തീരവാസികളെ ആശങ്കയിലാക്കി ലൈഫ് ബോട്ടും ടാങ്കും അടിഞ്ഞു
1567885
Tuesday, June 17, 2025 12:08 AM IST
അമ്പലപ്പുഴ: ലൈഫ് ബോട്ട് അടിഞ്ഞതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ടാങ്ക് അടിഞ്ഞത് തീരദേശ ജനതയെ ആശങ്കയിലാക്കി. പുന്നപ്ര അറപ്പപ്പൊഴി കടൽത്തീരത്ത് ഞായറാഴ്ച രാത്രിയോടെയാണ് ലൈഫ് ബോട്ട് കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വളഞ്ഞവഴി തീരത്ത് വെള്ളനിറത്തിലുള്ള ടാങ്ക് അടിഞ്ഞത്.
പുന്നപ്ര തീരത്തടിഞ്ഞ ചുവപ്പ് നിറത്തിലുള്ള ബോട്ടിന് ഏകദേശം അഞ്ചു മീറ്ററോളം നീളവും മൂന്നു മീറ്ററോളം വീതിയും വരും. ശക്തമായ തിരമാലയിലും കാറ്റിലും തീരത്തുലയുന്ന ബോട്ട് ശ്രദ്ധയില്‍പ്പെട്ട തീരദേശവാസികള്‍ പുന്നപ്ര പോലീസിനെ വിവരമറിയിച്ചു. പുന്നപ്ര പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, കോസ്റ്റൽ പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ജെസിബി ഉപയോഗിച്ച് കരയിൽ കയറ്റി കാറ്റാടി മരത്തില്‍ കെട്ടി സുരക്ഷിതമാക്കി.
കഴിഞ്ഞദിവസം കണ്ടെയ്നറുമായി എത്തിയ വാൻ ഹായ് കപ്പലിന്റേതാണ് ലൈഫ് ബോട്ട്. കപ്പലില്‍ അപകടം ഉണ്ടായാല്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള ലൈഫ് ബോട്ടാണ് തീരത്തൊഴുകി എത്തിയത്. സിംഗപ്പൂരില്‍ നിന്നുള്ള കസ്റ്റംസ് വിഭാഗത്തിന് ലൈഫ് ബോട്ട് കൈമാറും. കപ്പലിലേക്കുള്ള പാചകവാതക ഗ്യാസ് എത്തിക്കുന്നതിനുള്ള ടാങ്കാണ് വളഞ്ഞവഴിയില്‍ അടിഞ്ഞത്.
തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി തീരത്ത് തിരമാലയില്‍ ആടി ഉലയുന്ന ടാങ്ക് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അമ്പലപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വേണ്ട സുരക്ഷിതം ഒരുക്കി. സിംഗപ്പൂരില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാലിയാണെന്ന് ഉറപ്പാക്കിയശേഷം വൈകിട്ടോടെ ടാങ്ക് കരയ്ക്കുകയറ്റി. പിന്നീട് ഇവിടെനിന്നു നീക്കം ചെയ്യും.