Monday, May 31, 2021 12:20 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പത്തു ദിവസത്തേക്കുകൂടി നീട്ടിക്കൊണ്ട് ജൂൺ ഒമ്പതു വരെ ലോക്ഡൗൺ തുടരാനുള്ള കേരള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നിരുന്നാലും കുറഞ്ഞത് 20 ദിവസത്തേക്കു കൂടിയെങ്കിലും ലോക്ഡൗൺ തുടരണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. കാരണം, ലോക്ഡൗൺ ഏർപ്പെടുത്താനുണ്ടായ സാഹചര്യങ്ങൾ അങ്ങനെതന്നെ തുടരുന്നു. മരണനിരക്ക് ഇപ്പോഴും ഭയാനകമാണെങ്കിലും ദിവസേനയുള്ള പുതിയ രോഗികളുടെ എണ്ണം കുറയുന്നുണ്ട്. കൂടാതെ കഴിഞ്ഞ പത്തു ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ പുരോഗതി വളരെ പ്രോത്സാഹജനകമാണ്.
സമ്പദ്വ്യവസ്ഥയെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്നതിനാൽ ലോക്ഡൗൺ പിൻവലിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തിലെ ഇളവുകളുടെ വിശദാംശങ്ങൾ ഇതെഴുതുമ്പോൾ ലഭ്യമല്ല. അത്തരം ഇളവുകൾ നൽകിക്കൊണ്ടും ലോക്ഡൗൺ തുടരുന്നത് പകർച്ചവ്യാധിയെ നേരിടാൻ സഹായിക്കും. ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം ഏതൊരു സാഹചര്യത്തിലും കോവിഡ് പ്രോട്ടോകോളുകൾ കർശനമായി നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത് എന്നതാണ്. പ്രോട്ടോകോൾ ലംഘിക്കുന്നവർ ആരായാലും അവരെ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് കർശനമായി നേരിടണം.
മാസ്ക് ധരിക്കുന്നതിലെയും ആളകലം പാലിക്കുന്നതിലെയും വീഴ്ച രോഗം പടരാൻ കാരണമാകും. മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ അത്യാവശ്യങ്ങൾക്കടക്കം ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതിനാൽ മിക്കവർക്കും ഇപ്പോൾ പുറത്തുപോകുന്നത് ഒഴിവാക്കാനാകും. പുറത്തുപോകേണ്ട മറ്റുള്ളവർ, പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചാൽ അവനവനെയും കുടുംബത്തെയും സമൂഹത്തിലെ മറ്റുള്ളവരെയും വൈറസ് ബാധയിൽനിന്ന് രക്ഷിക്കാം.
സാഹചര്യം ദുഷ്കരം
നമുക്ക് ഒരു ബദലുണ്ടോ? ഇപ്പോഴില്ല. ഒരു ദുഷ്കരമായ സാഹചര്യത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. നമ്മുടെ ആശുപത്രികൾ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഓക്സിജൻ ലഭ്യത ഇപ്പോഴും ദുരിതത്തിലാണ്, നമുക്ക് കൂടുതൽ വെന്റിലേറ്ററുകൾ ആവശ്യമാണ്. ജൂലൈയിൽ വാക്സിൻ ലഭ്യത എന്തായിരിക്കുമെന്ന് നമുക്ക് അറിയില്ല. ഇവയെല്ലാം സാധാരണക്കാർക്ക് നിഷേധിച്ചിരിക്കുന്നു. ആശുപത്രിനിരക്കുകൾ, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിലേത് മധ്യവർഗത്തിനുപോലും താങ്ങാനാവുന്നതിലും അപ്പുറമാണ്. നമ്മൾ പ്രോട്ടോകോളുകൾ പാലിക്കുകയും ഉത്തരവാദിത്വവും അച്ചടക്കവുമുള്ള ജീവിതം നയിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഭീതിദമായ ഒരു സാഹചര്യം നമ്മെ തുറിച്ചുനോക്കുന്നുവെന്നതിൽ സംശയമില്ല.
ഉപജീവന അലവൻസ്
ഏതൊരു സർക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്വം പൗരന്മാരുടെ ജീവൻ സംരക്ഷിക്കുക എന്നതാണ്. അതിനുശേഷം, ശ്രദ്ധിക്കേണ്ട അടുത്ത പ്രധാനകാര്യം പൗരന്മാർക്ക് ഉപജീവനമാർഗം നൽകുക എന്നതാണ്. ഒരു പുരോഗമന സർക്കാരിനും അത്തരമൊരു മുൻഗണന നിരസിക്കാൻ കഴിയില്ല. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇതിനകം സൗജന്യ കിറ്റുകൾ നൽകുന്നുണ്ട്. കൂടാതെ ഈ കോവിഡ് കാലയളവിൽ എല്ലാ കുടുംബങ്ങൾക്കും ഉപജീവന അലവൻസായി ഒരു ന്യായമായ തുക നൽകണം.
എന്നിരുന്നാലും, ജീവനെപ്പോലെതന്നെ ഉപജീവനത്തിനും തുല്യപ്രാധാന്യം നൽകണമെന്ന ഒരു വാദമുണ്ട്. കടകൾ, ചെറുകിട മേഖല, നിർമാണ മേഖല എന്നിവ തുറക്കുന്നതോടെ തൊഴിലവസരങ്ങളും സമ്പദ്വ്യവസ്ഥയിൽ ഒരു പുനരുജ്ജീവനവും ഉണ്ടാകുമെന്നതാണ് വാദം. തുറക്കുന്നതിന്റെയും ലോക്ഡൗൺ നീട്ടുന്നതിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് ഉത്തരമില്ല. അത് ഗ്രീക്ക് പുരാണത്തിലെ പാന്ഡോറയുടെ പെട്ടി തുറക്കുന്നതുപോലെയാണ്. മതിയായ വാക്സിൻ ഇല്ലാതെ നമ്മൾ എന്തു ചെയ്യും? രാജ്യം മുഴുവൻ വാക്സിനേഷൻ നടത്തിയ ശേഷം മാനദണ്ഡങ്ങളിൽ ചില ഇളവുകൾ വരുത്തുന്നതിൽ മേന്മയുണ്ട്. അപ്പോഴും ചില അപകടസാധ്യതകളുണ്ട് എന്നതാണ് വസ്തുത. തുറക്കുക എന്നാൽ രാജ്യത്തുടനീളം വൈറസ് പടരുന്നു എന്നാണ്. പൂർണമായും സജ്ജീകരിച്ച കിടക്കകളില്ലാതെ നമ്മുടെ ആശുപത്രികൾ എന്തു ചെയ്യും? നമ്മുടെ പൗരന്മാരെ നാം എങ്ങനെ ചികിത്സിക്കും? കർശനമായ ലോക്ഡൗണിന്റെ ഗുണഫലം കഴിഞ്ഞ പത്തു ദിവസത്തെ വൈറസ് വ്യാപനത്തിന്റെ കണക്കുകൾ തെളിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ മാത്രം പ്രശ്നം
കേരളത്തിൽ മറ്റൊരു പ്രശ്നംകൂടിയുണ്ട്. കേരളത്തിന്റേതു മാത്രമായ ഒന്ന്: പ്രവാസി കേരളീയരുടെ വരവ്. നിയന്ത്രണങ്ങൾ നീക്കുകയും വിമാനത്താവളങ്ങൾ തുറക്കുകയും ട്രെയിനുകൾ ഓടിക്കുകയും ചെയ്താൽ ലക്ഷക്കണക്കിന് പ്രവാസികൾ സംസ്ഥാനത്തേക്ക് ഓടിയെത്തും - ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസികൾ. സംസ്ഥാന സർക്കാരിന്റെ അവകാശവാദങ്ങൾ എന്തുതന്നെയായാലും, നമ്മുടെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ശരിയായ പരിശോധനയില്ല. വരുന്നവരിൽ എത്രപേർ വൈറസ് വാഹകരാണ്? അറിയാൻ ഒരു മാർഗവുമില്ല! അങ്ങനെയാണെങ്കിൽ കേരളത്തിൽ ഇത്രയധികം ആളുകൾക്ക് 15 ദിവസത്തെ ക്വാറന്റൈന് സൗകര്യമില്ല. വ്യക്തമായ കാരണങ്ങളാൽ ഇതിനകംതന്നെ സർക്കാർ വീട് ക്വാറന്റൈനാണ് പ്രോത്സാഹിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നും ശമ്പളം കുറഞ്ഞതിനെത്തുടര്ന്നും നിരവധി കേരളീയർ തങ്ങളുടെ കുടുംബങ്ങളെ സ്വന്തം സംസ്ഥാനത്തേക്കു തിരിച്ചയയ്ക്കുന്നു. അവരെ കുറ്റപ്പെടുത്താനാവില്ല. നമ്മൾ അവരെ സ്വാഗതം ചെയ്യുകയും ഇവിടെ പുനരധിവസിപ്പിക്കാൻ അനുവദിക്കുകയും വേണം. അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഇതും നാം കണക്കിലെടുക്കണം. പതിറ്റാണ്ടുകളായി കേരളീയരുടെ ക്ഷേമത്തിനായി സംഭാവന നൽകിയ പ്രവാസികളോട് നാം ഒരുപാട് കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽത്തന്നെയും അതു നമ്മുടെ ഉത്തരവാദിത്വമാണ്. അവർ എത്തുമ്പോഴേക്കും നാം സംസ്ഥാനത്തെ മഹാമാരിമുക്തമാക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് മഹാമാരിയെ നിയന്ത്രണത്തിലാക്കുകയോ ചെയ്യണം. വൈറസ് ബാധ തടഞ്ഞ്, മടങ്ങിവരുന്ന നമ്മുടെ സഹോദരർക്ക് അപകടകരമാകാതിരിക്കാൻ സംസ്ഥാനത്തു ലോക്ഡൗൺ തുടരുക എന്നതാണ് ഒരേയൊരു ഉത്തരം. സംസ്ഥാനത്തിനു സവിശേഷമാണ് അത്തരം ഒരു പ്രവാഹം, അതു സ്വീകരിക്കാൻ നാം തയാറായിരിക്കണം എന്നതാണു കാര്യം.
നാം അതിജീവിക്കും
നമുക്ക് യാഥാർഥ്യബോധമുണ്ടാകണം. ഈ കോവിഡ് വ്യാപനം തടഞ്ഞ് ക്രമേണ സാധാരണ നിലയിലേക്കു തിരിയുന്നതിന് നമുക്കു മുമ്പിലുള്ള ഏക മാർഗം കർശനമായ ലോക്ഡൗൺ മാത്രമാണ്. രണ്ടാം തരംഗത്തിന്റെ സ്വഭാവം മുൻകൂട്ടി അറിയുന്നതിൽ നാം പരാജയപ്പെട്ടു. കേന്ദ്രം ദയനീയമായി പരാജയപ്പെട്ടു. എന്നാൽ ഇത് കുറ്റപ്പെടുത്തുന്നതിനുള്ള സമയമല്ല. ലഭ്യമായ വിഭവങ്ങളും മാർഗങ്ങളുമെല്ലാം ഉപയോഗിച്ച് ഈ മഹാമാരിയെ നാം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. വാക്സിൻ, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ എന്നിവയുടെ ലഭ്യത കുറഞ്ഞിരിക്കുമ്പോൾ രോഗം പടരുന്നതു തടയാൻ നമുക്ക് ലോക്ഡൗൺ ആവശ്യമാണ്. നമ്മുടെ രണ്ടാമത്തെ മുൻഗണന യുദ്ധകാലാടിസ്ഥാനത്തിൽ നമ്മുടെ ആശുപത്രികളെ സജ്ജമാക്കുകയും കൂടുതൽ കിടക്കകൾ ഉണ്ടാക്കുകയുമായിരിക്കണം. എല്ലാ സ്രോതസുകളിൽനിന്നും വാക്സിൻ ലഭ്യമാക്കുകയും മികച്ച വാക്സിനേഷൻ പദ്ധതി ആരംഭിക്കുകയും വേണം. കേരളീയർ ഇതിനകം കാണിച്ചതുപോലെ, ഒറ്റക്കെട്ടായി രോഗത്തിനെതിരേ പോരാടാൻ തയാറാണ്. നാം അതിജീവിക്കും.