പത്തനംതിട്ട: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉച്ചകഴിഞ്ഞ് 2.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
സമ്മേളനത്തില്‍ സ്ഥാനാർഥി ആന്റോ ആന്റണി, യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗം 2.15ന് പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങുന്ന പ്രിയങ്ക ഗാന്ധി നേരേ ജില്ലാ സ്റ്റേഡിയത്തിലെത്തും. റോഡ് ഷോയ്ക്കുള്ള അനുമതി തേടിയെങ്കിലും എസ്പിജി നിഷേധിച്ചു.
പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ 94 മണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1437 ബൂത്തുകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കു ന്നവർ ഒന്നിനു മുമ്പായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയിട്ടുള്ള പന്തലില്‍ പ്രവേശിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
വാഹനങ്ങളില്‍ എത്തുന്നവര്‍ സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തകരെ ഇറക്കി വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിംഗ് റോഡിന്റെ സൗകര്യപ്രദമായ വശങ്ങള് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം,
കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയേല്‍, സുനില്‍. എസ്. ലാല്‍, നേതാക്കളായ ജെറി മാത്യു സാം, എ. അബ്ദുള്‍ ഹാരിസ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണില്‍ എന്നിവര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.