x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികവിന്‍റെ സംസ്കൃതിയായ് എസ്ബി

ഫാ. ജോസ് ജേക്കബ് മുല്ലക്കരിയിൽ
Published: February 28, 2026 12:50 AM IST | Updated: February 28, 2026 12:50 AM IST

ലെയോ പതിനാലാമൻ മാർപാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പ്രമാണരേഖയുടെ 60-ാം വാർഷികത്തിൽ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനത്തിന്‍റെ തലക്കെട്ട് ‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ വരയ്ക്കാം’ എന്നതാണ്. പ്രത്യാശിക്കാൻ കാര്യമായി ഒന്നുമില്ലാത്ത ഒരു ലോകക്രമത്തിൽ വിശ്വാസത്തിന്‍റെ പാറമേൽനിന്നുകൊണ്ടാണ് മാർപാപ്പ വിദ്യാഭ്യാസത്തെ പ്രത്യാശയുടെ ചിത്രകാരനാക്കുന്നത്. അറിവിനെ ചിറകാക്കുന്ന, കലാലയങ്ങളും സർവകലാശാലകളും മികവിന്‍റെ ഇടങ്ങളാക്കുന്ന, അധ്യാപനം ക്രിയാത്മകമാകുന്ന ഒരു വിദ്യാഭ്യാസരീതിയാണ് പാപ്പാ ഈ അപ്പസ്തോലിക ലേഖനത്തിൽ വിഭാവനം ചെയ്യുന്നത്. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സംരംഭങ്ങൾ തിരിച്ചറിവിന്‍റെ പരീക്ഷണശാലകളും ബോധനവിദ്യയുടെ നൂതന യുക്തിയും പ്രവാചക സാക്ഷ്യവുമാകുന്ന പ്രകാശഗോപുരമാണ് എന്ന് പാപ്പാ സമർഥിക്കുന്നു. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ നയങ്ങളോട് എന്നും വിശ്വസ്തത പുലർത്തി അനേകർക്ക് വിദ്യയുടെ വെളിച്ചം പകർന്ന് പ്രത്യാശയുടെ ചിറകുകൾ നൽകി ചങ്ങനാശേരി സെന്‍റ് ബർക്ക്മാൻസ് കോളജ് ശതാബ്ദിയും കടന്നു മുന്നേറുകയാണ്.

ഒരു കലാലയത്തെ സംബന്ധിച്ചിടത്തോളം നൂറു വർഷം ഗണ്യമല്ലെങ്കിലും ഇക്കാലമത്രയും ഒരിക്കലും ഇടറാതെ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ അടയാളമാകാനായി എന്നത് ശ്ലാഘനീയമാണ്. തിരിഞ്ഞുനോക്കുമ്പോൾ നമ്രശിരസ്കരായി മാത്രം ഓർമിക്കാൻ കഴിയുന്ന അനേകം വ്യക്തികളും സംഭവങ്ങളുമാണ് ഈ ഉന്നതവിദ്യാഭ്യാസകേന്ദ്രത്തിന്‍റെ ചരിത്രസമ്പത്ത്. 1922 മുതൽ തലമുറകളെ പരിശീലിപ്പിക്കുന്ന, ഈ മാതൃവിദ്യാലയത്തിന്‍റെ ആപ്തവാക്യം Caritas Vera Nobilitas (charity is true nobility- സൗഭ്രാത്രം ഹി കുലീനതാ) എക്കാലവും ഈ വിദ്യാക്ഷേത്രത്തിന്‍റെ ഹൃദയമിടിപ്പും കർമപന്ഥാവുമായിരുന്നു എന്നതിനു പൊതുജനം സാക്ഷിയാണ്. കമ്പോളസംസ്കാരജന്യമായ സ്വാശ്രയ വിദ്യാഭ്യാസരീതികൾ ഉന്നത വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കിയപ്പോഴും ധനസന്പാദനത്തിനും ലാഭേച്ഛയ്ക്കുമപ്പുറം ഈ കലാലയമെന്നും സമൂഹത്തിലെ പതിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അഭയമായി. പാവപ്പെട്ടവരോടും ആലംബഹീനരോടുമുള്ള ക്രിസ്തുവിന്‍റെ പ്രത്യേക പരിഗണന എന്നും എസ്ബിയുടെ മുഖമുദ്രയാണ്.

പുരയ്ക്കലച്ചന്‍റെ ധീരനേതൃത്വം

ആദരവോടെ ചരിത്രത്തിലെ ഏടുകൾ മറിക്കുമ്പോൾ ഉജ്വല തേജസോടെ വിളങ്ങുന്ന വ്യക്തിത്വമാണ് ആദരണീയനായ ഫാ. മാത്യു പുരയ്ക്കൽ. അതീവ ബുദ്ധിശാലിയും ഭരണ നിപുണനും ക്രാന്തദർശിയുമായ പുരയ്ക്കലച്ചന്‍റെ വിവേകവും ജാഗ്രതയും കരുതലും സാഹസവുമൊക്കെയാണ് എസ്ബിയുടെ ആദ്യ വർഷങ്ങൾ. 1922-35 വരെ പ്രിൻസിപ്പൽ ആയിരുന്ന പുരയ്ക്കലച്ചനെ എസ്. സത്യമൂർത്തി മദ്രാസ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മീറ്റിംഗിൽ അഭിസംബോധന ചെയ്തത് “ബർക്കുമൻസ് കോളജിന്‍റെ ജനനിയും ജനയിതാവും” എന്നാണ്. പിതൃത്വത്തിന്‍റെയും മാതൃത്വത്തിന്‍റെയും ഭാരങ്ങളൊക്കെയും ബാലാരിഷ്ടതകളിൽ അലയുന്ന ഈ കലാലയത്തിനുവേണ്ടി അച്ചൻ സ്നേഹത്തോടെ വഹിച്ചു.

ചങ്ങനാശേരി വികാരിയത്തിന്‍റെ പ്രഥമ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ ചാൾസ് ലവീഞ്ഞ് പിതാവിന്‍റെ സ്വപ്നവും അഭിലാഷവുമായിരുന്നു ചങ്ങനാശേരിയിൽ ഒരു കോളജ് എന്നത്. ആ പുണ്യ വൈദികശ്രേഷ്ഠന്‍റെ ഹൃദയാഭിലാഷം പൂർത്തിയാക്കാനുള്ള ദൈവനിയോഗം മാർ തോമസ് കുര്യാളശേരി പിതാവിനായിരുന്നു. കുര്യാളശേരി പിതാവിൽനിന്നു ലഭിച്ച നിയമനപ്രകാരം ഫാ. മാത‍്യു പുരയ്ക്കലാണ് കോളജിന്‍റെ സ്ഥാപനത്തിനും വളർച്ചയ്ക്കുമായി അത്യധ്വാനം ചെയ്തത്.

1922ൽ പാറേൽ സെമിനാരി കെട്ടിടത്തിൽ കോളജ് ആരംഭിക്കാനും തുടർന്ന് ലവീഞ്ഞ് പിതാവ് കോളജിനായി വാങ്ങിയ വെടിക്കുന്നിൽ പുതിയ കോളജ് കെട്ടിടം പണിയാനുമൊക്കെ ധനം സമാഹരിച്ചതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതുമൊക്കെ പുരയ്ക്കൽ അച്ചനാണ്. കോളജിന്‍റെ രജതജൂബിലി വേളയിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ നടത്തിയ പ്രസ്താവന പുരയ്ക്കൽ അച്ചന്‍റെ ആത്മസമർപ്പണം വിളിച്ചോതുന്നതാണ്: “കേവലം ലഘുവായ ചുറ്റുപാടുകളിൻമേൽ ആരംഭിച്ച ഈ സ്ഥാപനത്തെ ഇന്നു കാണുന്നതുപോലെ സുസ്ഥിരവും ഈടാർന്നതുമായ ഗംഭീരാവസ്ഥയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് ഫാദർ പുരയ്ക്കൽ ചെയ്തുകൊണ്ടിരുന്ന നിസ്വാർഥവും നിസ്തുലവുമായ സേവനങ്ങളെപ്പറ്റി ഈ ശുഭാവസരത്തിൽ ഞാൻ നിങ്ങളെ അനുസ്മരിപ്പിക്കുന്നത് ഒട്ടും അസ്ഥാനത്തായിരിക്കുകയില്ലല്ലോ”. എസ്ബി കുടുംബം ശതാബ്ദി നിറവിൽ ചിരസ്മരണീയനായ പുരയ്ക്കലച്ചന് സ്നേഹാദരങ്ങളോടെ പ്രണാമം അർപ്പിക്കുന്നു.

എസ്ബി കോളജിന്‍റെ പ്രാരംഭദശയിൽ വലിയൊരു തുക സംഭാവനയായി തന്ന കൊല്ലം ലത്തീൻ രൂപത ബിഷപ് ഡോ. ബൻസിഗറിനെയും കോളജിന്‍റെ ആദ്യ കെട്ടിടമായ ആർട്സ് ബ്ലോക്ക് പണിയുന്നതിന് ആവശ്യമായ തടി മുഴുവൻ തന്നു സഹായിച്ച തിരുവിതാംകൂർ മഹാരാജാവിനെയും കൃതജ്ഞതയോടെ പ്രണമിക്കുന്നു. ഈ കോളജിന്‍റെ വളർച്ചയും നിലനിൽപ്പും നന്മ നിറഞ്ഞ മനുഷ്യരുടെ ഔദാര്യത്തിലും ഹൃദയവിശാലതയിലുമാണ് എന്നത് വിനയപൂർവം അനുസ്മരിക്കുന്നു.

ശ്രേഷ്ഠരായ അധ്യാപകനിര

എസ്ബിയുടെ അക്കാദമിക നിലവാരം എക്കാലവും മികവുറ്റതും സമഗ്രവുമായി നിലനിർത്തിയത് കുലീനരും പണ്ഡിതരുമായ അധ്യാപകരാണ്. ഭാഷാവിഷയങ്ങളിലും ശാസ്ത്ര ശാഖകളിലും മാനവിക മേഖലകളിലും അഗ്രഗണ്യരായ അനേകം അധ്യാപകശ്രേഷ്ഠരാണ് ഈ കലാലയത്തിന്‍റെ സമ്പത്ത്. നാളിതുവരെയുള്ള വിദ്യാർഥിസമൂഹം ഹൃദയം തുളുമ്പുന്ന കൃതജ്ഞതയോടെ ഓർക്കുന്നത് ഈ മഹാമനീഷികളെയാണ്. നാടകവും സംഗീതവും സാഹിത്യവുമൊക്കെ കാമ്പസിന്‍റെ താളമാക്കി മാറ്റിയ യുവതലമുറയുടെ ആവേശങ്ങൾ അറിഞ്ഞ് അവർക്കു വഴികാട്ടിയ വിശാലമനസ്കർ.

പഠനസംബന്ധിയായ ക്ലബ്ബുകൾക്കും പാഠ്യേതര അസോസിയേഷനുകൾക്കും രൂപംകൊടുത്ത് വളർത്തിയ ദീർഘദർശികളായ എസ്ബിയിലെ ഗുരുക്കന്മാരാണ് കേരള യൂണിവേഴ്സിറ്റിയിലും പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലും പലപ്പോഴും ഇംഗ്ലീഷ്, സുറിയാനി, സംസ്കൃതം, ഹിന്ദി ഭാഷകളുടെയൊക്കെ അവസാന വാക്കായത്. ശാസ്ത്രവിഷയങ്ങളെ ക്ലാസ്‌ റൂമിനും ലാബിനും അപ്പുറത്തേക്ക് പരാവർത്തനം ചെയ്ത് അനേകം ജീവിതങ്ങൾക്ക് അറിവിന്‍റെ ബലം നൽകി അനുഗ്രഹിച്ചവർ. ലോകമെമ്പാടുമുള്ള പൂർവവിദ്യാർഥീ സംഗമങ്ങൾ ഗുരുസ്മരണകളായിത്തീരുന്നത് സ്വാഭാവികം മാത്രം. ഗുരുപ്രസാദമായി എസ്ബിയിൽ നിറഞ്ഞുനിൽക്കുന്ന ശ്രേഷ്ഠരായ ഗുരുഭൂതർക്ക് ശതാബ്ദി പ്രണാമം.

പൂർവ വിദ്യാർഥികളും ഉപകാരികളും

ഈ കലാലയത്തിന്‍റെ പ്രചാരകർ പ്രബുദ്ധരായ പൂർവവിദ്യാർഥികളാണ്. അവർ ചെന്നെത്താത്ത പ്രശസ്തിയുടെ ഇടങ്ങളില്ല. സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും ഭരണാധിപന്മാരും രാഷ്‌ട്രീയ നേതാക്കളും മതാധ്യക്ഷരും സംരംഭകരും സാമൂഹ്യ പരിഷ്കർത്താക്കളുമെല്ലാമായി മികവിന്‍റെ പാഠശാലയായി പൂർവവിദ്യാർഥീ സമൂഹം എസ്ബിയെ അനശ്വരയാക്കുന്നു. കാമ്പസിലേക്കു ഗൃഹാതുരത്വത്തോടെ കടന്നുവരുന്നവരും മാതൃവിദ്യാലയത്തിനായി ചെറുതും വലുതുമായ സംഭാവനകൾ നല്കുന്നവരും ഈ കോളജിലെ ദിനങ്ങളെക്കുറിച്ച് അഭിമാനത്തോടും സന്തോഷത്തോടും കൂടെ വാചാലരാകുന്നവരുമെല്ലാം ഈ മാതൃവിദ്യാലയത്തിന്‍റെ അരുമസന്താനങ്ങളാണ്.

എസ്ബി എന്നും സമകാലീനം

ശതാബ്ദിനിറവിൽ ഈ കലാലയതേജസ് തന്നിലേക്ക് വിദ്യതേടി എത്തുന്ന യുവമനസുകൾക്ക് പഴമയുടെ ചരിത്രമല്ല, നേരേമറിച്ച് സമകാലീനതയുടെ ജീവസ്പന്ദനമാണ്. അറിവിന്‍റെ മേഖലകളിലും ഗവേഷണരീതികളിലും ബോധനവിദ്യകളിലും ഉണ്ടാകുന്ന സാവധാന-ത്വരിത പരിണാമങ്ങളിൽ പകച്ചുനിൽക്കാതെ, തികഞ്ഞ ജാഗ്രതയോടെയും ഒരുക്കത്തോടെയും മാറ്റങ്ങളെയും അവയുടെ പ്രതിധ്വനികളെയും സ്വാംശീകരിക്കുന്നതിൽ ഈ കലാലയം എന്നും മുന്നിലാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിനായി കരുത്തോടെ നിലകൊള്ളുകയും അതിനു വിരുദ്ധമായ സർക്കാർ നിലപാടുകൾക്കെതിരേ പോരാടുകയും ചെയ്ത ചരിത്രമാണ് എസ്ബിയുടേത്. ഇരുപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽ അറിവിന്‍റെ പ്രകാശഗോപുരമായിനിന്ന ഈ കലാലയം ഈ നൂറ്റാണ്ടിലും വരുംകാലങ്ങളിലും സമകാലീനതയുടെ യൗവനത്തോടും പ്രൗഢിയോടും കൂടെ ജ്വലിച്ചു നിൽക്കുമെന്നതിൽ സംശയം വേണ്ട. കാമ്പസിന്‍റെ ഒത്ത മധ്യത്തിൽ അനുഗ്രഹത്തിന്‍റെ നീട്ടിയ കരങ്ങളുമായി നിൽക്കുന്ന ദിവ്യതേജസ് ജ്ഞാനമായ്, അറിവായ്, കാരുണ്യമായ്, കരുതലായ് എന്നും കൂടെയുണ്ട് എന്ന ഉറപ്പാണ് എസ്ബിയുടെ ബലം. ഉന്നതവിദ്യാഭ്യാസരംഗത്ത് മികവിന്‍റെ കിരീടവുമായി എസ്ബി ഇനിയും ഉയരങ്ങളിലേക്ക്.

(ചങ്ങനാശേരി എസ്ബി കോളജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ)

Tags : SB College Changanacherry Mika's culture

Recent News

Corehub Up