വെളിച്ചെണ്ണ വിപണി തകരുന്നു; തിരിഞ്ഞുനോക്കാതെ അധികാരികള്‍
1567893
Tuesday, June 17, 2025 12:08 AM IST
മുഹമ്മ: വെളിച്ചെണ്ണ വിപണിയിലെ പ്രതിസന്ധിയെ അധികാരികള്‍ നോക്കിക്കാണുന്നത് നിസംഗമായാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ നിസംഗനിലപാടാണ് ആലപ്പുഴയെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കുന്നതെന്ന ആക്ഷേപത്തിനു കാലങ്ങളുടെ പഴക്കമുണ്ട്്.
കഴിഞ്ഞ ഓണക്കാലം മുതലാണ് വെളിച്ചെണ്ണ വിപണിയുടെ താളം തെറ്റിയത്. നാളികേരത്തിന്റെ ക്ഷാമം മില്ലുകളുടെ പ്രവര്‍ത്തനം താറുമാറാക്കി. എന്നാല്‍, അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലെന്ന് മില്ലുടമകള്‍ കുറ്റപ്പെടുത്തുന്നു. മില്ലുകള്‍ പ്രതിസന്ധിയിലായതോടെ മായം കലര്‍ന്ന എണ്ണ വിപണിയില്‍ സജീവമായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ സമൂഹം കടന്നുപോകേണ്ട സാഹചര്യമാണ് ഇതിലൂടെ സംജാതമായത്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ വേണ്ടി വരുമ്പോള്‍ 220 രൂപയ്ക്ക് വ്യാജ വെളിച്ചെണ്ണ കിട്ടും. എണ്ണവിപണിയില്‍ വ്യാജന്റെ വിളയാട്ടമാണെങ്കിലും നടപടി കടലാസിലാണ്.
ഹോട്ടലുകളിലും എണ്ണപ്പലഹാര നിര്‍മാണകേന്ദ്രങ്ങളിലും ഉപയോഗ ശേഷം വരുന്ന എണ്ണ ശേഖരിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് വെളിച്ചെണ്ണയെന്ന പേരില്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്. എണ്ണയാട്ടു മില്ലുകളില്‍നിന്ന് പിണ്ണാക്ക് ശേഖരിച്ച് വീണ്ടും ആട്ടി എണ്ണയെടുക്കുന്ന രീതിയുമുണ്ട്. ചില മിശ്രിതങ്ങള്‍ ചേര്‍ത്താണ് വീണ്ടും ആട്ടുന്നത്. ഇങ്ങനെ ശേഖരിക്കുന്ന എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയെന്ന ലേബലില്‍ മോഹവിലയോടെ മാര്‍ക്കറ്റില്‍ എത്താറുണ്ട്.
ആലപ്പുഴയില്‍ ചുങ്കമായിരുന്നു കൊപ്രാവ്യവസായത്തിന്റെ കേന്ദ്രം. ഇവിടെ മാത്രം 20 മില്ലുകളോളം പ്രവര്‍ത്തിച്ചിരുന്നതായി മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ രാപകല്‍ ഭേദമെന്യേ മില്ലുകളില്‍ ജോലി നോക്കിയിരിന്നു. ചുമട് ജോലിക്കായി അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഉണ്ടായിരുന്നു. ചുങ്കത്തെ കനാല്‍ മേഖലയില്‍ കൊപ്രയുമായി എത്തുന്ന ചെറുതും വലുതുമായ വള്ളങ്ങള്‍ നിരനിരയായി കിടക്കുമായിരുന്നു. കുട്ടനാട്, കോട്ടയം, ചങ്ങനാ ശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ജലയാനങ്ങളായിരുന്നു കൂടുതലായി എത്തിയിരുന്നത്. വിജയ ഓയില്‍ മില്‍, ചന്ദ്രാ ഓയില്‍ മില്‍ എന്നിങ്ങനെയുള്ള മില്ലുകളില്‍ ബാബു ഓയില്‍ മില്‍ മാത്രമാണ് പഴമയുടെ സുഗന്ധവുമായി ഇപ്പോഴുള്ളത്. ചേര്‍ത്തല നഗരവും കൊപ്രാ വ്യവസായത്തില്‍ പെരുമ നേടിയിരുന്നു.
മണ്ഡരി പോലുള്ള രോഗങ്ങളാണ് കേര കൃഷിക്ക് തിരിച്ചടിയായത്. തമിഴ്നാട് പോലെയുള്ള സ്ഥലങ്ങളിലേക്ക് വ്യവസായികള്‍ ചേക്കേറിയത് ഇങ്ങനെയാണ്. തമിഴ്നാട്ടിലെ കാങ്കേയം, പൊള്ളാച്ചി മേഖലകളിലെ കടുത്ത ചൂടും കൊപ്രാ സംസ്ക്കരണത്തിന് അനുകൂലമായി.
നാളികേര കൃഷിയുടെ സംരക്ഷണത്തിന് കൈക്കൊണ്ട നടപടികളാന്നും വേണ്ടത്ര ഫലം കാണാതെ വന്നപ്പോള്‍. ശ്രീലങ്ക, മലേഷ്യ പോലുള്ള രാജ്യങ്ങളില്‍നിന്ന് ആദ്യമൊക്കെ നാളികേരം ഇറക്കുമതി ചെയ്തിരുന്നു. ശ്രീലങ്കയില്‍നിന്ന് തേങ്ങാ കൊണ്ടുവരുന്നതിന് പ്രത്യേകരീതി അവലംബിച്ചിരുന്നു. ലക്ഷക്കണക്കിന് തേങ്ങ നെറ്റില്‍ കെട്ടി കടലില്‍ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുക. കടലില്‍ ഉയര്‍ന്ന് കിടക്കുന്ന തേങ്ങ ബോട്ടുമായി വടത്തില്‍ ബന്ധിച്ച ശേഷം വലിച്ച്കൊണ്ട് രാമേശ്വരം വരെ എത്തുകയാണ് ചെയ്തിരുന്നത്.
രാഷ്ട്രീയരംഗത്ത് മകുടമായി മാറിയ ആലപ്പുഴക്കാര് നിരവധിയാണെങ്കിലും ആലപ്പുഴയ്ക്കായി ഇച്ഛാശക്തിയോടെ നിലകൊണ്ടവര്‍ ആരുമില്ലെന്നാണ് ആക്ഷേപം. ഈ സ്ഥിതി തുടര്‍ന്നാല്‍ കയര്‍ വ്യവസായവും കൊപ്രാ വ്യവസായവും തമിഴ്നാട്ടിലേയ്ക്ക് പൂര്‍ണമായും ചേക്കേറുന്ന കാലം വിദൂരമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
തേങ്ങായുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണം. അഭ്യന്തര ഉത്പാദനം കൂട്ടാന്‍ നടപടി വേണം. തൊഴിലുറപ്പ് പദ്ധതി കേര കൃഷിയുമായി ബന്ധിപ്പിച്ചാല്‍ വലിയ മാറ്റമുണ്ടാകും. തമിഴ്നാടിന് പുറമേ കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നു നാളികേരം എത്തിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കും തേങ്ങാ സംഭരിച്ച് ചെറുകിടക്കാര്‍ക്ക് നല്കാന് കഴിയും. ശ്രീലങ്ക, മലേഷ്യ പോലുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് തേങ്ങാ ഇറക്കുമതി ചെയ്തും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. കൊപ്രാ വ്യവസായത്തിന്റെയും കയര്‍ വ്യവസായത്തിന്റെയും പോയകാല പ്രൗഢി വിണ്ടെടുക്കാന്‍ കുട്ടനാട് പാക്കേജ് പോലുള്ള പാക്കേജ് നാളികേര കൃഷിയുടെ പുനരുദ്ധാരണത്തിനായും നടപ്പാക്കണം.
ഫെയ്സി വി. ഏറനാട്
എയ്ഞ്ചലാ എക്സ്പോര്‍ട്ട്സ്, മുഹമ്മ.