ദളിത് യുവതിക്കു സ്റ്റേഷനിൽ മാനസിക പീഡനം : പേരൂർക്കട സ്റ്റേഷനിലെ മുഴുവൻ പോലീസുകാരുടെയും മൊഴിയെടുക്കും
1565044
Thursday, June 5, 2025 6:44 AM IST
തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ചു ബിന്ദു എന്ന ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ തുടർച്ചയായി 21 മണിക്കൂർ വെള്ളം പോലും നൽകാതെ അപഹസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെ യ്ത സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ മുഴുവൻ പോലീസുകാരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.
സ്റ്റേഷനിൽ ആ ദിവസമുണ്ടായിരുന്ന മറ്റു പ്രതികളുടെയും മൊഴി പ്രത്യേക അന്വേഷണ സംഘത്തലവൻ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തും.
മാലമോഷണക്കുറ്റം ആരോപിച്ചു ബിന്ദുവിനെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നശേഷം സെല്ലിനു മുന്നിൽ കടലാസ് വിരിച്ച് ഇരുത്തിയെന്നാണു മൊഴി. ഒരു കഞ്ചാവ് കേസുമായി ബന്ധപ്പെട്ട പ്രതി ഈ ദിവസം സെല്ലിന് അകത്തുണ്ടായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക് അടക്കം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആദ്യം തന്നെ ശേഖരിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ഏതെങ്കിലും തരത്തിൽ തിരിമറി നടത്താതിരിക്കാനാണ് ആദ്യമേ തന്നെ ദൃശ്യങ്ങൾ ശേഖരിച്ചത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വിശദമായ മൊഴിയും വീട്ടിലെത്തി രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച മൊഴിയെടുപ്പു വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. സിസിടിവി ദൃശ്യങ്ങൾക്കൊപ്പം ബിന്ദുവിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷമാകും ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യുക. സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുപ്പിൽ സ്റ്റേഷനിൽ നേരിട്ട ക്രൂര പീഡനങ്ങൾ ബിന്ദു അന്വേഷണ സംഘത്തിനു വിശദ മൊഴിയായി നൽകി. പോലീസുകാർ ഉപയോഗിച്ച മോശമായ ഭാഷ, അപമാനം, വെള്ളം കുടിക്കാൻ നൽകാതിരുന്നത്, മോഷണക്കുറ്റം ആരോപിക്കൽ, ഭർത്താവിനേയും മക്കളേയും മോഷണക്കേസിൽ പ്രതിചേർക്കുമെന്നു ഭീഷണിപ്പെടുത്തൽ അടക്കം പേരൂർക്കട സ്റ്റേഷനിൽ നടന്ന വിവരങ്ങൾ ബിന്ദു വിശദമായി അന്വേഷണ സംഘത്തോടു വിവരിച്ചിരുന്നു.
ജൂണ് 25നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പിക്കു തിരുവന്തപുരം മേഖലാ ഐജി ശ്യാംസുന്ദർ നൽകിയിട്ടുള്ള നിർദേശം. സംഭവത്തിൽ ഒരു എസ്ഐയേയും ഗ്രേഡ് എഎസ് ഐയേയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയെ കഴിഞ്ഞ ആഴ്ച സ്ഥലംമാറ്റി.