ഗുഡ് ബൈ ടോക്കിയോ!
Monday, August 9, 2021 11:13 AM IST
ആവേശവും ആഹ്ലാദവും പങ്കിട്ട പതിനേഴു ദിനരാത്രങ്ങൾക്കുശേഷം കായികലോകം ടോക്കിയോയോടു വിടപറഞ്ഞു, മൂന്നു വർഷത്തിനുശേഷം പാരീസിൽ കാണാമെന്ന ആശംസകളോടെ. കോവിഡ് മഹാമാരിയെ തോൽപ്പിച്ച് ടോക്കിയോ സുവർണത്തിളക്കവുമായി ലോകത്തിനു മുന്നിൽ തലയുയർത്തി.
അതെ, 32-ാം ഒളിന്പിക്സിനു ടോക്കിയോയിൽ വർണശബളമായ സമാപനം. ജാപ്പനീസ് കലയും തനിമയും നിറഞ്ഞുനിന്ന സമാപനച്ചടങ്ങിനു നേരിട്ട് സാക്ഷ്യംവഹിക്കാൻ ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിനു പുറത്ത് ആയിരങ്ങൾ തടിച്ചുകൂടി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജാപ്പനീസ് ജനതയ്ക്ക് ഒളിന്പിക്സ് ലോകമെല്ലാമുള്ള കായിക പ്രേമികളെപ്പോലെ അകലെനിന്നു കാണാനേ സാധിച്ചുള്ളൂ. ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായി ഗെയിംസ് പൂർത്തിയാക്കിയതിന്റെ ആവേശം ജാപ്പനീസ് ജനതയ്ക്കുണ്ട്.
അതേ ആവേശത്തോടെയാണു രാജ്യാന്തര ഒളിന്പിക് കമ്മിറ്റി തലവൻ തോമസ് ബാക് 2024 ഒളിന്പിക്സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് ഒളിന്പിക് പതാക കൈമാറിയത്.
ജൂലൈ 23ന് ജാപ്പനീസ് തനിമയോടെ ആരംഭിച്ച ടോക്കിയോ ഒളിന്പിക്സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു. ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഒളിന്പിക് പതാക പാറിപ്പറക്കുന്ന ദൃശ്യം കാണിച്ചായിരുന്നു ഫ്രാൻസ് പാരീസ് കായിക മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തത്.
ജാപ്പനീസ് വിനോദസഞ്ചാരത്തിന്റെ മുഖവുരപോലെ സ്റ്റേഡിയത്തിനുള്ളിൽ കായിക താരങ്ങൾക്കായി കൃത്രിമമായി ഒരു പാർക്ക് ഉണ്ടാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ 48 മണിക്കൂറിനുള്ളിൽ കായികതാരങ്ങൾ രാജ്യം വിടേണ്ടതിനാലായിരുന്നു അത്. ജാപ്പനീസ് ഗായിക മിലെറ്റി ആലപിച്ച ഹെയ്മ്നെ ആ ലാമൗർ ആവേശമേകി.
തായ്കൊ എന്ന വന്പൻ ജാപ്പനീസ് ചെണ്ടയുടെ പ്രകന്പനംകൊള്ളിക്കുന്ന ശബ്ദം സ്റ്റേഡിയത്തിനു പുറത്തേക്കും മുഴങ്ങി. ജാപ്പനീസ് ഗോത്രവർഗക്കാരായ ഐനുവിന്റെ തനത് നൃത്തം ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. ജപ്പാന്റെ സ്വന്തമായ ബോണ് ഒഡോരി, ടോക്കിയോ ഒൻഡൊ തുടങ്ങിയ നൃത്തരൂപങ്ങളും വേദിയിലെത്തി. രണ്ടാം ലോക മഹായുദ്ധത്തിനിടെ 1945 ഓഗസ്റ്റ് ആറിനുണ്ടായ ഹിരോഷിമ അണ്വായുധ ദുരന്തം അനുസ്മരിച്ച് മൗനം അവലംബിച്ചശേഷമായിരുന്നു സമാപന ചടങ്ങുകൾ ആരംഭിച്ചത്.ഏറ്റവും അവസാനം കരിമരുന്ന് കലാപ്രകടനങ്ങളോടെ ടോക്കിയോ 2020 ഒളിന്പിക്സിനു കൊടിയിറക്കം.
സമാപന ചടങ്ങിൽ താരങ്ങളുടെ പരേഡിൽ ഗുസ്തിയിൽ വെങ്കലം നേടിയ ബജ്റംഗ് പൂനിയയാണ് ഇന്ത്യൻ പതാക വഹിച്ചത്. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ, പ്രമുഖ താരങ്ങളിൽ പലരും സമാപന ചടങ്ങിൽ പങ്കെടുത്തില്ല. ‘ഒരുമിച്ച് മുന്നോട്ട്’ എന്നതായിരുന്നു സമാപനച്ചടങ്ങിന്റെ ആശയം. ഒളിന്പിക്സിന്റെ തുടർച്ചയായ പാരാലിന്പിക്സ് ഈ മാസം 24ന് ടോക്കിയോയിൽ ആരംഭിക്കും.
അമേരിക്ക ചാന്പ്യന്മാർ
ഇ ഞ്ചോടിഞ്ച് പൊരുതിയ ചൈനയെ പിന്തള്ളി ടോക്കിയോയിൽ അമേരിക്ക ചാന്പ്യന്മാരായി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും ഉൾപ്പെടെ 113 മെഡലുമായാണ് അമേരിക്ക കായികലോകത്തിന്റെ തലപ്പത്തെത്തിയത്. തുടർച്ചയായി മൂന്നാം തവണയാണ് അമേരിക്ക മെഡൽപ്പട്ടികയിൽ മുന്നിലെത്തുന്നത്. 38 സ്വർണം, 32 വെള്ളി, 18 വെങ്കലം എന്നിങ്ങനെ 88 മെഡലാണു ചൈനയ്ക്കുള്ളത്.
ആതിഥേയരായ ജപ്പാൻ 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവുമായി 58 മെഡലോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ ഏഴു മെഡലുമായി ഇന്ത്യ 48-ാം സ്ഥാനവുമായാണു ടോക്കിയോയിൽനിന്നു മടങ്ങിയത്.
ടോക്കിയോയിൽനിന്ന് ആൻ ജോബി