മൂന്നുകോടി തട്ടിയെടുത്തു
1567891
Tuesday, June 17, 2025 12:08 AM IST
കായംകുളം: ദേശീയപാതയിൽ ചേപ്പാട് സിനിമ സ്റ്റൈൽ കവർച്ച. കോയമ്പത്തൂരിൽനിന്ന് കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കൊണ്ടുപോയ മൂന്നുകോടിയോളം രൂപ രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിയെടുത്തു. ചേപ്പാട് രാമപുരത്ത് കഴിഞ്ഞദിവസം പുലർച്ചെ നാലിനായിരുന്നു സംഭവം.
ലോറിക്ക് കുറുകെ കാർ നിർത്തിയ സംഘം ഡ്രൈവറെ ആക്രമിച്ച ശേഷമാണ് പണം തട്ടിയെടുത്തത്. ഇവർ രക്ഷപ്പെട്ടതിനു ശേഷം ഡ്രൈവർ ലോറിയുമായി കൊല്ലത്ത് എത്തി പണം ഏറ്റുവാങ്ങാനിരുന്ന കൊല്ലത്തെ ജ്വല്ലറി ഉടമയെ വിവരം അറിയിച്ചു. ഇദ്ദേഹം കരീലക്കുളങ്ങര പോലീസിൽ പരാതി നൽകി. കരീലക്കുളങ്ങര പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘവും പണം തട്ടിയെടുത്ത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങൾ പൂർണമായി വിശ്വാസത്തിലെടുക്കാതെയാണ് അന്വേഷണം നീങ്ങുന്നത്. പാഴ്സലിൽ പണമാണെന്ന് ഡ്രൈവർക്ക് നേരത്തേ അറിയാമായിരുന്നോ എന്നതടക്കമുള്ള വിശദാംശങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
കൊല്ലത്തെ വ്യാപാരി കോയമ്പത്തൂരിൽ സ്വർണ വ്യാപാരവുമായി ബന്ധമുള്ളവരുമായി നടത്തിയ ഇടപാടിന്റെ ഭാഗമായാണ് അവിടെനിന്ന് പാഴ്സൽ എന്ന വ്യാജേന ചാക്കിൽ പണം അയച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.