മഴ കനത്തു; ശാന്തിനഗർ നിവാസികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ
1567940
Tuesday, June 17, 2025 2:03 AM IST
ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ശാന്തിനഗർ കോളനിക്കാർക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ. ഒറ്റപ്പാലം നഗരത്തിനുള്ളിലാണ് വീടുകളിൽ വെള്ളം കയറുമെന്ന് ഭയന്ന് നിരവധി കുടുംബങ്ങൾ കഴിയുന്നത്. ഓരോ മഴ പെയ്യുമ്പോഴും കനത്ത ആശങ്കയിലാണിവർ.
കണ്ണിയംപുറം തോട്ടിൽ ഒഴുക്കിന് തടസമായി മുറിച്ചിട്ടിരുന്ന മരങ്ങൾ നീക്കിയെങ്കിലും തോട്ടിൽ ഒഴുക്ക് സുഗമമല്ല.
മഴ ശക്തമായി പെയ്താൽ തോട് കരകവിഞ്ഞ് വീടുകളിലേക്കെത്തുമെന്ന കാര്യം ഉറപ്പാണ്. 50-തിലേറെ കുടുംബങ്ങൾ താമസിക്കുന്ന ശാന്തിനഗറിൽ കഴിഞ്ഞ ജൂലൈയിൽ പെയ്ത ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായി കുടുംബങ്ങൾക്ക് മാറിത്താമസിക്കേണ്ട സ്ഥിതി വന്നിരുന്നു.
ആറടിയിലേറെ ഉയരത്തിൽ വെള്ളം പൊങ്ങിയിരുന്ന പ്രദേശത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പലരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നത്.
2018-ലും 2019-ലും തോട്ടിൽ വെള്ളമുയർന്ന് സമാനരീതിയിലുള്ള പ്രശ്നങ്ങൾ ശാന്തിനഗറുകാർക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇത്തവണയും ഇത് ആവർത്തിക്കുമോ എന്ന് ആശങ്കയിലാണ് ഇവിടെയുള്ളവർ. മഴ ശക്തമായി തുടർന്നാൽ തോട് കരകവിഞ്ഞൊഴുകും എന്ന കാര്യം ഉറപ്പാണ്.
തോടിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ഉയർത്തണമെന്നും മണ്ണും ചെളിയും നീക്കി ഇതിന്റെ ആഴം കൂട്ടണമെന്നും കാലങ്ങളായി ഈ പ്രദേശത്തുകാരുടെ ആവശ്യമാണ്. എന്നാൽ അധികൃതർ ആരും ഇത് ചെവികൊള്ളുന്നില്ലെന്ന് മാത്രം.
ഇത്തവണയും സാധനങ്ങൾ മുറുക്കികെട്ടി ഒഴിഞ്ഞുപോകാനുള്ള സാഹചര്യവും നോക്കിയിരിക്കുകയാണ് ഇവിടത്തുകാർ.