തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ ആരംഭിച്ച നാട്ടുചന്തകൾ കർഷകർക്കിടയിലും ഉപഭോക്താക്കൾക്കിടയിലും പുതിയ ഉണർവായി മാറുന്നു. കരിമണ്ണൂർ, ഉടുന്പന്നൂർ, കുമാരമംഗലം പഞ്ചായത്തുകളിലാണ് നാട്ടുചന്തകൾ ആരംഭിച്ചത്.
പഴയകാല ചന്തകളുടെ പുനരാവിഷ്കരണമാണ് നാട്ടുചന്തകളുടെ പ്രത്യേകത. ഒരു കർഷകന്റെ വീട്ടുമുറ്റമാണ് നാട്ടുചന്തയായി രൂപം കൊള്ളുന്നത്. ഉത്പന്നങ്ങളുമായി എത്തുന്ന കർഷകർ വീട്ടുമുറ്റത്ത് ഇവ പ്രദർശിപ്പിക്കുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ കർഷകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുകയും പണം അപ്പോൾത്തന്നെ കൈമാറുകയും ചെയ്യുന്നു.
ഇതിന് കമ്മീഷനോ മറ്റ് ഫീസുകളോ ഈടാക്കുന്നില്ല. ഡിമാൻഡ് കൂടുതലാണെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച വിലയിൽ കൂടുതൽ കർഷകർക്ക് ലഭിക്കും. എന്നാൽ നിശ്ചയിക്കപ്പെട്ട വിലയിൽ കുറവ് വരില്ലെന്നത് കർഷകർക്ക് ഏറെ സഹായകമാണ്.
വൈകുന്നേരം നാലുമുതൽ ആറുവരെയാണ് നാട്ടുചന്തയുടെ സമയം. ആറിനു ശേഷം മിച്ചം വരുന്ന ഉത്പന്നങ്ങൾ രൊക്കവിലയ്ക്ക് കാഡ്സിന്റെ മാർക്കറ്റുകളിലേക്ക് കൊണ്ടുപോകും. മൂന്നു പഞ്ചായത്തുകളിലുമായി 40,000 രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്.
വിളവൈവിധ്യമാണ് നാട്ടുചന്തയുടെ മറ്റൊരു പ്രത്യേകത.പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയ്ക്ക് പുറമേ പേരയ്ക്ക, ചാന്പങ്ങ, പപ്പായ,സ്റ്റാർ ഫ്രൂട്ട്, മുട്ടപ്പഴം, ആനിക്കാവിള, മൾബറി , വന്പിളി നാരങ്ങ, ആത്തപ്പഴം, മൂട്ടിപ്പഴം, പൂച്ചപ്പഴം, കറിവേപ്പില, മുരിങ്ങയില, മത്തയില, തഴുതാമ, വാളംപുളിയില കൂന്പ്, കറുത്ത ചേന്പ്, ഇരുന്പൻപുളി, നിത്യവഴുതന, അന്പഴങ്ങ, അടതാപ്പ്, വാഴപ്പിണ്ടി, ചക്ക, ചക്കക്കുരു, വാഴച്ചുണ്ട്, പുളി, കോഴിമുട്ട, കാടമുട്ട, ചെറുതേൻ തുടങ്ങിയവയെല്ലാം നാട്ടുചന്തകളിലെ പതിവ് വിഭവങ്ങളാണ്.
നാട്ടുചന്തകളുടെ ഉദ്ഘാടനം കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ നിർവഹിച്ചു. കരിമണ്ണൂർ നാട്ടുചന്തയിൽ നിന്നുള്ള ആദ്യ സ്പോട്ട് പർച്ചേസ് കരിമണ്ണൂർ എഫ്സി കോണ്വെന്റിലെ മദർ എമിലിയും ഉടുന്പന്നൂരിൽ സാജു മാമ്മൂട്ടിലും കുമാരമംഗലത്ത് സാലി തോമസും നിർവഹിച്ചു.
എല്ലാ ആഴ്ചയും നടക്കുന്ന ചന്ത കരിമണ്ണൂർ പഞ്ചായത്തിൽ ശനിയാഴ്ചയും ഉടുന്പന്നൂർ പഞ്ചായത്തിൽ ഞായറാഴ്ചയും കുമാരമംഗലം പഞ്ചായത്തിൽ തിങ്കളാഴ്ചയുമാണ് പ്രവർത്തിക്കുന്നത്. അടുത്തമാസം വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിലും നാട്ടുചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.