ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 101-ാം ചരമവാർഷികം ഇന്ന്
അവിഭക്ത ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമാണ് ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവ്. സമൂഹത്തിലും ലോകത്തിലും ഫലവത്തായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് അവധാനപൂർവം ചിന്തിക്കുകയും വിദ്യാഭ്യാസം വഴി ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ ഒരു സാമൂഹിക വിപ്ലവം കൊണ്ടുവരാൻ സാധിക്കുമെന്ന് തിരിച്ചറിയുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം.
മനുഷ്യന്റെ സാമൂഹിക സാംസ്കാരിക ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നതും അവനെ ബുദ്ധിജീവിയും കർമനിരതനും ഊർജസ്വലനുമാക്കിത്തീർക്കുന്നതും വിദ്യാഭ്യാസമാണ്. ഇക്കാര്യം നന്നായി മനസിലാക്കിയ കുര്യാളശേരി പിതാവ്, ജാതി മത ചിന്ത കൂടാതെ കുചേല-കുബേര ദേദമെന്യേ എല്ലാ ബാലികാബാലന്മാർക്കും വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണമെന്ന തീരുമാനത്തോടെയാണ് റോമാ നഗരിയിൽനിന്നു സ്വദേശത്തേക്ക് തിരിച്ചെത്തിയത്. ജനങ്ങളുടെ സംസ്കാരമില്ലായ്മയ്ക്കും സ്വാർഥതയ്ക്കും കാരണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആദർശശുദ്ധിയും സത്യസന്ധതയും നർമബോധവുമുള്ള യുവജനങ്ങൾ സമുദായ പുരോഗതിക്ക് കളമൊരുക്കും.
കുഞ്ഞു ഹൃദയങ്ങളിൽ ആലേഖിതമാകുന്ന സത്യധർമാദി സനാതനമൂല്യങ്ങൾ യുവത്വത്തിന്റെ കവാടത്തിൽ എത്തുന്പോൾ അവർക്ക് പ്രവർത്തനോർജമായിത്തീരും. കുട്ടികളുടെ വിദ്യാഭ്യാസവും വളർച്ചയുമാണ് ഒരു സമൂഹത്തിന്റെയും സഭയുടെയും നിലനിൽപ്പിന്റെ അടിസ്ഥാനമെന്ന് വന്ദ്യപിതാവ് തിരിച്ചറിഞ്ഞു. ഈ ദീർഘവീക്ഷണത്തോടെ, ജനങ്ങളെ അറിവുകൊണ്ട് സന്പന്നരാക്കാൻ അദ്ദേഹം ഇംഗ്ലീഷ്, മലയാളം വിദ്യാലയങ്ങൾ സ്ഥാപിച്ചു. കേവലം ഭൗതിക വികസനത്തിൽമാത്രം വിദ്യാഭ്യാസത്തെ തളച്ചിടാതെ ദൈവവിശ്വാസം, ദൈവഭക്തി, അനുസരണം, പരസ്പര സ്നേഹം എന്നീ സദ്ഗുണങ്ങളും കുട്ടികളിൽ വളർത്താൻ അദ്ദേഹം ആഗ്രഹിച്ചു.
സ്വഭവനത്തിലെ ആത്മീയാന്തരീക്ഷവും പഠിച്ച വിദ്യാലയങ്ങളിലെ ക്രിസ്തീയ രൂപീകരണവും പിതാവിന്റെ ജീവിതത്തിലെ വലിയ മുതൽക്കൂട്ടായിരുന്നു. പരിശുദ്ധ കുർബാനയോടും പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും കുഞ്ഞുതോമാച്ചൻ വളർന്നു. പകരം വയ്ക്കാനില്ലാത്ത ഈ രണ്ട് നിധികളും പിതാവ് ജീവിതാവസാനംവരെ നെഞ്ചോട് ചേർത്തുവച്ചു. തന്റെ സെമിനാരി പരിശീലനകാലത്തുതന്നെ ‘കൊച്ചുപുണ്യവാൻ’ എന്നറിയപ്പെട്ടിരുന്നത് ഈ കാരണം കൊണ്ടുതന്നെയാണ്. വിദേശയാത്രയിലൂടെയും പഠനത്തിലൂടെയും പിതാവ് മനസിലാക്കിയ ഒരു യാഥാർഥ്യമാണ് വികസനം സാധ്യമാകേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ് എന്നത്.
കൃഷിയുമായി കഴിഞ്ഞിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികളെ പാടത്തുനിന്ന് പാഠശാലയിലേക്കു നടത്തിയവരിൽ പ്രധാനിയാണ് കുര്യാളശേരി പിതാവ്. തന്റെ അജഗണത്തിന്റെ ഉന്നതിക്കുവേണ്ടി ഇടവകതോറും ഒരു വിദ്യാലയം എന്ന ആശയത്തിന് അദ്ദേഹം പ്രചുരപ്രചാരം നൽകി. സഞ്ചാര സൗകര്യങ്ങളുടെ കുറവും മറ്റ് അസൗകര്യങ്ങളും തന്റെ മക്കളുടെ വിദ്യാഭ്യാസപുരോഗതിക്ക് തടസമാകരുതെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ‘കുര്യാളശേരി പിതാവ് കാലത്തിനു മുന്പേ നടന്ന വ്യക്തി’ എന്ന ശീർഷകം അന്വർഥമാക്കുംവിധം ഉന്നതവിദ്യാഭ്യാസത്തിന് അദ്ദേഹം ഊന്നൽ നൽകി.
ഉന്നതലക്ഷ്യങ്ങൾ നേടാനും ഉയർന്നസ്ഥാനത്ത് എത്താനും ഉന്നതവിദ്യാഭ്യാസം വഴിയൊരുക്കുമെന്ന തിരിച്ചറിവിൽനിന്നാണ് അദ്ദേഹം കലാലയ സ്ഥാപനത്തിനു മുതിർന്നത്. 1922ൽ ചങ്ങനാശേരിയിൽ സെന്റ് ബർക്കുമാൻസ് കോളജ് സ്ഥാപിച്ചതിലൂടെ ഉന്നതവിദ്യാഭ്യാസം എന്നെ തന്റെ സ്വപ്നത്തിന് അദ്ദേഹം ചിറകുകൾ നൽകി. കുടുംബത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനവും അനന്യതയും അക്കാലത്ത് സമൂഹം മനസിലാക്കിയിരുന്നില്ല. ഈ ദുഃസ്ഥിതിയിൽനിന്ന് അവരെ വിമോചിപ്പിക്കാൻ അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ ദർശനം കാത്തുസൂക്ഷിച്ചു.
വിശുദ്ധ കുർബാനയുടെ ഭക്തി ജനഹൃദയങ്ങളിൽ രൂഢമൂലമാക്കാൻ വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിനു രൂപം കൊടുത്തപ്പോൾ, വിദ്യാഭ്യാസ പ്രേഷിതത്വത്തിലൂടെ കേരളസഭയിൽ നവോത്ഥാനത്തിന്റെ ധന്യത പകരാനുള്ള ദൗത്യവും സമൂഹത്തിന് ഏൽപ്പിച്ചുകൊടുത്തു. പെണ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് പെണ്കുട്ടികളെ അക്ഷര വിദ്യാഭ്യാസം, പാചകവൃത്തി, തയ്യൽ, സംഗീതം, ചിത്രമെഴുത്ത് ആദിയായ ലോകോപകാരപ്രദമായ വേലകളെ പഠിപ്പിക്കണമെന്നും അങ്ങനെ ഭവനങ്ങളെയും കരകളെയും രാജ്യങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്നും ആരാധനസഭയുടെ നിയമാവലിയിൽ അദ്ദേഹം നിർദേശിച്ചിരുന്നു. സ്ത്രീ ഒരു സമൂഹത്തിന്റെയും സമുദായത്തിന്യും ശക്തികേന്ദ്രമാണെന്നും ഒരു പെണ്കുട്ടിയുടെ വിദ്യാഭ്യാസം ഒരു കുടുംബത്തെയല്ല, ദേശത്തെ മുഴുവൻ ഉദ്ധരിക്കാൻ പര്യാപ്തമാണെന്നും അഭിവന്ദ്യ പിതാവ് മനസിലാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഇവയെല്ലാം.
ഈ ലോകത്തിലെ അജ്ഞതയുടെയും ദാരിദ്രത്തിന്റെയും ചങ്ങലകളിൽനിന്നുള്ള മോചനത്തിന് വിദ്യാഭ്യാസം അനിവാര്യമാണ്. സാമൂഹിക മാറ്റത്തിന് അനിവാര്യമായ വിദ്യാഭ്യാസം ക്ലാസ് മുറികളിൽ ഒതുങ്ങി നിൽക്കാതെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ പിതാവ് ആഗ്രഹിച്ചു. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് പിതാവ് കണ്ടു. സമൂഹത്തിൽ ഭിന്നതകൾ ഇല്ലാതാക്കി സൗഹൃദം വളർത്തി, വ്യത്യസ്ത പശ്ചാത്തലങ്ങളും വിശ്വാസങ്ങളും ഉള്ളവർക്കിടയിൽ അനുരഞ്ജനം സാധ്യമാക്കാൻ കഴിയുന്ന ഒരു ഉപാധിയാണ് വിദ്യാഭ്യാസമെന്ന് പിതാവ് എല്ലാവർക്കും ബോധ്യം നൽകി. ‘നമ്മുടെ അറിവ് എത്രത്തോളം വർധിക്കുന്നുവോ അത്രയധികം നമ്മുടെ അജ്ഞത വെളിപ്പെടുന്നു’ (St. Albert Magnus). വിദ്യാഭ്യാസം സമൂഹത്തിൽ സമത്വവും നീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായതിനാൽ സമത്വം കൈവരിക്കാനുള്ള വിദ്യാഭ്യാസത്തിന് മാർ തോമസ് കുര്യാളശേരി ഊന്നൽ കൊടുത്തിരുന്നതായി ജീവചരിത്രഗ്രന്ഥങ്ങൾ സാക്ഷിക്കുന്നു.
വ്യവസ്ഥാപരമായ തടസങ്ങൾ, ദാരിദ്രം, വിവേചനം, സംഘർഷം എന്നിവ കാരണം ലോകമെന്പാടും ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇവിടെ കുര്യാളശേരി പിതാവ് ഉയർത്തിയ തത്വങ്ങൾ വിദ്യാഭ്യാസ സമത്വത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയുടെ കാലാതീതമായ ഓർമപ്പെടുത്തലായി വർത്തിക്കുന്നു. വിദ്യാഭ്യാസം സാമൂഹിക ശാക്തീകരണത്തിന്റെയും വിമോചനത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും അടിസ്ഥാനമാകയാൽ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ അടിച്ചമർത്തലിന്റെ അനീതിയിൽനിന്നു മോചിതരാക്കാൻ പ്രാപ്തരാക്കുന്നു.
ത്യാഗനിർഭരമായ ജീവിതത്തിലൂടെ ലോകത്തിന് നിസ്വാർഥ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾ, കാലങ്ങളെ അതിജീവിച്ചു മനുഷ്യമനസുകളിൽ എന്നും ജീവിക്കും. കേരളജനതയുടെ മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുഗപ്രഭാവനാണ് ധന്യൻ മാർ തോമസ് കുര്യാളശേരി. കേരളത്തിന്റെ ഉയർച്ചയിലും കത്തോലിക്കാ സമുദായത്തിന്റെ അഭിവൃദ്ധിയിലും ജാഗരൂകനായിരുന്നു അദ്ദേഹം.
മതത്തിന്റെ ആന്തരികമായ തത്വം ദൈവസ്നേഹത്തിൽനിന്ന് ഉരുത്തിരിഞ്ഞ സമുദായസേവനമാണെന്നും സമഗ്രമായ സമുദായോദ്ധാരണം മതങ്ങൾക്കു മാത്രമേ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം മനസിലാക്കി. തന്റെ നിശ്ചയദാർഢ്യവും സഹോദരസ്നേഹവും സാമൂഹികതലത്തിൽ മഹത്തരമായ പലതും പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 20-ാം നൂറ്റാണ്ടിൽ ജീവിച്ച ധന്യൻ കുര്യാളശേരിൽ തോമാ മെത്രാൻ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് തന്റെ അജപാലന പദ്ധതികൾ രൂപപ്പെടുത്തി.
ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതത്തിലൂടെ ക്രിസ്തുവിൽ എല്ലാം നവീകരിച്ചുകൊണ്ട് സമുദായ ശക്തീകരണത്തിനുവേണ്ടി മടികൂടാതെ അദ്ദേഹം പ്രവർത്തിച്ചു. വന്ദ്യപിതാവിന്റെ വിശുദ്ധമായ ജീവിതവും ധീരമായ പ്രവർത്തനവും അനേക ജീവിതങ്ങൾക്ക് കൈത്താങ്ങായിത്തീർന്നു എന്നത് ഈ കാലഘട്ടത്തിന് എന്നും ഒരു വലിയ സാക്ഷ്യവും പ്രചോദനവുമാണ്.
Tags : Thomas Kuriyalaseri Prophet Humanity