നെല്ലിയാമ്പതിയിൽ കാടുകയറ്റിയ കാട്ടാന വീണ്ടുമെത്തി
1567943
Tuesday, June 17, 2025 2:03 AM IST
നെല്ലിയാമ്പതി: സീതാർഗുണ്ട് പോബ്സ് എസ്റ്റേറ്റിൽ പാടികൾക്ക് സമീപം വീണ്ടും കാട്ടാന എത്തി.
അമ്പലപാടിക്ക് സമീപം രങ്കസാമിയുടെ വീടിനു പിന്നിൽ ഇന്നലെ രാത്രി മലമുകളിൽ നിന്ന് ഇറങ്ങി വന്ന കാട്ടുകൊമ്പൻ തൊഴിലാളികൾ താമസിക്കുന്ന പാടികൾക്ക് സമീപം എത്തി നിലയുറപ്പിച്ചു. പ്രദേശത്ത് ആനയെത്തിയതു രങ്കസ്വാമിയാണ് കണ്ടത്.
തുടർന്ന് അയൽക്കാരും നായ്ക്കളും ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് കാട്ടാന സമീപത്തെ കാപ്പിത്തോട്ടത്തിൽ കൂടി മെയിൻ റോഡിൽ ഇറങ്ങി.
ഇന്നലെ രാവിലെ 6.15 ന് രാത്രിഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഗേറ്റ് വാച്ചർ വിജയനും വൈദ്യുതി ഫ്യൂസ് കെട്ടാൻ പോയി വരുന്ന എസ്റ്റേറ്റ് ഇലക്ട്രീഷൻ ജോൺസൻ എന്നിവർ കുതിരപാടി വളവിൽ ആനയ്ക്ക് മുമ്പിൽപെട്ടു.
ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആന ഗേറ്റിന് സമീപംവരെ വന്നെങ്കിലും പിന്നീട് പിന്തിരിഞ്ഞ് കാപ്പിത്തോട്ടം വഴി വെട്ടിയാർ കാട്ടിലേക്ക് കയറിപ്പോയതായി തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെല്ലിയാമ്പതി മേഖലയിൽ എത്തിയ കാട്ടുകൊമ്പനെ ഉൾവനത്തിലേക്ക് കയറ്റിവിടാൻ കൊല്ലങ്കോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ആർആർടി സംഘം ശ്രമം നടത്തിയിരുന്നു.
പകൽ പടക്കംപൊട്ടിച്ചും മറ്റും ആനയെ അകറ്റിയെങ്കിലും രാത്രിയോടെ ആന വീണ്ടും വരുന്നത് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഭീഷണിയായി മാറി.
കാപ്പി തോട്ടത്തിനുള്ളിലും എസ്റ്റേറ്റ് പാടികൾക്കും സമീപമുള്ള പ്ലാവുകളിലെ ചക്ക തേടിയാണ് സ്ഥിരമായി നെല്ലിയാമ്പതിയിൽ മേഖലയിൽ കാണാത്ത അക്രമാസക്തനായ കാട്ടാന എത്തുന്നതെന്ന് തൊഴിലാളികളും വനം വാച്ചർമാരും പറഞ്ഞു.
തമിഴ്നാട് വനം ജീവനക്കാർ സേത്തുമട ഭാഗത്തു നിന്ന് കാടുകയറ്റിയ ആനയാണെന്ന് സംശയിക്കുന്നതായി വനം വാച്ചർമാർ പറയുന്നു.
മഴക്കാലമായതിനാൽ പ്ലാവുകളിൽ കയറി ചക്ക വെട്ടിമാറ്റി കാട്ടാന ഭീഷണി ഒഴിവാക്കാനും കഴിയാത്ത സ്ഥിതിയാണ്.