ചെങ്ങന്നൂരിൽ റോഡ് ഇടിഞ്ഞു; അഞ്ചു വീടുകൾ ഭീഷണിയിൽ
1568165
Wednesday, June 18, 2025 12:03 AM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വാണിയപ്പുരക്കല്പടി-തുരുത്തേല്‍ പടി റോഡും അനുബന്ധ തിട്ടയും കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞ് വരട്ടാറ്റില്‍ പതിച്ചു. റോഡ് അവസാനിക്കുന്ന വരട്ടാറിന്റെ തീരപ്രദേശത്ത് അഞ്ചോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ യാത്രാമാര്‍ഗവും സുരക്ഷയും ഇതോടെ അപകടത്തിലായി.
2018ലെ പ്രളയകാലത്ത് ഈ റോഡിന്റെ പടിഞ്ഞാറു ഭാഗം പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്ന് പ്രദേശവാസികള്‍ക്ക് നടവഴി പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഈ വഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍, മുന്‍ വര്‍ഷങ്ങളിലും മഴയിലും വെള്ളപ്പൊക്കത്തിലും ഇതിന്റെ മധ്യഭാഗം രണ്ടു പ്രാവശ്യം ഇടിഞ്ഞു തകര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ റോഡും തിട്ടയും പൂര്‍ണമായി ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചത്.
റോഡരികില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതിപോസ്റ്റും ആറ്റിലേക്കു വീണു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അധികൃതരെ വിവരമറിയിക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. റോഡ് അവസാനിക്കുന്ന ഭാഗത്തെ താമസക്കാരനായ വിമുക്തഭടന് ശ്രീകുമാര്‍ ശ്രീവിലാസത്തിന്റെ വീട്ടിലേക്കുള്ള വഴിയാണ് പ്രധാനമായും തകര്‍ന്നത്. സമീപവാസികളായ പ്രകാശ് തുരുത്തേല്‍, രാജപ്പന്‍പിള്ള രാജമംഗലത്ത്, രാജപ്പന് നായര്‍ ഗുരുനാഥന്പറമ്പില് എന്നിവരുടെ വീടുകളും തീരമിടിയല്‍ ഭീഷണി നേരിടുകയാണ്. ഏത് നിമിഷവും റോഡും തിട്ടയും വീണ്ടും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കാവുന്ന അവസ്ഥയാണുള്ളത്.
ആശങ്കയില്‍ പ്രദേശവാസികള്‍
തിട്ട ഇടിയുന്നതോടെ വീടുകളും നദീതീരവും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണ്. മഴ ശക്തമാകുന്നതോടെ ഏറെ ഭയത്തോടെയാണ് ഈ വീട്ടുകാര്‍ കഴിഞ്ഞുകൂടുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടോയെന്ന ആശങ്കയിലാണ് ഇവര്‍.
മണല്‍വാരല്‍ കാരണമായെന്ന്
ആരോപണം
വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് എഇ, പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍, ഈ പ്രദേശത്ത് മുന്‍പ് രൂക്ഷമായ മണല്‍വാരല്‍ നടന്നതാണ് തിട്ടയ്ക്ക് ബലക്ഷയമുണ്ടാകാനും തുടര്‍ന്ന് ഇടിയാനും കാരണമായതെന്ന് പ്രദേശവാസികള്‍ക്കിടയില്‍ ശക്തമായ ആരോപണമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.