Monday, July 25, 2022 1:33 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഏറ്റവും മികച്ച വാർത്ത ദ്രൗപദി മുർമു രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. ആദിവാസി വിഭാഗത്തിൽനിന്നൊരാൾ ഈ പരമോന്നത പദവിയിലെത്തുന്നത് ആദ്യമായാണ്. ഭാരതീയ ജനതാ പാർട്ടി നാമനിർദേശം ചെയ്തതാണെങ്കിലും, ഒരു തരത്തിൽ ഇതു രാജ്യത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. എന്നാൽ ദ്രൗപദി മുർമുവിന് 64 ശതമാനത്തിലധികം വോട്ടുകിട്ടി എന്നതിനെക്കാൾ ശ്രദ്ധേയമായത് 18 സംസ്ഥാനങ്ങളിലായി 126 എംഎൽഎമാരും 17 എംപിമാരും ക്രോസ് വോട്ട് ചെയ്തു എന്നതാണ്.
താഴേത്തട്ടിൽനിന്ന് പ്രവർത്തനം തുടങ്ങി കർമമേഖലയിൽ ഉടനീളം കഴിവു തെളിയിച്ച് ഉന്നത സ്ഥാനത്തേക്ക് ഉയർന്ന ദ്രൗപദി മുർമുവിലുള്ള രാഷ്ട്രത്തിന്റെ വിശ്വാസമാണ് ഇതു സൂചിപ്പിക്കുന്നത്. ദളിത് വിഭാഗത്തിൽനിന്നുള്ളയാളുടെ പിൻഗാമിയായി രാജ്യത്തെ പരമോന്നത പദവിയിൽ എത്താൻ ഒരു ആദിവാസി സ്ത്രീക്കു വഴിയൊരുക്കുന്നു എന്നതിനാലും ഇതു സവിശേഷമാണ്. ഇതിന്റെ ക്രെഡിറ്റ് ദുർബല വിഭാഗങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ മതിച്ചെടുക്കുന്നതിനു പേരുകേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. അതുപോലെ ബിജെപിയുടെ ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രീയത്തിന് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.
ക്രോസ് വോട്ട്
രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്കുള്ള ഈ മത്സരത്തിൽപ്പോലും അവർക്കു വോട്ട് ചെയ്തവർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരാണ്. കണക്കുകളിലൂടെ കണ്ണോടിച്ചാൽ ഇതു വ്യക്തമാകും. ക്രോസ് വോട്ട് ചെയ്ത എംഎൽഎമാരുടെ പട്ടികയിൽ 22 പേരുള്ള ആസാമാണ് ഒന്നാമത്. കോൺഗ്രസിന് ഗോത്രവർഗ എംഎൽഎമാരുള്ള മധ്യപ്രദേശിൽ ക്രോസ് വോട്ടിംഗ് 19 ആയി.
അവസാനനിമിഷം കൂറു മാറി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപി നേതാക്കളെ പ്രീതിപ്പെടുത്തുകയും പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിടുകയും ചെയ്തു. മഹാരാഷ്ട്ര വികാസ് അഘാഡിയിലെ പ്രതിസന്ധിയുടെ അനുരണനങ്ങളെ സൂചിപ്പിക്കുന്ന 16 അധിക വോട്ടുകൾ മഹാരാഷ്ട്രയിൽ അവർക്കു ലഭിച്ചു. ഗുജറാത്തിൽ 10 കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തു, അതിൽ ചിലർ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കാണുന്നു.
ഏറ്റവും പരിതാപകരമായത് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു സ്വന്തം സംസ്ഥാനത്തെ 81ൽ ഒമ്പതു വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്നതാണ്. എന്നാൽ മുർമുവിന് അവരുടെ സ്വന്തം സംസ്ഥാനമായ ഒഡീഷയിലെ 147ൽ 137 വോട്ടു ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം ക്രോസ് വോട്ടിംഗ് ഉണ്ടായിരുന്നു.
മുഴുവൻ എംഎൽഎമാരും ബിജെപി വിരുദ്ധരായ കേരളത്തിലെ ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരള നിയമസഭയിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗങ്ങൾ മാത്രമാണുള്ളത്. എന്നിട്ടും ഒരു വോട്ട് ബിജെപി സ്ഥാനാർഥി മുർമുവിന് അനുകൂലമായി. മൂന്ന് എംഎൽഎമാർ മുർമുവിന് പിന്തുണ നൽകുമെന്ന് പാർട്ടി പ്രതീക്ഷിച്ചിരുന്നതായും എന്നാൽ രണ്ടുപേർ ഉണ്ടെന്ന് ഉറപ്പാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ അവകാശപ്പെട്ടതും ഊഹാപോഹങ്ങൾ ശക്തമാക്കി.
പ്രതിപക്ഷത്തെ ഭിന്നത
ബിജെപിയിലും എൻഡിഎയിലും സന്തോഷത്തിനു മതിയായ കാരണങ്ങളുള്ളപ്പോൾ നിരാശയിലാണു പ്രതിപക്ഷം. പ്രതിപക്ഷ വോട്ടുകൾ ഒറ്റക്കെട്ടായിരുന്നെങ്കിൽ ഇത്തരമൊരു വിജയം ആദിവാസി വനിതാ നേതാവിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ഒരു ആദിവാസി വനിതാ നേതാവിനെ ആ സ്ഥാനത്തേക്കു പ്രതിഷ്ഠിക്കാനുള്ള തീരുമാനം പലരെയും സ്വാധീനിക്കുകയും പാർട്ടി താത്പര്യങ്ങൾക്കപ്പുറം ബിജെപി ഉയർത്തിക്കൊണ്ടുവന്ന നേതാവിന് വോട്ട് ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു.
ബിജു ജനതാദൾ, ആന്ധ്ര മുഖ്യമന്ത്രി, ജാർഖണ്ഡ് മുഖ്യമന്ത്രി എന്നിവരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് അവരെ ബിജെപിക്ക് അനുകൂലമാക്കിയത്. എൻഡിഎ ഘടകകക്ഷികളും മുന്നണിക്കൊപ്പം നിന്നു. മമതാ ബാനർജിയുടെ നിലപാടുകൾ മാറിയത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും എൻഡിഎയുടെ നേട്ടത്തിൽ കലാശിക്കുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യമുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പു പോലുള്ള ഒരു അവസരംപോലും പ്രയോജനപ്പെടുത്താൻ നേതാക്കൾക്കായില്ല.
വിരുദ്ധ താത്പര്യങ്ങൾ, പ്രത്യയശാസ്ത്രത്തിലെ ഏറ്റുമുട്ടൽ, പ്രാദേശിക താത്പര്യങ്ങൾ, എല്ലാറ്റിനുമുപരിയായി ബിജെപി മാനേജർമാരുടെ ആജ്ഞാശക്തി എന്നിവ ബിജെപി നേതാക്കൾക്കു ഫലം സന്തോഷകരമാക്കി. ദ്രൗപദി മുർമുവിന് അനുകൂലമായ പിന്തുണ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾക്കും കൗശലബുദ്ധിയോടെയുള്ള സൂത്രപ്പണികൾക്കും വേഗത്തിലുള്ള നീക്കങ്ങൾക്കും ക്രെഡിറ്റ് നൽകണം.
പ്രതിപക്ഷത്തിന് തിരിച്ചടിയാണ് ഫലം. ഈ വർഷവും അതിനുശേഷവും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം മികച്ച തെരഞ്ഞെടുപ്പ് തന്ത്രവും ജനകീയ നയങ്ങളും അതുപോലെ ഫലപ്രദമായ സംഘടനാ സംവിധാനവും ആസൂത്രണം ചെയ്യേണ്ടതുണ്ട്. ബിജെപി ഗോത്രവർഗ സ്ഥാനാർഥിയെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ഒമ്പതു ശതമാനം വോട്ട് വിഹിതമുള്ള സമുദായത്തിൽ സ്വാധീനം ചെലുത്തും. ഗുജറാത്തിൽ ഈ വിഭാഗങ്ങൾ 15 ശതമാനമുള്ളത് ഹിന്ദുത്വ ഗ്രൂപ്പിന് നേട്ടമാകും.
ജനകീയ വിഷയങ്ങൾ പ്രധാനം
അവശ്യസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, അപ്രസക്തമായ വികസന സംരംഭങ്ങൾ, ന്യൂനപക്ഷങ്ങളുടെ അന്യവത്കരണം തുടങ്ങിയവ തീർച്ചയായും വോട്ടിംഗിൽ സ്വാധീനം ചെലുത്തും. കൂടാതെ, ബഹുജനങ്ങളുടെ അഭിലാഷങ്ങളുടെ ഗ്രാഫ് ഉയർന്ന നിലയിലാണ്. അതുപോലെ തന്നെ ആയാ റാം, ഗയാ റാം രാഷ്ട്രീയം മധ്യനിര നേതൃത്വത്തെ ദുർബലപ്പെടുത്തുന്നു.
അധികാരത്തിലിരിക്കുന്നതിനാൽ, ബിജെപിക്കും സഖ്യകക്ഷികൾക്കും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അനുകൂലമായ ജനകീയ നടപടികൾ കൈക്കൊള്ളാം. എന്നാൽ ദുർബല വിഭാഗങ്ങൾക്കായി ഒരു മിനിമം പരിപാടിയും ക്ഷേമപദ്ധതിയും ആവിഷ്കരിച്ചാൽ മാത്രമേ പ്രതിപക്ഷത്തിന് ശ്രദ്ധ നേടാനാകൂ.
കോൺഗ്രസ് വൃത്തങ്ങളിലും ചില പ്രാദേശിക പാർട്ടികളിലും പുതിയ ആവേശം കാണുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി മുന്നേറിയും സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ സംസ്കാരം വളർത്തിയെടുക്കേണ്ടതുമുണ്ട്. ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്തു വോട്ടർമാരെ കബളിപ്പിക്കാനാവില്ല. കൂടുതൽ ആവശ്യങ്ങളുള്ളവരാണ് ഇന്നു വോട്ടർമാർ. മെച്ചപ്പെട്ട ജീവിതനിലവാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ, ആരോഗ്യ സഹായം എന്നിവ അവർ ആവശ്യപ്പെടുന്നു.
നരേന്ദ്ര മോദിയുടെ വാഗ്വൈഭവത്തെ നേരിടാനും സഖ്യത്തെ ഒപ്പം നിർത്താനും കഴിയുന്ന ശക്തനായ നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ് യുപിഎയെ സംബന്ധിച്ചിടത്തോളം ആദ്യ ദൗത്യം.
ബിജെപി ഇപ്പോൾ വർഗീയ അജണ്ടയിൽനിന്നു ജാതി ക്ഷേമത്തിലേക്കും മാറുകയാണ്. ഇലക്ഷൻ കളികൾ നന്നായി അറിയാവുന്ന കാവിപ്പടയുടെ പുതിയ തന്ത്രങ്ങളെയും കർമപദ്ധതിയെയും ആശ്രയിച്ചിരിക്കും കൂടുതൽ കാര്യങ്ങൾ.