തണ്ണീര്‍മുക്കം ഹൗസ് ബോട്ട് ടെർമിനൽ നോക്കുകുത്തി
1567899
Tuesday, June 17, 2025 12:08 AM IST
ചേര്‍ത്തല: തണ്ണീർമുക്കത്ത് ഏഴു വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി 62 ലക്ഷം രൂപ ചെലവാക്കി നിർമാണം പൂര്‍ത്തീകരിച്ച ഹൗസ് ബോട്ട് ടെർമിനൽ ഇന്നും നോക്കുകുത്തിയായി ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളവും തെരുവ് നായ്ക്കളുടെ വിശ്രമ കേന്ദ്രവുമാണ്. തണ്ണീര്‍മുക്കം-കുമരകം വേമ്പനാട്ട് കായലിന്റെ ടൂറിസത്തിനുള്ള പ്രാധാന്യം പരിഗണിച്ച് ടുറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 17 വര്‍ഷം മുമ്പാണ് ടെര്‍മിനിലിന്റെ നിര്‍മാണം ആരംഭിക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി പത്തുവര്‍ഷത്തോളം പിന്നിട്ടു. ടെര്‍മിനലില്‍ ഒരേസമയം അഞ്ച് ഹൗസ് ബോട്ടുകള്‍ക്കുവരെ നങ്കൂരമിടാന്‍ സൗകര്യമുണ്ട്. ടോയ്ലറ്റ്, ലഘുഭക്ഷണശാല, കായല്ക്കാഴ്ചകാണാനുള്ള പവലിയന്, സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ഉണ്ട്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കി ഏഴുവര്‍ഷം കഴിഞ്ഞിട്ടും ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പർ നൽകാത്തതാണ് പ്രധാനപ്രശ്നം. കെട്ടിടത്തിന്റെ അലൈൻമെന്റ് കായലിലോട്ട് നീണ്ടുനിൽക്കുന്നു എന്ന് പറഞ്ഞാണ് പഞ്ചായത്ത് കെട്ടിടനമ്പർ നൽകുന്നതില് വിമുഖത കാണിച്ചത്. തീരദേശ പരിപാലന നിയമപ്രകാരം ടെര്‍മിനല്‍ നിര്‍മിച്ച സ്ഥലത്ത് അനുമതി ലഭിക്കാന്‍ ആദ്യം തടസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബണ്ടിന്റെ തെക്ക് ഭാഗം ഈ പരിധിയില്‍ വരുന്നതല്ലെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നത്.
ഇതിനിടയില്‍ ലോക നേതാക്കള്‍ പങ്കെടുത്ത ജി 20 കുമരകത്ത് നടന്നപ്പോൾ അടിയന്തരമായി വൈദ്യുതി കണക്ഷൻ നൽകിയെങ്കിലും പിന്നീട് വിച്ഛേദിച്ചു. അടുത്തു നടന്ന തണ്ണീർമുക്കം ഫെസ്റ്റിനോടനുബന്ധിച്ച് ടെർമിനൽ തുറന്നുകൊടുക്കും എന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. കെട്ടിടത്തിന്റെ വാതിലുകളും മറ്റും നശിച്ചു തുടങ്ങി. നിലത്ത് പാകിയിട്ടുള്ള ടൈൽസുകളും പൊട്ടിപ്പൊളിഞ്ഞു. കെട്ടിടത്തിനുള്ളിൽ ആല് കിളിർത്തു. തെരുവുനായ്ക്കളോടൊപ്പം കമിതാക്കളുടെ ഒളിസങ്കേതവുമായി ഇവിടം മാറിയിരിക്കുകയാണ്.
അറ്റകുറ്റപ്പണികൾ നടത്തി എത്രയും വേഗം ഹൗസ് ബോട്ട് ടെർമിനൽ തുറന്നു കൊടുക്കണമെന്ന് കേരള കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം സിറിയക് കാവിലിന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ് പേരേമഠം, ജില്ലാ കമ്മിറ്റി മെംബർ ജോസഫ് ലൂക്ക, മണ്ഡലം സെക്രട്ടറി സിബി കുന്നുമ്മേൽപറമ്പിൽ എന്നിവർ ടെർമിനൽ സന്ദർശിച്ചു.
ടെര്‍മിനല്‍ എത്രയും വേഗം തുറന്നുകൊടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.