നെൽകർഷകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നെന്ന് ആക്ഷേപം
1567934
Tuesday, June 17, 2025 2:03 AM IST
ജോജി തോമസ്
നെന്മാറ: നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നെന്നു പറയുന്പോഴും സർക്കാർ കർഷകർക്കു നൽകിവന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി പരാതി.
ലാഭകരമല്ലാത്തതിനാൽ നെൽകൃഷി ഉപേക്ഷിക്കുന്നവരും തരിശിടുന്നതും വർധിച്ചതിനെതുടർന്നാണ് സർക്കാർ നെൽകർഷകർക്ക് ആനുകൂല്യങ്ങൾ നൽകിത്തുടങ്ങിയത്. ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്താൻ സംസ്ഥാനത്തുതന്നെ അരിയുത്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പലപ്പോഴായി ആനുകൂല്യങ്ങൾ നൽകിത്തുടങ്ങിയത്. ബജറ്റ് പ്രഖ്യാപനങ്ങളിൽ വൻതുക കാർഷിക ആനുകൂല്യങ്ങളായി പ്രഖ്യാപിക്കാറുണ്ടെങ്കിലും വിതരണംചെയ്യേണ്ട സമയത്ത് ഫണ്ട് അനുവദിക്കാതെയും സാമ്പത്തിക ഞെരുക്കത്തിന്റെയും പേരിൽ ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിലൂടെയും ആനുകൂല്യങ്ങൾ കടലാസിൽ ഒതുങ്ങുന്നതായാണ് പരാതി.
ഹെക്ടറിന് ആയിരംരൂപ നിരക്കിൽ നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകിയിരുന്ന 2019 മുതൽ 2023 വരെയുള്ള ഉത്പാദന ബോണസ് സർക്കാർ കുടിശികയാക്കി. പിന്നീട് വിതരണം ചെയ്തില്ല.
എന്നാൽ 2024ൽ ഇതു ആയിരംരൂപയ്ക്കുപകരം 500 രൂപയായി വെട്ടിക്കുറച്ചു. ഇതിന്റെയും കുടിശികത്തുക നൽകിയില്ല. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, തുടങ്ങിയ വിഭാഗക്കാർക്ക് ക്ഷാമബത്തയും പരിഷ്കരണ ആനുകൂല്യങ്ങളും ക്ഷേമപെൻഷനും കുടിശിക ഉൾപ്പെടെ നൽകുമ്പോഴാണ് കാർഷിക ആനുകൂല്യങ്ങൾ കുടിശികയാക്കുന്നതും വെട്ടിക്കുറയ്ക്കുന്നതും.
സുസ്ഥിര നെൽകൃഷി വികസന പദ്ധതി പ്രകാരം ഹെക്ടറിന് 5500 രൂപ നൽകാറുള്ളത് 2024ൽ ഒന്നാംവിളയ്ക്ക് സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ പകുതിയായി വെട്ടിക്കുറച്ചു. ഇത് രണ്ടാംവിളയ്ക്കു നൽകിയില്ല.
നെൽകൃഷിക്ക് സബ്സിഡി നിരക്കിൽ ചുണ്ണാമ്പ് വിതരണം ചെയ്യുന്നതും നേർപകുതിയാക്കി വെട്ടിക്കുറച്ചു.
2021 മുതൽ നിലവിലുണ്ടായിരുന്ന നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ വർധിപ്പിക്കുന്നതിന് സമാനമായ തുക സംസ്ഥാനസർക്കാർ വിഹിതത്തിൽനിന്ന് കുറയ്ക്കുന്നതോടെ സർക്കാർ താങ്ങുനില പ്രകാരമുള്ള സംഭരണ വില കഴിഞ്ഞ അഞ്ചുവർഷമായി കുറച്ചുവരികയാണ്. കേന്ദ്രസർക്കാറിന്റെ കാലാവസ്ഥാ വിള ഇൻഷ്വറൻസ് ആനുകൂല്യം 2023 മുതൽ വിതരണം നിലച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയും പ്രീമിയംസ്വീകരിക്കൽ പദ്ധതി മാത്രമായി ചുരുങ്ങി.
കർഷകരുടെ അക്കൗണ്ടുകളിലേക്ക് ആനുകൂല്യങ്ങൾ നേരിട്ടു കൈമാറുന്ന രീതി വന്നതോടെ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എത്രയെന്നോ, എത്ര കിട്ടിയെന്നോ, എത്ര കിട്ടാനുണ്ടെന്നോ എന്ന വിവരംപോലും ലഭ്യമല്ലാതായതോടെയാണ് ആനുകൂല്യങ്ങൾ സർക്കാർ വെട്ടിച്ചുരുക്കാൻ തുടങ്ങിയത്.