മാല മോഷ്ടിച്ചു രക്ഷപ്പെട്ട യുവതി പിടിയില്‍
1565320
Friday, June 6, 2025 6:48 AM IST
പേരൂര്‍ക്കട: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഭക്തയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവതി പിടിയില്‍. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി രതി (42) ആണ് പിടിയിലായത്. ഈവര്‍ഷം മാര്‍ച്ച് മാസം 13നു ഉച്ചതിരിഞ്ഞ് 1.45ന് ആയുര്‍വേദ കോളജ് ജംഗ്ഷനു സമീപമായിരുന്നു സംഭവം. പൊങ്കാല കഴിഞ്ഞു മടങ്ങുകയായിരുന്ന ചിറയിന്‍കീഴ് സ്വദേശിനി ശോഭകുമാരിയുടെ 10 പവന് മാലയാണ് രതി അപഹരിച്ചത്.
കെഎസ്ആര്‍ടിസി ബസ് ആയുര്‍വേദകോളജ് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത സമയത്ത് രതി ബസിനുള്ളില്‍ കയറുകയും ശോഭകുമാരിയുടെ മാല കവര്‍ന്നു രക്ഷപ്പെടുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ഇളയരാജ നേരത്തെ അറസ്റ്റിലായിരുന്നു.
ദമ്പതികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കു മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഒരു കാര്‍ വാടകയ്ക്കെടുക്കുകയും ഇത് ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തശേഷം ഒരു ഓട്ടോറിക്ഷയില്‍ ആയുർവേദ കോളജ് ജംഗ്ഷനില്‍ ഇറങ്ങുകയുമായിരുന്നു. മാല മോഷണത്തിനുശേഷം ഇരുവരും മറ്റൊരു ഓട്ടോയില്‍ക്കയറി തിരികെ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തുകയും കാറെടുത്ത് രക്ഷപ്പെടുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ പാലക്കാടാണ് പ്രതികള്‍ താമസിച്ചുവന്നിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. പാലക്കാട് ഭാഗത്തു ദമ്പതികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നാണ് മോഷണമുതല്‍ പോലീസ് കണ്ടെത്തിയത്.
വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു മോഷണം നടത്തുന്ന ഇവര്‍ക്കെതിരേ തമിഴ്നാട്ടിലും തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലും ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്. ശംഖുംമുഖം എസി അനുരൂപിന്റെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ സിഐ എച്ച്എസ് ഷാനിഫ്, എസ്ഐ അലക്സ്, എസ്സിപിഒ ബിനോയി, വനിത സിപിഒമാരായ രജനി, സിംന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.