ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം
1568174
Wednesday, June 18, 2025 12:03 AM IST
കായംകുളം: ഇടവേളയ്ക്കുശേഷം വീണ്ടും കടലാക്രമണം ശക്തമായത് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശവാസികളെ ദുരിതത്തിലാഴ്ത്തി. പാഞ്ഞുകയറിയ തിരമാലയ്ക്കു മുന്നിൽ നിസഹായരായി നോക്കിനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. കനത്ത മഴയ്ക്കൊപ്പം കടലാക്രമണവും ശക്തമായതോടെ തീരവാസികളുടെ ദുരിതം കടുത്തതായി.
കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച കടലാക്രമണം കനത്ത നാശമാണ് തീരത്ത് വിതച്ചത്. നിരവധി വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. തീരദേശ റോഡിന് പടിഞ്ഞാറുഭാഗം കടൽവെള്ളം കെട്ടിനിൽക്കുന്നു. വരും ദിവസങ്ങളിലും കടൽ ദുരിതം തീർക്കുമെന്ന ഭീതി ജനങ്ങൾക്കുണ്ട്.
ആറാട്ടുപുഴ വലിയഴിക്കൽ, പെരുമ്പള്ളി, കള്ളിക്കാട് മീശമുക്ക്, എസി പള്ളി ജംഗ്ഷൻ വടക്കു മുതൽ എംഇഎസ് ജംഗ്ഷൻ വരെ, പടിഞ്ഞാറെ ജുമാമസ്ജിദിന് വടക്കുഭാഗം മുതൽ കാർത്തിക ജംഗ്ഷൻ, മംഗലം എന്നിവിടങ്ങൾ വരെയും കടലാക്രമണം ജനജീവിതം ദുരിതത്തിലാഴ്ത്തി. കരയിലേക്ക് അടിച്ചുകയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് ശക്തമായി കിഴക്കോട്ട് ഒഴുകി. തീരദേശ റോഡിന് പടിഞ്ഞാറും കിഴക്കുമുള്ള നൂറിലധികം വീടുകളിൽ വെള്ളം കയറി. പെരുമ്പള്ളി ഭാഗത്ത് നിർമിച്ച ജിയോ കടൽഭിത്തി ഭാഗികമായി തകർന്നു. ഇവിടെ ഏത് നിമിഷവും റോഡ് കടലെടുക്കാവുന്ന അവസ്ഥയിലാണ്.
പെരുമ്പള്ളി ഭാഗത്ത് വൻതോതിലാണ് തീരം കടലെടുക്കുന്നത്. ഇവിടെ പേരിനു പോലും കടൽഭിത്തി നിലവിലില്ല. എസി പള്ളി ജംഗ്ഷന് വടക്കുഭാഗത്ത് തീരദേശ റോഡിൽ മണ്ണടിഞ്ഞു തുടങ്ങി. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി. കായംകുളം പൊഴിയുടെ വടക്കേക്കരയിലെ കായലോരത്തും കടലേറ്റം നാശം വിതയ്ക്കുകയാണ്.
ഇവിടെ കൽക്കെട്ട് ഇടിഞ്ഞ് കര നഷ്ടപ്പെടുന്നു. കായംകുളം പൊഴിയിലേക്ക് കയറുന്ന തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നത് വലിയഴീക്കൽ സ്കൂളിന്റെ ഭാഗത്തും പരിസരത്തും തീരം നഷ്ടപ്പെടാൻ കാരണമാകുന്നു. ഈ ഭാഗത്തെയും ജനങ്ങൾ കടുത്ത ഭീതിയിലാണ്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മതുക്കൽ ചേലക്കാട്, പാനൂർ ഭാഗങ്ങളിലും കടലാക്രമണം ദുരിതം തീർത്തു. കടലാക്രമണത്തിൽ നാശം സംഭവിച്ച മതുക്കൽ ചേലക്കാട് തീരദേശ റോഡിന് കൂടുതൽ നാശമുണ്ടായി. വീടുകളുടെ സംരക്ഷണത്തിനായി അടുക്കിവച്ച മണൽചാക്കുകൾ കൂടി കടലെടുത്തത് വീട്ടുകാരെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.