കേരളത്തിലെ തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് ജോലികൾ ലഭിക്കാൻ ആശ്വാസകരമായ സേവനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ലഭ്യമാക്കി വന്നിരുന്നു. എന്നാൽ പിന്നിട്ട ഒരു ദശാബ്ദ കാലഘട്ടത്തിൽ ഈ ഭരണ സംവിധാനം മുഖേന ലഭ്യമാക്കിവരുന്ന സേവനങ്ങൾ പൊതുവെ പരിമിതപ്പെടുകയാണ്. പേര് രജിസ്റ്റർ ചെയ്തു ജോലിക്കായി വിളിയും കാത്തു കഴിയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
നിലവിൽ ഈ സർക്കാർ സംവിധാനം യുവജനങ്ങൾക്ക് വേണ്ടത്ര പ്രതീക്ഷ നല്കുന്നില്ല. ഒരു ഇന്റർവ്യു കോൾപോലും ലഭിക്കാതെ പ്രായപരിധി കടന്നുപോകുന്നത് പരമ ദയനീയ കാഴ്ചയായി മാറിയിട്ടുണ്ട്. നിലവിലെ എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകൾ നിയമ-നയപരമായ പുനരവലോകനവും ശക്തീകരണവുമർഹിക്കുന്നുണ്ട്.
നിയമപരം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആക്ട് തൊഴിൽ അവസരങ്ങൾ നോട്ടിഫൈ ചെയ്യാൻ നിഷ്കർഷിക്കുന്നു, എന്നാൽ ജോലി നൽകൽ തെരഞ്ഞെടുപ്പുകൾ ഇവ മുഖേന വേണമെന്ന് നിഷ്കർഷിക്കുന്നില്ല.
താത്കാലിക-പ്രൊവിഷണൽ നിയമനങ്ങൾ നടത്തുന്നതിൽ ഈ ഭരണ സംവിധാനത്തിന് പരിമിതമായ പങ്കാളിത്തമേ നിലവിൽ സ്വകാര്യ മേഖല നൽകിവരുന്നുള്ളൂ. കേരളത്തിൽ 85-90 എംപ്ലോയ്മെന്റ് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് ശരാശരി പ്രതിവർഷം 35-40 കോടി രൂപ ഗവ. ബജറ്റ് വിഹിതം ലഭ്യമാക്കിയിരിക്കുന്നു. ഇതിൽ 85 ശതമാനവും ശന്പളത്തിനും മറ്റ് ദൈനംദിന നടത്തിപ്പിനുമായി ചെലവിടുന്നു. ഫലത്തിൽ ഇതുമൊരു ഇതര വെള്ളാനയായി തുടരുന്നു. ഈ സംവിധാനത്തിന്റെ ഭാഗമായി ഏകദേശം രണ്ടായിരത്തോളം ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്.
പ്രവർത്തനചിത്രം
2014-2015ൽ ‘പുതുതായി’ ഏകദേശം 30-60 ലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നു, ഇത് 2019ൽ 2.65 ലക്ഷമായി, 2024ൽ 2.85 ലക്ഷമായി. അതായത് പ്രതിവർഷം നിലവിൽ ശരാശരി 2.8-3 ലക്ഷം പുതിയ തൊഴിലന്വേഷകരേ ഇവിടെ രജിസ്റ്റർ ചെയ്യുന്നുള്ളൂ. ഇവർക്കായി വകയിരുത്തിയിട്ടുള്ള 40 കോടിയുടെ വാർഷിക ബജറ്റിന്റെ 15 ശതമാനമെ ചെലവിടുന്നുള്ളൂ.
ആകെ ‘മൊത്ത’ രജിസ്ട്രേഷൻ 2014-15ൽ 40.2 ലക്ഷമായിരുന്നത് 2024-25 ൽ 33.8 ലക്ഷമായി കുറഞ്ഞിരിക്കുന്നു. ഏതാണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കാരണം പ്രായപരിധി ലംഘനം, തൊഴിൽ കുടിയേറ്റം, സംവിധാനം ഫലപ്രദമായ സേവനം നൽകുന്നില്ല എന്നിവ തന്നെ.
ശരാശരി പ്രതിവർഷം താത്കാലിക തൊഴിൽ ലഭ്യമാക്കൽ ഏതാണ്ട് 15,500 പേർക്കാണ്. പിന്നിട്ട ദശാബ്ദത്തിൽ ആകെ 1.71 ലക്ഷം താത്കാലിക ജോലികൾ നൽകി. ഇവർക്ക് ഭാവിയിൽ എന്തു സംഭവിച്ചു? വിശദാംശങ്ങൾ ലഭ്യമല്ല. ആകെ രജിസ്റ്റർ ചെയ്തവർക്ക് ശരാശരി പ്രതിവർഷം 0.3-0.5 ശതമാനം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയത്, വളരെ ചെറിയ നേട്ടമാണ്. നിലവിൽ പ്രതിവർഷം ശരാശരി 5-6 ശതമാനം പുതിയ അപേക്ഷകർക്കും ജോലി ലഭ്യമാക്കിവരുന്നു. ഇത് തികച്ചും നിരാശാജനകം തന്നെ.
പ്രതിവർഷം 35-40 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തുന്നു. എന്നാൽ പിന്നിട്ട ദശാബ്ദ കാലഘട്ടത്തിൽ ഒരു എംപ്ലോയ്മെന്റ് ലഭ്യമാക്കാൻ ശരാശരി പ്രതിവർഷം 23,000 രൂപയാണ് ചെലവിടുന്നത്. ഒരു പുതിയ രജിസ്ട്രേഷന് ഏകദേശം 1100-1600 രൂപ ചെലവ് വേണ്ടിവരുന്നു. രജിസ്റ്ററിൽ പേര് നിലനിർത്താൻ ശരാശരി 100 രൂപ ഒരു വ്യക്തിക്കായി ചെലവിടുന്നുണ്ട്. താത്കാലിക ജോലി ലഭിക്കുന്നവരുടെ പ്രതിമാസ-കോണ്ട്രാക്ട് കാലത്തെ വരുമാന/പ്രതിഫല കണക്കുകൾ ലഭ്യമല്ല. എത്ര ജോലി ലഭിച്ചവർക്ക് പ്രതിമാസം 23,000 രൂപയ്ക്കു മുകളിൽ ശന്പളം ലഭിക്കുന്നുണ്ട്? കണക്കുകൾ ലഭ്യമല്ല.
ഘടനാപരമായ നിരീക്ഷണങ്ങൾ
നിലവിൽ 33 ലക്ഷം ആക്റ്റീവ് രജിസ്റ്ററൻസ് ഉള്ളത് കേരളത്തിലെ അഭ്യസ്തവിദ്യരുടെ കടുത്ത തൊഴിലില്ലായ്മയും വെള്ളക്കോളർ ജോലികൾക്കായുള്ള യുവജനതയുടെ വലിയ പ്രതീക്ഷകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഏതാണ്ട് 30-40 ശതമാനം തൊഴിലന്വേഷകരും ടെക്നിക്കൽ ബിരുദതല തൊഴിലുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ്.
നിലവിൽ നോട്ടിഫൈ ചെയ്യപ്പെടുന്ന അവസരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നതിനേക്കാൾ വളരെ കുറവാണ്. സമാന്തരമായി പലതര-തലങ്ങളിൽ വിവിധ ജോലി നൽകൽ പ്രക്രിയകൾ തുടരുന്നത് എംപ്ലോയ്മെന്റ് ഏക്സ്ചേഞ്ചുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ കാര്യമായി ആശ്രയിക്കുന്നില്ല, ആയതിന് നിയമാനുസൃതമായ സാധുത ഉറപ്പാക്കിയിട്ടുമില്ല.
നടത്തിപ്പ് വീഴ്ചകൾ
കോണ്ട്രാക്റ്റ് നിയമന രീതികളെ അവലംബിക്കുന്നത് വലിയ തോതിൽ എക്സ്ചേഞ്ചുകളെ മറികടക്കാൻ ഇടയാക്കിയിരിക്കുന്നു. ഹ്രസ്വകാല നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതികൾ വ്യാപിക്കുന്നു. നേരിട്ട്-വാക്ക്-ഇൻ തെരഞ്ഞെടുപ്പ് രീതികളെ അവലംബിക്കുന്ന സമീപനം പല പൊതു മേഖലാ സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കുന്നു. എല്ലാറ്റിനുമുപരി സ്വകാര്യ മേഖലയിൽ പൊതു നോട്ടിഫിക്കേഷൻ നടത്തി ജോലി നിശ്ചയിക്കുന്ന സമീപനം നിർബന്ധമായും നടപ്പിലാക്കാൻ നിയമ വകുപ്പുകളില്ല.
നയപരമായ ആവശ്യകതകൾ
• 1959ലെ സേവന വേതന നിയമ കൂട്ടായ്മകളെ മറികടന്നു പുതുയുഗ ഡിജിറ്റൽ റിക്രൂട്ട്മെന്റ് രീതികൾ അവലംബിക്കേണ്ടതുണ്ട്.
• ഡിജിറ്റൽ സുതാര്യതയോടൊപ്പം റിയൽ ടൈം തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും വേക്കൻസി ഡാഷ് ബോർഡുകൾ ഓഫീസ് സ്ഥാപന തലങ്ങളിൽ ഏർപ്പാടാക്കുകയും വേണം.
• പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നൈപുണ്യ വികസന സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
• സ്വകാര്യ മേഖലകളുടെ സംഘടിത, പാർട്ടണർഷിപ്പ് രീതിയിലുള്ള തെരഞ്ഞെടുപ്പ് രീതികൾ പ്രോത്സാഹിപ്പിക്കാം.
•ജില്ലാ തലത്തിലുള്ള റിക്രൂട്ട്മെന്റ് സമീപനങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തി, വേണ്ടത്ര മാറ്റങ്ങൾ ഏർപ്പാടാക്കുക.
•എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആക്ട് പരിഷ്കരിക്കുക; ഡിജിറ്റൽ മികവ് ഏർപ്പാടാക്കുക.
• നടത്തിപ്പ് പുരോഗതി വിലയിരുത്തി പ്രതിമാസ റിപ്പോർട്ടുകൾ ലഭ്യമാക്കുക. ഡാറ്റകൾ മികവുറ്റ രീതിയിൽ ശേഖരിച്ച്, ലഭ്യമാക്കണം.
• മികച്ച നടപ്പിലാക്കലുകളെ പാരിതോഷികങ്ങൾ നല്കി പ്രോത്സാഹിപ്പിക്കാം, അതോടൊപ്പം മനഃപൂർവം വീഴ്ച വരുത്തുന്നത് ശിക്ഷാർഹമാക്കാം.
• സുതാര്യത എല്ലാ തലങ്ങളിലും ഉറപ്പാക്കുക.
Tags : Employment exchanges liability