പ്രതീകാത്മക ചിത്രം
അഫ്ഗാനിസ്ഥാനോ ഇറാനോ പോലെ ഒരു മതരാഷ്ട്രത്തിൽ ഇല്ലാത്തതും, സെക്കുലർ രാഷ്ട്രമായ ഇന്ത്യയിൽ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്നതുമായ അവകാശങ്ങളാണ് ലിംഗ, മത, ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാ പൗരന്മാർക്കുമുള്ള തുല്യ അവകാശങ്ങൾ.
ഈ ഭരണഘടനയുള്ളതുകൊണ്ടാണ് ഏതൊരു പൗരനും ആരെയും വിമർശിക്കാനും അഭിപ്രായങ്ങൾ പറയാനും അവകാശങ്ങളുള്ളത്. മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരിക്കുന്ന 25-ാം വകുപ്പ്, ആ സ്വാതന്ത്ര്യം മറ്റെല്ലാ മൗലികാവകാശങ്ങൾക്കും വിധേയമാണ് എന്ന് പ്രത്യേകം നിഷ്കർഷിക്കുന്നു. അതായത്, ലിംഗഭേദമില്ലാതെയുള്ള തുല്യത, അന്തസോടെ ജീവിക്കാനുള്ള അവകാശം മുതലായ അവകാശങ്ങൾക്കു വിധേയമാണ് ഏതൊരു മതത്തിന്റെയും സ്വാതന്ത്ര്യങ്ങൾ. ഞങ്ങളുടെ മതത്തിലെ സ്ത്രീക്ക് ഞങ്ങൾ കൊടുക്കുന്ന സ്വാതന്ത്ര്യമേ ഉള്ളൂ എന്ന് ഈ മതേതര രാജ്യത്തെ, ഒരു മതത്തിനും അവകാശപ്പെടാനാകില്ല.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവനയോടു പ്രതികരിച്ചത്. സതീശനെതിരേ ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ സുപ്രഭാതം ദിനപത്രത്തിൽ വന്ന ലേഖനം വാസ്തവവിരുദ്ധവും ധാർഷ്ട്യം കലർന്ന ഭാഷയിലുള്ളതുമാണ് എന്നു പറയാതെവയ്യ. മര്യാദകേടായി ഒരു വാക്കുപോലും പറയാതെയാണ്, മുഖ്യമന്ത്രി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീ സമത്വത്തിനെതിരായുള്ള വാദങ്ങളെ നിരാകരിച്ചത്. സ്ത്രീകൾക്കു തുല്യ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പുരോഗമനസമൂഹവും സ്ത്രീകളും കൈയടിച്ചു സ്വീകരിച്ചിരിക്കുന്ന അവസരത്തിലാണ് പത്രത്തിന്റെ വിമർശനം. ‘സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാർമികതകൾ’ എന്ന പ്രയോഗംതന്നെ സ്ത്രീ വിരുദ്ധമാണ്. ജാത്യാധിക്ഷേപം പോലെതന്നെ, സ്ത്രീയെന്ന വ്യക്തിയോട്, അവളുടെ വ്യക്തിത്വത്തിന്റെ പേരിൽ മാത്രം വെറുപ്പുളവാക്കാൻ പര്യാപ്തമായ വാക്കുകളാണിത്.
ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യത്തെ അളക്കേണ്ടത് ആധുനിക മൂല്യങ്ങളുടെ വെളിച്ചത്തിലാണ്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭരണഘടനയാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യമാണ്.
ഇന്ത്യൻ ഭരണഘടനയിലെ തുല്യതയെ ശരിയായ അർഥത്തിൽ നാം മനസിലാക്കണം. സ്വാതന്ത്ര്യവും സമത്വവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലകളാണ്. അവ തമ്മിൽ ഉരസലുകളുണ്ടായാൽ സമത്വത്തിനു വിധേയമായി വേണം സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്. ഉദാഹരണത്തിന്, ജാത്യാധിക്ഷേപം അഭിപ്രായസ്വാതന്ത്ര്യമല്ല, ഒരു ക്രിമിനൽ കുറ്റമാണ്. മുത്തലാക്ക് മതസ്വാതന്ത്ര്യമല്ല, ഭരണഘടനയിലെ സമത്വത്തിനു വിരുദ്ധമാണ്.
കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യയിലെ മുസ്ലിംകൾക്കും കഴിയും, വർണാശ്രമ വ്യവസ്ഥയ്ക്കു വിപരീതമായി വിവാഹം കഴിക്കാൻ ഭരണഘടന അവകാശം നൽകിയിരിക്കുന്നു. ഇപ്പറഞ്ഞ സന്ദർഭങ്ങളിലൊന്നും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന വാദം നില്ക്കാത്തത്, ആ സ്വാതന്ത്ര്യത്തിന് ഇന്ത്യൻ ഭരണഘടനയിലെ പരിമിതികൾ ഉള്ളതുകൊണ്ടാണ്.
തുല്യതയും വ്യക്തിസമത്വവും ഏറ്റവും പ്രധാനപ്പെട്ട പൗരാവകാശങ്ങളാണ്. സ്ത്രീ തുല്യവ്യക്തിയാണെന്ന് സയൻസ് പറയുന്നു, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം പറയുന്നു, എല്ലാ നവോത്ഥാന മൂല്യങ്ങളും പറയുന്നു. സർവോപരി, ഇന്ത്യൻ ഭരണഘടന അമൂല്യ അവകാശമായി വാഗ്ദാനം ചെയ്തിരിക്കുന്നു. ആ ഭരണഘടനയുടെ കീഴിൽ ജീവിക്കുന്ന, അതിലെ അവകാശങ്ങൾ വിനിയോഗിക്കുന്ന ഒരാൾക്കും, ഞങ്ങളുടെ മതനിയമങ്ങൾ ഈ ഭരണഘടനയ്ക്കു മുകളിലാണ് എന്നൊരു തോന്നലുണ്ടാകാൻ പാടില്ല. അവകാശങ്ങളെപ്പറ്റിയുള്ളതുപോലെതന്നെ, അതിന്റെ പരിമിതികളെപ്പറ്റിക്കൂടി പൂർണബോധ്യം വേണം. അത് മതത്തിന്റെ ഉള്ളിൽനിന്നുതന്നെ വരുന്നില്ലെങ്കിൽ നിയമനിർമാണ സഭ, ഭരണനിർവഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ മുതലായ ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു വരും.
“കാന്തപുരം പറഞ്ഞത് അദേഹത്തിന്റെ മതവിശ്വാസമാണ്” എന്ന വാദത്തിന്റെ മറുപുറമാണ് അപ്രകാരം മതത്തിൽ എവിടെയെങ്കിലും നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽകൂടി, അതിനൊന്നും ഭരണഘടനയുടെ മതസ്വാതന്ത്ര്യം എന്ന സംരക്ഷണമില്ല എന്നത്. ഭരണഘടനയുടെ പരിരക്ഷ ആഗ്രഹിക്കുന്ന, ഭരണഘടന പ്രകാരം തങ്ങൾക്കുള്ള സ്വാതന്ത്ര്യങ്ങളെപ്പറ്റി ബോധ്യവും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർ, സ്വന്തം മതത്തിനുള്ളിലെ സ്ത്രീകൾക്കുകൂടി പൂർണമായ ഭരണഘടനാ അവകാശങ്ങൾ ഉണ്ടെന്ന് എപ്പോഴും ഓർക്കണം. അവർ ഒരു ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് പൗരാവകാശങ്ങൾ ഇല്ലാതാവുന്നില്ല. ഇത് കാന്തപുരത്തെ ഓർമിപ്പിക്കുക മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്.
ഇത് ഇസ്ലാമിന്റെ മതസ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. മറിച്ച്, എല്ലാ സ്ത്രീകൾക്കും പൂർണ ഭരണഘടനാ സ്വാതന്ത്ര്യങ്ങളുണ്ട് എന്ന പൗരാവകാശ വിഷയമാണ്. ഈയൊരു വിഷയത്തിന്റെ പേരിൽ വി.ഡി. സതീശൻ എന്ന രാഷ്ട്രീയ നേതാവിനെ വ്യക്തിപരമായി വിലയിരുത്താനും വേറെ നേതാക്കളുമായി താരതമ്യം ചെയ്യാനും ശ്രമിച്ച പത്രം ഒരു കാര്യം മറന്നു. ഇദ്ദേഹമല്ലാതെ വേറെ ആരെങ്കിലും കോൺഗ്രസിൽനിന്നോ വേറേതെങ്കിലും പാർട്ടിയിൽനിന്നോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാലും സ്ത്രീ സ്വാതന്ത്ര്യത്തെ ആരെങ്കിലും വെല്ലുവിളിച്ചാൽ ഇതുതന്നെയേ ചെയ്യാൻ കഴിയൂ. ലിംഗ, മത ഭേദമില്ലാതെ, ഭയമോ പക്ഷാഭേദമോ കൂടാതെ, ഭരണഘടന ഉയർത്തിപ്പിടിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രി പദവിയേൽക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ആർജവമുള്ളതായിരുന്നു. പുതിയ ജനറേഷനും എല്ലാ പുരോഗമനവാദികളും കക്ഷി രാഷ്ട്രീയ, മത ജാതി ഭേദമില്ലാതെ എല്ലാ സ്ത്രീകളും ആഹ്ലാദപൂർവം ഹൃദയത്തിലേക്കെടുത്ത ഈയൊരു നിലപാട്, മുന്നോട്ട് ഒരു മിനിമം മാനദണ്ഡമായിക്കഴിഞ്ഞിരിക്കുന്നു. യാഥാസ്ഥിതിക വാദികളും ഈയൊരു കൊടുങ്കാറ്റ് കാണട്ടെ.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
Tags : CivilLiberty NotReligious Issue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash