Tuesday, December 28, 2021 1:04 AM IST
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ അന്തിമ വിജ്ഞാപനം ഈ മാസം 31ന് പുറപ്പെടുവിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളമൊഴികെയുള്ള അഞ്ചു സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് അവരുടെ നിലപാടുകൾ ശിപാർശയായി കേന്ദ്രത്തിനു നൽകിക്കഴിഞ്ഞു.
കർണാടകത്തിന്റെ അവസാന നിലപാട് അവിടെ ഇഎസ്എ ഇല്ല എന്നാണ്. എന്നാൽ കേരള സർക്കാർ 2015ലും 2018 ലും നൽകിയ ശിപാർശയനുസരിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി തത്വത്തിൽ ശിപാർശ നൽകിയിട്ടുള്ളൂ. എന്നാൽ ഈ രണ്ടു റിപ്പോർട്ടുകളിലെയും ശിപാർശകൾക്കൊപ്പം അയച്ചിരിക്കുന്ന ജിയോ കോഡിനേറ്റുകളിലും വില്ലേജ് ഷെയ്പ് മാപ്പിലും വൻതോതിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും റിസർവ് ഫോറസ്റ്റ് ആയി തെറ്റായി രേഖപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. അതനുസരിച്ച് അടിമാലി ടൗണും കൽപ്പറ്റ ടൗണും അടക്കമുള്ള വൻ ജനവാസകേന്ദ്രങ്ങൾ ഇഎസ്എയിൽ അകപ്പെട്ടിട്ടുണ്ട്.
ഉമ്മൻ കമ്മിറ്റിയുടെ തെറ്റ്
ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് 123 വില്ലേജുകളിലെ പഞ്ചായത്ത് തല കമ്മിറ്റികളുടെ പഠനമനുസരിച് 3114 ച കി.മീ. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ആണെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തൽ പ്രകാരം കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിന്റെ ഇഎസ്എ ആയി രേഖപ്പെടുത്തിയ 13,308 ചതുരശ്രകിലോമീറ്ററിൽനിന്ന് ഈ വിസ്തീർണം കുറച്ച് 9993 ച കി മീ മാത്രമായി ഉമ്മൻ കമ്മിറ്റി നിർണയിച്ചു. അതിൽ 886.7 ചതുരശ്ര കിലോമീറ്റർ പുഴകളും തോടുകളും പാറക്കെട്ടുകളും അരുവികളും അടങ്ങുന്ന പ്രദേശങ്ങളായി കണ്ടെത്തി.
ഈ 123 വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് ഉമ്മൻ കമ്മിറ്റി നേരിട്ട് തിട്ടപ്പെടുത്താതെ വനം വകുപ്പിന്റെ കണക്കനുസരിച്ച് 9107ച.കി.മീ. റിസർവ് ഫോറസ്റ്റ് എന്ന് അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഈ വിവരങ്ങളാണ് കേന്ദ്ര സർക്കാർ നാല് പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിൽ ചേർത്തിട്ടുള്ളത്. ഇതിൽ ഒരു വലിയ അപാകത സംഭവിച്ചു. 9107ചതുരശ്ര കിലോമീറ്റർ എന്നത് ഫോറസ്റ്റ് വകുപ്പിന്റെ തന്നെ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ ആകെ വനവിസ്തൃതി ആണ്. അതായത് 123 വില്ലേജുകളിലെയും ഈ വില്ലേജുകളുടെ വെളിയിൽ കിടക്കുന്ന കേരളത്തിലെ പശ്ചിമഘട്ടമേഖലയിലെ മറ്റു വില്ലേജുകളിലെയും മറ്റ് പ്രദേശങ്ങളിലെയും കൂടിയുള്ള ആകെ വനവിസ്തൃതി ആയിരുന്നു 9107ച കി.മീ. ഈ വനവിസ്തൃതി 123 വില്ലേജുകളിൽ മാത്രം ഉണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പ്രധാന പാകപ്പിഴ.
യഥാർഥ വനവിസ്തൃതി
ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിലെ രണ്ടാമത്തെ തെറ്റ് കസ്തൂരി രംഗൻ റിപ്പോർട്ടിലെ തന്നെ തെറ്റിന്റെ ആവർത്തനമാണ്. അതായത്, മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും കസ്തൂരിരംഗൻ കണ്ടെത്തിയ ഇഎസ്എ വിസ്തീർണ്ണം അവിടുത്തെ നാച്ചുറൽ ലാൻഡ്സ്കേപ്പ് അഥവാ വനമേഖലയുടെ വിസ്തീർണ്ണത്തെക്കാൾ കുറവാണ്. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ വനമേഖലയുടെ വിസ്തൃതി 12,477 ചതുരശ്ര കിലോമീറ്റർ ആയും 123 വില്ലേജുകളിലെ ഇഎസ്എ വിസ്തൃതി 13,108 ചതുരശ്രകിലോമീറ്റർ എന്നും രേഖപ്പെടുത്തി. അതായത് വനവിസ്തൃതിയെക്കാൾ ഇഎസ്എ 631 ചതുരശ്ര കിലോമീറ്റർ അധികമായി രേഖപ്പെടുത്തി.
ഉമ്മൻ റിപ്പോർട്ട് ഈ തെറ്റ് ചൂണ്ടി ക്കാണിച്ചെങ്കിലും കമ്മിറ്റി കണ്ടെത്തിയ 3,114 ചതുരശ്ര കിലോമീറ്റർ ജനവാസ കേന്ദ്രങ്ങൾ വീണ്ടും അവർ കുറച്ചത് 12477 ചതുരശ്ര കിലോമീറ്ററിൽ നിന്നല്ല മറിച്ച് 13108 ചതുരശ്ര കിലോമീറ്റർ എന്ന കസ്തൂരിരംഗന്റെ തെറ്റായ കണ്ടെത്തലിൽനിന്നു തന്നെയാണ്. അത്തരത്തിൽ 631 ചതുരശ്ര കിലോമീറ്റർ കൾച്ചറൽ ലാൻഡ്സ്കേപ്പ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ 9993 ചതുരശ്രകിലോമീറ്ററിൽ വീണ്ടും അധികമായി ചേർക്കപ്പെട്ടിരിക്കുകയാണ്. ഇത് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ മറ്റൊരു പാകപ്പിഴ യാണ്.
ഈ റിപ്പോർട്ട് അനുസരിച്ച് 123 വില്ലേജുകളിൽ നിന്ന് 31 വില്ലേജുകളെ പൂർണ്ണമായും ഇ എസ് എ വില്ലേജുകളുടെ പരിധിയിൽനിന്ന് ഒഴിവാക്കി എടുത്തു. ബാക്കി 92 വില്ലേജുകളിലെ വന വിസ്തൃതി 8656.46 ചതുരശ്രകിലോമീറ്റർ എന്ന് രേഖപ്പെടുത്തി.1337 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശംഎന്നു വീണ്ടും കണക്കാക്കുന്നു. അപ്പോഴും ആകെ വിസ്തീർണ്ണം പഴയ 9993 എന്നുതന്നെ നിലനിർത്തുകയാണ്. 31 വില്ലേജുകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടപ്പോഴും 92 വില്ലെജുകളുടെ വിസ്തൃതി പഴയതുതന്നെ.
ഇപ്രകാരം 123 വില്ലേജുകൾക്ക് പകരം 92 വില്ലേജുകളിൽ നിന്ന് അതേ വിസ്തീർണ്ണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാവുകയും അതിനുതക്കവിധം 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വീണ്ടും ജിയോ കോർഡിനേറ്റ്സിലും വില്ലേജ് ഷേപ്പ് മാപ്പിലും റിസർവ് വനമായി രേഖപ്പെടുത്തി റിപ്പോർട്ട് നൽകുകയും ചെയ്തു. ഉദാഹരണമായി കൽപ്പറ്റ ടൗൺ, അടിമാലി ടൗൺ, കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ, കൂരോട്ടുപാറ, പുതുപ്പാടി, അടിവാരം പ്രദേശങ്ങൾ തുടങ്ങി നിരവധി വില്ലേജുകളിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ റിസർവ് വനമായി രേഖപ്പെടുത്തി.
16.6.2018നു കേന്ദ്രത്തിന് നൽകിയ ഈ റിപ്പോർട്ടിലെ മറ്റൊരു പാകപ്പിഴ 31 വില്ലേജുകളെ ഒഴിവാക്കാൻ തെരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാൽ 92 വില്ലേജുകളിലെ പല വില്ലേജുകളും ഇപ്രകാരം ജനസാന്ദ്രത കൂടിയതും വനഭൂമിവളരെ കുറഞ്ഞതും പൂർണ്ണമായും ഒഴിവാക്കുവാൻ യോഗ്യതയുള്ളതുമാണ്. കോഴിക്കോട് ജില്ലയിലെ കെടവൂർ, തിനൂർ, കോടഞ്ചേരി പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി -1, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, അമ്പൂരി, ഇടുക്കി ജില്ലയിലെ പാറത്തോട്, ബൈസൺവാലി തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ കുറ്റസമ്മതം
മേൽപ്പറഞ്ഞ രണ്ടു റിപ്പോർട്ടുകളും ആശ്രയിക്കുന്നത് കസ്തൂരിരംഗൻ റിപ്പോർട്ടിനെയാണ്. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ട് ആവട്ടെ ആ റിപ്പോർട്ടിൽ തന്നെ സൂചിപ്പിച്ചിട്ടുള്ള വിധം ഒരു വില്ലേജിന്റെ അതിർത്തി കൃത്യമായി നിർണയിക്കുവാൻ ആവശ്യമായ കൃത്യതയില്ലാത്ത (Resolution 24m) IRS LISS 111 സെൻസറുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കേവലം ഒരു മീറ്ററിൽ താഴെ വരെ ഉയർന്ന റെസലൂഷനുള്ള Cartoset 2 or 3 സീരീസ് ക്യാമറ സെൻസറുകൾ ഉപയോഗിച്ച് ആവശ്യമായ കൃത്യതയോടെ ചെയ്യാവുന്നതേയുള്ളൂ ഈ പഠനം എന്നിരിക്കെയാണ് ഈ തെറ്റ് ആവർത്തിക്കപ്പെടുന്നത്.
അതിജീവന നിർദേശങ്ങൾ
കേന്ദ്രസർക്കാർ മന്ത്രാലയവുമായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള കെസിബിസി ഡെലിഗേഷൻ ഡിസംബർ 21നു നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയതുപോലെ സംസ്ഥാന സർക്കാരിൽനിന്നു നിരവധി പ്രാവശ്യം ഗ്രൗണ്ട് ട്രൂത്തിങ്ങിനും ഫീൽഡ് വേരിഫിക്കേഷനും ജിയോ -കോർഡിനേറ്റ് മാപ്പ് ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റുകൾ തിരുത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ ഇനി പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തിയാൽ ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കുവാൻ സാധിക്കും.
1. ജിയോ കോഡിനേറ്റും വില്ലേജ് ഷെയ്പ്പ് മാപ്പും ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് റിസർവ് ഫോറസ്റ്റ്, വേൾഡ് ഹെറിറ്റേജ് സൈറ്റ്, പ്രൊട്ടക്റ്റഡ് ഏരിയ ഇവ മാത്രം പെടുത്തി തിരുത്തലുകൾ വരുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഈ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാനായി രണ്ടുദിവസത്തെ അദാലത്ത് സംഘടിപ്പിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകുക.
2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അതു മാത്രം നോട്ടിഫിക്കേഷനിൽ പെടുത്തുക. കോർ, നോൺ-കോർ ഇഎസ്എ എന്ന പുതിയ വ്യാഖ്യാനം പൂർണമായും ഉപേക്ഷിക്കുക.
3. റവന്യു വില്ലേജുകളുടെ പേരിൽ ഇഎസ്എ വില്ലേജുകൾ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യൂ വില്ലേജ് എന്നും തരംതിരിച്ച് ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോർട്ടിൽ പെടുത്തുക (തമിഴ്നാട് മാതൃക). ഇതേ പേരിലുള്ള റവന്യു വില്ലേജുകളിൽ സാധാരണ റവന്യൂ വില്ലേജുകളിലെ നിയമങ്ങൾ മാത്രമായിരിക്കും ബാധകമായിട്ടുള്ളത് എന്ന് അന്തിമവിജ്ഞാപനത്തിൽ പ്രത്യേകമായി എഴുതിച്ചേർക്കാൻ ശുപാർശ നൽകുക.
4. ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് എന്നും അത് തിരുത്തി അന്തിമ ശിപാർശ നൽകാൻ ആവശ്യമായ സമയം അനുവദിക്കണമെന്നും (3 മാസം ) അതുവരെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതു നീട്ടി വയ്ക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം.
ഡിസംബർ 24 ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരി കൂടിയായ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ സത്വരമായി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ, കർണാടക സർക്കാരിന്റേതുപോലെ ഇച്ഛാശക്തി കാണിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഇതെല്ലാം എന്നോർക്കണം.
ഡോ. ചാക്കോ കാളംപറന്പിൽ