക്കു ചുറ്റും, വീട്ടിൽ കുടുംബനാഥനു ചുറ്റും
പുതിയനിയമ പെസഹാ ശക്തമായ ഓർമ ആചരണമാണ്. ‘അനംനെസിസ്’ എന്ന പദത്തിന്റെ അർഥം ഓർമ, സ്മൃതി, സ്മരണ എന്നെല്ലാമാണ്. ഈശോ ശിഷ്യന്മാർക്ക് പങ്കുവച്ചു നൽകിയത് അവിടുത്തെ ശരീരവും രക്തവുമാണ്. അവർ അതു ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണമെന്നു പഠിപ്പിച്ച ഈശോ, അവർ എന്നും ഇത് ഓർമിക്കണം എന്നു കല്പിക്കുകയും ചെയ്തു. വിശുദ്ധ മത്തായി പറയുന്നു: വൈകുന്നേരമായപ്പോൾ അവൻ പന്ത്രണ്ട് ശിഷ്യന്മാരോടൊത്തു ഭക്ഷണത്തിനിരുന്നു (26:18). ശിഷ്യരോടൊത്തുള്ള അവിടുത്തെ ആഴമായ കൂട്ടായ്മയാണ് ഇത് വ്യക്തമാക്കുന്നത്. പത്രോസ് തന്നെ നിഷേധിക്കുമെന്നും യൂദാസ് ഒറ്റിക്കൊടുക്കുമെന്നും ശിഷ്യന്മാർ ചിതറിപ്പോകുമെന്നും െെഅറിഞ്ഞിട്ടും, ഈശോ തന്റെ ചുറ്റും പെസഹാതിരുനാളിൽ അവരെ ഒരുമിപ്പിക്കുകയാണ്.
‘കൂടെ’ എന്നർഥം വരുന്ന മെത്താ എന്ന പദത്തിന്റെ രണ്ടു പ്രാവശ്യമുള്ള ഉപയോഗം ഒന്നിച്ചിരിക്കലിന്റെ, കൂടെ ആയിരിക്കലിന്റെ ആവശ്യകതയാണു വ്യക്തമാക്കുന്നത്. കുടുംബങ്ങളിലുള്ളവരെല്ലാം കുടുംബനാഥന്റെ ചുറ്റുംകൂടി ഈ അപ്പം മുറിക്കൽ ശുശ്രൂഷയിൽ പങ്കു ചേരുന്പോഴാണ് ഈ പെസഹാ നമ്മുടെ ജീവിതത്തിലെ ഏറ്റം വലിയ ഓർമയാകുന്നത്.
ശിഷ്യരുടെ പാദങ്ങൾ കഴുകി
ഈശോയോടൊത്തുളള പങ്കുചേരലിന്റെ ദിനം കൂടിയാണു നമുക്കു പെസഹ. പെസഹാദിനത്തിൽ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ സവിശേഷമായ വിധത്തിൽ തിരുസഭ ഓർമിക്കുന്നു (യോഹ. 13:1-14). ഈശോയോടൊത്ത് അവിടുത്തെ രക്ഷയിൽ നാം പങ്കുചേരുന്ന ദിവസം കൂടിയാണിത്. ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തൂവാലകൊണ്ടു തുടയ്ക്കുന്പോൾ പത്രോസ് തടസം പറഞ്ഞു: “നീ ഒരിക്കലും എന്റെ പാദങ്ങൾ കഴുകരുത്’’ (യോഹ 13:8a). ഈശോ പ്രതികരിച്ചു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല (13:8b). ഓഹരി, പങ്ക് എന്നീയർഥങ്ങൾ വരുന്ന ഗ്രീക്കു ഭാഷയിലെ ‘മെറോസ്’ എന്ന പദം നിത്യജീവിതത്തിലെ പങ്കാളിത്തത്തിലേക്കു നമ്മെ എത്തിക്കുന്നു.
ഈശോ നടത്തുന്ന പാദക്ഷാളനം രക്ഷാകരമാണ്. സഭാപിതാക്കന്മാർ പലരും ഈ പാദക്ഷാളനത്തെ മാമ്മോദീസായുടെ പ്രതീകമായും അനുരഞ്ജന കൂദാശയുടെ അടയാളമായും വ്യാഖ്യാനിക്കുന്നുണ്ട്. ഈശോ പ്രദാനം ചെയ്യുന്ന രക്ഷയിൽ പങ്കുപറ്റാൻ കഴുകി വിശുദ്ധീകരിക്കപ്പെടണം.
സ്നേഹത്തിന്റെ പുതിയ കല്പനയാണ് ഈശോ നൽകുന്നത്. ശിഷ്യരുടെ കാലുകൾ കഴുകി പുതിയ കല്പന അവർക്കു നൽകുന്നു: ‘ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നൽകുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ’ (യോഹ. 13:34). എല്ലാവരെയും സഹോദരങ്ങളായി കാണാൻ ഈ പെസഹാ നമ്മെ ക്ഷണിക്കുന്നു. സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താനും, സഹോദരങ്ങളിലേക്കു കണ്ണുകൾ താഴ്ത്താനും ഈ പെസഹാ നമ്മിൽ ശക്തിപകരട്ടെ. ആധുനികതയുടെ കോലാഹലങ്ങളിൽനിന്നു വിശുദ്ധ കുർബാനയുടെ സംസ്കൃതിയിലേക്കും നിശ്ശബ്ദതയിലേക്കും നമുക്കു കടക്കാം. ഈശോ അവസാനംവരെ നമ്മെ സ്നേഹിച്ചതിന്റെ, പൂർണമായി നമ്മെ സ്നേഹിച്ചതിന്റെ അടയാളമാണ് വിശുദ്ധ കുർബാന. വിട്ടുപേക്ഷിക്കുന്നവരെയും ഒറ്റിക്കൊടുക്കുന്നവരെയും തള്ളിപ്പറയുന്നവരെയും തിരിച്ചറിയുന്പോഴും അവരിലെ മാലിന്യങ്ങൾ കഴുകാൻ സ്വയം കുനിയുന്നതാണ് വിശുദ്ധ കുർബാന.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്