2026ൽ ആഗോള താപനില വ്യവസായവിപ്ലവ കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ 1.4 ഡിഗ്രി സെൽഷസ് മുതൽ 1.5 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അടുത്തിടെ അവസാനിച്ച ലാ നിനയുടെ തണുപ്പിക്കൽ സ്വാധീനം ഉണ്ടായിരുന്നിട്ടും, 2026 ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറിയേക്കാം. ഇന്ത്യയിൽ 1981ലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2000 ആയപ്പോഴേക്കും ശരാശരി ദൈനംദിന പരമാവധി താപനില അര ഡിഗ്രി സെൽഷസും 2020 ആയപ്പോഴേക്കും ഒരു ഡിഗ്രി സെൽഷസും വർധിച്ചതായി അടുത്തയിടെ സയന്റിഫിക് റിപ്പോർട്ട്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശരാശരി ദൈനംദിന പരമാവധി താപനില ക്രമാതീതമായി വർധിച്ചുവരുന്നതായും ഗവേഷകർ കണ്ടെത്തി. താപതരംഗ ദിനങ്ങളുടെ എണ്ണവും തീവ്രതയും കൂടി.1981-2000നും 2001-2020നും ഇടയിൽ തീവ്രമായ ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളുടെ വ്യാപ്തി ഏകദേശം 1.5 മടങ്ങ് വർധിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽമാസങ്ങളിൽ താപനില അസാധാരണമായി ഉയരുന്നത് കേരളത്തിലും പതിവായിട്ടുണ്ട്. പകൽ താപനിലയും രാത്രി താപനിലയും ഒരുപോലെ ഉയരുന്നു.
ചൂടും ഈർപ്പവും ചേരുന്നത് അപകടം
ചൂടു കൂടിയ അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുണ്ടായിരിക്കും. സാധാരണ ഉഷ്ണതരംഗങ്ങളേക്കാൾ അപകടകരമാണ് ഉയർന്ന ഈർപ്പവും അത്യുഷ്ണവും സംയോജിച്ച താപതരംഗങ്ങൾ. ചൂട് ഉയർന്നതല്ലെങ്കിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുണ്ടെങ്കിൽ യഥാർഥത്തിൽ അനുഭവവേദ്യമാകുന്ന ചൂട് വളരെ കൂടുതലായിരിക്കും. അത്യുഷ്ണ സാഹചര്യങ്ങളെ കൂടുതൽ ആപത്കരമാക്കുന്നത് ഉയർന്ന അന്തരീക്ഷ ആർദ്രതയാണ്. സ്വാഭാവികമായി തണുക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇത് ബാധിക്കും. വിയർപ്പ് പുറന്തള്ളാനാവാതെ ശരീരം അസ്വസ്ഥമാകും.
ഈർപ്പവും ചൂടും കൂടിയ കാലാവസ്ഥയിൽ കായികാധ്വാനം അപകടകരമാണ്. ‘വെറ്റ് ബൾബ്’ താപനിലയനുസരിച്ചാണ് ഇതിന്റെ തീവ്രത അളക്കുന്നത്. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വെറ്റ്-ബൾബ് താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈർപ്പമുള്ള ചൂട് തീരമേഖലയിൽ ക്രമാതീതമായി കൂടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ആർദ്രതയും ചൂടും കൂടിച്ചേർന്ന ഉഷ്ണ തരംഗങ്ങളുടെ ഭീഷണി ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേരിടുന്നത് കേരളത്തിന്റെ തീരദേശ ജില്ലകളാണെന്ന് റെഡിംഗ് യൂണിവേഴ്സിറ്റിയിലെ അക്ഷയ് ദിയോറസിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നു.
ഉപജീവനം തകരും, കൃഷി പ്രതിസന്ധിയിലാകും
കൊടുംചൂട് ആഗോളതലത്തിൽ നൂറു കോടിയിലധികം ആളുകളുടെ ഉപജീവനമാർഗത്തിനും ആരോഗ്യത്തിനും തൊഴിൽ ഉത്പാദനക്ഷമതയ്ക്കും കടുത്ത ഭീഷണിയാണെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടനയും (എഫ്എഒ) ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യുഎംഒ) ചേർന്ന് ഈ വർഷത്തെ ലോക ഭൗമദിനത്തിൽ പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോർട്ടിൽ പറയുന്നു. കൊടുംചൂടിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കർഷകരും കർഷകത്തൊഴിലാളികളും കാർഷിക- ഭക്ഷ്യോത്പാദന സംവിധാനങ്ങളുമാണ്. ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണമേഖലാ സബ്-സഹാറൻ ആഫ്രിക്ക, മധ്യ-ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പുറംജോലി ചെയ്യാൻ കഴിയാത്തവിധം അതികഠിനമായ ചൂടുള്ള ദിവസങ്ങളുടെ എണ്ണം പ്രതിവർഷം 250 ആയി ഉയർന്നേക്കാം. താപനിലയിൽ 20 ഡിഗ്രി സെൽഷസിൽനിന്നു മുകളിലേക്ക് ഓരോ ഡിഗ്രി ഉയരുമ്പോഴും തൊഴിൽ ഉത്പാദനക്ഷമത രണ്ട്-മൂന്നു ശതമാനം കുറയുന്നുവെന്ന് എഫ്എഒ-ഡബ്ല്യുഎംഒ റിപ്പോർട്ട് പറയുന്നു.
30 ഡിഗ്രി സെൽഷസിനു മുകളിലുള്ള താപനിലയിൽ പ്രധാനപ്പെട്ട കാർഷികവിളകളുടെ വിളവ് കുറയാൻ തുടങ്ങും. ഉരുളക്കിഴങ്ങ്, ബാർലി തുടങ്ങിയ ചില വിളകൾക്ക് ഇതു പോലും താങ്ങാനാവില്ല. കൊടുംചൂട് വളർത്തുമൃഗങ്ങളെയും പ്രതിസന്ധിയിലാക്കും. ഉയർന്ന താപനില വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കും. ഉയർന്ന ശ്വസനനിരക്ക് നിലനിർത്താൻ മത്സ്യങ്ങൾ പാടുപെടുന്നതിനാൽ അവയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അത്യുഷ്ണം വിളവ് മാത്രമല്ല, ധാന്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവിളകളുടെ പോഷകമേന്മയും കുറയ്ക്കും.
അത്യുഷ്ണം മനുഷ്യർക്കെന്നപോലെ ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും വൻ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2022ലെ ഉഷ്ണതരംഗത്തിൽ ഇന്ത്യയിൽ ഗോതമ്പ് ഉത്പാദനം ഒമ്പതു മുതൽ 34 ശതമാനം വരെ കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. മക്കച്ചോളത്തിന്റെ വളർച്ച മുരടിച്ചു, കീടങ്ങളുടെ ആക്രമണം കൂടി, വിളവ് 18 ശതമാനം വരെ കുറഞ്ഞു. പയർ വർഗവിളകളുടെ വളർച്ചയും മുരടിച്ചു. മിക്ക പച്ചക്കറി വിളകൾക്കും കൊടുംചൂട് താങ്ങാനാവില്ല. പഴവർഗ വിളകളുടെ കായ്പിടിത്തം കുറയും.
ഉത്പാദനം കുത്തനെ ഇടിയും. കീടങ്ങളുടെ ആക്രമണം കൂടും. വർധിച്ചുവരുന്ന ചൂടും ക്രമം തെറ്റിയ മഴയും നെൽകൃഷിയുടെ താളം തെറ്റിക്കും. പകൽ താപനില 33 ഡിഗ്രി സെൽഷസിൽ കൂടിയാൽ ഏലം കരിഞ്ഞുണങ്ങാൻ തുടങ്ങും. ഉഷ്ണതരംഗങ്ങൾ നാളികേരോത്പാദനം 25 ശതമാനം കണ്ട് കുറയ്ക്കും. മറ്റു തോട്ടവിളകളുടെ ഉത്പാദനവും കുറയും 2022ൽ ഉഷ്ണതരംഗം വീശിയ പ്രദേശങ്ങളിൽ പാൽ ഉത്പാദനം 15 ശതമാനം കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പറയുന്നു.
കരയിലേതുപോലെ സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും വർധിച്ചുവരികയാണ്. ഇത് മത്സ്യങ്ങളുടെ എണ്ണത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ചൂട് കുറഞ്ഞ മേഖലകളിലേക്ക് മത്സ്യങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യും. മത്സ്യലഭ്യത കുറയും. മിന്നൽ പ്രളയംപോലെ മിന്നൽ വരൾച്ചയും വ്യാപകമാകും. 1990കളിൽ ആഗോള ഭൂവിസ്തൃതിയുടെ 10 ശതമാനം ഭാഗത്തെയാണ് വരൾച്ച ബാധിച്ചിരുന്നതെങ്കിൽ 2025ൽ അത് 30 ശതമാനമായി ഉയർന്നു. കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിയുടെ വിസ്തുതി ഗണ്യമായി കുറയും.
(അവസാനിച്ചു)
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരന്തകാലങ്ങളിലേക്കാണ് കാലാവസ്ഥാ വ്യതിയാനം ലോകത്തെ നയിക്കുന്നത്. പൊള്ളിക്കുന്ന ചൂട് ‘ന്യൂ നോർമൽ’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടിയ കാലാവസ്ഥയും എൽ നിനോയും മഴക്കുറവും ജലദൗർലഭ്യവും കാർഷികോത്പാദനം ഇടിക്കും. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയരും. കർഷകരുടെ വരുമാനം നഷ്ടപ്പെടും.
പശ്ചിമേഷ്യാ സംഘർഷത്തെ തുടർന്ന് കൃഷിച്ചെലവ് കുതിച്ചുയരുന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കും. പശ്ചിമേഷ്യാ സംഘർഷം ഇന്ത്യയിലെ രാസവളം ഉത്പാദനം 15 ശതമാനം ഇടിക്കുമെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ക്രിസിൽ റേറ്റിംഗ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ രാസവളം ഇറക്കുമതിയുടെ 40 ശതമാനത്തോളം പശ്ചിമേഷ്യയിൽനിന്നാണ്. യൂറിയയുടെ ഇറക്കുമതിവില യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയായിട്ടുണ്ട്.
എൽ നിനോയുടെയും മഴക്കുറവിന്റെയും ആഘാതം നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറയുന്നു. സാധാരണ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ ജലസംഭരണികളിൽ 127 ശതമാനം ജലമുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ വ്യാപകമാണ്.
കാലാവസ്ഥാ അനുരൂപകമായ കൃഷിരീതികളും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന വിത്തിനങ്ങളും വ്യാപിപ്പിച്ച് പ്രതിസന്ധിയെ നേരിടുമെന്നും കൃഷിമന്ത്രി പറയുന്നു. എന്നാൽ, മഴയെ ആശ്രയിച്ചു കൃഷി നടത്തുന്ന തോട്ടം മേഖലയിൽ പ്രത്യാഘാതങ്ങൾ നേരിടാൻ ഈ നടപടികൾ കൊണ്ട് മാത്രം ആവില്ല. ദീർഘകാല ആസൂത്രണവും പ്രാദേശിക ദൗർബല്യങ്ങൾ കണക്കിലെടുത്തുളള തന്ത്രങ്ങളും കൃത്യമായി നടപ്പാക്കണം. മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും കാര്യക്ഷമമായ ജലസേചന സംവിധാനങ്ങളിൽ വൻ നിക്ഷേപം നടത്തുകയും വേണം.
Tags : Agricultural sector concern Farmer Heat