Friday, December 31, 2021 11:02 PM IST
വിലത്തകര്‍ച്ചയില്‍ നിരന്തരം വിലപിച്ചു ജീവിക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഇപ്പോഴും സ്വപ്നലോകത്തിലോ? റബര്‍ ബോര്‍ഡിന്റെയും രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെയും നിരന്തരമുള്ള മോഹനവാഗ്ദാനങ്ങളില്‍ ഇനിയും പ്രതീക്ഷകളര്പ്പിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ വഞ്ചനയുടെയും ചതിക്കുഴികളുടെയും വരുംനാളുകളെക്കുറിച്ചറിയുന്നില്ല. കഴിഞ്ഞ പതിറ്റാണ്ടിലെ ഒരു കിലോ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന് 242 രൂപയോളം എന്ന ന്യായവില ഇടിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞിട്ടും റബര്‍ വില വരുംവര്‍ഷങ്ങളില്‍ കുതിക്കുമെന്ന റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ചാല്‍ അടിതെറ്റുമെന്നതിന്റെ സൂചനകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്നിന്നെത്തുന്നത്.
ത്രിപുര ഉച്ചകോടി
2021 ഡിസംബര്‍ 9,10 തീയതികളില്‍ ത്രിപുരയില്‍ നടന്ന "ഡെസ്റ്റിനേഷന്‍ ത്രിപുര ഇന്‍വെസ്റ്റ്മെന്റ്് സമ്മിറ്റ്' വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള റബര്‍ കൃഷി വ്യാപനത്തിന്റെ പുത്തനധ്യായം തുറന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വളരെ തന്ത്രപരമായി ത്രിപുരയെ "റബര്‍ ഹബ്ബ്' ആക്കുമെന്ന് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുമ്പോള്‍ കാലങ്ങളായി കേരളത്തിലെ റബര്‍ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതിനിഷേധ നിലപാടുകള്‍ വ്യക്തമാക്കുക മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണനേട്ടവും ഭരണത്തുടര്‍ച്ചയും കേന്ദ്രം ലക്ഷ്യം വയ്ക്കുന്നു.
വടക്കുകിഴക്കന്‍ പാക്കേജ്
റബര്‍ കൃഷി വ്യാപനം മാത്രമല്ല റബറധിഷ്ഠിത വ്യവസായവും കേന്ദ്രസര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലക്ഷ്യമിടുന്നു. ഇതിനായി കേന്ദ്രം നേരിട്ടുതന്നെ വന്‍ മുതല്‍മുടക്ക് നടത്താനുള്ള പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ആവേശമുയര്‍ത്തുന്നതാണ്. അഗര്‍ത്തല എയര്‍പോര്‍ട്ട് വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ വലിയ എയര്‍പോര്‍ട്ടാകും.
നിക്ഷേപ പ്രോത്സാഹനത്തിനായി 50 ശതമാനം വൈദ്യുതി സബ്സിഡി, ജിഎസ്ടി മുഴുവന്‍ തുകയും മടക്കിക്കൊടുക്കൽ, 30 ശതമാനം അടിസ്ഥാന നിക്ഷേപ സബ്സിഡി എന്നിവ നല്‍കും. ഇന്ത്യയിലെ വ്യവസായികള്‍ക്ക് അസംസ്കൃത സ്വാഭാവിക റബറിന്റെ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ബംഗ്ലാദേശിലേക്കും റബര്‍കൃഷി വ്യാപിപ്പിക്കും. വ്യാപാരം സുഗമമാക്കാന്‍ അഗര്‍ത്തലയും ബംഗ്ലാദേശിലെ അഖൗറായുമായി ബന്ധപ്പെടുത്തുന്ന 15.6 കിലോമീറ്റര്‍ റെയില്‍വെ ഉടന്‍ പൂര്‍ത്തിയാകും-ഇങ്ങനെ എല്ലാത്തരത്തിലും റബറിന്റെ കുടിയേറ്റത്തിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വലിയ വികസനക്കുതിപ്പിനു കളമൊരുങ്ങും.
വ്യവസായികള്‍ റബര്‍ കൃഷിയിലേക്ക്
2011 മുതല്‍ ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ ആസിയാന്‍ രാജ്യങ്ങളില്‍ വന്‍തോതിലുള്ള റബര്‍കൃഷി ആരംഭിച്ചു. ഇപ്പോള്‍ ഉത്പാദനവുമായി. ആസിയാന്‍ കരാറിന്റെ പിന്‍ബലത്തില്‍ റബറധിഷ്ഠിത വ്യവസായങ്ങളും തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ റബർ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയും അട്ടിമറിച്ചു. ചൈനയില്‍നിന്നുള്ള ടയർ ഉള്‍പ്പെടെയുള്ള റബർ ഉത്പന്നങ്ങള്‍ക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടിയുമേര്പ്പെടുത്തി. ഇപ്പോഴിതാ വ്യവസായികള്‍ റബര്‍ കൃഷിയിലേക്കും തിരിയുന്നു.
റബര്‍കൃഷി വ്യാപനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രോത്സാഹിപ്പിക്കാന്‍ 1000 കോടി രൂപയുടെ നിക്ഷേപ പാക്കേജാണ് രൂപപ്പെട്ടിരിക്കുന്നത്. 2021 മാര്‍ച്ച് ഒന്നിന് ഇതിനായുള്ള കരാര്‍ ഒപ്പുവച്ചു. ഇതിന്റെ പ്രാരംഭമായി 2021 മാര്‍ച്ച് 20ന് 12 കോടി രൂപ റബര്‍ ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടിലേക്കു നല്കി. റബര്‍ തൈകള്‍ക്കും മറ്റു നടീല്‍ വസ്തുക്കള്‍ക്കും വേണ്ടിയുള്ള പ്രാഥമിക തുകയാണിത്.
ഇപ്പോള്‍തന്നെ റബര്‍ ബോര്‍ഡിനെ കൂട്ടുപിടിച്ച് റബര്‍ വിപണിയൊന്നാകെ വ്യവസായികളുടെ കൈകളിലമര്ന്നിരിക്കുമ്പോള് വ്യവസായികള്‍ നേരിട്ട് റബര്കൃഷിയിലേക്കുകൂടി കടക്കുന്നതിന്റെ അപകടം നേരിടാനിരിക്കുന്നത് പ്രധാനമായും കേരളത്തിലെ ചെറുകിട കര്‍ഷകരായിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാമ്പത്തികവളര്‍ച്ച നേടാന്‍ റബര്‍ ഉപകരണമാകുമ്പോള്‍ കേരളത്തിലെ റബര്‍കൃഷി ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഓര്‍മ്മിക്കണം.
അഞ്ചു വര്‍ഷം അഞ്ചു ലക്ഷം ഏക്കര്‍
എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷം ഹെക്ടര്‍ അഥവാ അഞ്ചു ലക്ഷം ഏക്കര്‍ സ്ഥലത്ത് റബര്‍കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമാണ് നിലവിലുള്ളത്. നബാര്‍ഡിന്റെ വന്‍തോതിലുള്ള വായ്പയും ഇതിനായി ക്രമീകരിച്ചിരിക്കുന്നു.
രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി ആറു ലക്ഷം ഹെക്ടറോളം സ്ഥലത്താണ് റബറുത്പാദനം നിലവിലുള്ളത്. കേരളം അതില്‍ ഒന്നാമതാണ്. പിന്നില്‍ ത്രിപുരയുണ്ട്. 1.5 ലക്ഷം കുടുംബങ്ങളാണ് ത്രിപുരയില്‍ റബര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 74,139 ടണ്‍ ഉത്പാദനവും. ആസാമിലാകട്ടെ 60,000 ഹെക്ടര്‍ സ്ഥലത്ത് റബര്‍കൃഷി ആരംഭിച്ചു. 26.658 ഹെക്ടറില്‍നിന്ന് ഉത്പാദനവുമായി. 31,590 ടണ്‍ പ്രതിവര്‍ഷ ഉത്പാദനം.
1.3 ലക്ഷം മുതല്‍ അഞ്ചു ലക്ഷം ഹെക്ടറിലേയ്ക്ക് ആസാമിലും കൃഷി വ്യാപിപ്പിക്കുകയാണ്. രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രാഥമികമായി നേട്ടമുണ്ടാകും. പ്രധാനപ്പെട്ട ടയര്‍ കമ്പനികളെയെല്ലാം നേരിട്ടുള്ള നിക്ഷേപത്തിനായി വിവിധ വടക്കുകിഴക്കന്‍ സര്‍ക്കാരുകള്‍ ക്ഷണിച്ചിരിക്കുന്നു. ഇതിനായി ഭൂനിയമങ്ങളില്‍ സര്‍ക്കാരുകള്‍ പൊളിച്ചെഴുത്ത് നടത്തുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ആസാം എംഎസ്എംഇ ആക്ട് 2020 ഭേദഗതികളോടെ നിലവില്‍ വന്നു. ഭൂബാങ്ക്, വ്യാവസായിക ഇടനാഴി തുടങ്ങി റബര്‍കൃഷിയിലും വ്യവസായത്തിലും വന്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് ആസാം സര്‍ക്കാര്‍.
കൃഷിവ്യാപന വാദമുഖങ്ങള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റബര്‍കൃഷി വ്യാപിപ്പിക്കുന്നതിന്റെ ന്യായീകരണങ്ങള്‍ ഒട്ടേറെയാണ്. റബര്കൃഷിയോടൊപ്പം റബറധിഷ്ഠിത വ്യവസായങ്ങളും ഈ സംസ്ഥാനങ്ങളില്‍ ലക്ഷ്യമിടുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നിര്‍ലോപ സഹകരണവും പ്രോത്സാഹനവും ലക്ഷക്കണക്കിന് ഗ്രാമീണര്‍ക്ക് തൊഴിലവസരവും വരുമാനമാര്‍ഗവും സൃഷ്ടിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ റബര്‍ ഉത്പാദനചെലവും വളരെയേറെ കുറവ്. അതിര്‍ത്തി രാജ്യങ്ങളുമായുള്ള ക്രയവിക്രയത്തിന് സാധ്യതകളേറെ. വ്യവസായ അനുകൂല സാഹചര്യങ്ങളും വികസനസാധ്യതകളുമേറെ. ആഭ്യന്തരവിപണിയിലെ ആവശ്യം നിറവേറ്റാന്‍ ആഭ്യന്തര ഉത്പാദനത്തിനാവുന്നില്ല.
കേരളത്തില്‍ പുതുകൃഷി തുടങ്ങാന്‍ സ്ഥലവുമില്ല. അതിനാല്‍ കൃഷിയുടെ വിസ്തൃതി കൂട്ടാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കുകയാണ് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടത്. കൃഷിവ്യാപനത്തിന് വ്യവസായികളുടെ സാമ്പത്തിക പിന്തുണയുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ റബര്‍കൃഷി കേരളം വിടുമെന്ന് ഉറപ്പായിരിക്കുന്നു. ഇതിന്റെ നഷ്ടം കേരളത്തിലെ റബര്കൃഷിക്കാര്ക്കു മാത്രമല്ല സര്ക്കാരിനുകൂടിയാണെന്നതു മറക്കരുത്.
റബര്‍ത്തൈകള്‍ കേരളത്തില്‍നിന്ന്
2021 ജൂലൈയില്‍ 15 ബോഗികളുള്ള ഭാരതപ്പുഴ റബര്‍ എക്സ്പ്രസ് ട്രെയിന്‍ നിറയെ റൂട്ട് ട്രൈനെര്‍ റബര്‍ ത്തൈകള്‍ കേരളത്തില്‍ നിന്ന് ആസാമിലെ വിവിധ മേഖലകളിലേക്കും നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചു. റബര്‍കൃഷിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ കപ്പുതൈകള്‍ ട്രെയിന്‍ മാര്‍ഗം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.
ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനും നബാര്‍ഡും പിന്തുണ നല്കി റബര്‍ ബോര്‍ഡ് നടപ്പിലാക്കുന്ന ക്രഡിറ്റ് ലിങ്ക്ഡ് റബര്‍ പ്ലാന്റേഷന് ഡെവലപ്മെന്റ് പ്ലാൻ പ്രകാരമാണ് നടീല്‍ വസ്തുക്കളുടെ സംഭരണവും കയറ്റുമതിയും. ഇതിനായി വ്യവസായികള്തന്നെ പ്രാരംഭനിക്ഷേപം മുന്‍കൂറായി നല്‍കിയിട്ടുമുണ്ട്. കേരളത്തിലെ അംഗീകാരമുള്ള റബര്‍ നേഴ്സറികള്ക്കിത് നേട്ടമുണ്ടാക്കും. സ്വകാര്യ നേഴ്സറികളില്‍നിന്നും റബര്‍ ബോര്‍ഡ് നേഴ്സറികളില്നിന്നുമാണ് തൈകള്‍ ശേഖരിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ റബര്‍കൃഷി വ്യാപിക്കുമ്പോള്‍ കേരളത്തിലെ റബര്‍മേഖല വീണ്ടും തകര്ന്നടിയുമെന്നുറപ്പാണ്. കാലങ്ങളായി വ്യവസായികളും റബര്‍ ബോര്‍ഡും കൈകോര്‍ത്ത് ആഭ്യന്തര റബര്‍വിപണിയില്‍ വിലയിടിക്കുന്നതന്ത്രം വീണ്ടും ആവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാരാകട്ടെ ഒന്നുമറിയാത്തവരെപ്പോലെ ഒളിച്ചോടുകയും ചെയ്യുന്നു.
റബര്‍ ബോര്‍ഡും ത്രിപുരയിലേക്ക്?
റബറിന്റെ പറിച്ചുനടീലിന്റെ തുടര്‍ച്ച റബര്‍ ബോര്‍ഡിന്റെ സ്ഥലംമാറ്റവുമായാല് അദ്ഭുതപ്പെടേണ്ട. മുന്‍കാലങ്ങളില്‍ ഇതിനെതിരേ ഒട്ടേറെ സമരങ്ങളും എതിര്‍പ്പുകളും രൂപപ്പെട്ടിരുന്നു. അതു പ്രധാനമായും മലയാളികളായ ഉദ്യോഗസ്ഥരുടെ ജോലിസംരക്ഷണവും ലക്ഷ്യംവച്ചായിരുന്നു. പക്ഷെ ഇന്ന് റബര്‍ ബോര്‍ഡിലൂടെ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചൊന്നും നേടാനില്ല. കേരളത്തിലെ റബര്‍ നേഴ്സറിയില്നിന്നുല്പാദിപ്പിക്കുന്ന റബര്‍ കൂടത്തൈകള് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാരന്റെ ജോലിയിലേക്കു മാത്രമായി റബര്‍ ബോര്‍ഡിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മാറിയോ എന്ന സന്ദേഹമുണ്ട്.
കേരളത്തിനു സംഭവിച്ചതെന്ത്?
ഇന്ത്യയിലെ റബറുത്പാദനത്തിന്റെ 95 ശതമാനവും കേരളത്തിലായിരുന്ന കാലമുണ്ടായിരുന്നു. 2019-20 ലത് 74.9 ശതമാനമായി കുറഞ്ഞു. അസംസ്കൃത റബര്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നു. വ്യാപാരികള്‍ വാങ്ങുന്നു. അന്യസംസ്ഥാനങ്ങളിലെ വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. കേരളം ഭരിച്ചവരൊന്നും കേരളത്തില്‍ റബറധിഷ്ഠിത വന്‍കിട വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിച്ചില്ല. റബറധിഷ്ഠിത വ്യവസായങ്ങളില്‍ ഏര്പ്പെട്ടവര്ക്കാകട്ടെ സര്‍ക്കാര്‍ നിയമ നിയന്ത്രണ നൂലാമാലകളില്‍ നഷ്ടങ്ങള്‍ സഹിച്ച് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
കര്‍ഷക സൗഹൃദ വ്യവസായ അനുകൂല നിലപാടുകളും സമീപനങ്ങളും സ്വീകരിക്കുന്നതില്‍ ജനപ്രതിനിധികളും മാറിമാറി ഭരിച്ച സര്‍ക്കാരുകളും പരാജയപ്പെട്ടു. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റബര്‍ ബോര്‍ഡാകട്ടെ വ്യവസായികള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വാഭാവിക റബര്‍ എത്തിക്കുന്ന ഇടനിലക്കാര്‍ മാത്രമായി മാറുകയും ചെയ്തു.
പദ്ധതികള്‍ പാതിവഴിയില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 മേയ് 27ന് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ഇന്‍ഫാം മുന്നോട്ടുവെച്ചതാണ് സിയാല്‍ മോഡല്‍ റബര്‍ കമ്പനിയെന്ന ആശയം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദിശയില്‍തന്നെ. ഇതിനോടകം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ 150-200 ഏക്കര്‍ സ്ഥലം കേരള റബര്‍ ലിമിറ്റഡിന് കൈമാറിയതായി അറിയുന്നു. വീണ്ടും ചര്‍ച്ചകള്‍ തുടരുന്നു. 2021 ഡിസംബര്‍ 21ന് റബര്‍ ഉത്പാദകരും വ്യാപാരികളുമായും ചര്‍ച്ചകള്‍ നടന്നതായും കേള്‍വിയുണ്ട്.
അനന്തമായി നീളുന്ന ചര്‍ച്ചകളും സംവാദങ്ങളും അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കുന്നില്ലെങ്കില്‍ റബർ ഇനി വളരുന്നത് മറ്റു സംസ്ഥാനങ്ങളിലായിരിക്കും. അനന്തരഫലമോ; കേരളത്തിന്റെ കാര്‍ഷിക സാമ്പത്തികമേഖലയില്‍ ഒരിക്കലുമില്ലാത്ത തകര്‍ച്ചയുണ്ടാകും.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍