കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാർ എന്നീ വിഭാഗത്തില്‍പ്പെട്ട അസന്നിഹിത (ആബ്സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിംഗ്) സംവിധാനത്തിന് ജില്ലയില്‍ ഇന്നു തുടക്കം. 18, 19, 20, 21, 22, 23 തീയതികളിലായാണ് വീട്ടില്‍ വോട്ടിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 3687 പേര്, 85 വയസ്സിനു മുകളിലുള്ള 5467 പേരുള്‍പ്പെടെ 9,154 പേരാണ് വീട്ടില്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്.
മൈക്രോ ഒബ്സര്‍വര്‍, രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ്, വീഡിയോഗ്രഫര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്തുക. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജന്റുമാരെ ഏര്‍പ്പാടാക്കുന്നതിന് വോട്ടര്‍മാരുടെ ലിസ്റ്റും, വോട്ടിംഗ് നടക്കുന്ന ദിവസവും, ഓരോ ദിവസത്തെയും പോളിംഗ് ഉദ്യോഗസ്ഥരുടെ മൈക്രോ പ്ലാനും സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലായി ഓരോ ടീമിലും രണ്ടു പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന 158 ടീമുകളാണ് അസന്നിഹിത (ആബ്സന്റീ) വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്. ഹോം വോട്ടിംഗിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് പുറത്തിറങ്ങുന്നതുവരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. വോട്ട് ചെയ്യുന്നതിനായി താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്മെന്റ് ഒരുക്കും.
വോട്ടുചെയ്യാന്‍ പരസഹായം ആവശ്യമുള്ള വോട്ടര്‍മാരുണ്ടെങ്കില്‍ വോട്ട് ചെയ്യുന്ന സഹായിയുടെ പ്രസ്താവന അനെക്സര്‍ 11 വാങ്ങി സൂക്ഷിക്കും. വോട്ട് ചെയ്ത തപാല്‍ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ഡ്രോപ്പ് ബോക്സുകളില്‍ കൊണ്ടുപോകും.