Wednesday, January 5, 2022 10:09 PM IST
വിദേശഫണ്ടിന്റെ സ്വീകരണവും വിനിയോഗവും സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം കേന്ദ്രസർക്കാരിനാണ്. "ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്' (എഫ്സിആർഎ) വഴിയാണ് കേന്ദ്രസർക്കാർ വിദേശഫണ്ടിന്റെ പരിശോധന നടത്തുന്നത്. 22,762 എൻജിഒകൾ എഫ്സിആർഎയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ചുവർഷത്തിലൊരിക്കൽ രജിസ്ട്രേഷൻ പുതുക്കണം. 2015 മുതൽ എഫ്സിആർഎ പണമിടപാടു വിശദാംശങ്ങൾ ഓൺലൈൻ ആയിട്ടാണു സർക്കാരിനെ അറിയിക്കുക. പലകാരണങ്ങളാൽ നിശ്ചിത സമയത്തിനുള്ളിൽ അയ്യായിരത്തോളം എൻജിഒകൾക്കു മാത്രമേ രജിസ്ട്രേഷൻ പുതുക്കാനായുള്ളു. വിശുദ്ധ മദർതെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തിന് എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കാനായില്ല.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ നിരസിച്ചതു വലിയ വാർത്തയായി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് നേതാക്കളായ ശശി തരൂരും ആനന്ദ് ശർമയും കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനവുമായി രംഗത്തുവന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന വാർത്ത പ്രചരിച്ചു. എന്നാൽ ആ വാർത്ത തെറ്റാണെന്നു സന്യാസ സമൂഹ അധികാരികൾതന്നെ വാർത്താക്കുറിപ്പിറക്കി. ചില അപാകതകൾ ചൂണ്ടിക്കാണിച്ചാണ് രജിസ്ട്രേഷൻ നിരസിച്ചതെന്നും അവർ വ്യക്തമാക്കി.
കൃത്യസമയത്തു രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെവന്നത് അപേക്ഷകരുടെ മനഃപൂർവമായ വീഴ്ചകൊണ്ടല്ല. കോവിഡ് മഹാമാരിമൂലമുണ്ടായ കാലതാമസം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ പ്രധാന ശാഖയുമായി എഫ്സിആർഎ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണമെന്ന പുതിയ നിബന്ധന, എഫ്സിആർഎ ഡിവിഷനിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്ത അവസ്ഥ, ഉള്ളവരുടെതന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ എന്നിങ്ങനെ വിവിധ കാരണങ്ങൾ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തതിനു പിന്നിലുണ്ട്.
അഗതികളുടെ അമ്മയെന്നു ലോകം വാഴ്ത്തിയ കോൽക്കത്തയിലെ വിശുദ്ധ മദർതെരേസ 12 പേരുമായി 1950 ഒക്ടോബർ ഏഴിന് ആരംഭിച്ചതാണു മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസമൂഹം. 139 രാജ്യങ്ങളിൽ 760 ഭവനങ്ങളിലായി 5167 സിസ്റ്റേഴ്സ് ഇപ്പോൾ ആതുരശുശ്രൂഷകളിൽ വ്യാപൃതരാണ്. ഇതിൽ 244 ഭവനങ്ങൾ ഇന്ത്യയിലാണ്. ഈ സ്ഥാപനങ്ങളിലായി 22000 അഗതികളെയാണ് സിസ്റ്റേഴ്സ് പരിചരിക്കുന്നത്.
കൽക്കട്ടയിൽ മാത്രം 19 ഭവനങ്ങളുണ്ട്. ആരുമില്ലാത്തവരും ആർക്കും വേണ്ടാത്തവരുമാണു മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനങ്ങളിലുള്ളത്. തെരുവുകുട്ടികൾ, നിർധനരും നിസഹായകരുമായ വൃദ്ധമാതാപിതാക്കൾ, മനോരോഗികൾ, എയ്ഡ്സ് ബാധിതകർ, കുഷ്ഠരോഗികൾ, അഭയാർഥികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ പരസഹായം കൂടാതെ ജീവിക്കാനാവാത്ത ആയിരങ്ങളെയാണ് അവർ സ്നേഹവും പ്രത്യാശയും നൽകി സംരക്ഷിക്കുന്നത്.
ഇതിനു പുറമെ, പകർച്ചവ്യാധികൾ, മഹാമാരികൾ, പ്രകൃതിക്ഷോഭങ്ങൾ, മഹായുദ്ധങ്ങൾ, വംശീയ കലാപങ്ങൾ തുടങ്ങിയ മഹാവിപത്തുകൾ സംഭവിക്കുന്പോൾ സ്വന്തം സുരക്ഷിതത്വംപോലും വകവയ്ക്കാതെ അവിടെ ഓടിയെത്തുന്നതു മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റേഴ്സാണ്. അവർ യുഎൻ രക്ഷാസമിതിയിലെ അംഗങ്ങളോ സാമൂഹ്യപ്രവർത്തകരോ അല്ല; പകരം പാപികൾക്കും പാവപ്പെട്ടവർക്കുംവേണ്ടി കുരിശിൽ മരിച്ച യേശുക്രിസ്തുവിന്റെ സാക്ഷികളാണ്.
സർക്കാരുകൾക്കു ചെയ്യാൻ സാധിക്കാത്ത വലിയ സേവനമാണ് അവർ ചെയ്യുന്നത്. ഭക്ഷണവും മരുന്നും നൽകാൻ സർക്കാരിനു സാധിച്ചെന്നുവരാം. എന്നാൽ സമൂഹത്തിന്റെ പുറന്പോക്കുകളിൽ ഉപേക്ഷിക്കപ്പെടുന്നവർക്കു സ്നേഹവും പരിഗണനയും പ്രത്യാശയും നൽകാൻ ഒരു ഭരണകൂടത്തിനുമാവുകയില്ല. അതുകൊണ്ടു കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് മിനഷറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കി നൽകണം.
പാവപ്പെട്ടവരുടെ കണ്ണീരു കാണാൻ കഴിയാത്ത ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഹൃദയശൂന്യതയ്ക്കു കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിക്കരുത്. ഹൃദയത്തിൽ നന്മയുള്ള സകല മനുഷ്യരും അഗതികൾക്കും അവരെ പരിചരിക്കുന്നവർക്കും ഒപ്പമാണ്.
പിന്നുര/ അയലാളൻ