Monday, November 28, 2022 10:11 PM IST
അനന്തപുരി /ദ്വിജന്
ശശി തരൂരിന്റെ പ്രഭാഷണപരന്പര ഉണ്ടാക്കിയ കോണ്‍ഗ്രസിലെ പുത്തൻ വിവാദത്തിലൂടെ പിണറായി വീണ്ടും രക്ഷപ്പെടുന്നുവോ? ഏതാനും നാളായി കേരളത്തിൽ നടക്കുന്ന സർക്കാർ വിരുദ്ധ സമരങ്ങളെല്ലാം കോണ്‍ഗ്രസിലെ പുത്തൻ വിവാദത്തോടെ നിർജീവമായി. ചാനലുകളെല്ലാം പിണറായിയിൽനിന്നു തിരിഞ്ഞു. കത്തിജ്വലിച്ചുനിന്ന പിണറായിവിരുദ്ധ സമരാവേശം കത്തിച്ചവർതന്നെ തല്ലിക്കെടുത്തിയതുപോലായി. അഴിമതി സാർവത്രികമാക്കപ്പെട്ടതിന്റെ കൃത്യമായ തെളിവുകളോടെനടന്ന സമരത്തിൽ ഒരു വിശദീകരണവും പറയാനില്ലാതെ സർക്കാർ പ്രണശ്വാസം വലിക്കുകയായിരുന്നു. കോടതികളിൽനിന്നു കിട്ടുന്ന തുടർച്ചയായ തിരിച്ചടികൾ, ഗവർണറുമായുള്ള പോരാട്ടക്കഥകൾ എല്ലാം രംഗംവിട്ടു. ഉരുട്ടി മലയുടെ പൊക്കത്തിലെത്തിച്ച കല്ല് താഴോട്ടുരുട്ടി ആഹ്ലാദിക്കുന്ന നാറാണത്തു ഭ്രാന്തനെയാണ് ഓർമ വരുന്നത്. കത്തിച്ചുകൊണ്ടുവന്ന വലിയ വിഷയങ്ങൾ ഒറ്റയടിക്ക് നിർജീവമായതുപോലയില്ലേ?
തരൂരിന്റെ വൈഭവവും നിലപാടുകളും
ശശി തരൂരിന്റെ വൈഭവത്തിൽ ആർക്കും സംശയമില്ല. അത്തരക്കാരെ ഒതുക്കി ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല. വോട്ടർമാർക്കിടയിൽ വ്യക്തിപരമായി ഏറെ സ്വാധീനമുള്ള നേതാവാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗത്തിനു ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനെത്തിയ അദ്ദേഹത്തെ 2009ൽ തിരുവനന്തപുരം 99,998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലെത്തിച്ചത്. 2004ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിപിഐയുടെ പി.കെ. വാസുദേവൻ നായർ 54,603 വോട്ടിന്റെയും 2005ലെ ഉപതെരഞ്ഞെടുപ്പിൽ സിപിഐയുടെതന്നെ പന്ന്യൻ രവീന്ദ്രൻ 74,200 വോട്ടിന്റെയും ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽനിന്നും ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥിയായി ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കാനായത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടംകൂടിയാണ്.
തിരുവനന്തപുരം മണ്ഡലത്തിൽനിന്നും ഏതാനും വർഷങ്ങളായി ജയിച്ച ഇടതു-വലതു മുന്നണി സ്ഥാനാർഥികൾക്കൊന്നും ലഭിക്കാത്ത ഭൂരിപക്ഷമാണത്. എങ്കിലും സാധാരണ കോണ്‍ഗ്രസുകാരും അനുഭാവികളും ഒറ്റക്കെട്ടായി നിന്നതാണ് ആ വിജയത്തിന്റെ പ്രധാന കാരണം എന്നത് മറക്കാനാവില്ല. 2014ലെ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ പക്ഷേ മാർജിൻ 15,470 ആയി കുറഞ്ഞു. എന്നാൽ, 2019ൽ അതു വീണ്ടും 99,989 ആയി ഉയർന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ കരിസ്മ മാത്രമല്ല വിജയത്തിനു പിന്നിലെ ഘടകമെന്ന് വ്യക്തമാക്കുന്നതാണ്. 2024ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ചാൽ തരൂരിന് ഉണ്ടാവുക കടുത്ത വെല്ലുവിളിയായിരിക്കും.
കേരളം മുസ്ലിം തീവ്രവാദികളുടെ ആസ്ഥാനമോ?
മുസ്ലിം തീവ്രവാദികളുടെ ആസ്ഥാനമായി കേരളം മാറിക്കഴിഞ്ഞോ? ഇന്ത്യയിൽ നടക്കുന്ന മുസ്ലിം തീവ്രവാദ പ്രവർത്തനത്തിന്റെ മാത്രമല്ല, സിറിയയിലും ശ്രീലങ്കയിലും നടക്കുന്ന സ്ഫോടനങ്ങളുടെ വേരുകൾ തേടി അന്വേഷണ ഉദ്യോഗസ്ഥർ കേരളത്തിലെത്തുന്നു എന്ന സത്യം നൽകേണ്ട തിരിച്ചറിവെന്താണ്?
അടുത്തകാലത്തു നടന്ന കോയന്പത്തൂർ സ്ഫോടനക്കേസിലെയും മംഗളൂരു സ്ഫോടനക്കേസിലെയും അന്വേഷണം കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും പോലീസ് ഇവിടെയെത്തി തീവ്രവാദികളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു. ദേശീയസുരക്ഷാ ഏജൻസിയുടെ ഉദ്യോഗസ്ഥരും മിക്കവാറും ഇവിടെയുണ്ട്. കേരള പോലീസിന്റെ ആന്റിടെററിസ്റ്റ് സ്ക്വാഡ് എന്തെടുക്കുകയാണ്? ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? തീവ്രവാദികൾ കേരളത്തിൽ വരുന്നതും ഇവിടെ പ്രവർത്തിക്കുന്നതും പരിശീലനം കൊടുക്കുന്നതും ആരെങ്കിലും അറിയുന്നുണ്ടോ? അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണോ? ജനാധിപത്യമുന്നണിയുടെ കാലത്ത് മുസ്ലിം ലീഗിന്റെ സ്വാധീനമാണെന്ന് പറയാം. ഇപ്പോഴോ? ഈ നിസംഗതയ്ക്ക് കേരളം വലിയ വില കൊടുക്കേണ്ടിവരും.
കേരള പോലീസിന്റെ വിചിത്ര മുഖങ്ങൾ
കേരളാപോലീസിന്റെ വിചിത്രമായ എത്രയോ മുഖങ്ങളാണ് പുറത്തു വരുന്നത്. തൃക്കാക്കരയിൽ നടന്ന കൂട്ടബലാത്സംഗക്കേസിൽ മൂന്നാം പ്രതി സർക്കിൾ ഇൻസ്പക്ടർ. ഇദ്ദേഹത്തിനെതിരായ നാലാമത്തെ സ്ത്രീപീഡന പരാതിയാണിത്. സബ് ഇൻസ്പക്ടർ ആയിരിക്കെ മുളവുകാടും തൃശൂരിലും സമാന കേസിൽ പ്രതിയായി. ജയിലിൽ വരെ കിടന്നിട്ടുള്ള പി.ആർ. സുനുവിനെതിരേ ഒന്‍പതുതവണ വകുപ്പുതല നടപടികൾ ഉണ്ടായി. എന്നിട്ടും എത്രയോ ദിവസം സുനു പോലീസ് കൂപ്പായം ഇട്ടു നടന്നു.
പെരിയ ഇരട്ടകൊലക്കേസിലെ മുഖ്യപ്രതി എ. പീതാംബരൻ ഒരു മാസമായി കണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ കൊടുക്കുന്നു. കല്യാട്ടെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2019 മാർച്ചിൽ അറസ്റ്റിലായ പ്രതിയാണ് പീതാംബരൻ. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. പീതാംബരനും ആറംഗ സംഘവും ചേർന്നാണ് കൊല നടത്തിയത്. കേരള പോലീസ് അന്വേഷിച്ചു വശക്കേടാക്കിയ കേസ് അവസാനം സുപ്രീംകോടതി സിബിഐയുടെ അന്വേഷണത്തിനു വിട്ടു. അതോടെ പ്രതികൾ സിബിഐ കോടതിയുടെ പരിഗണനയിലായി. ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നവരിൽ പീതാംബരന് കോടതിയെ അറിയിക്കാതെ ജയിൽ അധികൃതർ 40 ദിവസത്തെ ആയൂർവേദ സുഖചികിത്സ ഏർപ്പാടാക്കി. ഇതാണ് നാട്ടിലെ കാര്യങ്ങളുടെ സ്ഥിതി. പ്രതികളായി പിടിക്കപ്പെട്ടാലും ജയിലിൽ കുശാലായ ജീവിതമാണ് അവർക്ക്. പിന്നെങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാവും?
ആനന്ദബോസിന്റെ ഗവർണർപദവി
പശ്ചിമബംഗാൾ ഗവർണറായി വികസനത്തിന്റെ വക്താവും നൂതന ആശയങ്ങളുടെ കലവറയുമായ സി.വി. ആനന്ദബോസ് നിയമിതനാവുന്നത് ഗവർണർ - മുഖ്യമന്ത്രി ബന്ധങ്ങളിൽ പുതിയ അധ്യായമാവും. ബംഗാളിലെ ജനങ്ങൾക്കുവേണ്ടി ചിന്തിക്കാനും അവരെ സഹായിക്കാനും മുഖ്യമന്ത്രി മമതാ ബാനർജിക്കു പുത്തൻ ആശയങ്ങൾ കൊടുത്തുകൊണ്ടും അങ്ങനെ ഒരുപക്ഷേ അവരെ എൻഡിഎയിൽ തിരിച്ചെത്തിക്കുന്നിടത്തുവരെ എത്താം ആനന്ദബോസിന്റെ ഇടപടലുകൾ.
ഒരു ഗവർണർക്ക് എങ്ങനെയെല്ലാം മുഖ്യമന്ത്രിയുമായുള്ള ബന്ധം മോശമാക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ആനന്ദബോസിന്റെ മുൻഗാമി, ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജയദീപ് ധൻകർ എങ്കിൽ നേരേ വിപരീതമായ ചിത്രമാവും ആനന്ദബോസ് രചിക്കാൻ ഇടയുള്ളത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കുംവേണ്ടിയുള്ള സഹകരണത്തിന്റെ വക്താവായിട്ടായിരുന്നു ഇന്നുവരെ അദ്ദേഹം പ്രവർത്തിച്ചത്. പാലായിൽ സബ് കളക്ടറായി തുടക്കംകുറിച്ച അദ്ദേഹമാണ് എല്ലാ വകുപ്പുകളെയും ഗ്രാമത്തിൽ ഒന്നിച്ചെത്തിച്ച് വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന ‘ഗ്രാമോത്സവ’ത്തിന്റെ പിതാവ്. പിന്നീട് കളക്ടറായപ്പോൾ അത് ‘ഫയലിൽനിന്നും വയലിലേക്ക്’ പദ്ധതിയായി. ജില്ലയിലെ എല്ലാ പ്രമുഖ ഉദ്യോഗസ്ഥരും മാസത്തിൽ ഒരു ദിവസം ഒരു സ്ഥലത്തെത്തി ജനങ്ങളെ സഹായിക്കുന്ന പരിപാടിയാണത്. കെ. കരുണാകരൻ കേരളത്തിലെ പട്ടികജാതി-വർഗ വകുപ്പിന്റെ ചുമതല വഹിച്ചപ്പോൾ അദ്ദേഹം ആചരിച്ച ഹരിജൻ ഗിരിജൻ വർഷത്തിന്റെ എല്ലാ പരിപാടികളും ബോസിന്റേതായിരുന്നു. അവർക്കുവേണ്ടി ഹരിജൻ ഗിരിജൻ സഹകരണ സംഘങ്ങൾ, ജോലിക്കായി പ്രിയദർശിനി മോട്ടാർ ട്രാൻസ്പോർട്ട് ബസ് സർവീസുകൾ,മെഡിക്കൽ കോളജുകളിൽ അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധന്വന്തരി സെന്ററുകൾ എല്ലാം ബോസിന്റെ സംഭാവനകളാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുകളും അദ്ദേഹത്തിന്റെ സംഭാവനയാണ്. അദ്ദേഹം മുഖ്യമന്ത്രി കെ. കരുണാകരന്റെ സെക്രട്ടറിയായിരുന്ന കാലത്താണ് ലാത്തൂർ ദുരന്തത്തിലെ പാവങ്ങളെ സഹായിക്കാൻ കേരളം ഭവനനിർമാണ പദ്ധതി നടപ്പാക്കിയത്. ഡൽഹിയിൽവച്ച് വീടുകൾ ഒൗപചാരികമായി കൈമാറി. കരുണാകരൻ വാഹനാപകടത്തിൽ പരിക്കുപറ്റി കിടപ്പിലായ കാലത്തെ സെക്രട്ടറി അദ്ദേഹമായിരുന്നു. കേരള രാഷ്ട്രീയത്തിൽ അതിനെച്ചൊല്ലി ഉണ്ടായ വിവാദത്തിൽ പക്ഷേ പരിക്കില്ലാതെ നിൽക്കാൻ അദ്ദേഹത്തിനായി. പിന്നീട് തൊഴിൽ മന്ത്രി വി.പി. രാമകൃഷ്ണപിള്ളയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്ന കെ.വി. തോമസുമായി അടുത്ത ബന്ധം പുലർത്തി. അതായത് കക്ഷി രാഷ്ട്രീയത്തിനപ്പുറം നല്ല ബന്ധത്തിലൂടെ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള വൈഭവം ബോസിന് സിവിൽ സർവീസിന്റെ തുടക്കം മുതലേ ഉള്ളതാണ്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷമായി ബിജെപിക്കുവേണ്ടി ബോസ് നടത്തി അണിയറ പ്രവർത്തനങ്ങളുടെ പ്രതിഫലം കൂടിയാണ് ഈ പദവി.
മദ്യപിക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക
മദ്യപാനം സ്ത്രീകൾക്ക് അപകടമാണ്- സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉപദേശിക്കുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങിയ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് സതീദേവിയുടെ ഉപദേശം ഉണ്ടായത്. മദ്യപിക്കുന്ന സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. പക്ഷേ പുരുഷന്മാർ ആക്രമിക്കപ്പെടുന്നില്ല -അവർ ചൂണ്ടിക്കാട്ടി. ഇടതുപക്ഷക്കാരിയായ വനിതാ കമ്മീഷൻ അധ്യക്ഷയോട് വനിതാ വിമോചനക്കാർ എന്താവുമോ പറയുക? മദ്യം വിഷമാണ് അതുപയോഗിക്കരുത്.