Monday, August 1, 2022 1:14 AM IST
ഇട്ടൂപ്പിന്റെ കട ഒരു അദ്ഭുത ലോകമായിരുന്നു. എത്ര കണ്ടാലും മതിവരാത്ത മായാലോകം! മുറുക്കാൻകടകളും പലചരക്കു പീടികകളും നാട്ടിലുണ്ടായിരുന്നെങ്കിലും ഇട്ടൂപ്പിന്റെ പീടികയ്ക്കു തുല്യമായി മറ്റൊന്നും ഞങ്ങൾക്കു സങ്കല്പിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്പലവും പള്ളിയും പള്ളിക്കൂടവും വായനശാലയും പോലെ, ഒരു സനാതന സത്യം പോലെ, ഇട്ടൂപ്പും അദ്ദേഹത്തിന്റെ കച്ചവടസ്ഥാപനവും നാട്ടിൽ പ്രകാശം പരത്തി.
ടിവിയും മൊബൈലും ഓൺലൈൻ വ്യാപാരവും സൂപ്പർമാളുകളും പോയിട്ട് വാഹനങ്ങളും വൈദ്യുതിയും പോലും വിരളമായിരുന്ന കാലമായിരുന്നല്ലോ അത്. ഒരു ഫോണുള്ളത് പോസ്റ്റോഫീസിൽ മാത്രം. അംബാസിഡർ കാറുകളും വില്ലീസിന്റെ ചെറിയ ട്രിപ്പു ജീപ്പുകളും ഒന്നോ രണ്ടോ ബസുകളും വല്ലപ്പോഴും വന്നാലായി. സ്വന്തമായി വാഹനങ്ങളുണ്ടായിരുന്നവരും കുറവായിരുന്നു. ഇപ്രകാരം ശാന്തവും നിശബ്ദവുമായിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്കാണ് സ്വപ്നങ്ങളുടെ വ്യാപാരിയായി ഇട്ടൂപ്പ് പ്രവേശിക്കുന്നത്.
കൺസ്യൂമറിസത്തിന്റെ ആസുരവും ബ്രഹ്മാണ്ഡവുമായ ലോകത്തിലേക്കുള്ള പടിവാതിലിനു താഴെയിരുന്ന് ഇട്ടൂപ്പ് വലകൾ നെയ്തു. ആഗ്രഹങ്ങളുടെയും ആർത്തികളുടെയും ലോകത്തേക്കു ഞങ്ങൾ നീർക്കാംകുഴിയിടാൻ തയാറെടുത്തു. കുറച്ചു നാളുകൾ കഴിയുമ്പോൾ ലോകം വലിയൊരു കമ്പോളമായി മാറുമെന്നും എല്ലാവരും ഉത്പന്നങ്ങളുടെ ഇരയായി മാറുമെന്നും ഇട്ടൂപ്പും ഞങ്ങളും എങ്ങനെ അറിയാനാണ്?
ഇട്ടൂപ്പ് ഒരു പാവം ഭൂതമാണ്!
വിവിധ നിറങ്ങളിലുള്ള സാധന സാമഗ്രികൾക്കും കണ്ണുചിമ്മുന്ന ചെറു വൈദ്യുതി ദീപങ്ങൾക്കുമിടയിൽ നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഇട്ടൂപ്പിന്റെ നിഷ്കളങ്ക മുഖം ഞങ്ങൾ കണ്ടു. ക്രോപ്പു ചെയ്ത മത്തങ്ങാത്തലയും തടിച്ച പുരികവും പാളച്ചെവികളും ഉണ്ടക്കണ്ണുകളും പതിഞ്ഞ ശബ്ദവും മൂപ്പർക്ക് കഥകളിലെ ഭൂതത്തിന്റെ ഒരമാനുഷഭാവം പകർന്നു നൽകി.
ഇട്ടൂപ്പിന്റെ കടയിൽ എന്തൊക്കെ കിട്ടുമെന്നു ചോദിച്ചാൽ അച്ഛനും അമ്മയും അല്ലാത്തതെന്തും എന്നാണ് ഉത്തരം.പലതരം പേനകൾ, നടരാജ് പെൻസിലുകൾ, പലനിറങ്ങളിലുള്ള ചോക്കു പെൻസിലുകൾ, കല്ലുപെൻസിലുകൾ, സ്ളേറ്റുകൾ, നോട്ടുബുക്കുകൾ, ബലൂണുകൾ, കളിപ്പാട്ടങ്ങൾ, കാറ്റാടികൾ, നൃത്തം ചെയ്യുന്ന പാവകൾ, വിവിധതരം സ്കൂൾ ബാഗുകൾ, തുണികൾ, കുപ്പിവളകൾ, കണ്മഷികൾ, ചാന്തുപൊട്ടുകൾ, കുട്ടികളുടെ വർണക്കുടകൾ, പളുങ്കു ഗോട്ടികൾ എന്നിവ മുതൽ മൊട്ടുസൂചിയും ബട്ടണുകളും വരെ അവിടെക്കണ്ടു. വിവിധ നിറങ്ങളുള്ള റിബണുകൾ, മഷി കാണാനാവുന്ന സുതാര്യമായ പേനകൾ, ചെറിയ ശിൽപങ്ങൾ, മയിൽപ്പീലികൾ, കളിത്തോക്കുകൾ എന്നിവയുടെ പൊടിതട്ടിക്കളഞ്ഞും അവയെ തഴുകിത്തലോടിയും ഇട്ടൂപ്പ് ആനന്ദത്തിന്റെ വഴികൾ കണ്ടെത്തി.
പ്ലാസ്റ്റിക് സാധനങ്ങൾ ആദ്യമായി നാട്ടിൽ പ്രത്യക്ഷപ്പെട്ടത് ഇട്ടൂപ്പിന്റെ കടയിലാണ്. പുതിയതായി എത്തിയ മേശവിരിയും പാവയുമൊക്കെ കൈയിലെടുത്ത് ഇട്ടൂപ്പ് അഭിമാനത്തോടെ പറയും: “സംഗതി പ്ലാസ്റ്റിക്കാണു കേട്ടാ! ഒരു കേടും വരികില്ല. പുതിയ ഐറ്റമാണ്!”
ഏറുപടക്കവും നസീറും സത്യനും
മറ്റൊരു കടയിലും കിട്ടാത്ത ചില വിചിത്ര വസ്തുക്കളും ഇട്ടൂപ്പ് വിൽപ്പനയ്ക്കു വച്ചു. സിനിമാ തിയറ്ററുകാർ വെട്ടിക്കളയുന്ന ഫിലിം കഷണങ്ങളാണ് ഒരു ഐറ്റം. ഈ തുണ്ടുകൾ ചെറിയ ലെൻസിലൂടെ നോക്കിയാൽ സിനിമയിലെ രംഗങ്ങൾ തെളിഞ്ഞു കാണാം. ഒരു കഷണത്തിന് ഇരുപതു പൈസയായിരുന്നു വില. നസീറിനെയും ജയഭാരതിയെയും ഷീലയെയും സത്യനെയുമൊക്കെ ഞങ്ങൾ ചുളുവിൽ പോക്കറ്റിലാക്കിയത് അങ്ങനെയാണ്!
അമ്പതു പൈസയ്ക്കു കിട്ടുന്ന ചെറിയ ഏറുപടക്കങ്ങളായിരുന്നു മറ്റൊരു സംഗതി. നടന്നു പോകുന്ന കുട്ടികളുടെ കാലിനു പിന്നിലേക്ക് അകലെനിന്ന് ഞങ്ങൾ പടക്കമെറിയും. അപ്രതീക്ഷിതമായി കാൽപ്പാദത്തിനു പുറകിൽ പടക്കം പൊട്ടുമ്പോൾ ആരും പേടിച്ചു പോകും!
ഒരു ഫില്ലർ മഷിക്ക് അഞ്ചു പൈസ!
ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, തുടങ്ങിയവരുടെ ചെറിയ കളർ ചിത്രങ്ങളും തീപ്പെട്ടിപ്പടങ്ങളും സ്റ്റാമ്പുകളും വില്പന വസ്തുക്കളായി. പത്തു പൈസയ്ക്ക് ഒരു പിടി മഞ്ചാടിക്കുരുവും കുന്നിക്കുരുവുമൊക്കെ കിട്ടുമായിരുന്നു.
കടയുടെ വെളിയിൽ ഒരു സ്റ്റൂളിൽ മഷി നിറച്ച കുപ്പിയും തൊട്ടടുത്ത് ഒരു ഫില്ലറും വച്ചിരുന്നത് സ്കൂൾ കുട്ടികൾക്കു വലിയ ഉപകാരം ചെയ്തു. അഞ്ചു പൈസ കൊടുത്തിട്ട് കുട്ടികൾക്കു തന്നെ ഫില്ലറിൽ മഷി നിറച്ചു പേനയിലൊഴിക്കാം! പേനയിൽ മഷി നിറയ്ക്കുകയായിരുന്നല്ലോ അക്കാലത്തെ ഏറ്റവും പ്രയാസകരമായ സംഗതികളിലൊന്ന്!
സ്ളേറ്റിൽ എഴുതാൻ ഉപയാഗിക്കുന്ന കടൽച്ചേനയുടെ മുള്ളുകൾ മറ്റൊരു വിചിത്ര സാധനമായിരുന്നു. തേങ്ങയും ശർക്കരയും പഞ്ചസാരയും മറ്റും ചേർത്തരച്ചു തയാറാക്കുന്ന ‘അമ്മായി മിഠായി’യും ഉപ്പിലിട്ട ശീമനെല്ലിക്കയും വെട്ടിപ്പഴങ്ങളുമൊക്കെ നാടൻ നാവുകൾക്കു സ്വാദു പകർന്നു.
ഇട്ടൂപ്പ് എന്ന പേരും വേരും
എന്തായാലും ഇട്ടൂപ്പ് എന്ന പേരും അദ്ദേഹത്തിന്റെ സംസാരരീതിയും നാട്ടിൽ പുതുമയായിരുന്നു. അതിനു കാരണം ഏറെനാൾ കഴിഞ്ഞാണ് ഞങ്ങൾക്കു മനസിലായത്-അദ്ദേഹം ഇന്നാട്ടുകാരനല്ല, തൃശൂർക്കാരനാണ്! എങ്ങനയാണ് ഇട്ടൂപ്പ് സ്വദേശം വിട്ട് ഈ മലനാട്ടിലെത്തിയത്? എന്തിനാണ് ഇവിടെ പൊറുതി തുടങ്ങിയത്? അതൊരു നാട്ടുരഹസ്യമായിത്തന്നെ ശേഷിച്ചു.
കടയ്ക്കുളളിൽ ഒരു ഗുഹാജീവിയെപ്പോലെ കഴിഞ്ഞുകൂടിയെങ്കിലും നാട്ടിലെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും പൊതുകാര്യങ്ങൾക്കും മറ്റും ഇട്ടൂപ്പ് നല്ല തുക സംഭാവന കൊടുത്തിരുന്നു. കടയുടെ സമീപമുള്ള ഹൈസ്കൂളിൽനിന്ന് പത്താം തരത്തിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന കുട്ടിക്ക് ഒരു ഫൗണ്ടൻ പേന സമ്മാനിക്കുന്നതും പതിവായിരുന്നു.
ഇട്ടൂപ്പിനെ ശരിക്കും കണ്ടു!
പീടികയ്ക്കുള്ളിൽത്തന്നെ പത്തമ്പതു വർഷക്കാലത്തോളം കഴിച്ചുകൂട്ടിയ ഇട്ടൂപ്പിനെ നാട്ടുകാർ മുഴുവനായിക്കണ്ടത് ഒരേയൊരു ദിവസമായിരുന്നു. ഞങ്ങളുടെ നാട്ടിലെ സ്കൂളിന്റെ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യാൻ തൃശൂരിൽനിന്ന് വലിയൊരു നേതാവു വന്നപ്പോഴായിരുന്നു അത്. ഇട്ടൂപ്പിന്റെ പ്രിയ സുഹൃത്തായിരുന്നു അദ്ദേഹമെന്നു വേണം കരുതാൻ.
നേതാവിന്റെ ആഗമന വേളയിൽ ഇട്ടൂപ്പ് ഒരു ബൊക്കെയുമായി റോഡരികിൽ വന്നുനിന്നു. കാറുകളുടെ നീണ്ട അകമ്പടിയോടെ നേതാവ് കടന്നുവന്നു. വഴിയരികിൽ നിന്നിരുന്ന ഇട്ടൂപ്പിനെക്കണ്ട് നേതാവ് വണ്ടി നിർത്തി. നേതാവിന് ഇട്ടൂപ്പ് പൂച്ചെണ്ടു സമ്മാനിച്ചു. ഇരുവരും പരസ്പരം എന്തോ സംസാരിച്ചു. വണ്ടികൾ മുമ്പോട്ടു നീങ്ങി. നാട്ടുകാരിൽ പലരും ശുഭ്ര വസ്ത്രധാരിയും അതികായനുമായ ഇട്ടൂപ്പിന്റെ വിരാട് രൂപം ആദ്യമായി കൺനിറയെ കണ്ടു.
ഒരു വിടവാങ്ങൽ
നാളുകൾ കഴിഞ്ഞു. നാട്ടിൽ പുതിയ ലേഡീസ് സ്റ്റോറുകളും വലിയ കടകളും പുതിയ വീടുകളും പ്രത്യക്ഷമായി. അംബാസഡർ കാറുകൾക്കും ജീപ്പുകൾക്കും പകരം പുതിയയിനം വാഹനങ്ങൾ റോഡിലൂടെ ഒഴുകിത്തുടങ്ങി. അടുത്തുള്ള പട്ടണം നാടിനെ മെല്ലെ നാവു നീട്ടി വിഴുങ്ങിത്തുടങ്ങി. നാട്ടുകാരിൽ പലരും കുടിയൊഴിഞ്ഞു പോയി. ഇട്ടൂപ്പിന്റെ കടയിലെ സാധനങ്ങൾക്ക് തിളക്കം മങ്ങിത്തുടങ്ങി. അപരിചിതമായ മനുഷ്യർക്കിടയിൽ ഇട്ടൂപ്പ് ഒറ്റയ്ക്കു കുത്തിയിരുന്നു. സമയം ഇട്ടൂപ്പിനു ചുറ്റും തടാകം പോലെ കെട്ടിക്കിടന്നു.
ചില ദിവസങ്ങളിൽ ഇട്ടൂപ്പ് കട തുറക്കാതായി. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് മൂപ്പർ അപ്രത്യക്ഷനായി. റോഡരികിലെ വലിയ പീടിക അടഞ്ഞുകിടന്നു. നാട്ടുകാരിൽ ചിലർ ഒരു ദിവസം പീടികയുടെ വാതിലിന്റെ വിടവിലൂടെ പാളി നോക്കി. കടയ്ക്കുള്ളിൽ ഒന്നുമില്ലായിരുന്നു!
ആദ്യമൊക്കെ പലരും ഇട്ടൂപ്പിനെക്കുറിച്ചോർമിച്ചു. ചായക്കടകളിലെ കൊച്ചുവർത്തമാനങ്ങളിൽ ആ പേരും ചിലപ്പോഴൊക്കെ മുഴങ്ങിക്കേട്ടു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അതുമില്ലാതായി. നാട്ടിൽ നിന്ന് ഗുരുവായൂരിലേക്കു പോയ ആരോ ചിലർ തൃശൂരിൽ ഇട്ടൂപ്പിനെ യാദൃച്ഛികമായി കണ്ടെന്നു വാർത്ത പരന്നു. സത്യമാണോയെന്ന് ആർക്കറിയാം!
പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ഞങ്ങളുടെ നാട്ടിലെ റോഡ് സ്റ്റേറ്റ് ഹൈവേയായി ഉയർത്തിയപ്പോൾ റോഡിനു വീതി കൂട്ടേണ്ടിവന്നു. ബുൾഡോസറുകൾ മെല്ലെ ഇരമ്പിയെത്തി. ഇട്ടൂപ്പിന്റെ പീടിക ഏതാനും മിനിട്ടുകൾക്കകം ഏറുപടക്കം പൊട്ടിയതു പോലെ ഇല്ലാതായി.
കെ.ആർ. പ്രമോദ്