കൊച്ചി പാലം തകർന്നുവീണാലും ഇല്ലെങ്കിലും പൊളിച്ചുനീക്കും
1567946
Tuesday, June 17, 2025 2:03 AM IST
ഷൊർണൂർ: ഈ കാലവർഷത്തെ അതിജീവിച്ചാലും ഇല്ലെങ്കിലും പഴയ കൊച്ചി പാലം ഓർമയാവും. ഒന്നേകാൽ നൂറ്റാണ്ട് പഴക്കം വരുന്ന ഈ ചരിത്ര ശേഷിപ്പിന് ഇനി ആയുസില്ല. മഴക്കാലം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന പാലം ഭാഗങ്ങൾ പൊളിച്ചു നീക്കാൻ നടപടികളായി. പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ പാലത്തിന്റെ ശിഷ്ടഭാഗങ്ങൾ കൂടി ഒലിച്ചുപോകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
തൃശൂർ ജില്ലയിലെ ചെറുതുരുത്തിയെയും ഷൊർണൂരിനെയെയും ബന്ധിപ്പിച്ച് നിളാ നദിക്ക് കുറുകെ നിർമിച്ച ആദ്യത്തെ പാലമായ പഴയ കൊച്ചിപാലം പൊളിച്ചു നീക്കുന്നതിന് നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു. കേരളപ്പിറവിക്ക് മുമ്പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂർ കൊച്ചിയെയും ഏകോപിപ്പിച്ചാണ് പാലം നിർമിച്ചത്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രം ഈ പാലത്തിന് പറയാനുണ്ട്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപ്പട്ടങ്ങളും പൊതുഖജനാവിലെ പണവുമായി 84 ലക്ഷം രൂപ ചെലവാക്കിയാണ് കൊച്ചി രാജാവ് ശ്രീ രാമവർമ തമ്പുരാൻ 1902 ൽ പാലം പണി കഴിപ്പിച്ചത്.
1902 ജൂൺ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലൈ 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പാലത്തിലൂടെ സർവീസ് നടത്തി. കാലാന്തരത്തിൽ അറ്റകുറ്റപ്പണികളുടെ അപര്യാപ്തത മൂലം പാലത്തിനു ബലക്ഷയം വന്നു തുടങ്ങി. തൊട്ടടുത്ത് പുതിയ പാലം 2003 ജനുവരി 25ന് തുറന്നു.
പാലത്തിന്റെ രണ്ടു സ്പാനുകൾ 2011 നവംബർ 9ന് നിലംപൊത്തി. ഏറ്റവുമൊടുവിലാണ് പാലം പൊളിച്ചുമാറ്റാൻ സർക്കാർ ഉത്തരവിട്ടത്. പഴയ കൊച്ചിപ്പാലം സംരക്ഷണമാവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവർത്തകർ മുന്നോട്ട് വന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം ശക്തമായ കാലവർഷത്തിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകുകയാണ്. ഇതിന്റെ ശക്തിയിൽ പാലത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും തകർന്നു പുഴയിൽ വീഴാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.