Friday, June 24, 2022 10:49 PM IST
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേട്ട കേരളത്തിന്റെ പേരും പെരുമയുമാണ് തെങ്ങുകൃഷി. എന്നാൽ, സംസ്ഥാന സർക്കാർ പുലർത്തുന്ന നിരുത്തരവാദപരവും നിഷ്ക്രിയവുമായ നയസമീപനം മൂലം കേരകർഷകർ മുച്ചൂടും മുടിയുന്നു. കേരോത്പന്നങ്ങളുടെ കനത്ത വിലയിടിവ് സർക്കാർ നിർമിത കാർഷിക ദുരന്തമാണ്. പച്ചത്തേങ്ങ സംഭരണം ഉടൻ തുടങ്ങുമെന്ന് പലവട്ടം പറഞ്ഞ കൃഷിമന്ത്രി പ്രഖ്യാപിച്ച പൊള്ളയായ സംഭരണവില വിളവെടുപ്പു കൂലിക്കും വിൽപ്പനച്ചെലവിനും പോലും തികയില്ല. 40 രൂപ വില കിട്ടുന്ന കാലത്ത് 32 രൂപ നിശ്ചയിച്ച് സംഭരണം പ്രസ്താവിച്ചു. വിപണിയിൽ കുറച്ച് വില നിശ്ചയിച്ച കൃഷിവകുപ്പ് സംശയകരമായി പിന്മാറി. തന്മൂലം, നാളികേര വില തകർന്നു തരിപ്പണമായി. അവസരം മുതലാക്കി സ്വകാര്യ വെളിച്ചെണ്ണ-കൊപ്ര ഉത്പാദകർ വൻതോതിൽ വില കുറച്ചു.
വെളിച്ചെണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്ന നമ്മുടെ നാട്ടിൽ തെങ്ങുകൃഷി പാടേ തകർത്ത്, പകരം മറ്റ് ഭക്ഷ്യ എണ്ണകൾക്ക് വിപണി പിടിച്ചെടുക്കാൻ ഒരു വൻകിട കുത്തകവ്യാപാര ശൃംഖല നടത്തുന്ന ആസൂത്രിത ശ്രമത്തിൽ കൃഷിവകുപ്പ് പങ്കുചേരുന്നതായി സംശയിക്കാൻ ന്യായമുണ്ട്. വിഴിഞ്ഞം പോലെ വൻകിട തുറമുഖപദ്ധതികൾ ഏറ്റെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വിദേശ ഭക്ഷ്യ എണ്ണകൾ ഇറക്കുമതി ചെയ്യാൻ സുരക്ഷിത താവളങ്ങൾ സ്ഥാപിക്കുന്ന കോർപറേറ്റ് നീക്കങ്ങളിൽ ചിലർ വശംവദരാകാം. എന്നാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് വിലങ്ങുതടിയാകാൻ പാടില്ല. കർഷകസമൂഹത്തിന് അന്തസുള്ള ജീവിതത്തിന് വഴിയൊരുക്കാൻ ഉതകുന്ന തരത്തിൽ ഉത്പന്നങ്ങൾക്ക് മതിയായ കന്പോളവില ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തടസം നിൽക്കാൻ പാടില്ല.
വ്യാജ വെളിച്ചെണ്ണ
കേരളം വെളിച്ചെണ്ണ ഉപഭോഗത്തിലും വ്യാപാരത്തിലും ഏറെ മുന്നിൽ നിൽക്കുന്നു. ഏറ്റവും സംശുദ്ധവും സ്വാദിഷ്ടവും പോഷകസന്പന്നവും ആരോഗ്യവുമാണ് വെളിച്ചെണ്ണ. ഇതിനു പകരം, ഗുണമേന്മ ഉറപ്പില്ലാത്ത, ഉറവിടം പോലും വ്യക്തമല്ലാത്ത, ആരോഗ്യദായകമല്ലാത്ത ഉത്്പന്നങ്ങളാണ് ഇപ്പോൾ ഭക്ഷ്യ എണ്ണ വിപണിയിലെ പ്രധാന താരങ്ങൾ. ഇത്തരം എണ്ണകൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇടനിലക്കാർ അമിതലാഭം കൊയ്യുന്നു. ആ കൊള്ളക്കച്ചവടത്തിന് കളംപിടിക്കാൻ വെളിച്ചെണ്ണയും നാളികേര കൃഷിയും ചവിട്ടിക്കൂട്ടുന്ന കൃഷിവകുപ്പ് ഇടപെടൽ ജനവിരുദ്ധമാണ്; ജനദ്രോഹമാണ്.
ഒരു കോടി നാളികേരം സംഭരിച്ചാൽ മാത്രം മതി, കർഷകരുടെ പക്കൽ കെട്ടിക്കിടന്നു നശിക്കുന്ന നാളികേരത്തിന്റെ വിലയായി 15 കോടി രൂപ കൈമാറാൻ കഴിയും. കർഷകരുടെ ക്ഷേമവും സാന്പത്തിക പുരോഗതിയും ലക്ഷ്യമാക്കി 1600 പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. നാളികേരം സംഭരിച്ച് കർഷകരെ സംരക്ഷിക്കാനാവശ്യമുള്ള മുഴുവൻ തുകയും സർക്കാരിനു നൽകാൻ സഹകരണസ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടാവില്ല. 10 കോടി നാളികേരം സംഭരിക്കാൻ വേണ്ടിവരുന്ന 150 കോടി രൂപ പോലും നിഷ്പ്രയാസം സഹകരണമേഖലയിൽനിന്ന് സമാഹരിക്കാം.
സംഭരിക്കുന്ന പച്ചത്തേങ്ങ കേരവികസന കോർപറേഷൻ, കേരഫെഡ്, മാർക്കറ്റ് ഫെഡ്, ഓയിൽപാം തുടങ്ങിയ പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലും, സ്വകാര്യ വെളിച്ചെണ്ണ ഉത്പാദകർ മുഖേനയും സംസ്കരിച്ച് ഗുണമേന്മയുള്ള വെളിച്ചെണ്ണ വിപണിയിൽ എത്തിക്കാൻ കഴിയും. റേഷൻകട, സിവിൽ സപ്ലൈസ്, മാവേലി വിൽപ്പനശാല, കുടുംബശ്രീ, സഹകരണ ശൃംഖല തുടങ്ങിയവ മുഖേന അടുത്ത ഓണം-ദീപാവലി ഉത്സവകാല വിപണിയിൽ നിഷ്പ്രയാസം ഈ വെളിച്ചെണ്ണ വിറ്റഴിക്കാം.
കൈയുംകെട്ടി സർക്കാർ
ഒരു നാളികേരം യഥാസമയം വിൽക്കാൻ കഴിയാതെ കേടുവന്ന് നശിക്കുന്പോൾ ഒന്നിന് 15 രൂപ പ്രകാരം കൃഷിക്കാരനും കേരളത്തിനും അതപ്പാടെ നഷ്ടപ്പെടുന്നു. സർക്കാർ 45 രൂപ നിരക്കിൽ സംഭരിച്ചാൽ നേരിടേണ്ട നഷ്ടം ഒരു നാളികേരത്തിന് 4.30 പൈസ മാത്രമാണ്. നിലവിലുള്ള കന്പോളവിലയിൽ കുറച്ച് സർക്കാർ സംഭരണവില നിശ്ചയിച്ചത് വിചിത്ര നടപടിയാണ്. തന്മൂലം കേരളത്തിലെ പ്രധാന വിളവെടുപ്പു കാലമായ ഡിസംബർ മുതൽ മേയ് വരെ വൻതോതിൽ വിലയിടിവിനു കാരണമായി.
കേരളത്തിൽ പച്ചത്തേങ്ങ, കൊപ്ര, വെളിച്ചെണ്ണ വിപണിയിൽ 90% ക്രയവിക്രയവും നടത്തുന്നത് വൻകിട വ്യവസായികളാണ്. അവർക്ക് ഏറ്റവും താഴ്ന്ന വിലയിൽ വൻതോതിൽ കേരോത്പന്നങ്ങൾ വാങ്ങിക്കൂട്ടുവാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കി. ഉത്പാദനച്ചിലവ്, വിളവെടുപ്പ് കൂലി, വിൽപ്പനച്ചിലവ് എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി മര്യാദവില നിശ്ചയിച്ച് നാളികേരം സംഭരിക്കാൻ സർക്കാർ തയാറല്ല. ഇപ്പോൾ പറയുന്ന 32 രൂപ നിരക്കിൽ പോലും ആവശ്യാനുസരണം പ്രാദേശികതല സംഭരണകേന്ദ്രങ്ങൾ ഏർപ്പെടുത്തി വിപണി ഇടപെടൽ നടത്താൻ സർക്കാർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. സർക്കാർ കർഷകരുടെ കാവൽക്കാരല്ല, കൈയുംകെട്ടി നോക്കിനിൽക്കുന്ന കാഴ്ചക്കാർ മാത്രമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
മന്ത്രിയുടെ മണ്ഡലത്തിലും രക്ഷയില്ല
നാളികേര മേഖലയിൽ കൃഷിക്കാർ നേരിടുന്നത് എക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധിയാണ്. കൃഷിമന്ത്രിയുടെ സ്വന്തം നിയോജകമണ്ഡലമായ ചേർത്തല മുഖ്യവിളയായി തെങ്ങ്കൃഷി ചെയ്യുന്ന പ്രധാന കേന്ദ്രമാണ്. ഇവിടെ എണ്ണമറ്റ തെങ്ങിൻതോപ്പുകളിൽ ദീർഘകാലമായി വിളവെടുപ്പ് മുടങ്ങിക്കിടക്കുന്നു. ചേർത്തല-ആലപ്പുഴ പ്രദേശങ്ങളിൽ ഇടവഴിയിലും നടവഴിയിലും പെരുവഴിയിലും തലയെടുപ്പോടെ നിരന്നുനിൽക്കുന്ന കേരവൃക്ഷങ്ങൾ ഇപ്പോൾ ഗതികെട്ട് മുഖം താഴ്ത്തി നിൽക്കുന്നു. ഇതെഴുതുന്പോൾ ചേർത്തല നഗരത്തിൽ കൃഷിമന്ത്രിയുടെ ക്യാന്പ് ഓഫീസിന്റെ തൊട്ടടുത്ത് മുട്ടത്തങ്ങാടിയിൽ പൊതിച്ച നാളികേരത്തിന്റെ വാങ്ങൽ വില 25 രൂപയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
വിലക്കുറവിന്റെ ഫലമായി വിൽക്കാൻ കഴിയാത്ത നാളികേരത്തിന്റെ കൂന്പാരങ്ങൾ ചേർത്തലയിൽ കർഷകരുടെ വീട്ടുമുറ്റങ്ങളിൽ ഉണങ്ങിയും കിളിർത്തും നശിക്കുന്നു. വിളവെടുപ്പിനുപോലും വക കാണാതെ, തെങ്ങുകയറ്റം യഥാസമയം നടത്താൻ പറ്റാതെ ലക്ഷക്കണക്കിന് നാളികേരം തെങ്ങിൽ കിടന്ന് വരണ്ടും മുരണ്ടും കേടുവന്ന് നശിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഒരു മുഴം കടലാസിൽ കൈയൊപ്പ് ചാർത്തി നാളികേരത്തിന്റെ കൃഷിച്ചിലവ് കണക്കാക്കി ന്യായവില നിജപ്പെടുത്തി സംഭരണം നടപ്പാക്കാൻ ഉത്തരവിട്ടാൽ കേരകർഷകരുടെ ദുരവസ്ഥ അവസാനിക്കും. വർഷങ്ങളായി ദുരിതം സഹിക്കുന്ന കൃഷിക്കാരുടെ തകർച്ച കണ്ടറിഞ്ഞ് രക്ഷാദൗത്യം ഏറ്റെടുക്കാനുള്ള ചുമതലാബോധം ഭരണകേന്ദ്രങ്ങൾക്കുണ്ടാകണം.
നാളികേര കൃഷിക്കാർ നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമവും ഫലപ്രദവുമായ യാതൊരു നടപടിയും കേരള സർക്കാർ നാളിതുവരെ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടണം. കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ വൻ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ പോലും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുന്നില്ല.
പഴം-പച്ചക്കറി മേഖലയിൽ കഴിഞ്ഞ വർഷം വൻ വിലത്തകർച്ച നേരിട്ട സന്ദർഭത്തിൽ സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും സംഭരണവും വാർത്തകളിൽ മാത്രമായി ഒതുങ്ങി. പഴം-പച്ചക്കറി താങ്ങുവില പദ്ധതി അട്ടിമറിച്ച് പൊളിച്ചടുക്കിയ സർക്കാർ ഏജൻസികളെ തന്നെയാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പച്ചത്തേങ്ങ സംഭരിക്കുവാനും ചുമതല ഏൽപ്പിക്കുന്നത്. കെടുകാര്യസ്ഥതയിലും അലംഭാവത്തിലും ക്രമക്കേടിലും കഴിവു തെളിയിച്ച ഉന്നതതല ഉദ്യോസ്ഥസംവിധാനത്തെ നാളികേര സംഭരണത്തിന് നിയോഗിക്കുന്നത് തീർത്തും സംശയാസ്പദമാണ്.
സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇതിനകംതന്നെ അന്പേ പരാജയപ്പെട്ടുകഴിഞ്ഞു. പ്രതിസന്ധിയുടെ ദുരന്തഫലമായി കടബാധ്യത നേരിടുന്ന കൃഷിക്കാർക്ക് ജീവിക്കാൻ നിർവാഹമില്ലാതായി. നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ കാർഷികരംഗത്ത് വന്നുപെട്ട സാന്പത്തികവും ഉത്പാദനപരവുമായ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കി പരിഹാരനടപടി നിർദേശിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. ഇതിനായി കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പിൽനിന്ന് ഒരു ഉന്നതതല വിദഗ്ധ സംഘത്തെ സത്വരമായി നിയോഗിക്കണം. സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചകൾ പരിഹരിക്കാൻ നടപടി നിർദേശിക്കപ്പെടണം. തെങ്ങുകൃഷിക്കാരുടെ ബാങ്ക് വായ്പകളിൽ പുനഃക്രമീകരണവും മോറട്ടോറിയവും പലിശ ഇളവും അനുവദിച്ച് അടിയന്തര സഹായം നൽകണം.