വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരെ ഇന്ന് രാത്രി ഏറ്റവും വിനാശകരമായ ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിച്ചുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഹെഗ്സിത്ത് പറഞ്ഞു.
യുദ്ധം അമേരിക്കയെയും വലിയ രീതിയിൽ ബാധിച്ചുതുടങ്ങിയതോടെയാണ് നിലപാട് കടുപ്പിക്കുന്നത്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
എണ്ണവില ഉയരുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. 47 വർഷമായി ചെയ്യേണ്ടിയിരുന്ന ഒരു കാര്യത്തിൽ വരാവുന്ന ഒരു ചെറിയ ഇടവേള മാത്രമാണ് ഇത്. ഇത് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്ന ഒരു പ്രസിഡന്റ് മുമ്പ് ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷയ്ക്കായി നൽകുന്ന ഒരു “ചെറിയ വില” മാത്രമാണ് ഇതെന്നാണ് ഈ വിഷയത്തിൽ ട്രംപിന്റെ നിലപാട്. ഇനി അമേരിക്കയുടെ മുന്നിലുള്ള അടുത്ത വലിയ ഭീഷണി സാമ്പത്തിക മാന്ദ്യമാണ്.